അല്ല, പിന്നെ!!

എഴുത്തില്‍ പഴയ ചിലത്!
പോര്‍ബന്ധറില്‍ നിന്ന് സബര്‍മതിയിലേക്കുള്ള ദൂരം
  • ലൗ ജിഹാദ്‌ !!!!!
  • കവിത ചൊറിച്ചിലുണ്ടാക്കുന്ന മൂത്രപ്പുരകളോ?
  • ആ നാടുകടത്തല്‍ നൂറുവര്‍ഷത്തിലേക്ക്!
  • രണ്ടായ്‌ മുറിച്ചത്! **
  • പിരിയേണമോ അരങ്ങില്‍ നിന്നുടന്‍?
  • പോത്തിനെ കൊല്ലേണ്ടതെങ്ങനെ?
  • 9/11
  • ഗണപതിക്ക് കുറിച്ചത്!
  • ബിരുദപാഠ്യപദ്ധതി - പഠനപ്രവര്‍ത്തനങ്ങളുടെ മാര്‍ഗരേഖ
  • ഭരണകൂടങ്ങളുടെ ഭീകരവാദം
  • എന്തു പറ്റി മാഷേ?
  • ഗൂഗിളൊരുമ്പെട്ടാല്‍ മൈക്രോസോഫ്റ്റും തടുക്കുമോ?
  • സ്വവര്‍ഗരതിക്കാരെ ഭയക്കുന്നതാര്?
  • കവിതക്കേസില്‍ ഞാന്‍ ഹാജര്‍!
  • ആലോകമലയാളം 4 കോളറക്കാലത്തെ ബ്രാണ്ടി ചികില്‍സ!
  • സുപ്പീരിയര്‍ അഡ്വൈസര്‍ റീലോഡഡ്.
  • സ്വന്തം കൂട്ടില്‍ കാഷ്ഠിക്കുന്ന ഹിംസ്രജന്തുക്കള്‍
  • എ.എം.ഡി.യെന്താ കമ്പ്യൂട്ടര്‍ ലോകത്തെ ദലിതനോ?
  • ശശികുമാറിന്റെ മാനസപുത്രിയെ മര്‍ഡോക്ക് വേള്‍ക്കുമ്പോള്‍
  • ട് വളര്‍ത്തുന്ന അഴീക്കോട്
  • നളിനി ജമീല പാഠപുസ്തകമാകുമ്പോള്‍ !
  • ആലോകമലയാളം :മരച്ചീനിയും മക്രോണിയും
  • മലയാളിയുടെ അനുപ്രയോഗ‌ങ്ങള്‍
  • ചെറിയ കേരളവും വലിയ കോയി തമ്പുരാന്മാരും
  • ബ്ലോഗുകള്‍ക്കു നല്ല നടപ്പോ?
  • ആലോകമലയാളം പന്നിപ്പനിക്കിടയില്‍ ചില പന്നിവിചാരങ്ങള്‍
  • ആലോകമലയാളം . അച്ചാറും പപ്പടവും
  • കമ്യുണിസത്തില്‍ ചില അബോര്‍ഷന്‍ കേസുകള്‍
  • ഭാഷാസൂത്രണത്തിന്റെ മേഖലകള്‍
  • വാക്കുതര്‍ക്കം - പറഞ്ഞവാക്കിന് ഒരു വില വേണ്ടേ?
  • ബിരുദതലപാഠ്യപദ്ധതി പുനസംഘാടനത്തിന്റെ പ്രശ്നങ്ങള്‍
  • ഭാഷാസൂത്രണം-നിര്‍വ്വചനങ്ങള്‍
  • ഭാഷാസുത്രണവും മലയാളവും - പഠനത്തിനൊരാമൂഖം
  • ബിരുദതല പാഠ്യപദ്ധതി പുനഃസംഘടനയും മലയാള പഠനവും
  • ടെലിവിഷന്‍ മലയാളവും ടെലിവിഷന്‍ മലയാളികളും
  • ആര്യദ്രാവിഡ സങ്കലനവും മലയാള വ്യാകരണ സിദ്ധാന്തങ്ങളും
  • Saturday 31 October 2009

    യു.ജി.സി നെറ്റ് പരീക്ഷക്ക് സൗജന്യ ഓണ്‍ലൈന്‍ പരിശീലനം

    സാമൂഹ്യ മാനവിക വിഷയങ്ങളില്‍ ഡിസംബറില്‍ നടക്കുന്ന യു.ജി.സി നെറ്റ് പരീക്ഷക്ക് സൗജന്യ ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്നു. പട്ടാമ്പി ശ്രീ നീലകണ്ഠാ ഗവണ്മെന്റ് സംസ്കൃത കോളേജ് മള്‍ട്ടീമീഡിയാ സെന്ററും കരിയര്‍ ഗൈഡന്‍സ് സെല്ലും സംയുക്തമായാണ്‌ ഓണ്‍ ലൈന്‍ പരിശീലനം നല്‍കുന്നത്. രജിസ്റ്റര്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആദ്യ പേപ്പറിലെ വിവിധ മോഡ്യൂളുകളിലും തിരഞ്ഞെടുത്ത വിഷയങ്ങളില്‍ രണ്ട്, മൂന്ന് പേപ്പറുകള്‍ക്കും പഠനക്കുറിപ്പുകള്‍, മാതൃകാ ചോദ്യങ്ങള്‍, മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എന്നിവ നല്‍കുന്നതോടൊപ്പം ഓണ്‍ലൈന്‍ പരീക്ഷകളും നടത്തും. ഇ മെയില്‍ വഴിയും ഇതിനായി തയ്യാറാക്കിയ പ്രത്യേക ബ്ലോഗ് വഴിയും ചാറ്റിങ്ങ് സംവിധാനം ഉപയോഗിച്ചും ആണ്‌ പഠനപ്രവര്‍ത്തനം ക്രമീകരിച്ചിരിക്കുന്നത്. കൂടാതെ പത്ത് ചോദ്യങ്ങളുടെ മോഡ്യൂളുകളായി മാതൃകാപരീക്ഷയും നടത്തും. ഡിസംബര്‍ മധ്യത്തില്‍ പൂര്‍ണ്ണമായ രീതിയ്ല്‍ കോളേജില്‍ വെച്ച് മാതൃകാ പരീക്ഷയും സംഘടിപ്പിക്കുന്നുണ്ട്. കോഴ്സ് പൂര്‍ണ്ണമായും സൗജന്യമായിരിക്കും.
    താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ നവംബര്‍ 10-ന്‌ മുമ്പായി www.sngscollege.info എന്ന വെബ് സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ ലൈന്‍ രജിസ്റ്റ്രേഷന്‍ പൂര്‍ത്തിയാക്കേണ്ടതാണ്‌. ഓഫ് ലൈന്‍ രജിസ്ട്രേഷനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
    ഈ സംരംഭത്തില്‍ സഹകരിക്കാന്‍ സന്നദ്ധരായ അധ്യാപകസുഹൃത്തുക്കളും ഗവേഷകരും ഈ പ്രോഗ്രാമിന്റെ ഫാക്കല്‍ട്ടി ആയി സൗജന്യ സേവനം നല്‍കാ ന്‍ തയ്യാറുള്ളവരും ഇ മെയിലില്‍/ ഫോണില്‍ ബന്ധപ്പെടുമല്ലോ. കൂടുതല്‍ വിവരങ്ങള്‍ക്ക് 9037936905, 9037852621 എന്നീ നമ്പരുകളില്‍ ബന്ധപ്പെടേണ്ടതാണ്‌.
    http://sngscollege.info
    http://vijnanacintamani.org
    ഇ മെയില്‍ വിലാസങ്ങള്‍:
    sngscollege@gmail.com
    mail@sngscollege.info
    career@sngscollege.info
    mmc@sngscollege.info

    Wednesday 28 October 2009

    വിജ്ഞാനചിന്താമണി പുതിയലക്കം പ്രസിദ്ധീകരിച്ചു. പുതിയലക്കം പ്രസിദ്ധീകരിച്ചു.

    പട്ടാമ്പി ശ്രീ നീലകണ്ഠാ ഗവണ്മെന്റ് സംസ്കൃത കോളേജില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന വിജ്ഞാനചിന്താമണി ഇ- ജേര്‍ണലിന്റെ പുതിയ ലക്കം പുറത്തിറങ്ങി. കോളേജിന്റെ സ്ഥാപകനും പ്രമുഖ സംസ്കൃതപണ്ഡിതനുമായിരുന്ന പുന്നശ്ശേരി നമ്പി ശ്രീ നീലകണ്ഠ ശര്‍മ്മ 1883 മുതല്‍ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന വിജ്ഞാനചിന്താമണി മാസിക അതേ പേരില്‍ ഒരു അന്തര്‍ വൈജ്ഞാനിക സ്വഭാവമുള്ള അക്കാദമിക് ഈ ജേര്‍ണലായി കഴിഞ്ഞ രണ്ടു വര്‍ഷമായി മൂന്നു മാസത്തിലൊരിക്കല്‍ പ്രസിദ്ധീകരിച്ചു വരുന്നു. പതിമൂന്നാം ലക്കമാണ്‌ ലക്കമാണ് ഇപ്പോള്‍ പുറത്തിറങ്ങുന്നത്. കോളേജില്‍ പ്രവര്‍ത്തിക്കുന്ന മള്‍ട്ടീ മീഡിയാ സെന്ററാണ് ഇ- ജേര്‍ണല്‍‍ തയ്യാറാക്കുന്നത്.

    പുതിയ ലക്കം ഇവിടെ വായിക്കുക:
    http://vijnanacintamani.org/
    ഈ ലക്കത്തിന്റെ ഉള്ളടക്കം :
    Deflationary Paradox in India : Rajesh P
    Gender Disparity in time use : An Indian experience : Remya R
    Attitude of Ancient people towards nature : Dr. S. Malini
    Seasonal conduct and health in Ashtangahrdaya : Dr. K.V.Ajithkumar
    Vitality of water and air described in vedic text : Dr. K.A Raveendran
    സ്ത്രീകളും ടെലിവിഷനും. : ആര്‍ദ്ര. എസ്സ്. വി

    പരിസ്ഥിതി വിജ്ഞാനം കാളിദാസകവിതയില്‍: ഡോ. വി.കെ വിജയന്‍
    മാരാരുടെ സ്ത്രീസങ്കല്പം : എം.എന്‍ കാരശ്ശേരി

    കേരളപാണിനീയം -സ്ത്രീപക്ഷ വായന: ഡോ.ഷീജ.പി


    അക്കാദമിക പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനായി പൂര്‍ണ്ണരൂപം ഇ മെയില്‍ ചെയ്യുക
    e mail id: sngscollege@gmail.com
    http://sngscollege.info http://vijnanacintamani.org/

    Saturday 24 October 2009

    പോള്‍ രണ്ടാമന്‍!

    ഡാഡി പോളിന്റെ ബലത്തില്‍ രണ്ടാമതൊരു പോള്‍ കൂടി.കഴിഞ്ഞ ദിവസം പുറത്ത് വന്ന നിയമസഭാതിരഞ്ഞെടുപ്പു ഫലങ്ങളുടെ അടിസ്ഥാനത്തില്‍.
    ഈ തിരഞ്ഞെടുപ്പ് ഫലം ഇന്‍ഡ്യന്‍ രാഷ്ട്രീയത്തെ സംബന്ധിച്ച ശക്തമായ ചില ദിശാസൂചനകള്‍ നല്‍കുന്നുണ്ട്. കോണ്‍ഗ്രസ്സിന്റെ ആവര്‍ത്തിക്കപ്പെടുന്ന വിജയങ്ങള്‍, തോറ്റുകൊണ്ടേ ഇരിക്കുന്ന സംഘപരിവാര്‍, പ്രാദേശികകക്ഷികള്‍ക്കുണ്ടാകുന്ന ക്ഷീണം ഇവയൊക്കെ കൂട്ടിവായിക്കുമ്പോള്‍ രാജ്യം വൈകാതെ ഒരു ഏകകഷിഭരണ‍ത്തിലേക്ക് തിരിച്ചെത്താനുള്ള സാധ്യത തള്ളിക്കളഞ്ഞുകൂടാ.വി.പി.സിങ്ങിന്റെ കാലത്താണ്‌ കൂട്ടുകഷിഭരണം എന്ന ആശയം ഇന്‍ഡ്യയില്‍ വേരുറക്കുന്നത്. ആദ്യ ചില പരാജയങ്ങള്‍ക്കു ശേഷം മുഖ്യ ദേശീയകക്ഷികളൊക്കെ പരീക്ഷിച്ച് വിജയിച്ച സഖ്യസര്‍ക്കാര്‍ എന്ന ആശയം ഇനിയൊരിക്കലും ഏകകക്ഷി ഭരണത്തിലേക്ക് ഇന്‍ഡ്യ പോകുകയില്ല എന്ന തോന്നല്‍ ഉണ്ടാക്കിയിരുന്നു, കോണ്‍ഗ്രസ്സിനെ പോലുള്ള മുഖ്യ ദേശീയപാര്‍ട്ടികള്‍ ഏകകക്ഷി ഭരണം എന്ന ആശയം ഉപേക്ഷിച്ചില്ലെങ്കിലും.
    ഇന്‍ഡ്യയിലെ മിക്ക സംസ്ഥാനങ്ങളും പ്രാദേശികകകക്ഷികളുടെ ഭരണത്തിലായി. അവരിലും ദേശീയമോഹങ്ങള്‍ ഉടലെടുത്തു. ഫെഡറലിസത്തിന്റെ അന്തസത്തയ്ക്ക് അനുഗുണമായതാണ്‌ കൂട്ടുകകക്ഷി ഭരണം എന്ന ന്യായവുമുണ്ടായി. എന്നാല്‍ ഈ ഭരണ ക്രമവും സംശയങ്ങള്‍ ജനിപ്പിച്ചിരുന്നു. പ്രാദേശിക കക്ഷികളുടെ ദേശീയ വീക്ഷണമില്ലായ്മ, പിടിച്ചുപറി, അഴിമതി, ഉത്തരവാദിത്തമില്ലായ്മ, മറുകണ്ടം ചാടല്‍, പ്രാദേശിക -ജാതി സങ്കുചിത താല്പര്യങ്ങള്‍ ,വോട്ട് ബാങ്ക് രാഷ്ട്രീയം , വര്‍ദ്ധിച്ചുവരുന്ന പലതരം തീവ്രവാദം തുടങ്ങിയ അസംഖ്യം നെറികേടുകള്‍ ഇന്‍ഡ്യന്‍ ജനതയെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നുവോ എന്ന തോന്നല്‍ ഈ ഫലം ഉണ്ടാക്കുന്നുണ്ട്.
    യഥാര്‍ത്ഥത്തില്‍ ഇന്‍ഡ്യക്ക് അഭികാമ്യം ഏതു തരം സര്‍ക്കാരുകളാണ്‌ എന്നതാണ്‌ ഈ പോളിന്റെ അന്വേഷണ വിഷയം. കമന്റുകളും പ്രതീക്ഷിക്കുന്നു. ബൂലോകര്‍ ആഗ്രഹിക്കുന്ന സര്‍ക്കാര്‍ ഏതാണെന്ന്‌ നിശ്ചയിക്കാന്‍ ഈ പോളില്‍ പങ്കെടുക്കുക.
    ചോദ്യം:
    ഇന്‍ഡ്യക്ക് അഭികാമ്യം ഏതു തരം സര്‍ക്കാരാണ്‌?
    1. ഏകകക്ഷി സര്‍ക്കാര്
    2. ‍പ്രാദേശിക കൂട്ടുകക്ഷി സര്‍ക്കാര്
    ‍3. ദേശീയ സഖ്യ സര്‍ക്കാര്‍


    മറ്റേ പോളിന്‌ എന്ത് സംഭവിച്ചു?

    തൊണ്ടി സഹിതം ഇതുവരെയുള്ള റിസല്‍ട്ട് ഇങ്ങനെയാണ്‌.
    അടൂര്‍ ചിത്രങ്ങള്‍ അവാര്‍ഡുകള്‍ നേടുന്നത് ആ ചിത്രങ്ങളുടെ ഗുണമേന്മ കൊണ്ടാണ്‌ എന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?
    ഉണ്ട്. 27% (23 votes)
    ഇല്ല. 62% (52 votes)
    അറിയില്ല. 11% (9 votes)
    Total Votes: 84
    അപ്പോള്‍ പിന്നെ എന്താ ഒരു വോട്ടവകാശം വിനിയോഗിക്കയല്ലേ?
    പോളില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്കുക അല്ലെങ്കില്‍ ഈ പേജിന്റെ വലത്തേ ഉച്ചമൂലയില്‍ പരതുക.

    http://sngscollege.info
    http://vijnanacintamani.org

    Friday 23 October 2009

    ബൂലോക കവിതയിലെ അത്ഭുതക്കുട്ടി!

    മലയാളം ബ്ലോഗുകളില്‍ ഓരോ ദിവസവും എന്തു സംഭവിക്കുന്നു എന്നറിയാന്‍ ചിന്തയും ജാലകവും ബ്ലോത്രവും പരതുകയാണെന്റെ രീതി. കഴിഞ്ഞ ദിവസം അങ്ങനെയൊന്ന് കണ്ണോടിച്ചപ്പോളാണ്‌ ഏതോ ഒരു കവി മഹാസംഭവമായിരിക്കുന്നു എന്ന് അറിഞ്ഞത്. മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ എന്നാണാ മഹാസംഭവത്തിന്റെ പേര്. അദ്ദേഹം കവിയോ കുകവിയോ എന്ന തര്‍ക്കം മൂത്ത് ഏതാണ്ട് കണ്ണൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ അന്തരീക്ഷമാണെന്ന് മനസ്സിലാക്കി അവിടെ എത്തിയപ്പോളേക്കും അടി പലതവണ കഴിഞ്ഞിരിക്കുന്നു. പുതിയ കവിതയെക്കുറിച്ച് ചിലതൊക്കെ എഴുതുകയും വായിക്കുകയും ചെയ്തുപോയ ഒരാളെന്ന നിലക്ക് ആ കവിത വായിക്കാതിരിക്കുന്നതെങ്ങനെ?, വായിക്കാന്‍ തുടങ്ങിയപ്പോള്‍ തുടരുന്നതെങ്ങനെ എന്ന് അങ്കലാപ്പിലായിപ്പോയി. ബ്ലോഗില്‍ സജീവമായി ആറു മാസമേ ആയുള്ളൂ. അതിനാല്‍ അദ്ദേഹത്തെ കുറിച്ച് കേട്ടിരുന്നില്ല. പണ്ട് വലിയ സംഭവമായിരുന്നു, ഇടക്കാലത്ത് കവിത വരണ്ടുപോയി, വീണ്ടും അത്ഭുതകരമായി തളിര്‍ത്തിരിക്കുന്നു എന്നൊക്കെ അറിയാന്‍ കഴിഞ്ഞു.കവിത വായിക്കാന്‍ ശ്രമിക്കുമ്പോളൊക്കെ മറ്റൊരു പരിചിതനായ കവി കാലില്‍ ഇരടുന്നതുപോലൊരു ‍തോന്നല്‍ .
    തോന്നല്‍ ശരിയാണ്‌.
    ഞങ്ങളുടെ കോളേജില്‍ കവിത വില്‍ക്കാന്‍ വരുന്ന ഒരു ദേഹമുണ്ട്. മലയാളത്തിലും ഇംഗ്ലീഷിലും എഴുതും നിങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്ന മുറക്ക് .പഴയ ലെറ്റര്‍ പ്രസ്സില്‍ മുഷിഞ്ഞ താളുകളില്‍ മഷിപുരട്ടി പാട്ടുപുസ്തകങ്ങളുടെ പ്രകൃതത്തിലാണ്‌ പുസ്തകങ്ങള്‍. എല്ലാറ്റിനും വില കൃത്യം മുപ്പതു രൂപ. ആ വലിപ്പത്തില്‍ കവിതയായാല്‍ വില്‍ക്കാന്‍ വരിക എന്നതാണ് രീതി. എല്ലാ കവിതകളുടെയും നീളവും വീതിയും തുല്യം. ഒരേ പ്രമേയം (അങ്ങനെയൊന്നുണ്ടോ?) ,ഒരേ വാക്യഘടന,(അര്‍ത്ഥമൊക്കെ അബദ്ധമാണെങ്കിലും componential analysis ന്‌ ക്ലാസ്സില്‍ ഉപകരിക്കും), താളം (അങ്ങനെയൊന്നുണ്ടോ?) ഒരേതരം തെറ്റുകള്‍ (അതു ധാരാളം). അങ്ങനെ ആകപ്പാടെ ഒരു വഷള്‌!
    വയസ്സു നാല്പ്പത്തഞ്ചായി
    തൊഴിലില്ല വീടുമില്ലാ
    അഞ്ഞൂറുരൂപയെടുക്കാന്‍‍ കയ്യിലില്ല
    വീട്ടിനും വേണ്ടാ നാട്ടാര്‍ക്കും വേണ്ടാ
    ഭാര്യയില്ലാ വേശ്യ തന്നെശരണം
    പിച്ച തന്നെ വെറും പിച്ച
    കഷ്ടം കഷ്ടം ജീവിതം!
    എന്ന മട്ടിലാണ്‌ കവിതകള്‍.
    "സമയവൃക്ഷത്തിലെ കാറ്റുവീഴ്ച്ചയില്‍, ജനപഥങ്ങള്‍ വിടചൊല്ലുന്നു, ലക്ഷ്യങ്ങളിലൂടെ,മാര്‍ഗ്ഗങ്ങളിലൂടെ, ശ്വാസമിടിപ്പോടെ, കണക്കും കര്‍മ്മവുമായി ഇവന്‍ മനുഷ്യന്‍, നില്‍ക്കൂ നീയൊരു നിമിഷം അനര്‍ത്ഥമീവേളയിലേക്കൊന്നു നേക്കൂ.....കാണുന്നില്ലേ നീ മണ്ണൊലിക്കുന്നാ കാല്‍ചുവട്. കേള്‍ക്കുന്നില്ലേ നീ ചെവിയില്‍ വിളിക്കുന്ന ചൂളം." എന്നൊക്കെ അനര്‍ത്ഥനിമിഷം എന്ന കവിതയില്‍ കണ്ടു.
    പ്രവാസ ഭൂമി തന്നൊരാരമ്യഹര്‍മ്മം, എന്നുള്ള നെടുങ്കന്‍ കാച്ചലുകളും ഉണ്ട്.(ഒരുവെന്നുള്ളതും കോള്ളാം പേരച്ചത്തിന്‌ എന്ന് ഇനി എങ്ങനെ പഠിപ്പിക്കും!)
    "ഇന്നലെ ശരിയായിരുന്നത് ഇന്ന് തെറ്റായതിനാലും, ഇന്ന് തെറ്റാവുന്നത് നാളെ ശരിയാണെന്നതിനാലും, തെറ്റും ശരിയും ഹിരണ്യഹിംസവേളയില്‍ വരണമാല്യം ചാര്‍ത്തി" എന്നാണൊരു പുതു കവിത. അധികം സാമ്പിള്‍ വേണ്ടാ.സൈറ്റ് സന്ദര്‍ശിച്ച് മനസ്സിലാക്കൂ എന്നു നിര്‍ദ്ദേശിക്കാനും വയ്യ. കാരണം അവിടെ ഹിറ്റ് ലിസ്റ്റിന്‌ കൊടുത്തിരിക്കുന്ന ക്യാപ്ഷന്‍ എന്റെ ആരാധകര്‍ എന്നാണ്‌. കഷ്ടം ഞാനും അതില്‍ പെട്ടുപോയി!

    കവിതകളെ ഇങ്ങനെ വിമര്‍ശിക്കാമോ, അത് വ്യക്തിഹത്യയല്ലേ, എഴുതാന്‍ ആര്‍ക്കും അവകാശമില്ലേ, വേണമെങ്കില്‍ വായിച്ചാല്‍ പോരേ,എന്നൊക്കെ അവിടെ ചര്‍ച്ച കൊഴുക്കുന്നുണ്ട്. പ്രസാധനം അത് ബ്ലോഗിലായാലും എവിടെയായാലും ഉത്തരവാദിത്തമുള്ള പണിയാണെന്നാണെന്റെ പക്ഷം. എഴുതാനും വിമര്‍ശിക്കാനും ആര്‍ക്കും സ്വാതന്ത്ര്യമുണ്ട്. വ്യക്തിഹത്യയും പുലഭ്യം പറച്ചിലും ഒഴിവാക്കുക എന്നത് വ്യക്തിതലത്തില്‍ പാലിക്കേണ്ട മര്യാദ ആണ്‌, എവിടെയും. പക്ഷേ വിമര്‍ശനം ഒരു മനുഷ്യനെ തിരുത്താന്‍ പ്രേരിപ്പിക്കണം. 'എന്നെ തല്ലിക്കോ ഞാനൊന്നും നന്നാവില്ല' എന്നാകരുത്. കവിത്വത്തിന്റെ അസ്കിത ഒരു പ്രായത്തില്‍ എല്ലാവര്‍ക്കും കാണും സ്വാഭാവികം. കൊമ്പ് മുളക്കുന്ന ആട്ടിങ്കുട്ടിയിലെ പോലെ എവിടെയും അതൊന്നു ഉരച്ച് നോക്കുകയും ചെയ്യും. കുട്ടികൃഷ്ണമാരാര്‍ ശ്വാസം മുട്ടിച്ചാണ്‌ തന്നിലെ കവി ചത്തതെന്ന്‌ ഉറൂബ് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് മലയാളത്തിന്‌ എണ്ണം പറഞ്ഞ ഒരു നോവലിസ്റ്റിനെ കിട്ടി.
    ഒരു പ്രായത്തില്‍ അത് തിരിച്ചറിയണം. നമ്മുടെ രാജു നാരായണസ്വാമിയില്ലേ, മൂന്നാറിലെ പുലിക്കുട്ടി. അദ്ദേഹം ഒരു കാലത്ത് എഴുതാത്തതായി ഒന്നുമുണ്ടായിരുന്നില്ല കോഴികൃഷിതൊട്ട് കമ്പ്യൂട്ടറും ചങ്ങമ്പുഴയും വരെ. അത്തരം ഒരു പുസ്തകത്തിന്റെ പ്രസാധനവേളയില്‍ മറ്റൊരു കളക്റ്ററെഴുത്തുകാരനായ കെ ജയകുമാര്‍ ഏകദേശം ഇങ്ങനെ പറഞ്ഞു.ഐ ഏ എസ് സെലെക്ഷന്‍ ‍ റാങ്കില്‍ ഞാന്‍ രാജുവിനേക്കാള്‍ പത്തുമുപ്പത്തഞ്ചടി പിറകിലാണ്‌. പക്ഷേ ഒന്നുപദേശിക്കട്ടെ, ഇങ്ങനെ ഈ രീതിയില്‍ എഴുതരുത്. ബ്ലോഗ് സീനിയോറിറ്റിയില്‍ എന്നേക്കാള്‍ എത്രയോ പടി മുന്നില്‍ നില്‍ക്കുന്ന സഗീറിനോടും ഈ അപേക്ഷയേ ഉള്ളൂ.

    ഞങ്ങളുടെ കുട്ടിക്കാലത്ത് ഇന്ന് വലിയ കവിയായ രാമന്‍ കാട്ടാളനും മറ്റുമാണ്‌ ചൊല്ലിയിരുന്നത്. ഞരമ്പു വലിഞ്ഞു മുറുകി രാമന്‍ വല്ലാത്ത ശബ്ദത്തില്‍ ചൊല്ലുമ്പോള്‍ അന്ന് ഒരു മാഷ് പറഞ്ഞു.രാമന്‍ മിടുക്കനാണ്‌, പക്ഷേ പ്രായത്തില്‍ കവിഞ്ഞ കവിതകളാണ്‌ ചൊല്ലുന്നത്. പിന്നെ കവിതയില്‍ പ്രായപൂര്‍ത്തിയായപ്പോള്‍ രാമന്‍ സ്വന്തം കവിത കണ്ടെത്തി.ഇവിടെ സംഗതി തിരിച്ചാണ്‌. നല്ലൊരു ചെറുപ്പക്കാരന്‍ കുട്ടിക്കാലത്ത് ഉപേക്ഷിക്കേണ്ട സകലതും ഇന്നു കവിതയായി കൊണ്ട് നടക്കുന്നു. ഒരു സിനിമയില്‍ ഉര്‍വശി എന്ന നടി അവതരിപ്പിച്ച കഥാപാത്രം പോലെ.
    ഈ ബ്രഹ്മാണ്ഡത്തില്‍ സഗീര്‍പണ്ടാരത്തില്‍ എന്ന കവിക്കും ജീവിക്കാന്‍ അവകാശമുണ്ടെന്ന സത്യത്തെ മാനിച്ചു കൊണ്ടു തന്നെ ആ അവകാശം ഉപയോഗിച്ച് ഈ കവിസ്വത്വത്തെ മൂന്ന് വട്ടം ഞാനിതാ തള്ളിപ്പറയുന്നു

    http://sngscollege.info
    http://vijnanacintamani.org

    Wednesday 21 October 2009

    ദലിതുകള്‍ തുടച്ചുനീക്കപ്പെടുമോ?


    തീവ്രവാദത്തിനെതിരായ നീക്കങ്ങള്‍ - ദളിതുകള്‍ വീണ്ടും ഇരകളാകുന്നു!


    വര്‍ക്കല സംഭവത്തെ തുടര്‍ന്ന്‌ നമ്മുടെ മാധ്യമങ്ങളും പൊതുസമൂഹവും രൂപപ്പെടുത്തിയ ദലിത്‌ തീവ്രവാദം എന്ന പ്രയോഗം ഓരോ മനുഷ്യസ്നേഹിയിലും നിറഞ്ഞ ഭീതിയാണ്‌ ഉണ്ടാക്കിയത്‌. വരാനിരിക്കുന്ന വിപല്‍ക്കാലത്തെക്കുറിച്ചുള്ള ഒരു കറുത്ത സൂചന ആ വാക്കിനുണ്ടായിരുന്നു. ഈ പദം അരക്കിട്ടുറപ്പിക്കുന്നതിന്‌ വേണ്ടി മനോരമ ടെലിവിഷന്‍ നടത്തിയ അന്വേഷണപരിപാടിയില്‍ ഡി എച്ച്‌ ആര്‍ എം പട്ടികജാതികോളനികളില്‍ നടത്തുന്ന വ്യാപകമായ അക്രമത്തെയും മനുഷ്യാവകാശലംഘനത്തെയും പ്രതിപാദിച്ചിരുന്നു. പൊതുസമൂഹത്തിന്റെ മാനസിക പിന്തുണയോടെ പോലീസും മറ്റും പിന്നെയുള്ള ദിവസങ്ങളില്‍ തീവ്രവാദാന്വേഷണത്തിന്റെ പേരില്‍ നടത്തിയ അക്രമങ്ങളും പീഢനങ്ങളും കൂടുതല്‍ മൃഗീയമായ മനുഷ്യാവകാശധ്വംസനങ്ങളും ജീവന്‍ ടി വിയും മറ്റും പുറത്ത്‌ കൊണ്ടുവരികയുണ്ടായി. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്‌ ബി.ആര്‍.പി ഭാസ്കറിന്റെ നേതൃത്വത്തിലുള്ള മനുഷ്യാവകാശസംഘത്തിന്‌ ലഭിച്ചത്‌. ശിവസേനയെ പോലുള്ള രാഷ്ട്രീയ കക്ഷികളും ഈ ആക്രമണങ്ങളില്‍ പങ്കു ചേരുന്നതായി കോളനി വാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. ദലിതുകള്‍ക്കെതിരെ കാവിരാഷ്ട്രീയക്കാര്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക്‌ കേരളത്തിലും ഇരകളുണ്ടായിരിക്കുന്നു എന്ന്‌ ചുരുക്കം. ഗര്‍ഭിണിയടക്കം പലര്‍ക്കും ഈ അക്രമണത്തില്‍ പരിക്കേറ്റു. സര്‍ക്കാരും പോലീസും മുഖ്യധാരാ രാഷ്ട്രീയകക്ഷികളും ഒക്കെ ചേര്‍ന്ന്‌ ദുര്‍ബലരും നിരാലംബരും നിസ്സഹായരുമായ ഒരു ചെറു സമൂഹത്തിനുനേരെ നടത്തുന്ന നീതിയില്ലാത്ത ഈ അടിച്ചമര്‍ത്തല്‍ മനുഷ്യാവകാശ ലംഘനവും ജനാധിപത്യവിരുദ്ധവുമാണെന്ന്‌ ഉറക്കെ പറയാന്‍ ആരുണ്ട്‌?

    ഇവിടെ ഏറ്റവും സങ്കടകരമായ കാര്യം, വരുന്ന വാര്‍ത്തകള്‍ വിശ്വസിക്കാമെങ്കില്‍ ഒരേ സമയം ഡി. എച്ച്‌. ആര്‍ .എമ്മില്‍ നിന്നും സര്‍ക്കാരില്‍ നിന്നും പീഢനങ്ങള്‍ ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ട വെറും ഇരകളാണിവര്‍ എന്നതാണ്‌. മുത്തങ്ങ സമരം ഓര്‍മയില്ലേ? ആന്റണി സര്‍ക്കാരിന്റെ പോലീസ്‌ നടപടിയെ തുടര്‍ന്ന്‌ വയനാട്ടിലെങ്ങും പൊതു സമൂഹം, പ്രത്യേകിച്ചും കുടിയേറ്റക്കാര്‍ വഴിയില്‍ കാണുന്ന അല്‍പം ചോരയുള്ള സകല ആദിവാസി ചെറുപ്പക്കാരെയും ഭീകരമായി വളഞ്ഞിട്ട്‌ മര്‍ദ്ദിക്കുകയായിരുന്നു. അധികം വൈകാതെ ആ പ്രദേശത്തിനടുത്ത്‌ നടന്ന ഒരു എന്‍. എസ്സ്‌. എസ്സ്‌ ക്യാമ്പില്‍ വെച്ച്‌ അവിടുത്തുകാരനായ ഒരു പ്രോഗ്രാം ഓഫീസര്‍ പറഞ്ഞത്‌ 'കുറച്ചു കാലമായി എന്തിനും ഏതിനും ദലിത്‌ പീഢനം പറഞ്ഞ്‌ കേസു കോടുക്കുന്ന അവന്‍മാര്‍ക്കിട്ട്‌ അവസരം കിട്ടിയപ്പോള്‍ എല്ലാവരും കൂടി പണിഞ്ഞു' എന്നാണ്‌. വര്‍ക്കല തരുന്ന സന്ദേശവും മറ്റൊന്നല്ല. യഥാര്‍ത്ഥത്തില്‍ ഡി. എച്ച്‌. ആര്‍. എം ആരോരുമില്ലാത്ത, സ്വതന്ത്രഭാരതം അതിന്റെ വികസനക്കുതിപ്പില്‍ പുറമ്പോക്കില്‍ നിന്നും പുറമ്പോക്കിലേക്ക്‌ ആട്ടിപ്പായിച്ച ഈ പാവം ദളിത്‌ ജനതക്ക്‌ തന്നെ ഭീഷണിയായിരിക്കുന്നു. കാരണം സായുധമായ ഒരു സമരത്തിനും ഇവരെ രക്ഷിക്കാനാവില്ല എന്ന്‌ ആര്‍ക്കുമറിയാം.(ഡി എച്ച് ആര്‍ എം അക്രമസമരത്തെ തള്ളിപ്പറഞ്ഞിട്ടുണ്ട് എന്നതും പ്രസ്താവ്യമാണ്‌.) എല്ലാ സന്നാഹങ്ങളുമുള്ള അതിശക്തമായ ഭരണകൂടങ്ങള്‍ക്ക്‌ നിമിഷാര്‍ധം മതി ഈ നിസ്വരെ തുടച്ചു മാറ്റാന്‍. മഹത്തായ രാജ്യസ്നേഹത്തിന്റെ പേരില്‍, ഒരു വാര്‍ത്ത പോലുമാകാതെ ആ കൂട്ടക്കുരുതി ഒടുങ്ങുകയും ചെയ്യും.

    സമുദായവല്‍ക്കരണത്തിലേക്ക്‌, ജനാധിപത്യപരമായ സംഘടിത പ്രതിരോധസമരങ്ങളിലേക്ക്‌ ഇവരെ ഒരുമിച്ച്‌ അണിനിരത്താന്‍ കെല്‍പ്പുള്ള ഒരു രാഷ്ട്രീയ നേതൃത്വത്തിന്റെ അഭാവമോ, താല്‍പര്യമില്ലായമയോ ആണ്‌ ഈ ദുരന്തങ്ങള്‍ക്കൊക്കെ കാരണം എന്ന് ഏതെങ്കിലും രാഷ്ട്രീയകക്ഷികള്‍ തിരിച്ചറിയുമോ?

    വര്‍ക്കല സംഭവത്തെ വളരെ ചെറിയ വാര്‍ത്തയാക്കുന്ന വലിയ വലിയ വാര്‍ത്തകളാണ്‌ ഇതേ സമയം കേന്ദ്രത്തില്‍ നിന്നും വരുന്നത്‌. ശരിക്കും ഞെട്ടിക്കുന്നത്‌. ഇന്‍ഡ്യ നേരിടുന്ന പ്രധാന വെല്ലുവിളി മാവോവാദമാണെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനക്കു പിറകേ മാവോ വാദികളെ അമര്‍ച്ച ചെയ്യാനുള്ള ഒരു ബൃഹത്ത്‌ സൈനിക നീക്കത്തിന് കളമൊരുങ്ങുന്നതായാണ്‌ വാര്‍ത്ത. ഒറീസ, ചത്തീസ്ഗര്‍, പശ്ചിമബംഗാള്‍, ആന്ധ്ര, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ മാവോവാദ സ്വാധീനമേഖലകളെ സൈനിക അര്‍ധ സൈനിക വിഭാഗങ്ങളുടെ സായുധ നടപടിയിലൂടെ തുടച്ചു നീക്കാനാണത്രെ പരിപാടി. ആന്ധ്രയില്‍ സര്‍ക്കാറിന്റെ തന്ത്രപരമായ നീക്കങ്ങളും നക്സല്‍ പ്രസ്ഥാനത്തിനകത്ത്‌ തന്നെ സംഭവിച്ച കുഴപ്പങ്ങളും കൊണ്ട്‌ ഒന്നു പിന്‍ വാങ്ങിയ ഇടതുതീവ്രവാദം നന്ദിഗ്രാം പ്രശ്നത്തോട്‌ കൂടിയാണ്‌ 'മാവോവാദം' എന്ന പേരില്‍ ദേശീയശ്രദ്ധ ആകര്‍ഷിക്കുന്നത്‌. അയല്‍ രാജ്യമായ നേപ്പാളില്‍ മാവോവാദികള്‍ക്കുണ്ടായ നേട്ടങ്ങളും മാവോവാദികളുടെ വളര്‍ച്ചക്ക്‌ വളമായി. ബംഗാളില്‍ സര്‍ക്കാരും സി പി എമ്മുമായി നേരിട്ടുള്ള സായുധ ഏറ്റുമുട്ടലിലേക്ക്‌ കാര്യങ്ങള്‍ എത്തിയിരിക്കുന്നു. തൃണമൂല്‍ കോണ്‍ഗ്രസ്സ്‌ മാവോവാദികളു വേണ്ട ഒത്താശ ചെയ്യുകയാണ്‌ എന്ന് സി പി. എം ആരോപിക്കുന്നുണ്ട്‌. എല്‍ ടി ടി ഇ യുമായും , ഇസ്ളാമിക്‌ ജിഹാദ്‌ പ്രസ്ഥാനങ്ങളുമായും മാവോവാദികള്‍ സഹകരിക്കുന്നുണ്ടെന്നും ആരോപണം ഉയര്‍ന്ന് കഴിഞ്ഞു, അവര്‍ അത്‌ നിഷേധിക്കുന്നുണ്ടെങ്കിലും. വൈകാതെ മധ്യഇന്‍ഡ്യയില്‍ നിരന്തരാക്രമണങ്ങളിലൂടെ കഴിഞ്ഞ രണ്ട്‌ മൂന്ന് മാസങ്ങളായി സര്‍ക്കാറുകള്‍ക്കെതിരായ തങ്ങളുടെ വെടി മാവോവാദികള്‍ പൊട്ടിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തിലാണ്‌ വിപുലമായ സൈനിക നടപടികള്‍ക്ക്‌ കേന്ദ്രം തന്നെ തയ്യാറെടുക്കുന്നത്‌.
    മാവോവാദികള്‍ തമ്പടിച്ചിരിക്കുന്നത്‌ ഗിരിനിരകളിലെ ആദിവാസി സെറ്റില്‍മെന്റുകളിലും ദളിത്‌ സമൂഹങ്ങളിലുമാണെന്നാണ്‌ സര്‍ക്കാരിന്റെ കണ്ടെത്തല്‍. വന്‍തോതില്‍ ഈ വിഭാഗങ്ങളെ സ്വാധീനിക്കാനും സായുധരാക്കാനും അവര്‍ക്ക്‌ കഴിഞ്ഞിട്ടുണ്ട്‌ എന്നാണ്‌ വിലയിരുത്തല്‍. അതിനാല്‍ മാവോവാദ സ്വാധീനമേഖലകളില്‍ നിന്ന്‌ അവരുടെ സ്വാധീനം ഇല്ലാതാക്കാനാണ്‌ ശ്രമം. അപ്പോള്‍ കാര്യങ്ങള്‍ വ്യക്തമാണ്‌. മാവോവാദികള്‍ക്കെതിരായ നീക്കം എന്ന പേരില്‍ ഇന്‍ഡ്യയൊട്ടുക്കും ദലിത്‌ അധിവാസ സ്ഥലങ്ങളില്‍ ഭീകരമായ ആക്രമണത്തിനാണ്‌ കളമൊരുങ്ങുന്നുത്‌. ഇത്‌ ഈ സമൂഹങ്ങളുടെ പലായനത്തിനും കൂട്ട നാശത്തിനുംവഴിയൊരുക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. യുദ്ധസമാനമായ ആ നീക്കങ്ങളെ അതിജീവിക്കാന്‍ നിസ്വരായ ആദിവാസികള്‍ക്ക്‌ കഴിയില്ല. അവര്‍ തങ്ങളുടെ ആവാസസ്ഥലത്തുനിന്നുതന്നെ പുറന്തള്ളപ്പെടും. അത്‌ ഈ ഗോത്രത്തനിമകളെ മുഴുവന്‍ മുടിപ്പിക്കും. യുദ്ധാന്തരീക്ഷത്തില്‍ മനുഷ്യാവകാശങ്ങളെ കുറിച്ച്‌ ആരും പറയാറില്ല. അപ്പോള്‍ മനുഷരായി പോലും ഇക്കാലമത്രയും പരിഗണിക്കപ്പെടാത്ത അവര്‍ക്കു മേല്‍ നടത്തുന്ന ആക്രമണങ്ങളുടെ സ്വഭാവം ഊഹിക്കാവുന്നതേ ഉള്ളൂ. വന്‍ തോതിലുള്ള ജീവനാശവും കുടിയിറക്കലും മാനസിക ശാരീരികപീഢനവുമാണ്‌ അവരെ കാത്തിരിക്കുന്ന വിധി.രക്ഷപ്പെടുന്നവരെയാകട്ടെ, തെരുവുകളില്‍ പൊതുസമൂഹം കൈകാര്യം ചെയ്യുകയും ചെയ്യും. ഒന്ന്‌ ചെറുത്തു നില്‍ക്കാനൂം നിലവിളിക്കാനുമാവാതെ ഏറ്റവും വലിയ ഒരു സൈനികശക്തിക്ക്‌ മുന്നില്‍ നിസ്സഹായരായി ഒടുങ്ങിത്തീരുമ്പോള്‍ ഒരു ചെറുപത്രവാര്‍ത്തപോലും സ്വതന്ത്രഭാരതത്തിലെ ഏറ്റവും വലിയ മനുഷ്യക്കുരുതി ആയേക്കാവുന്ന ഈ സൈനിക നടപടിയെ പറ്റി ആദിവാസികള്‍ക്കനുകൂലമായി പ്രത്യക്ഷപ്പെടുമെന്ന്‌ വിചാരിക്കാന്‍ ആവില്ല.
    ദലിതുകള്ക്കിടയില്‍ മാവോവാദത്തിന്‌ സ്വാധീനം വര്ദ്ധിച്ചുവരുന്നു എന്നത് വാസ്തവമാണ്‌. മാവോവാദമോ സായുധകലാപമോ ഒരിക്കലും പരിഹാരമല്ലെന്നും നമുക്കറിയാം എന്നാല്‍ സൈനികമായി ദലിതുകള്കിടയില്‍ നിന്ന് മാവോവാദികളെ തുടച്ചു നീക്കുന്നതിന്‌ മുമ്പ് നാം ഉത്തരം പറയേണ്ട ചില ചോദ്യങ്ങളുണ്ട്. സ്വാതന്ത്ര്യം ലഭിച്ച് അറുപതുവര്ഷം കഴിഞ്ഞും അറുപത്തഞ്ച് ദശലക്ഷം വരുന്ന ഈ ദലിതുകള്ക്കെന്തു ലഭിച്ചു? ഒട്ടേറെ വികസനപദ്ധതികളും സാമൂഹ്യക്ഷേമപദ്ധതികളും ബജറ്റില്‍ വന്‍ തുക വകകൊള്ളിച്ച് ആവിഷ്കരിച്ച് നടപ്പാക്കിയിട്ടും കൂടുതല്‍ ദാരിദ്ര്യത്തിലേക്ക് അവര്‍ പോയത് എന്തുകോണ്ട്? ഈ പണം അവര്ക്കുപകരിക്കാതെ എങ്ങോട്ടുപോയി? കാടിന്റെ നാശവും ഭൂമി കയ്യേറ്റവും കോണ്ട് അവരെ തങ്ങളുടെ സ്വാഭാവിക ആവാസവ്യവസ്ഥകളില്‍ നിന്ന് ആട്ടിപ്പായിച്ചതാരാണ്?
    നമ്മുടെ സാമുഹ്യക്ഷേമവകുപ്പുകള്‍, പണം പറ്റി പ്രവര്ത്തിക്കുന്ന എന്‍ ജി ഓകള്‍, രാഷ്ട്രീയ കക്ഷികള്‍, സര്ക്കാരുകള്‍ പ്രതികള്‍ ഇവരൊക്കെ അല്ലേ? സര്‍ക്കാരിന്റെ വികലമായ വികസന സങ്കല്പ്പങ്ങളുടെ ഇരകളല്ലേ ദലിതുകള്‍? ദലിതുകള്‍ അനുഭവിക്കുന്ന സാമൂഹ്യമായ അവഗണക്കെതിരെ, ആക്രമണങ്ങള്‍ക്ക് എതിരെ, അയിത്താചാരണത്തിനുമെതിരെ നമുക്കെന്തു ചെയ്യാന്‍ കഴിഞ്ഞു?
    ജാതിവിവേചനം വംശീയ വിവേചനം തന്നെയാണെന്ന് യു, എന്‍ മനുഷ്യാവകാശ സമ്ഘത്തിന്റെ പഠനം വെളിപ്പെടുത്തിയപ്പോള്‍ അതിനെ എതിര്‍ക്കാനാണ്‌ ഇന്ഡ്യന്‍ ഭരണകൂടം ഉല്സാഹിച്ചത്. യാഥാര്‍ത്ഥ്യം അം ഗീകരിച്ച് അത് പരിഹരിക്കാനല്ല.


    കാര്‍ ഷിക ഭൂപരിഷ്കരണ നിയമങ്ങളൊന്നും നടപ്പിലാക്കാത്ത ഈ സംസ്ഥാനങ്ങളില്‍ ഒരു തുണ്ടു ഭൂമിപോലും സ്വന്തമായില്ലാത്ത ഈ ദലിത് വിഭാഗങ്ങള്‍ പ്രത്യേക സാമ്പത്തിക മേഖലയടക്കമുള്ള പുതിയ വികസന പരിപ്രേക്ഷ്യത്തില്‍ കൂടുതല്‍ പുറമ്പോക്കുകളിലേക്ക് ആട്ടിപ്പായിക്കുകയാണെന്ന് പകല്‍ പോലെ വ്യക്തം . ഈ രാഷ്ട്രീയ സാമൂഹ്യ യാഥാര്ത്ഥ്യങ്ങളെ പരിഗണിക്കാതെ കേവലമായ സൈനിക നടപടി കോണ്ട് പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചാല്‍ ചരിത്രത്തിലൊരിക്കലും തിരിച്ചുവരാന്‍ കഴിയാതെ ദലിതുകള്‍ ഇന്ഡ്യന്‍ ചരിത്രത്തിലൊതുങ്ങും . ദലിതഭവനങ്ങളില്‍ അന്തിയുറങ്ങുന്ന രാഷ്ട്രീയ റിയാലിറ്റി ഷോകള്ക്ക‍പ്പുറം മുഖ്യധാരാ രാഷ്ട്രീയത്തില്‍ വിവേകം ഉദിക്കേണ്ട സന്ദര്‍ഭമാണിത്. വൈകിക്കൂടാ.ദലിതര്‍ക്കെതിരായേക്കാവുന്ന ഈ നടപടിയില്‍ നിന്ന് പിന്‍തിരിയണമെന്ന് ആവശ്യപ്പെട്ട് ലോകത്തെങ്ങുമുള്ള മനുഷ്യാവകാശപ്രവര്‍ത്തകര്‍ ഇക്കാര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ചു കഴിഞ്ഞു. നോം ചോസ്കി, ഗായത്രി സ്പിവാക്‌ വന്ദനശിവ അരുന്ധതി റോയ്‌ തുടങ്ങി നൂറുകണക്കിനാളുകള്‍ സന്‍ഹതിയുടെ നേതൃത്വത്തില്‍ ഒപ്പിട്ട കത്ത്‌ പ്രധാനമന്ത്രിക്ക്‌ കൈമാറി.കത്തിന്റെ പൂര്‍ണ്ണ രൂപം നല്‍കുന്നു
    To

    Dr. Manmohan Singh

    Prime Minister,

    Government of India,

    South Block, Raisina Hill,

    New Delhi,

    India-110 011.
    We are deeply concerned by the Indian government’s plans for launching an unprecedented military offensive by army and paramilitary forces in the adivasi (indigeneous people)-populated regions of Andhra Pradesh, Chattisgarh, Jharkhand, Maharashtra, Orissa and West Bengal states. The stated objective of the offensive is to “liberate” these areas from the influence of Maoist rebels. Such a military campaign will endanger the lives and livelihoods of millions of the poorest people living in those areas, resulting in massive displacement, destitution and human rights violation of ordinary citizens. To hunt down the poorest of Indian citizens in the name of trying to curb the shadow of an insurgency is both counter-productive and vicious. The ongoing campaigns by paramilitary forces, buttressed by anti-rebel militias, organised and funded by government agencies, have already created a civil war like situation in some parts of Chattisgarh and West Bengal, with hundreds killed and thousands displaced. The proposed armed offensive will not only aggravate the poverty, hunger, humiliation and insecurity of the adivasi people, but also spread it over a larger region.
    Grinding poverty and abysmal living conditions that has been the lot of India’s adivasi population has been complemented by increasing state violence since the neoliberal turn in the policy framework of the Indian state in the early 1990s. Whatever little access the poor had to forests, land, rivers, common pastures, village tanks and other common property resources has come under increasing attack by the Indian state in the guise of Special Economic Zones (SEZs) and other “development” projects related to mining, industrial development, Information Technology parks, etc. The geographical terrain, where the government’s military offensive is planned to be carried out, is very rich in natural resources like minerals, forest wealth and water, and has been the target of large scale appropriation by several corporations. The desperate resistance of the local indigenous people against their displacement and dispossession has in many cases prevented the government-backed corporations from making inroads into these areas. We fear that the government’s offensive is also an attempt to crush such popular resistances in order to facilitate the entry and operation of these corporations and to pave the way for unbridled exploitation of the natural resources and the people of these regions. It is the widening levels of disparity and the continuing problems of social deprivation and structural violence, and the state repression on the non-violent resistance of the poor and marginalized against their dispossession, which gives rise to social anger and unrest and takes the form of political violence by the poor. Instead of addressing the source of the problem, the Indian state has decided to launch a military offensive to deal with this problem: kill the poor and not the poverty, seems to be the implicit slogan of the Indian government.
    We feel that it would deliver a crippling blow to Indian democracy if the government tries to subjugate its own people militarily without addressing their grievances. Even as the short-term military success of such a venture is very doubtful, enormous misery for the common people is not in doubt, as has been witnessed in the case of numerous insurgent movements in the world. We urge the Indian government to immediately withdraw the armed forces and stop all plans for carrying out such military operations that has the potential for triggering a civil war which will inflict widespread misery on the poorest and most vulnerable section of the Indian population and clear the way for the plundering of their resources by corporations. We call upon all democratic-minded people to join us in this appeal.


    നമ്മുടെ വലിയ തെറ്റുകള്‍ക്ക്‌ പിഴയൊടുക്കേണ്ടി വന്നവരാണ്‌ ദലിതുകള്‍. നാം ചെയ്യുന്ന കൂടുതല്‍ വലിയ തെറ്റിന്‌ വീണ്ടും അവര്‍ ശിക്ഷിക്കപ്പെടരുത്‌.

    http://sngscollege.info
    http://vijnanacintamani.org

    Monday 19 October 2009

    ഉന്നതവിദ്യാഭ്യാസം കൂപ്പു കുത്തിത്താഴോട്ട്‌!


    സ്വാശ്രയ വിദ്യാഭ്യാസം എന്ന കുടത്തിലെ ഭൂതത്തെ ആന്റണി സര്‍ക്കാര്‍ തുറന്നു വിട്ടിട്ട്‌ വര്‍ഷം ഏഴുകഴിഞ്ഞു. ഉന്നതവിദ്യാഭ്യാസത്തിന്‌ യോഗ്യരായവര്‍ക്ക്‌ കേരളത്തില്‍ അവസരങ്ങളില്ല, കേരളത്തിന്റെ പണം ഇക്കാര്യത്തില്‍ അന്യ സംസ്ഥാനങ്ങളിലേക്കൊഴുകുന്നു, സര്‍ക്കാര്‍ എയ്ഡഡ്‌ മേഖലയിലുള്ള സ്ഥാപനങ്ങളിലെ ഭൌതികസാഹചര്യങ്ങളും പഠന നിലവാരവും പരിതാപകരമാണ്‌, അതിനാല്‍ കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസരംഗം മെച്ചപ്പെടണമെങ്കില്‍ സ്വാശ്രയവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൂടിയേ തീരൂ തുടങ്ങി എന്തെന്തു ന്യായവാദങ്ങളാണ്‌ പല ഭാഗങ്ങളില്‍ നിന്നുയര്‍ന്നു കേട്ടത്‌. സ്ഥാപനം തുടങ്ങി ഇതുവരെ ഇതു സംബന്ധിച്ച ആശയക്കുഴപ്പങ്ങള്‍ പത്രങ്ങളിലെ മുന്‍ പേജുകളില്‍ നിന്നൊഴിഞ്ഞു പോയിട്ടില്ല.
    തങ്ങളെ സ്വാശ്രയസ്ഥാപനങ്ങള്‍ പറഞ്ഞ്‌ പറ്റിക്കുകയായിരുന്നു എന്ന്‌ രണ്ടു സര്‍ക്കാറുകളും പലതവണ പറഞ്ഞു കഴിഞ്ഞു. മനോരമ പോലുള്ള പത്രങ്ങള്‍ക്കാകട്ടെ വിദ്യാഭ്യാസത്തിന്റെ പര്യായം തന്നെയാണ്‌ സ്വാശ്രയസ്ഥാപനങ്ങള്‍. ടൈപ്പ്‌ റൈറ്റിങ്ങ്‌ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ തുടങ്ങുന്ന ലാഘവത്തില്‍ കേരളത്തിലെ ഗ്രാമ ഗ്രാമാന്തരങ്ങളില്‍ ഇത്തരം സ്ഥാപനങ്ങള്‍ കൂണുപോലെ മുളച്ചു പൊന്തി. എഞ്ചിനീയറിങ്ങ്‌ മേഖലയില്‍ തുടങ്ങി മെഡിക്കല്‍ മേഖലയിലും മറ്റു പ്രൊഫഷണല്‍ മേഖലയിലും പിന്നെ ആര്‍ട്സ്‌ ആന്റ് സയന്‍സ്‌ കോളേജുകളും അങ്ങനെ കഴിഞ്ഞ പത്തു വര്‍ഷം കേരളത്തില്‍ പ്രവര്‍ത്തനമാരംഭിച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണം ആരെയും അമ്പരപ്പിക്കും. സര്‍ക്കാറുകള്‍ ഏതായാലും സര്‍ക്കാര്‍ മേഖലയില്‍ ഒരു കോഴ്സു പോലും അനുവദിക്കാതെ എല്ലാ കോഴ്സുകളും സ്വകാര്യമേഖലക്ക്‌ തീറെഴുതുന്ന സമീപനമാണ്‌ കാണുന്നത്‌. ധാരാളം പണം പരസ്യമായും അല്ലാതെയും നല്‍കുന്നു എന്നതിനാല്‍ വിദ്യാര്‍ഥിസംഘടനകളും രാഷ്ട്രീയകക്ഷികളും സ്വാശ്രയസ്ഥാപനത്തെ പുറമേക്ക്‌ ദുര്ബലമായി എതിര്‍ക്കുകയും എന്നാല്‍ അവര്‍ക്ക്‌ പൂര്‍ണ ചൂഷണത്തിനുള്ള വഴികള്‍ തുറന്നിടുകയും ചെയ്യുന്നു. കേരളത്തിന്റെ മനുഷ്യ വിഭവശേഷിയെ ശരിയായി വിനിയോഗിക്കാന്‍ സര്‍ക്കാറിന്‌ പണമില്ല, അതിനാല്‍ പരമാവധി പേര്‍ക്ക്‌ ഉന്നത വിദ്യാഭ്യാസം നല്‍കാന്‍ ഉയര്‍ന്ന ബിരുദവും തൊഴിലും കിട്ടന്‍ സാഹചര്യ്മൊരുക്കുക എന്ന ന്യായത്തിലാണല്ലോ ഈ സ്ഥാപ്പനങ്ങള്‍ക്ക്‌ എങ്ങനെ പ്രവര്‍ത്തിക്കാനും പച്ചക്കൊടി. ഒരോ ബാച്ചിന്റെയും ഫീസു കൂടുന്നതല്ലാതെ വിദ്യാഭ്യാസനിലവാരത്തിന്‌ എന്തെങ്കിലും സംഭവിക്കുന്നുണ്ടോ എന്ന്‌ ആരെങ്കിലും പരിശോധിച്ചുവോ? ഈ സ്ഥാപനങ്ങള്‍ നിലവില്‍ വന്ന്‌ ഇത്ര കാലമായി നമ്മുടെ ഉന്നത വിദ്യാഭ്യാസമേഖലയില്‍ ഗുണപരമായ എന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടായോ?
    നമ്മുടെ സര്‍ക്കാറുകളോ സംഘടാനകളോ ഇത്തരം കാര്യങ്ങളില്‍ അലസത കാണിക്കുമ്പോഴാണ്‌ ശ്രദ്ധേയമായ ഒരു കാല്‍ വെയ്പ്പ് കേരള യൂണിവേഴ്സിറ്റിയുടേ കമ്പ്യൂട്ടര്‍ സെന്ററിന്റെ ഭാഗത്ത്‌ നിന്നുണ്ടാകുന്നത്‌. സ്വാശ്രയ വിദ്യാഭാസ സ്ഥാപനങ്ങള്‍ 2002-ല്‍ ആണ്‌. ആദ്യ്‌ ബാച്ച്‌ പുറത്തു വരുന്ന 2006 തൊട്ടുള്ള കേരള യൂണിവേഴ്സിറ്റിയുടെ എഞ്ചിനീയറിങ്ങ്‌ പരീക്ഷാഫലങ്ങളെ ശാസ്ത്രീയമായി വിശകലനം ചെയ്യുന്ന റിപ്പോര്‍ട്ട്‌ ഈ ലിങ്കില്‍ ലഭ്യമാണ്‌.
    http://kucc.keralauniversity.edu/
    ഞെട്ടിക്കുന്ന വിവരങ്ങളാണ്‌ ഈ റിസള്‍ട്ട്‌ അനാലിസിസ്‌ കൊണ്ടു വരുന്നത്‌. സ്വാശ്രയ സ്ഥാപനങ്ങള്‍ തുടങ്ങി ഇതുവരെ നമ്മുടെ എഞ്ചിനീയറിങ്ങ്‌ റിസള്‍ട്ട്‌ കുത്തനെ കൂപ്പു കുത്തുന്നു എന്നാണ്‌ മനസ്സിലാകുന്നത്‌. 2006-ല്‍ 39മുതല്‍ 78വരെ വിജയശതമാണം ഉണ്ടായിരുന്ന പരീക്ഷയില്‍ 2009- ലെ വിജയശതമാനം 2 മുതല്‍ 57വരെയാണ്‌. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ മെച്ചപ്പെട്ട പ്രകടനം നിലനിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ സ്വാശ്രയസ്ഥാപനങ്ങള്‍ പട്ടികയില്‍ പിറകിലേക്ക്‌ പോയിക്കൊണ്ടിരിക്കുന്നു. ഈ വര്‍ഷം മേരിമാതാ കോളേജിന്റെ വിജയ ശതമാനം വെറും രണ്ടാണ്‌. കോഴ്സിനകത്തേക്ക്‌ പ്രവേശിക്കപ്പെടുന്ന വിദ്യാര്ത്ഥി കളില്‍ പകുതി പേര്‍ മാത്രമേ വിജയകരമായി കോഴ്സ്‌ പൂര്‍ത്തീകരിച്ച്‌ പുറത്തു വരുന്നുള്ളൂ. സ്വാശ്രയകോളേജുകളുടെ കാര്യത്തിലാകട്ടെ അത്‌ ഇരുപതു ശതമാനത്തില്‍ താഴെയാണ്‌. അപ്പോള്‍ അവരുടെ പഠനത്തിനായി നാം ചിലവഴിച്ച ലക്ഷങ്ങള്‍? അതിന്റെ പ്രയോജനം? അത്‌ മുങ്ങിയ ബ്ളേഡ്‌ കമ്പനികളില്‍ നിക്ഷേപിച്ചതുപോലെ ആയോ? മധ്യവര്ഗതാല്പര്യങ്ങള്‍ ഭരിക്കുന്ന കേരളത്തില്‍ ഇടത്തട്ടുകാരും ദരിദ്രരുമാണ്‌ വിദ്യാഭ്യാസവായ്യ്പയില്‍ കുടുങ്ങി ഇല്ലാത്ത ലക്ഷങ്ങള്‍ ചെലവഴിച്ച് ഈ സ്വാശ്രയസ്ഥാപനങ്ങളെ ആശ്രയിക്കുന്നത് എന്ന വസ്തുത കൂടി കണക്കിലെടുക്കുമ്പോള്‍ ഇത് സൃഷ്ടിക്കുന്ന സാമൂഹ്യപ്രത്യാഘാതങ്ങള്‍ നിസ്സാരമായി കാണാനാവില്ല.
    നമ്മുടെ ഉന്നതവിദ്യാഭ്യാസം ഇന്ന്‌ നേരിടുന്ന പ്രതിസന്ധിയുടെ സൂചന മാത്രമാണിത്‌. ക്വാണ്ടിറ്റിയിലല്ല ക്വാളിറ്റിയിലാണ്‌ കാര്യം എന്ന്‌ ജി.മാധവന്‍ നായര്‍ പറയുന്നത്‌ അതുകൊണ്ടാണ്‌. എന്താണ് യഥാര്‍ത്ഥ പ്രശ്നം? അനര്‍ഹരായ വലിയൊരു വിഭാഗം പണത്തിന്റെ പിന്‍ബലത്തില്‍ മാത്രം ഈ കോഴ്സുകള്‍ക്ക്‌ ചേര്‍ന്നതോ? വാഗ്ദാനം ചെയ്തപ്രകാരമുള്ള പഠനനിലവാരവും സൌകര്യങ്ങളും സ്ഥാപനങ്ങള്‍ക്ക്‌ നല്‍കാന്‍ കഴിയാത്തതോ? അതോ മറ്റെന്തെങ്കിലുമോ? പരിശോധിക്കേണ്ടതല്ലേ? ഉന്നതവിദ്യാഭ്യാസം സാര്‍വത്രികമാക്കുക എന്ന യുക്തി ചോദ്യം ചെയ്യപ്പെടേണ്ടതുണ്ടോ? പത്താം തരം കഴിഞ്ഞവനൊക്കെ പന്ത്രണ്ടാം തരം അഡ്മിഷന്‍ വേണം, അതുകഴിഞ്ഞവനൊക്കെ എഞ്ചിനീയറിങ്ങിനോ മെഡിസിനോ അഡ്മിഷന്‍ കിട്ടണം എന്ന് നമ്മുടെ രാഷ്ട്രീയക്കാരും പത്രങ്ങളും വാദിക്കുന്നതില്‍ എന്തു കാര്യം?മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ കാര്യം അതിലും കഷ്ടമാണ്‌. അടിസ്ഥാനയോഗ്യതയില്ലാത്തവര്‍ പോലും ചില സ്വാശ്രയമെഡിക്കല്‍ കോളേജുകളില്‍ അഡ്മിഷന്‍ നേടി കോഴ്സിലൂടെ കടന്ന് പോകുന്നത്‌ വിവാദമായിട്ട്‌ അധികമായില്ല. മറ്റൊരു പ്രധാന സംഗതി ഈ സര്‍വേ പുറത്തുകൊണ്ടുവരുന്നുണ്ട്‌. ഇന്റേണല്‍ എക്സ്റ്റേ‍ണല്‍ മാര്‍ക്കുകള്‍ തമ്മിലുള്ള പൊരുത്തമില്ലായമയാണ്‌ അത്‌. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഇന്റേണല്‍ മാര്‍ക്ക്‌ നല്‍കുന്നതില്‍ സാമാന്യ നീതി പുലര്‍ത്തുമ്പോള്‍ അനര്‍ഹമായ ഇന്റേണല്‍ മാര്‍ക്ക്‌ നല്‍കി വലിയ അഴിമതിയാണ്‌ സ്വാശ്രയ സ്ഥാപനങ്ങള്‍ നടത്തുന്നത്‌ എന്നു കാണാം. സാമാന്യം ശ്രദ്ധ കൊടുക്കുന്ന എഞ്ചിനീയറിങ്ങ്‌ മേഖലയില്‍ ഇതാണ്‌ സ്ഥിതിയെങ്കില്‍ ആര്‍ട്സ്‌ സയന്‍സ്‌ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വാശ്രയകോളേജുകളുടെ അവസ്ഥ പരിതാപകരമാണ്‌ അടിസ്ഥാനസൌകര്യമില്ലാത്ത തൊഴുത്തുകള്‍ പോലെയാണ്‌ കാര്യങ്ങള്‍. ഇവിടെ നടക്കുന്ന യൂണിവേഴ്സിറ്റിപരീക്ഷകളില്‍ എന്തൊക്കെ അഴിമതിയുണ്ട്‌ എന്ന കാര്യം എനിക്കറിയാം. കേരള വിദ്യാഭ്യാസരംഗത്ത്‌ ഏറെ ചര്‍ച്ച ചെയ്യപ്പെടേണ്ട ഈ വിശകലനം നമ്മുടെ സര്‍ക്കാറോ രാഷ്ട്രീയ സംഘടാനകളോ പത്രങ്ങളോ ശ്രദ്ധിച്ചിട്ടുപോലുമില്ല. സ്വാശ്രയസ്ഥാപനങ്ങള്‍ക്ക്‌ വേണ്ടി പ്രതിരോധസേന തീര്‍ക്കുന്ന ഭാഷാപത്രങ്ങള്‍ ഈ വാര്‍ത്ത മൂടിവെച്ചപ്പോള്‍ ഇന്‍ഡ്യന്‍ എക്സ്പ്രസ്സ്‌ മാത്രമാണ്‌ ഇത്‌ റിപ്പോറ്‍ട്ട്‌ ചെയ്തത്‌. ഏത്‌ പരിഷ്കാരവും കൊണ്ടുവരാന്‍ നമുക്കാവേശമാണ്‌. അതിനെ എതിര്‍ക്കുന്നവരെ പിന്‍ തിരിപ്പനായി മുദ്ര കുത്താനും. എന്നാല്‍ ഈ പരിഷ്കാരം സൃഷ്ടിച്ച മാറ്റങ്ങളെ ഗുണാത്മകമായി കാലാകാലം വിലയിരുത്തുന്ന ഒരു രീതിയും നമുക്കില്ല. ഉന്നത വിദ്യാഭ്യാസ മേഖലില്‍ പോലും.
    അതോ വളര്‍ത്തുന്നതില്‍ പാതി ചാവുമല്ലോ എന്ന കോഴിക്കച്ചവടത്തിനറ്‍ യുക്തി തന്നെയാണോ ഇക്കാര്യത്തിലും നാം പിന്തുടരുന്നത്‌?

    http://sngscollege.info
    http://vijnanacintamani.org

    Saturday 17 October 2009

    ഒരു എക്സ് നക്സലൈറ്റിന്റെ സത്യാന്വേഷണപരീക്ഷകള്‍!

    ഇന്‍ഡ്യ ഇന്ന്‌ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ആഗോളവല്‍ക്കരണമോ ഇസ്ലാമിക തീവ്രവാദമോ അഴിമതിയോ ശത്രുരാജ്യഭീഷണിയോ ഒന്നുമല്ല, മാവോ വാദികളുടെ വളര്‍ച്ചയാണെന്നാണ്‌ പ്രധാനമന്തി മന്മോഹന്‍സിങ്ങ്‌ കഴിഞ്ഞയാഴ്ച പ്രസ്താവിച്ചത്‌. പ്രാദേശികമായ ചില അസ്വസ്ഥതകള്‍ എന്ന നിലവിട്ട്‌ ദേശീയപ്രശ്നമായി പുതുകാല നക്സലിസം മാറിക്കഴിഞ്ഞു എന്ന്‌ സാരം. ചില മാവോവാദതരംഗങ്ങള്‍ ഭൂ- ദളിത്‌ സമരങ്ങളില്‍ നമ്മുടെ പത്രങ്ങളും ഇന്റലിജന്‍സ്‌ വിഭാഗവും പിടിച്ചെടുക്കുകയുണ്ടായി. പില്‍ക്കാല നക്സലിസം രാകിത്തിളക്കിയ എന്റെ ആദ്യകാല കോളേജ്‌ വിദ്യാര്‍ത്ഥി ജീവിതത്തിനെ ഓര്‍മ്മകളിലേക്ക്‌ ഈ ഉത്തരാധുനികകാല മാവോവാദകോലാഹലങ്ങള്‍ എന്നെ സ്വാഭാവികമായും എത്തിച്ചു. റിട്ടയേര്‍ഡ്‌ പട്ടാളക്കാരുടെ വാചകമടി പോലെ എക്സ്‌ നക്സലൈറ്റുകളുടെ ഓര്‍മ്മക്കുറിപ്പുകളും പലപ്പോഴും അസഹ്യമായിത്തോന്നാറുണ്ടെന്നറിയാം.അവ തമ്മിലുള്ള വ്യത്യാസം ഒരാള്‍ ഓര്‍മ്മിക്കാന്‍ തുടങ്ങുമ്പോള്‍ തന്നെ മറ്റുള്ളവര്‍ ചാടി വീണ്‌ വിവരണങ്ങളിലെ വസ്തുതാപരവും ആശയപരവുമായ വ്യതിയാനങ്ങള്‍ ചൂണ്ടിക്കാട്ടി അതിനെ ഒരു കൂട്ടതല്ലാക്കി മാറ്റും എന്നതാണ്‌. 'നകസലൈറ്റു നാറിയാല്‍ പരനാറി' എന്ന് പി. സുരേന്ദ്രന്‍ എഴുതിയത്‌ അക്കാലത്താണ്‌.
    ക്ഷമിക്കണം, ഇതതല്ല. നാലഞ്ചു വര്‍ഷക്കാലത്തെ ഒരു പിന്‍ നിര അനുഭാവിയുടെ അനുഭവങ്ങളേ എനിക്കുള്ളൂ. അത്‌ ചന്തയില്‍ വെക്കാന്‍ മാത്രം ഒന്നുമില്ല താനും. അത്‌ തുറന്നുപറഞ്ഞില്ലെങ്കില്‍ ജീവിതത്തിന്റെ തന്നെ വില അതിന്‌ കൊടുത്തവരെ വഞ്ചിക്കലാവും. എന്നാല്‍ ഹ്രസ്വമെങ്കിലും അക്കാലം നല്‍കിയ ഊര്‍ജ്ജം ജീവിതത്തിന്റെ മൂലധനമായി ഞാന്‍ കൊണ്ടു നടക്കുന്നു എന്നു മാത്രം. മാവൂര്‍ സമരത്തിന്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ഞങ്ങള്‍ അഞ്ചുപേര്‍ മാത്രം പട്ടാമ്പി കോളേജില്‍ നടത്തിയ അനിശ്ചിതകാലസമരം ഇടക്ക്‌ ഞാനോര്‍മ്മിക്കുന്നത്‌ വിരലിലെണ്ണാവുന്ന അംഗസംഖ്യയുള്ളവരെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട്‌ വലിയ വിദ്യാര്‍ഥിസംഘടനകള്‍ തന്നെ അതേ കോളേജില്‍ ഇന്ന് നടത്തുന്ന സമരജാഥകള്‍ കാണുമ്പോഴാണ്‌. ഇന്നോര്‍ക്കുമ്പോള്‍ ചിരി വരുന്ന ചില സമരങ്ങളുമുണ്ട്‌. അന്ന്‌ നാടൊട്ടുക്ക്‌ അശ്ലീലസിനിമകള്‍ തകര്‍ത്ത്‌ പെയ്യുന്ന കാലം. സകല അശ്ലീല പോസ്റ്ററുകളിലും സ്ത്രീകളടങ്ങുന്ന ഒരു സംഘം കരിവാരിതേച്ച്‌ ടൗണിലൂടെ ഒരു ജാഥ നടത്തി. ചില സഖാക്കള്‍ ആറങ്ങോട്ടുകരയില്‍ ഒരു അശ്ലീല സിനിമക്ക്‌ ടിക്കറ്റ്‌ എടുത്ത്‌ കയറി ബിറ്റുകള്‍ കാണിക്കാന്‍ തുടങ്ങിയപ്പോള്‍ എഴുന്നേറ്റ്‌ നിന്ന് മുദ്രാവാക്യം മുഴക്കി.
    ഇടക്ക്‌ കോളേജ്‌ സന്ദര്‍ശിച്ചിരുന്ന ഉണ്ണിചെക്കനോ പരോളിലിറങ്ങി വന്ന മുണ്ടൂര്‍ രാവുണ്ണിയോ കെ. എന്‍ രാമചന്ദ്രനോ ആയിരുന്നില്ല അന്ന് ഞങ്ങളുടെ വീരപുരുഷന്‍. താത്വികാചാര്യനായ കെ . വേണു ആയിരുന്നു. 'പ്രപഞ്ചവും മനുഷ്യനും' എഴുതിയ, ജീവിതത്തില്‍ ലഭിച്ചേക്കാവുന്ന വലിയ സ്ഥാനമാനങ്ങള്‍ വലിച്ചെറിഞ്ഞ്‌ പ്രസ്ഥാനത്തിന്റെ പ്രത്യയശാസ്ത്രം ഉറപ്പിക്കുന്ന നെയ്ത്തുകാരനായി, ബുദ്ധിജീവികളുടെയും ബുദ്ധിജീവിയായി പ്രസ്ഥാനത്തിന്റെ അവസാനവാക്കായി കോമ്രേഡിന്റെ അമരക്കാരനായി അലൗകികമായ ഒരു വീരപരിവേഷത്തോടെയാണ്‌ വേണുവിനെ കണ്ടിരുന്നത്‌. ഒരിക്കലും നേരിട്ട്‌ കാണാതെ തന്നെ. അതിനകത്ത്‌ സംഭവിച്ചുകൊണ്ടിരുന്ന ആശയസംഘര്‍ഷങ്ങളെ കുറിച്ച്‌ വലിയ അറിവുണ്ടായിരുന്നില്ല. ചില സൂചനകള്‍ കിട്ടിയിരുന്നതൊഴിച്ച്‌.
    ആയിടക്ക്‌ കെ. വേണു ആറങ്ങോട്ടുകരയില്‍ സംവദിക്കാന്‍ വരുന്നു എന്ന അറിയിപ്പുകിട്ടി .അന്ന് ഞങ്ങളുടെ നേതാവ്‌ എം.ജി ശശിയായിരുന്നു.സാമാന്യം വലിയ ഒരു സംഘം അവിടെ ഒത്തു ചേര്‍ന്നിരുന്നു. വരിയൊത്ത, സ്ഫുടമായ, ഒഴുക്കുള്ള ശൈലിയില്‍ വേണു ദീര്‍ഘമായി സംസാരിച്ചു. വേണുവിന്റെ ചിന്തയില്‍ വലിയ ഒരു വ്യതിയാനം അനുഭവപ്പെട്ടത്‌ അപ്പോളാണ്‌. ഇന്‍ഡ്യന്‍ ഫെഡറലിസത്തിന്റെ അടിസ്ഥാനതത്വങ്ങളെയാണ്‌ അന്ന് അദ്ദേഹം എതിര്‍ത്തത്‌. ഓരോ ഉപദേശീയതയും വിപ്ലവത്തിലൂടെ സ്വതന്ത്രമായ രാഷ്ട്രങ്ങളായി മാറണം എന്നായിരുന്നു ആശയം. കേരളദേശീയതയിലൂന്നിയ ഒരു വിപ്ലവപരിപാടിയെ നയിക്കാന്‍ കേരളാ കോണ്‍ഗ്രസ്സ്‌ പോലുള്ള പാര്‍ട്ടികളില്‍ പോലും പ്രതീക്ഷ അര്‍പ്പിക്കാം എന്നായിരുന്നു വേണു പറഞ്ഞത്‌. പലര്‍ക്കും ഈ പുതു ദേശീയവാദം അത്ര ദഹിച്ചില്ല. അന്ന് രാത്രി ആറങ്ങോടുകര ക്ലബ്ബിന്റെ തട്ടിന്‍പുറത്ത്‌ കഞ്ഞിയും പയറും കഴിച്ച്‌ മലര്‍ന്നു കിടക്കുമ്പോള്‍ സുഹൃത്ത്‌ രാജീവനോ മറ്റോ പറഞ്ഞു." അഥവാ വിപ്ലവം വരികയാണെങ്കില്‍ നമുക്ക്‌ കുറച്ച്‌ പിറകില്‍ നില്‍ക്കാം, ആദ്യ നിരയിലുള്ള ചിലരൊക്കെ എന്തായാലും തട്ടിപ്പോകും" ഒരു ചിരിയുടെ അയവില്‍ ഞങ്ങള്‍ ഉറക്കത്തിലേക്കുപോയി. വീട്ടില്‍ ഒരു വിവരവും നല്‍കാതെ വീടണയാതിരുന്ന ആദ്യ രാത്രിയായിരുന്നു അത്‌.
    സി. പി. ഐ (എം. എല്‍) വലിയ പിളര്‍പ്പിലേക്ക്‌ വൈകാതെ നീങ്ങി. വേണുവിന്റെ ഈ ആശയ വ്യതിയാനം ഉള്‍ക്കൊള്ളാന്‍ കഴിയാത്തവര്‍ റെഡ്‌ ഫ്ലാഗ്‌ എന്ന പേരില്‍ വേറെ വിഭാഗമായി. എന്റെ ജീവിതത്തിലും കാര്യങ്ങള്‍ താളം തെറ്റിയിരുന്നു. പഠനത്തിലെ തുടര്‍ പരാജയങ്ങളും സ്പെഷ്യല്‍ ബ്രാഞ്ചിന്റെ അന്വേഷണങ്ങളും എന്നെ ആകെ ഉലച്ചു. ഒരു രാത്രി ആകെ ഭയചകിതനായി വന്ന അച്ഛന്‍ എന്റെ പെട്ടിയില്‍ കുഴപ്പം പിടിച്ച വല്ല പുസ്തകങ്ങളുമുണ്ടോ എന്ന് ഏട്ടനെ കൊണ്ട്‌ പരതിച്ചു. അച്ഛനെ പോലീസ്‌ കണ്ടിരുന്നു. അച്ഛന്‍ എന്നെ പിടിച്ചു നിര്‍ത്തി സ്നേഹവും ദേഷ്യവും കലര്‍ത്തി എന്തെക്കെയോ സമാധാനിപ്പിച്ചു. പിന്നീട്‌ അച്ഛന്റെ ജീവിതത്തെ ഭരിച്ച മാനസികാസ്വാസ്ഥ്യത്തിന്റെ ചില സൂചനകള്‍ ആ കണ്ണില്‍ തിരയിളക്കുന്നത്‌ ഞാന്‍ ഭയത്തൊടെ കണ്ടു. ഉറക്കം വരാത്ത ആ രാത്രിയില്‍ ഇടക്കിടക്ക്‌ അച്ഛന്‍ വന്ന് എന്നെ വന്ന് നോക്കുന്നതും പുതപ്പ്‌ ശരിക്ക്‌ വലിച്ചിടുന്നതും അറിഞ്ഞ്‌ മനസ്സില്‍ കരഞ്ഞു. വല്ലാത്ത ഭീരുത്വംകൊണ്ടാണോ ആശയകാലുഷ്യം കൊണ്ടാണോ എന്നറിയില്ല, പ്രസ്ഥാനത്തോട്‌ ഞാന്‍ മെല്ലെ അകന്ന് പഠനത്തിലെക്ക്‌ തിരിച്ചു വന്നു. കോളേജില്‍ ചില്ലറ സാംസ്കാരികപ്രവര്‍ത്തനങ്ങളില്‍ കൈകോര്‍ത്ത്‌ കഴിഞ്ഞുകൂടി.
    ഞങ്ങളുടെ സംഘം വേണുവിന്റെ കൂടെയായിരുന്നു. രാമചന്ദ്രന്റെ ഗ്രൂപ്പ്‌ കേരളവ്യാപകമായി കലാജാഥ നടത്തിയപ്പോള്‍ അവര്‍ പാലക്കാട്‌ ജില്ലയില്‍ ജാഥ നടത്തി, ഒരിക്കലും കൂട്ടിമുട്ടാതെ ശ്രദ്ധിച്ചു. വൈകാതെ ആ ചെറു സംഘവും തകര്‍ന്ന കപ്പല്‍ പോലെ ദിശ തെറ്റി എവിടെയോ വെച്ച്‌ ചിതറിത്തെറിച്ചു. മുണ്ടൂര്‍ രാവുണ്ണിയും മറ്റും കൂടുതല്‍ തീവ്രവാദനിലപാടുകളില്‍ സക്രിയരായി. കെ വേണുവിന്റെ ഗ്രൂപ്പ്‌ ഇല്ലാതായി. റെഡ്‌ ഫ്ലാഗ്‌ മെല്ലെ തിരഞ്ഞെടുപ്പ്‌ രാഷ്ട്രീയത്തിലേക്ക്‌ വികസിച്ചു. ജയകേരളത്തില്‍ കോളമെഴുത്തുമായി വേണു കഴിഞ്ഞു കൂടി.
    ഗൗരിയമ്മയെ സി.പി. എം പുറത്താക്കിയത്‌ പഴയ നക്സല്‍ ഗ്രൂപ്പുകളുടെ പുതിയ കൂട്ടായ്മക്ക്‌ എങ്ങനെയോ വഴിവെച്ചു. ജെ എസ്‌ എസ്സ്‌ എന്ന പുതിയ രാഷ്ട്രീയപാര്‍ട്ടിയുടെ രൂപീകരണത്തില്‍ അജിതയും വേണുവുമൊക്കെ കൈകോര്‍ത്തു. പ്രതീക്ഷിച്ച പോലെ നാളുകള്‍ അധികം കഴിയാതെ തന്നെ അജിതയും കൂട്ടരും ജെ. എസ്‌. എസ്‌ .വിട്ടു. ഗവേഷണത്തിനായി കാര്യവട്ടത്തെത്തിയ കാലം. ആസാദും പി. കെ. രാജശേഖരനും ഷാജിയുമൊക്കെ നേതൃത്വം കൊടുത്തിരുന്ന ഇടതുപക്ഷനിലപാടുകളുള്ള ഫ്രൈഡെ ഫൈവ്‌ എന്ന ചെറുസംഘത്തോടൊപ്പമായിരുന്നു എന്റെ ഡിപ്പാര്‍ട്‌മന്റ്‌ ജീവിതം. പല ജോലികളുമായി പഴയ പട്ടാമ്പി നക്സല്‍ സംഘത്തില്‍ ചിലര്‍ തിരുവനന്തപുരത്തെത്തിയിരുന്നു. പി. ജി.ക്ക്‌ വന്ന്‌ ഞങ്ങളോടൊപ്പം കൂടിയിരുന്ന പ്രസാദ്‌ ജെ. എസ്സ്‌. എസ്സിന്റെ വലിയ നേതാവായി തിരുവനന്തപുരത്തെ നേതാക്കന്മാരൊക്കെ പാര്‍ട്ട്‌ ടൈം പഠനം നടത്തുന്ന ലോ അക്കാദമിയില്‍ ഉണ്ടായിരുന്നു. രാഷ്ട്രീയക്കാരുടെ ഡ്രസ്‌ കോഡിന്റെ പ്രശനത്തെ ക്കുറിച്ച്‌ പറഞ്ഞ്‌ പ്രസാദ്‌ പരിഭവിച്ചു. പാന്റ്സിട്ട രാഷ്ട്രീയക്കാരെ എന്തുകൊണ്ട്‌ ജനത്തിന്‌ അംഗീകരിക്കാനാവുന്നില്ല എന്ന്‌ പ്രസാദ്‌ രോഷം കൊണ്ടപ്പോള്‍ ഞങ്ങള്‍ താല്‍പര്യമില്ലാതെ ചിരിച്ചു. തിരുവനന്തപുരം ഫിലിം ഫെസ്റ്റിവലില്‍ കണ്ടപ്പോള്‍ എം. ജി. ശശി പി. ടി. കുഞ്ഞുമുഹമ്മദിന്റെ കൂടെ എല്‍. ഡി .എഫിനുള്ള തിരഞ്ഞെടുപ്പു ചിത്രമെടുക്കുകയാണെന്ന് പറയുകയുണ്ടായി.
    ആയിടക്ക്‌ പൊളിറ്റിക്സ്‌ ഡിപ്പാര്‍ട്മെന്റില്‍ ഒരു സംവാദത്തിന്‌ കെ. വേണു എത്തി. ഒരു പുതിയ തിസ്സീസുമായാണ്‌ രംഗപ്രവേശം. വര്‍ഗസമരമല്ല, ജാതിസമരങ്ങളാണ്‌ ചരിത്രപരമായി ഇന്‍ഡ്യയിലും കേരളത്തിലും നടക്കേണ്ടത്‌ എന്നും ജാതിധ്രുവീകരണം അത്യാവശ്യമാണെന്നും എസ്‌.പി, ബി. എസ്‌.പി കക്ഷികളിലൂടെയാണ്‌ പുതിയ ഇന്‍ഡ്യ രൂപപ്പെടുന്നതെന്നും ജാതി വര്‍ഗ രാഷ്ട്രീയം ഒരു പോലെ ഉയര്‍ത്തിപ്പിടിക്കുന്ന ഒരേ ഒരുപാര്‍ട്ടി ജെ. എസ്സ്‌. എസ്സ്‌ ആണെന്നുമൊക്കെയായിരുന്നു വാദങ്ങള്‍ .കുഞ്ഞാമന്‍ മാഷുടെ നേതൃത്വത്തില്‍ ക്യാമ്പസ്സിലെ ഇടതുപക്ഷ സംഘം ഈ വാദങ്ങളെ എതിര്‍ത്തു. ഇലക്ഷന്‍ വന്നു. കെ വേണു സ്ഥാനാര്‍ഥിയായി . സാമാന്യം മോശമായ പ്രതിഛായയുള്ള അന്നത്തെ യു.ഡീ എഫ്‌ കൂട്ടുകെട്ടില്‍. വല്ലാത്ത ഒരശ്ലീലമായിരുന്നു അത്‌. ഏഷ്യാനെറ്റില്‍ വേണു കൈകൂപ്പി വോട്ട്‌ ചോദിക്കുന്ന രംഗം മിന്നി മറഞ്ഞപ്പോള്‍ എന്തോ വിഷാദം തോന്നി. ഫലം വന്നപ്പോള്‍ വേണു ദയനീയമായി പരാജയപ്പെടുകയും ചെയ്തു. വൈകാതെ കെ. വേണു ജെ. എസ്‌. എസ്സ്‌ വിട്ടു. പിന്നെ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെയും കൂടെ വേണുവിനെ കണ്ടിട്ടില്ല. എല്ലാ വിപ്ലവങ്ങളെയും തള്ളിപറഞ്ഞ്‌ ഒരു രാഷ്ട്രീയ ചിന്തകനായും സമീക്ഷ എന്ന സാദാ മാസികയുടെ പത്രാധിപരായും വേണുവിനെ കണ്ടു. ആഗോളവല്‍ക്കരണത്തിന്റെയും പുതു മുതലാളിത്തത്തിന്റെയും ഘട്ടത്തില്‍ അതിന്റെ വക്താവായി വേണു പ്രത്യക്ഷപ്പെട്ടപ്പോളും അത്ഭുതം തോന്നിയില്ല. വേണു വിസ്മൃതിയിലേക്ക്‌ പോകുകകയായിരുന്നു. പ്ലാച്ചിമട സമരകാലത്ത്‌ സക്കറിയ വേണുവുമായി നടത്തിയ ഇന്റര്‍വ്യുവില്‍ കൊക്കോകോളക്കായുള്ള ന്യായങ്ങള്‍ സക്കറിയ വേണുവിന്റെ വായില്‍ തിരുകുന്നത്‌ കൗതുകത്തോടെ നോക്കി കണ്ടു.


    വേണു അപ്പോഴെക്കും തന്റെ സംവാദങ്ങളില്‍ മുതലാളി എന്ന സംജ്ഞ ഉപേക്ഷിക്കുകയും തൊഴില്‍ സംരംഭകര്‍ എന്ന ഓമനപ്പേര്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. യഥാര്‍ത്ഥ പ്രശ്നം അസംഘടിത തൊഴില്‍ സമൂഹവും സംഘടിത തൊഴിലാളി പ്രസ്ഥാനങ്ങളുടെ ചൂഷണവ്യവസ്ഥയും തമ്മിലാണെന്നും മറ്റുമുള്ള പുതിയ സിദ്ധാന്തങ്ങളും അദ്ദേഹം രൂപപ്പെടുത്തിയിരുന്നു. ആഗോളവല്‍ക്കരണത്തിന്റെയും നവ ലിബറല്‍ അവസ്ഥയുടെയും വക്താവായാണ്‌ അദ്ദേഹം പൊതുവേദികളില്‍ ഇപ്പോള്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്‌, അധികമാരും ശ്രദ്ധിക്കാറില്ലെങ്കിലും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എക്സ്‌ പ്രസ്സ്‌ ഹൈവേ പോലുള്ള വികസന പദ്ധതികള്‍ക്ക്‌ വേണ്ടി ദുര്‍ബലമായി വാദിച്ച്‌ ഇന്‍ഡ്യാവിഷന്റെ ഒരു ചര്‍ച്ചാ പരിപാടിയില്‍ സ്വയം തോല്‍ക്കുന്നതും കണ്ടു.


    ഇതിനിടെ ഓര്‍മ്മക്കുറിപ്പുകളും അതിനോടനുബന്ധിച്ച്‌ ചില്ലറ അടിപിടികളുമായി വാക്പയറ്റിലും പ്രത്യക്ഷപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ആസിയാന്‍ കരാറിനെക്കുറിച്ചുള്ള ഒരു ലേഖനത്തിലൂടെ വേണു വീണ്ടും എന്റെ വായനയിലേക്കു വന്നു. ടൈറ്റിലിലും ആണവക്കരാറിനെ എതിര്‍ത്ത ഇടതുപക്ഷത്തിന്റെ മണ്ടത്തരം പരാമര്‍ശിക്കുന്ന ആമുഖത്തിലും തന്റെ ഇടതുപക്ഷവിരുദ്ധത വെളിപ്പെടുത്തിയ വേണു പിന്നെ ലോകവ്യാപാരസംഘടന ഐക്യരാഷ്ട്രസംഘടനയേക്കാള്‍ ജനാധിപത്യമൂല്യമുള്ള ഏര്‍പ്പാടാണെന്ന തന്റെ ആഗോളവല്‍ക്കരണയുക്തികള്‍ നിരത്തുകയും ആസിയാന്‍ കരാറിലേക്കെത്തി അതിന്റെ മേന്‍മകളെ ഒന്ന്‌ തൊട്ട്‌ ഈ കരാര്‍ കേരളത്തിന്റെ കാര്‍ഷികമേഖലയില്‍ ചില ഉല്‍പന്നങ്ങളില്‍ വരുത്തുന്ന പ്രശ്നങ്ങള്‍ പറഞ്ഞ്‌ അവ കൂടി സംരക്ഷണപ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സമ്മര്‍ദ്ദം ചെലുത്തണം എന്ന്‌ ചുരുക്കി അവസാനിപ്പിക്കുന്നു. വില്ലന്റെ മേലങ്കി ഇടതുപക്ഷത്തിന്‌ ചാര്‍ത്തണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹം ആഗ്രഹമായി മാത്രം അവസാനിക്കുന്ന ലേഖനമാണത്.
    ലോകവ്യാപാരസംഘടന വികസിതരാഷ്ട്രങ്ങള്‍ക്കാണ‍പകടം ചെയ്യുക എന്നാണ്‌ വേണുവിന്റെ വാദം. തുറന്ന വിപണിയുടെ നേട്ടങ്ങള്‍ പ്രയോജനപ്പെടുത്തണമെന്നും നിയന്ത്രണങ്ങള്‍ വികസിതരാജ്യങ്ങള്‍ കൊണ്ടു വരുമ്പോള്‍ അതിനെ ചെറുക്കണമെന്നും എന്നാല്‍ നമ്മുടെ ഉല്‍പ്പന്നങ്ങളുടെ അഭ്യന്തര മാര്‍ക്കറ്റ്‌ നിലനിര്‍ത്തുന്ന രീതിയില്‍ നമ്മുടെ ഉല്‍പന്നങ്ങളെ സംരക്ഷിക്കാന്‍ നിയന്ത്രണം വേണമെന്നും പക്ഷേ ഈ മാര്‍കറ്റ്‌ ലക്ഷ്യം വെക്കുന്ന ആസിയാന്‍ രാഷ്ട്രങ്ങള്‍ ഈ ഡിമാന്‍ഡ്‌ അംഗീകരിക്കുന്നില്ലെന്നും ഒറ്റ ശ്വാസത്തില്‍ പറയുന്ന വേണു ഈ നിലപാടുകള്‍ ചേര്‍ത്തു വെക്കുന്നതിലെ പൊള്ളത്തരം പോലും മനസ്സിലാക്കുന്നില്ല. കേന്ദ്ര സര്‍ക്കാര്‍ പരമാവധി ശ്രമിച്ചിട്ടും നടന്നില്ല , അതിനാല്‍ പാവം കേന്ദ്രത്തെ പഴിക്കണ്ടാ, കേന്ദ്രത്തിനെതിരെ പ്രക്ഷോഭമൊന്നും വേണ്ടാ, ഈ ഉല്‍പന്നങ്ങളെ സംരക്ഷിക്കാന്‍ കേന്ദ്രപദ്ധതികള്‍ക്ക്‌ സമ്മര്‍ദ്ദം ചെലുത്തുകയാണ്‌ വേണ്ടത്‌ എന്നാണ്‌ വേണുവിന്റെ പോംവഴി. തൊട്ടുമുന്‍പ്‌ വികസിതരാജ്യങ്ങളില്‍ നിലനില്‍ക്കുന്ന സബ്സിഡികള്‍ പിന്‍വലിക്കേണ്ടതാണെന്ന്‌ ശക്തിയുക്തം വാദിക്കുന്നുമുണ്ട്‌. പിന്നെന്തു പോവഴി? മുട്ടിപ്പായി പ്രാര്‍ഥിക്കുകയോ?
    ഈ ലേഖനത്തിനകത്തുള്ള ആന്തരവൈരുദ്ധ്യങ്ങളിലേക്കല്ല എന്റെ ശ്രദ്ധ. വേണു പറയുന്നത് ഗൗരവത്തോടെ കാണുന്ന ശീലം തന്നെ പൊതുസമൂഹത്തിന്‌ ഇല്ലാതായിരിക്കുന്നു എന്നതാണ്‌ വസ്തുത. കെ വേണു ഇന്ന്‌ എത്തിനില്‍ക്കുന്ന ഒറ്റമര‍ക്കൊമ്പിന്റെ പ്രശ്നമാണത്. പണ്ട് ഓര്‍മ്മക്കുറിപ്പുകളുമായി ഇവരൊക്കെ വന്നപ്പോള്‍ ചിലര്‍ ഉന്നയിച്ച ക്രൂരമായ ചോദ്യമുണ്ട്. ഇപ്പോള്‍ എല്ലാം തള്ളിപ്പറയുന്ന നേരത്ത് ഒരു കൂട്ടം ചെറുപ്പക്കാരെ വിപ്ലവ മായാമോഹം നല്‍കി നശിപ്പിച്ചതിന്‌ ആര്‌ ഉത്തരം പറയും എന്ന്‌. ആ ചോദ്യം അരുതാത്തതാണെന്നാണെന്റെ പക്ഷം. വേണുവും കൂട്ടരും അതിലേറെ സഹിച്ചിട്ടുണ്ട്. ഒന്നും നേടിയിട്ടുമില്ല, അങ്ങനെ ഒന്നും നേടാനുമല്ല. ഈ തള്ളിപ്പറയല്‍. പലപ്പോഴും ഒരു ട്രാജിക് ഹീറോയുടെ പരിവേഷം അദ്ദേഹത്തില്‍ ഞാണ്‍ കാണുന്നു. വേണുവിനെപോലുള്ളവരുടെ ഉജ്ജ്വലവ്യക്തിത്വം അതിലാണ്‌.
    പക്ഷേ അതിനപ്പുറമോ? ആ ഓരോ തള്ളിപ്പറയലും വേണു എന്ന രാഷ്ട്രീയക്കാരന്റെ പരാജയമാണ്‌. രണ്ടാമതൊരാള്‍ക്ക് വേണുവിന്റെ കൂടെ വേണുവിന്റെ മാറ്റങ്ങള്‍ക്കനുസരിച്ച് സഞ്ചരിക്കാന്‍ കഴിയാത്തത് അതുകൊണ്ടാണ്‌. നിരന്തരം ഇങ്ങനെ സ്വയം തോല്പ്പിച്ചുകൊണ്ട് ഏത് ഏകാന്തതതയെ ആണ്‌ അദ്ദേഹം വരിക്കുന്നത് എന്നറിഞ്ഞുകൂടാ. മാവോ വാദവും ദളിത് പ്രതിരോധവുമൊക്കെ മുഖ്യ വാര്‍ത്തകളിലേക്ക് വീണ്ടും വരുമ്പോള്‍ വേണുവിനെപ്പോലുള്ളവരെ ആരും ഓര്‍ക്കുന്നതുപോലുമില്ല. എന്തുകൊണ്ട്?
    മികച്ച മലയാളമാണ്‌ വേണുവിന്റേത്. താര്‍ക്കികയുക്തിയുടെ തികവില്‍ തെളിമലയാളത്തില്‍ സ്വച്ഛന്ദമായ ഒഴുക്കോടെ വേണു എഴുതുന്നതും സംസാരിക്കുന്നതും തന്നെ മലയാളത്തിന്റെ അന്തസ്സായിരുന്നു. പണ്ട് വേണുവിന്റെ ഒരഭിമുഖം കിട്ടാന്‍ പത്രക്കാര്‍ പാടുപെടുമായിരുന്നു . ഇന്ന് ചര്‍ച്ചകളില്‍ ചിലപ്പോളൊക്കെ ഒരു എക്സ്ട്രായുടെ റോളില്‍ അദ്ദേഹത്തെ കാണുമ്പോള്‍ അതോര്‍ക്കാറുണ്ട്.
    കഴിഞ്ഞ അന്‍പതു വര്‍ഷത്തെ കേരള രാഷ്ട്രീയത്തിലെ തികഞ്ഞ പരാജയം എന്ന് ഞാന്‍ കെ. വേണുവിനെ വിളിക്കുന്നു. കാരണം തിരുത്തലും തള്ളിപ്പറയലുമൊക്കെ ഒരു നല്ല രാഷ്ട്രീയക്കാരന്റെ ലക്ഷണമാണ്‌. പക്ഷെ അതിനും ഒരു തുടര്‍ച്ചയുടെ യുക്തി വേണം. ട്രപ്പീസുകളിക്കാരന്റെ ഊഞ്ഞാലാട്ടം പോലയല്ല അത്. ഒരു സാധാരണ രാഷ്ട്രീയ നേതാവോ സാംസ്കാരികനായകനോ അത് ചെയ്യുന്നത് എന്തെങ്കിലും വലിയ നേട്ടങ്ങള്‍ക്കു വേണ്ടിയാണ്‌. പ്രായോഗിക ജീവിതത്തിന്റെ ഈ യുക്തിപോലും വേണുവിന്റെ നിലപാടുമാറ്റങ്ങള്‍ക്ക് പിറകില്‍ ഇല്ല.
    കാണികള്‍ പിരിഞ്ഞുപോയ കൂടാരത്തില്‍ ആകാശത്തിന്റെ ഉയരത്തില്‍ വെറുതെ നൃത്തം ചെയ്യുന്ന ഊഞ്ഞാലുകളെ തൊട്ട് വേണു ഏത് നൃത്തമാണ്‌ ആടിത്തീര്‍ക്കുന്നത്!


    http://sngscollege.info
    http://vijnanacintamani.org

    Tuesday 13 October 2009

    വസ്തുഹാര! എല്ലാക്കാലത്തും സംഭവിച്ചുകൊണ്ടിരിക്കുന്നു.



    വസ്തുഹാര!
    എല്ലാക്കാലത്തും സംഭവിച്ചുകൊണ്ടിരിക്കുന്നു.**

    ബുദ്ധി ഉറയ്ക്കുന്ന കാലത്ത് ഏകലോകഭാവനയുടെ ചുവന്നുതുടുത്ത ആകാശത്തിലേക്ക് മിനാരങ്ങള്‍ പോലെ കൈയ്യുയര്‍ത്തി നില്‍ക്കുന്ന ഒരു വിശ്വമാനവനെ കണ്ടതോര്‍മ്മയില്ലേ? നവോത്ഥാനത്തിന്റെ സന്തതിയെ? ഈ മനുഷ്യനോടാണ്‌ പരിഷത്തിന്റെ പാണന്മാര്‍ പട്ടിണിയായ മനുഷ്യാ നീ പുസ്തകം കൈയിലെടുത്തോളൂ എന്ന് പാടിക്കളിച്ച് പറഞ്ഞിരുന്നത്. തൊട്ടടുത്ത പ്രഭാതത്തില്‍ പൂവിടുമെന്നു കരുതിയ ആ വസന്തസ്വപ്നത്തില്‍ ഇടിമുഴക്കമായി ആഫ്രിക്കയുടെ ചങ്ങലക്കിലുക്കവുമുണ്ടായിരുന്നു. വര്‍ണവെറിയന്‍ ഭരണകൂടത്തില്‍ നിന്ന് കൊടിയ മര്‍ദ്ദനം നേരിടുന്ന അവിടുത്തെ സ്വാതന്ത്ര്യ സമരപ്പോരാളികളും തൂക്കിലേറ്റപ്പെട്ട കവികളും ആ സമരത്തിന്റെ ആത്മാവായ നെല്‍സന്‍ മണ്ടേലയും ഊര്‍ജ്ജസ്വലയായ സുന്ദരി വിന്നി മണ്ടേലയുമൊക്കെ 'വീ ഷാല്‍ ഓവര്‍ക്കം വണ്‍ ഡേ' എന്ന ത്രസിപ്പിക്കുന്ന സംഘഗാനത്തില്‍ മിന്നലോളിയായി ഏവരുടെയും മനസ്സില്‍ വന്നുപോകുന്ന കാലം.' ആഫ്രിക്ക' എന്നൊരു കവിത കൊണ്ട് എന്‍ വി കൃഷ്ണവാരിയര്‍ ഈ സമരപ്രസ്ഥാനത്തില്‍ അമരനായി. ചതഞ്ഞ മണിപ്രവാളം ഭേദിച്ച് ആ കവിത നാട്ടിലൊക്കെ കൂടുവെച്ച കാലത്താണ്‌ അറുപതു മൈല്‍ അകലം അധികം പോയിട്ടില്ലാത്ത എന്റെ ഒരു ബന്ധു ചെക്കന്‌ പേരിട്ടത് നെല്‍സണ്‍ മണ്ടേല എന്നാണ്‌. വിഷ്ണുവിന്റെ പര്യായങ്ങള്‍ മാത്രമേ പേരായി പൊതുവെ ഉപയോഗിച്ചിരുന്നുള്ളൂ. മരുമകള്‍ക്ക് വോള്‍ഗാ എന്ന പേരിടണമെന്ന ആഗ്രഹം അദ്ദേഹത്തിന്റെ നടക്കാതെ പോയ പല വിപ്ലവങ്ങളില്‍ ഒന്നായി.



    ലോകമാകെ മേല്‍ കീഴ്മറിയുന്നത് തൊണ്ണൂറുകളിലാണ്‌. അപ്പാര്‍ത്തിഡീന്റെ കാലം കഴിഞ്ഞ് കറുത്ത സൂര്യന്‍ ആഫ്രിക്കയില്‍ ഉദിച്ച സമയം. നെല്‍സണ്‍ മണ്ടേല ഇന്‍ഡ്യയില്‍ വന്നപ്പോള്‍ മുഴങ്ങിയ 'വിവാ മണ്ടേല ' വിളിയും നിരോധനം കഴിഞ്ഞ് ആദ്യമായി ഇന്‍ഡ്യയില്‍ ക്രിക്കറ്റ് കളിക്കാന്‍ വന്ന ദക്ഷിണാഫ്രിക്കന്‍ ടീമുമൊക്കെ എന്റെ ദൂരദര്‍ശന്‍ കാഴ്ചകളില്‍ മായാതെ ഉണ്ട്. പല സ്വപ്നങ്ങളും അന്നേക്ക് നരച്ചു തുടങ്ങിയിരുന്നു. സോഷ്യലിസത്തിന്റെ ദ്വീപുകള്‍ മുങ്ങിപ്പോയിരുന്നു. ഏകലോകത്തിന്റെ ആകാശവൂം വിശ്വമാനവനുമൊക്കെ മാഞ്ഞുപോയിരുന്നു. മണ്ടേല വിവാഹന്മോചനം നേടിയെന്നും വിന്നി ഒരു കൊലപാതകക്കേസിലോ മറ്റോ പ്രതിയായെന്നും കേട്ടു. മണ്ടേല അരങ്ങൊഴിഞ്ഞ് പുതിയ ഏ.എന്‍ സി ഭരണാധികാരികള്‍ രംഗത്തെത്തി.

    എത്ര പെട്ടെന്നാണ്‌ കാലം കടന്നുപോകുന്നത്! ദക്ഷിണ ആഫ്രിക്ക ഇന്ന് എത്രയോ ദൂരെ!

    ലോകമെങ്ങും ഭരണകൂട പ്രത്യയശാസ്ത്രഭേദമില്ലാതെ കൊണ്ടുനടക്കുന്ന, ഒരേ വര്‍ണക്കടലാസില്‍ പൊതിഞ്ഞ വികസന അജണ്ടകള്‍ പുറത്താക്കിയ, വീടും കൂടും നഷ്ടപ്പെട്ട അഭയാര്‍ത്ഥികള്‍, വാസ്തുഹാരകള്‍ -വസ്തുക്കള്‍ ഹരിക്കപ്പെട്ടവര്‍- ലോകത്തെല്ലായിടത്തുമെന്ന പോലെ ഇന്‍ഡ്യയിലും നര്‍മദയില്‍, സിംഗൂരില്‍, മുത്തങ്ങയില്‍, ചെങ്ങറയില്‍, കഞ്ചിക്കോട് ഒക്കെ ഭൂമിക്ക് വേണ്ടി നിലവിളികള്‍ ഉയര്‍ത്തുന്ന ഈ കാലത്ത് അങ്ങാഫ്രിക്കയില്‍ നിന്ന് ഒരു തേങ്ങല്‍ ഉയരുന്നത്, ഒരു ജനത ഉണരുന്നത് കേട്ടുവോ, ആരെങ്കിലും?




    Abahlali Base Mjondolo (A.B.M) എന്ന ദക്ഷിണാഫ്രിക്കയിലെ ചേരിനിവാസികളുടെയും ഭൂരഹിതരുടെയും സംഘടന വര്‍ഷങ്ങളായി അവിടെ ഭൂമിക്കും വാസസ്ഥലത്തിനും വേണ്ടിയുള്ള സമരത്തിലാണ്‌. 2005-ല്‍ ഡര്‍ബനില്‍ പ്രവര്‍ത്തനമാരംഭിച്ച' സ്വന്തം ഭൂമിയില്‍ നിന്ന് പുറത്താക്കപ്പെട്ട ദരിദ്രനാരായണന്മാരുടെ ഈ സംഘടന അതിന്റെ സമരം ആരംഭിക്കുന്നത് കെന്നെഡി റോഡ് ഉപരോധിച്ചുകൊണ്ടാണ്‌. തങ്ങള്‍ക്ക് വാഗ്ദാനം ചെയ്ത സ്ഥലം ഒരു പ്രാദേശിക വ്യവസായിക്ക് മറിച്ചു വിറ്റതില്‍ പ്രതിഷേധിച്ചായിരുന്നു സമരം. പിന്നീടിങ്ങോട്ട് നിരവധി സഹന സമരങ്ങള്‍, കൈയേറ്റങ്ങള്‍, തിരഞ്ഞെടുപ്പു ബഹിഷ്കരണങ്ങള്‍. ഇടക്ക് ചില ഒത്തുതീര്‍പ്പുകള്‍, താത്കാലിക വിജയങ്ങള്‍ അങ്ങനെ സംഘടന വളരുകയായിരുന്നു. തങ്ങളുടേത് വര്‍ണ്ണവെറിയന്മാരില്‍ നിന്നും ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ നിന്നും വേറിട്ട ഒരു മൂന്നാം ചേരിയാണെന്ന് പറയാവുന്നിടത്തോളം. ഭരണകൂടഭീഷണികള്‍, പോലീസിന്റെ മര്‍ദ്ദനങ്ങള്‍, മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികളുടെ ആക്രമണങ്ങള്‍, സമ്പന്ന- വ്യവസായ ലോബിയുടെ അടിച്ചമര്‍ത്തലുകള്‍ എല്ലാം അതിജീവിച്ചായിരുന്നു യാത്ര.


    സംഘടന ഏറ്റവും അധികം ആക്രമണങ്ങള്‍ നേരിടേണ്ടി വരുന്നത് എ. എന്‍. സി പ്രവര്‍ത്തകരില്‍ നിന്നാണ്‌ എന്നതാണ്‌ ശ്രദ്ധേയം. വികസനത്തിന്റെ വക്താക്കളായ ഈ കറുത്ത ഗാന്ധിശിഷ്യന്മാര്‍ പറയുന്നത് ഏ.ബി.എമ്മുകാര് വികസന വിരോധികളായ സാമൂഹ്യദ്രോഹികളാണെന്നാണ്‌. കഴിഞ്ഞ സെപ്റ്റമ്പര്‍ ഇരുപത്തിയാറിനാണ്‌ ഏറ്റവും മൃഗീയമായ അക്രമമുണ്ടായത്. ഏ.ബി.എമ്മിന്റെ കെന്നെഡി റോഡ് സെറ്റില്‍മെന്റില്‍ അതിക്രമിച്ചു കയറി അവരുടെ കൂരകള്‍ തകര്‍ത്ത് സ്ഥലം വെട്ടിപ്പിടിച്ചും നടത്തിയ രക്തരൂക്ഷിതമായ ആക്രമണത്തിലും ചെറുത്തുനില്പ്പിലുമായി രണ്ട് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് മാരകമായ പരിക്കുകള്‍ പറ്റുകയും ചെയ്തു. പോലീസിന്റെ സഹായത്തോടെയായിരുന്നു ഈ ആക്രമണം. ലോകവ്യാപകമായ പ്രതിഷേധം ഈ ആക്രമണം വിളിച്ചു വരുത്തുകയുണ്ടായി. ഏ എന്‍ സി അഫ്രിക്കയിലെ വര്‍ണവിവേചനത്തിനെതിരെ ലോകരാഷ്ട്രങ്ങളുടെ പിന്തുണ തേടി അഭ്യര്‍ഥനകള്‍ നല്‍കിയതുപോലെ ഇതാ ഒരു തുണ്ടുഭൂമിക്കും പാര്‍പ്പിടത്തിനും വേണ്ടിയുള്ള തങ്ങളുടെ പോരാട്ടത്തിന്‌ പിന്തുണ തേടി ആഫ്രിക്കയില്‍ നിന്ന് ഏ.ബി.എമ്മിന്റെ ഗ്രൂപ്പ് മെയിലുകള്‍ പ്രവഹിക്കുകയാണ്‌.


    റിസ്സീവര്‍ എന്‍ഡില്‍ ആ വിശ്വമാനവനെവിടെ?
    എന്റെ ബന്ധു പാര്‍ട്ടിയില്‍ നിന്നകന്നു എന്നു കേട്ടു. അയാളുടെ മകന്‍ തന്റെ ഭാരിച്ച പേരും ചുമന്ന് ഏതോ നഗരത്തില്‍ ജോലി തേടുകയാവാം!


    പിന്നെ, ഏതു ബലികുടീരത്തില്‍ നിന്നാണ്‌ ആഫ്രിക്കയിലെ വരികള്‍ ഇടിമുഴക്കമായി ഉയര്‍ന്ന് കേള്‍ക്കുന്നത്?


    "നീയണയാവൂ, വസുധേ, നിന്നുടെ
    മക്കള്‍ വെളിച്ചത്തെ പുണരാവൂ
    ഭൂമിസുഖത്തില്‍ വഴിതെളിയാവൂ
    ഭൂമധ്യത്തിലെ രേഖയില്‍ നെടുകെ. "
    ...................................................
    ...................................................



    "എങ്ങു മനുഷ്യനു ചങ്ങല കൈകളി-
    ലങ്ങെന്‍ കൈയുകള്‍ നൊന്തീടുകയാ-
    ണെങ്ങോ മര്‍ദ്ദന,മവിടെ പ്രഹരം
    വീഴുവതന്റെ പുറത്താകുന്നു.


    എങ്ങെഴുന്നേല്പ്പാന്‍ പിടയും മാനുഷ
    നവിടെജ്ജീവിച്ചീടുന്നു ഞാന്‍
    ഇന്നാഫ്രിക്കയിതെന്‍ നാടവളുടെ
    ദുഖത്താലേ ഞാന്‍ കരയുന്നു.


    മുങ്ങീകരയും കാടും നാടും
    കണ്ണുകളകലെക്കാണാതായ്; തിര
    പൊങ്ങിപ്പിന്വാങ്ങുകയാണെന്നാല്
    ‍ഹൃദയം സ്വസ്ഥം ശാന്ത ബലിഷ്ഠം.

    ഉയരാനക്രമനീതിക്കെതിരായ്-
    പ്പൊരുതാനൊരുവനുയിര്‍ക്കുമ്പോള്‍ ഞാ
    നപരാജിതനാണെന്നുടെ ജന്മം
    സാര്‍ത്ഥകമാണവനാകുന്നൂ ഞാന്‍!"


    ഏ ബി എമ്മിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ അവരുടെ വെബ് സൈറ്റ് സന്ദര്‍ശിക്കുക.
    http://www.abahlali.org/


    ***സി.വി.ശ്രീരാമന്റെ വാസ്തുഹാര എന്ന കഥയ്ക്ക് അരവിന്ദന്‍ തയ്യാറാക്കിയ തിരക്കഥയുടെ ആദ്യ വാചകം . ഈ ലക്കം ഭാഷാപോഷിണിയില്‍ പ്രസിദ്ധീകരിച്ചത്.
    http://sngscollege.info
    http://vijnanacintamani.org

    Sunday 11 October 2009

    പുതുകവിതയുടെ രണ്ട് ദശകങ്ങള്‍ മലയാളകവിതാചരിത്രത്തില്‍ -സര്‍വേ

    പുതുകവിതയെ സംബന്ധിച്ച വാദപ്രതിവാദങ്ങള്‍ക്ക് ക്ഷാമമില്ലാത്ത കാലമാണ്‌. കുഞ്ഞിക്കണ്ണന്‍ വാണിമേലും രാജേന്ദ്രന്‍ ഏടത്തുംകരയും സുനില്‍ കൃഷ്ണനും സന്തോഷ് പല്ലശ്ശനയും കൂതറാത്തിരുമേനിയും അങ്ങനെ പലരും ബ്ലോഗിലും ആനുകാലികങ്ങളിലുമായി പല യുക്തികള്‍ നിരത്തുകയുണ്ടായി . പുതു കവിതയെ സംബന്ധിച്ച് രണ്ട് പോസ്റ്റുകള്‍ ഞാനും ഇട്ടിരുന്നു.

    ഈ ചര്‍ച്ചകള്‍ പൊതുവായി നല്‍കുന്ന സൂചനകള്‍ എ‍ന്താണ്‌? പലരും അങ്ങോട്ടും ഇങ്ങോട്ടും വരികള്‍ വാരി എറിഞ്ഞു കളിക്കുന്നുണ്ടെങ്കിലും പുതുകവിതയെ സമഗ്രമായി വിലയിരുത്തനുള്ള വഴികളിലേക്ക് അവ എത്തിച്ചേരുന്നില്ല. തല്‍ക്കാലവിപണിക്കനുസരിച്ചുള്ള അളവുതൂക്കക്കണക്കുകളേ ആവുന്നുള്ളൂ. ഇവിടെ പൊതുവായി ചില അന്വേഷണങ്ങള്‍ ആവശ്യമാണെന്നു തോന്നുന്നു. പുതുകവിത എന്ന് നാം കേള്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷം ഇരുപതായി. തൊണ്ണൂറൂകളില്‍ തുടങ്ങിയ ഇടച്ചിലാണ്‌. ഇനി എന്നാണ്‌ ഇത് പഴകുന്നത് എന്നറിഞ്ഞുകൂടാ.
    ഈ ഇരുപതു വര്‍ഷക്കാലം മലയാള കവിതയുടെ വികാസപരിണാമത്തെ, ഈ പുതുകവിത സൃഷ്ടിച്ച ഭാവുകത്വപരിസരത്തെ വിമര്‍ശാത്മകമായി വിലയിരുത്തുന്ന ഒരു ശ്രമം ആവശ്യമായിരിക്കുന്നു. മലയാളാകവിതാ ചരിത്രത്തില്‍ ഈ രണ്ട് ദശകങ്ങള്‍ എങ്ങനെ ഇടം പിടിക്കും? ദാര്‍ശനികഭാരങ്ങളില്ലാത്ത ലഘുത്വമാണ്‌ പുതിയ കവിതയെന്നും സ്ത്രീ -ദളിത് നോട്ടങ്ങള്‍ക്കൊക്കെ ഇടമുള്ള തുറന്ന സ്ഥലമാണെന്നും ഇന്നത്തെ കവിത സൂക്ഷ്മമായ ചില ചെരിഞ്ഞുനോട്ടങ്ങളും പറച്ചിലിലുള്ള ട്വിസ്റ്റുകളും കൊച്ചുകൗശലങ്ങളിലെ താത്കാലിക രസങ്ങളും ആണെന്നും പല വാദങ്ങള്‍ കേട്ടുകഴിഞ്ഞു.
    ഈ താല്‍കാലിക വായനാസുഖത്തിനപ്പുറം ഓര്‍മ്മയില്‍ അനുഭവമായി നമ്മുടെ കൂടെ ഏറെ ദൂരം നടക്കുന്ന എത്ര കവിതകള്‍? ഒരു സമാഹാരത്തിനപ്പുറം കാവ്യജീവിതമുള്ള എത്ര കവികള്‍? നാളെ നമ്മുടെ ഭാവുകത്വ ചരിത്രത്തില്‍ നാഴികക്കല്ലായി വിലയിരുത്തെപ്പെടും എന്നുറപ്പുള്ള പെരും തച്ചുകള്‍ എത്രയൊക്കെ? അതോ കാലാതിവര്‍ത്തിയായ കവിത എന്നത് പഴയ ലാവണ്യയുക്തി മാത്രമോ?
    പലവഴികളിലേക്ക് നയിക്കുന്ന, എന്നാല്‍ ചില പൊതുവായ ധാരണകളെ ക്രോഡീകരിക്കാന്‍ സാധ്യമായ വിപുലമായ ഒരു വിളവെടുപ്പിലേക്കു നയിക്കാവുന്ന ഒരു ചര്‍ച്ചക്ക് തുടക്കമിടാന്‍ ഈ പ്രശ്നത്തിന്റെ പല തലങ്ങളെ നിര്‍ധാരണം ചെയ്യുന്ന ഒരു സര്‍വേക്ക് ഇവിടെ തുടക്കമിടുകയാണ്.
    http://surveys.polldaddy.com/s/53EE0DD65B00FF6C/
    ഡാഡീപോളിന്റെ സഹായത്തോടെ നടത്തുന്ന ഈ ചര്‍ച്ചയില്‍ പത്ത് ചോദ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. പത്തായി ചുരുക്കുന്നതിന്‌ (ഡാഡി പിശുക്കനാണേ!) ചില ചോദ്യങ്ങള്‍ ചേര്‍ത്ത് വെക്കുകയും ചിലത് ഒഴിവാക്കുകയും ചെയ്തു.
    ഈ സര്‍വേയിലും തുടര്‍ചര്‍ച്ചകളിലും പങ്കെടുക്കാന്‍ ബൂലോക സുഹൃത്തുക്കളെ മുഴുവന്‍ ക്ഷണിക്കുന്നു. ചോദ്യങ്ങള്‍ ഇവയാണ്‌.

    കവിതയും ഞാനും!
    Q.1
    പരിചയപ്പെടുത്താമോ, താങ്കളെ ഒരല്പം? ഇ മെയില്‍ സഹിതം. കവിയെങ്കില്‍ അതും കാണിക്കുമല്ലോ?

    Q.2
    താങ്കള്‍ കവിതകള്‍ വായിക്കുന്ന ആളാണോ?
    അതെ
    അല്ല
    വല്ലപ്പോഴും
    Q.3
    കവിതയുടെ കാലം കഴിഞ്ഞു എന്ന്‌ കരുതുന്നുണ്ടോ?
    ഉണ്ട്.
    ഇല്ല.
    പ്രാധാന്യം കുറഞ്ഞു വരുന്നു
    Q.4
    മലയാളകവിതയുടെ ഏതു ഘട്ടത്തോടാണ്‌ കൂടുതല്‍ ആഭിമുഖ്യം തോന്നിയുട്ടുള്ളത്?
    (അങ്ങനെയൊക്കെ വിശേഷിപ്പിക്കപ്പെടുന്നു എന്നേയുള്ളൂ. ശരിയായും പകുതി ശരിയായും ചിലപ്പോളൊക്കെ തെറ്റിയും.)
    ക്ലാസ്സിക് കവിതകള്‍
    കാല്‍‍പനിക കവിതകള്‍
    ആത്യാധുനിക കവിതകള്‍
    പുരോഗമന കവിതകള്‍
    ഉത്തരാധുനിക കവിതകള്‍
    Q.5
    ആധുനിക കവിത വരെ താങ്കളെ സ്വാധീനിച്ച പത്തു കവികള്‍ ആരൊക്കെ? ആധുനികത വരെയുള്ള കവിതകളില്‍ മികച്ചതെന്ന് താങ്കള്‍ക്കു തോന്നിയ പത്തു കവിതകള്‍ നിര്‍ദ്ദേശിക്കാമോ?

    Q.6
    പുതിയ കവിതയെ കൂടുതലായും പരിചയപ്പെടുന്നത് എങ്ങനെയാണ്‌?
    കവിതാ സമാഹാരങ്ങളിലൂടെ
    ആനുകാലികങ്ങളിലൂടെ
    ബ്ലോഗുകളിലൂടെ
    Q.7
    കവിതാനിരൂപണം ശ്രദ്ധിക്കാറുണ്ടോ? കവിതാസ്വാദനത്തെ ഇത് സ്വാധീനിക്കാറുണ്ടോ? പുതിയ കവിതയെ വിലയിരുത്താനുള്ള ലാവണ്യശാസ്ത്രം ഇനിയും രൂപപ്പെട്ടിട്ടില്ല എന്ന വാദത്തോട് യോജിക്കുന്നു‍ണ്ടോ?

    Q.8
    പുതിയ കവികളില്‍ താങ്കള്‍ക്ക് നിര്‍ദ്ദേശിക്കാവുന്ന കവികള്‍ ആരൊക്കെയാണ്‌? കഴിഞ്ഞ രണ്ടു ദശകങ്ങളായി രചിക്കപ്പെട്ട മലയാള കവിതകളില്‍ മികച്ചതെന്ന് തോന്നുന്ന പത്തെണ്ണം തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടാല്‍ താങ്കള്‍ തിരഞ്ഞെടുക്കുന്നത് ഏതൊക്കെയായിരിക്കും?

    Q.9
    പുതുകവിതക്ക് നാളിതുവരെ നില നിന്ന കവിതാപാരമ്പര്യത്തില്‍ നിന്ന് ഭാവുകത്വപരമായ വിഛേദം സംഭവിച്ചിട്ടുണ്ട് എന്ന അവകാശവാദത്തോട് യോജിക്കുന്നുവൊ? പുതിയ കവിതകള്‍ക്ക് താങ്കള്‍ കാണുന്ന ഭാവുകത്വപരമായ സവിശേഷതകള്‍ എന്തെല്ലാമാണ്‌?

    Q.10
    പുതിയ കവിത നേരിടുന്ന ഭാവുകത്വപരമായ പ്രശ്നങ്ങള്‍ -പ്രതിസന്ധികള്‍ ചൂണ്ടിക്കാണിക്കാമോ?
    സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ഞെക്കുക
    http://surveys.polldaddy.com/s/53EE0DD65B00FF6C/



    http://sngscollege.info/
    http://vijnanacintamani.org/

    Wednesday 7 October 2009

    പകുതി വെന്ത മനുഷ്യജീവിതങ്ങളുടെ വിപണി!

    "Neither you nor I speak English, but there are some things that can be said only in English"
    - അഡിഗെയുടെ നോവലിലെ കഥാപാത്രത്തിന്റെ കത്തില്‍ നിന്ന്‌.


    ഇത്തവണത്തെ മാന്‍ ബുക്കര്‍ പ്രൈസിന് ബ്രിട്ടീഷ് എഴുത്തുകാരി ഹിലരി മാന്റല്‍ അര്‍ഹയായി. ചരിത്രനോവലായ 'വൂള്‍ഫ് ഹാള്‍' ആണ് മാന്റലിന് അവാര്‍ഡ് നേടിക്കൊടുത്തത് എന്ന വാര്‍ത്തയാണ്‌ ഇന്ന് എന്നെ എതിരേറ്റത്. ബുക്കര്‍ പ്രൈസ് എന്നൊരേര്‍പ്പാട് മലയാളിക്ക് എന്നു മുതലാണ്‌ വാര്‍ത്തയായത് എന്ന ചിന്തയിലേക്കാണ്‌ ഈ വാര്‍ത്ത എന്നെ നയിച്ചത്. സല്‍മാന്‍ റുഷ്ദിയെ ചുറ്റിപ്പറ്റി ചില വിവാദങ്ങള്‍ ഉണ്ടായപ്പോള്‍ അങ്ങനെ ഒന്ന് നാം കേള്‍ക്കുകയുണ്ടായി. പിന്നെ മലയാളിയായ അരുന്ധതിറോയ്ക്ക് 1997-ല്‍ ആദ്യ നോവല്‍ ഗോഡ് ഓഫ് സ്മോള്‍ തിങ്സിന്‌ ബുക്കര്‍ സമ്മാനം ലഭിച്ചപ്പോഴാണ്‌ പൊതുവെ ഇന്‍ഡ്യയില്‍ തന്നെ ബുക്കര്‍ സമ്മാനം വലിയ കഥയായത്. സമ്മാനത്തുകയുടേ വലിപ്പത്തെക്കുറിച്ചാണ്‌ പലരും അത്ഭുതം കൂറിയത്.
    എന്താണീ ബുക്കര്‍ പ്രൈസ്? പാവങ്ങളുടെ നോബല്‍ സമ്മാനമൊന്നുമല്ല അത്. കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെയും അയര്‍ലന്‍ഡിലെയും എഴുത്തുകാരുടെ ഇംഗ്ലീഷ് കല്‍പ്പിതകൃതികളാണ് മാന്‍ ബുക്കര്‍ പ്രൈസിന് പരിഗണിക്കുന്നത്. നാള്‍പതു വര്‍ഷമായി ഈ സമ്മാനങ്ങള്‍ കൊടുത്തുപോരുന്നു. ഇംഗ്ലീഷ് സാഹിത്യചരിത്രത്തിന്റെ ഭാഗമായി പരിഗണിക്കപ്പെടാവുന്ന ഒരു അവാര്‍ഡ്. നമ്മുടെ എഴുത്തഛന്‍ പുരസ്കാരം പോലെ. അല്ലാതെ ഒരു വിശ്വസാഹിത്യപുരസ്കാരം പോലുമല്ല. ബ്രിട്ടന്റെ കോളണി സാഹിത്യത്തെ ചുറ്റിപറ്റി മാത്രം നിലനില്‍ക്കുന്ന ഒന്ന്‌. ആ അര്‍ഥത്തില്‍ ഇംഗ്ലീഷ് സാഹിത്യത്തെപോലും അത് പൂര്‍ണമായും പ്രതിനിധീകരിക്കുന്നില്ല. ആ പുരസ്കാരത്തിന്റെ സ്പോണ്‍സര്‍മാര്‍ ഇന്വെസ്റ്റ്മെന്റ് മാനേജ്മെന്റ് ബിസിനസ്സില്‍ ഏര്‍പ്പെട്ടിരിക്കുന്ന Man Group plc എന്ന കമ്പനിയാണ്‌ എന്നു പറയുമ്പോഴേ ചിത്രം പൂര്‍ത്തിയാകൂ.



    ബുക്കറിനെ നമ്മളറിയുന്നത് അരുന്ധതിയിലുടെയാണ്‌. അരുന്ധതിയേയോ? മേരി റോയിയെ അവര്‍ നടത്തിയ നിയമയുദ്ധങ്ങളിലൂടെ നമുക്കറിയാമായിരുന്നു. ചില ഉത്തരേന്‍ഡ്യന്‍ ഓഫ് ബീറ്റ് സിനിമകളിലെ നടിയായും തിര‍ക്കഥാകൃത്തായും ഒക്കെ ജീവിച്ചിരുന്ന അരുന്ധതിയെ അറിയുന്നവര്‍ എത്രപേരുണ്ടായിരുന്നു? ബുക്കര്‍ സമ്മാനവും ഗോഡ് ഓഫ് സ്മോള്‍ തിങ്സ് ഉണ്ടാക്കിയ ചില വിവാദങ്ങളും അരുന്ധതിയെ പെട്ടെന്ന് പ്രശസ്തയാക്കി. "അരുന്ധതിക്ക് പൊന്നോണം വന്നല്ലോ" എന്നാണ്‌ മലയാളത്തിന്റെ വിശ്വകഥാകാരി മാധവിക്കുട്ടി ആഹ്ലാദം കൊണ്ടത്. പോസ്റ്റ് കൊളോണിയല്‍ ഇംഗ്ലീഷിന്റെ പുതിയ ഒരു പതിപ്പും കേരളീയ സാമൂഹ്യജീവിതവുമായി ബന്ധപ്പെട്ട വിവാദനിലപാടുകളും ചില തുറന്നുപറച്ചിലുകളും സവിശേഷമായി അന്ന് തോന്നിയ ആഖ്യാനശൈലിയും കൊണ്ട് എല്ലാ ഭാഷാസാഹിത്യകാരന്മാരെയും കൃതികളെയും നിഷ്പ്രഭമാക്കികൊണ്ട് വല്ലാത്ത ഒരു പോപ്പുലാരിറ്റി ആ കൃതിക്ക് കിട്ടി. അപക്വമതിയായ ഒരു വാരികാലേഖകന്‍ എഴുതിയത് 'മീനച്ചിലാറ് നിളയെ തോല്പ്പിച്ചു' എന്നായിരുന്നു. നോവലിനെ പലപാട് പരിചയപ്പെടുത്തുന്ന നിരവധി ലേഖനങ്ങള്‍, പുസ്തകങ്ങള്‍ ചൂടപ്പം പോലെ വിറ്റഴിഞ്ഞു. ഒരു അന്യ ഭാഷാകൃതി നമ്മുടെ സാഹിത്യവ്യവഹാരങ്ങളുടെ കേന്ദ്രമാകുന്ന അത്തരം സന്ദര്‍ഭങ്ങള്‍ വേറേ ഉണ്ടായിട്ടില്ല. എന്റെ പ്രിയ സുഹൃത്തായ ഒരു പ്രസാധകനു വേണ്ടി നിന്ന നില്പ്പില്‍ ലേഖനമെഴുതേണ്ട അവസ്ഥ എനിക്കുമുണ്ടായിട്ടുണ്ട്.
    ആയിടക്ക് അന്ന് പോപ്പുലറായി കൊണ്ടിരുന്ന സ്വകാര്യ ചാനലുകളിലൊക്കെ പരിപാടികള്‍ക്കിടയില്‍ ഒരു ഫ്ലേവര്‍ ആയി, ചിരിക്കുന്ന നുണക്കുഴികളുള്ള അരുന്ധതിയുടെ മനോഹരമായ നോവല്‍ വായനയുമുണ്ടായിരുന്നു. എം.ടി.വിയില്‍ ഒരു പരിപാടിക്കിടെ 'വായന നിര്‍ത്ത്, ഞങ്ങള്‍ക്ക് പാട്ടു മതി' എന്ന് ആക്രോശിച്ച ചെറുപ്പക്കാരെ ഓര്‍ക്കുന്നു.
    ഒരു പുതിയ 'എഴുത്ത് സംസ്കാര'ത്തിന്റെ നാന്ദി ആയിരുന്നില്ലേ അത്? മാര്‍ക്കറ്റ് നിയന്ത്രിക്കുന്ന ഒരു പുതിയ മെട്റോ പൊളിറ്റന്‍ എഴുത്തിന്റെ സംസ്കാരം?
    എന്നാല്‍ അരുന്ധതി ഈ മാസ്മര വലയത്തില്‍ നിന്ന്‌ അതിവേഗം പുറത്ത് കടക്കാന്‍ തന്റേടം കാണിച്ചു എന്നതുകൊണ്ടാണ്‌ ഞാനവരെ ആദരിക്കുന്നത്. തന്റെ നോവലിന്‌ എന്നെങ്കിലും മലയാള പരിഭാഷ ഉണ്ടാകുകയാണെങ്കില്‍ അതിന്റെ അവ്കാശം ഇവിടുത്തെ ദലിതര്‍ക്കായിരിക്കും എന്ന പ്രഖ്യാപനത്തില്‍ തന്നെ ആ സിഗ്നേച്ചര്‍ കാണാം. നര്‍മ്മദാ സമരം തൊട്ട് വികസനത്തില്‍ പുറമ്പോക്കുകളായി മാറുന്ന ജീവിതങ്ങള്‍ക്കും പ്രാന്തവല്‍ക്കരിക്കപ്പെട്ട ജീവിതങ്ങള്‍ക്കും വേണ്ടി ധീരസമരം നയിച്ചും ഭരണകൂടത്തെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച് മനോഹരമായ നീണ്ട ലേഖനങ്ങളെഴുതിയും അരുന്ധതി താന്‍ വേറിട്ടൊരു സ്റ്റഫാണെന്നും ബുക്കര്‍ സമ്മാനം വെറുമൊരു സ്മാള്‍ തിങ്ങാണെന്നും തെളിയിച്ചു. അടുത്ത നോവലിന്‌ വേണ്ടിയുള്ള മാര്‍ക്കറ്റിന്റെ നിലവിളികളെ ഗൗനിക്കാതെ അവര്‍ ഇന്നും ഊരു തെണ്ടുന്നു.
    ആയിടക്ക് 'താന്‍ ഇംഗ്ലീഷിലെഴുതിയിരുന്നെങ്കില്‍ തനിക്കും ബുക്കര്‍ പ്രൈസ് കിട്ടിയേനെ' എന്ന് കെറുവിച്ച് പി. സുരേന്ദ്രന്‍ എഴുതിയ ലേഖനത്തിലെ പകുതി ശരിയും പകുതി തെറ്റും ഇവിടെയാണ്‌. ബൂക്കര്‍ സമ്മാനിതയാണ്‌ എന്നത് ഇന്ന് അരുന്ധതിക്ക് ആവശ്യമായ പരസ്യമല്ല. എന്നാല്‍ ബുക്കര്‍ സമ്മാനത്തിന്റെ പരസ്യപ്പലകയില്‍ അരുന്ധതിയെ പോലുള്ളവര്‍ വാങ്ങിയ സമ്മാനം എന്നുണ്ട്.
    എന്നാല്‍ അരുന്ധതിക്ക് കിട്ടിയ ബുക്കര്‍ സമ്മാനം നമ്മുടെ എഴുത്തില്‍ സൃഷ്ടിച്ച പുതിയൊരു ട്രെന്‍ഡിനെ കാണാതിരുന്നു കൂടാ. ഇന്‍ഡ്യന്‍ ഇംഗ്ലീഷ് നോവലിസ്റ്റുകളുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ ഒരു മലവെള്ളപ്പാച്ചില്‍ തന്നെ ഉണ്ടായി. എല്ലാം മെറ്റ്രോ പൊളിറ്റന്‍ വനിതകള്‍. അവരുടെ നോവലുകളൊക്കെ റസ്റ്റിക് ഇന്‍ഡ്യന്‍ ജീവിതം 'സത്യസന്ധമായി' ആവിഷ്കരിക്കുന്ന നോവലുകള്‍. എഴുത്തും പത്രസമ്മേളനവുമൊക്കെ പഞ്ചനക്ഷ്ത്രഹോട്ടലില്‍. പലതും മധ്യവര്‍ഗ ജിവിതാഖ്യാനങ്ങള്‍. സിനിമാനടികള്‍ക്കു കിട്ടുന്ന പ്രതിഫലവും പോപ്പുലാരിറ്റിയുമായിരുന്നു അവര്‍ക്കൊക്കെ. പബ്ലിഷറായിരുന്നു താരം . എഴുതുന്നതിനുമുമ്പേ പബ്ലിഷേര്‍സ് പ്രഖ്യാപിച്ച പ്രതിഫലം കണ്ടാണ്‌ നമ്മുടെ കണ്ണ് തള്ളിയത്. എല്ലം മള്‍ട്ടി നാഷണല്‍ ബൂക്ക് പബ്ലിഷേര്‍സ്. നമ്മുടെ പ്രാദേശീക ഭാഷയിലെ കൊച്ച് എഴുത്തുകാരൊക്കെ പല നാള്‍ ഡീ. സിയുടെയും മറ്റും തിണ്ണ നിരങ്ങിയും കുറച്ച് കൂടി പ്രായം വെച്ച എഴുത്തുകാര്‍ എന്തെങ്കിലുമൊക്കെ അവാര്‍ഡ് തരമാക്കുവാന്‍ സാഹിത്യ അക്കാദമിയില്‍ ചുറ്റി പറ്റിയും മഹാകവിപ്പട്ടം കിട്ടിയവര്‍ ജ്ഞാനപീഠം കിട്ടുവാന്‍ വഴി അന്വേഷിച്ചും ജീവിതം പാഴാക്കി കൊണ്ടിരിക്കവേയാണ്‌ നല്ല നാലു പുസ്തകം വായിച്ചിട്ടില്ലാത്തവര്‍, ജീവിതം എന്തെന്ന് ശരിയായി അനുഭവിച്ചിട്ടില്ലാത്തവര്‍ മിന്നും താരങ്ങളായി വിശ്വമഹാ സഹിത്യകാരന്മാരായി ഒരു സുപ്രഭാതത്തില്‍ മാറുന്നത്. ചാന്‍‍സ് കിട്ടാന്‍ പണ്ട് കോടമ്പാക്കത്ത് താമസിക്കണം എന്ന പോലെ ഏതെങ്കിലും നഗരത്തില്‍, ഉന്നത സമൂഹത്തില്‍ വസിച്ചാലെ ഈ കാറ്റഗറിയില്‍ പെടാനാവൂ എന്നതിനാല്‍ കൊച്ചു പിള്ളേരും സൊസൈറ്റി ലേഡീകളും ആ വഴിക്ക് ശ്രമിച്ചു. പലര്‍ക്കും അത്തരം നോവലെഴുത്ത് ഒരു പ്രൊജക്റ്റ് വര്‍ക്കു പോലെയാണ്‌. കൂലി വരമ്പത്തു തന്നെ കിട്ടുന്ന കൊച്ചു വേല.

    മാര്‍ക്കറ്റിന്റെ ഈ ആര്‍ത്തിയുടെ ഇരയായിരുന്നു കാവ്യാ വിശ്വനാഥന്‍ എന്ന കൊച്ച്. മാര്‍ക്കറ്റാണ്‌ ആ കുട്ടിയെ വിശ്വ സാഹിത്യകാരിയാക്കി ഒരു സുപ്രഭാതത്തില്‍ അവതരിപ്പിച്ചത്. അതേ വിപണി തന്നെ പൂച്ച് പുറത്തായപ്പോള്‍ ചണ്ടി പോലെ വലിച്ചെറിയുകയും ചെയ്തു.
    ഇന്‍ഡ്യയുടെ ഹൃദയം ഗ്രാമങ്ങളിലാണെന്ന്‌ പറയുന്നതുപോലെ ഇന്‍ഡ്യന്‍ സാഹിത്യം അതിന്റെ വൈവിധ്യത്തില്‍, സമ്പന്നതയില്‍ നിലനില്‍ക്കുന്നത് പ്രാദേശീകഭാഷാസാഹിത്യങ്ങളിലാണ്‌, ഈ മെട്രോ പൊളിറ്റന്‍ ഇംഗ്ലീഷ് രചനകളിലല്ല. എന്താണീ കോമണ്‍ വെല്‍ത്ത് ലിറ്ററേച്ചര്‍. രൂപത്തില്‍ ഇന്‍ഡ്യക്കാരനും ചിന്താഗതിയും മറ്റും വെള്ളക്കാരനുമാകാന്‍ മെക്കാളെയെപ്പോലുള്ളവര്‍ രൂപം കൊടുത്ത ആംഗലവിദ്യാഭ്യാസത്തിന്റെ ഒരു വിളവെടുപ്പ് മാത്രമല്ലേ ? ലോക സാഹിത്യത്തിന്റെയോ ആംഗല സാഹിത്യത്തിന്റെയോ നേര്‍പകര്‍പ്പല്ല അത്. തങ്ങളുടെ ദേശത്തെ, ഭാഷയെ, സംസ്കാരത്തെ, ജനതയെ ആഴത്തില്‍ അറിഞ്ഞിട്ടില്ലാത്തവര്‍, ആ സംവേദനപാരമ്പര്യത്തിന്റെ ഭാഗമല്ലാത്തവര്‍, തങ്ങളുടെ ഭാഗികമായ അറിവുകള്‍ വെച്ച് നടത്തുന്ന വികല വീക്ഷണത്തോടു കൂടിയ രചനകള്‍ അല്ലേ മിക്കതും?
    ഇത്തരം ഒരു വേഷത്തെ ഞങ്ങളും കോളേജില്‍ വിളിച്ചാനയിക്കുകയുണ്ടായി. ഒരു ഇംഗ്ലീഷ് സെമിനാര്‍ ഇന്റര്‍ നാഷണല്‍ ആക്കാനുള്ള വഴി. അനിതാ നായര്‍. ആംഗ്ലോ ഇന്‍ഡ്യന്‍ എഴുത്തുകാരില്‍ ഏറെ പോപ്പുലര്‍ . തൊട്ടപ്പുറത്തുള്ള നാട്ടുകാരിയാണ്‌. ആര്‍ക്കുമറിയില്ല . എഴുത്ത് പലതും നാട്ടിനെ പറ്റി തന്നെ. ആകെ അണിഞ്ഞൊരുങ്ങി അമിതമായ മേക്ക് അപ്പില്‍ അവര്‍ സദസ്സിനെ അഭിമുഖീകരിച്ചു. ഒരു ഇന്‍ഡ്യന്‍ എഴുത്തുകാരി എന്ന നിലയില്‍ ഭാഷയില്‍ അവര്‍ നേരിടുന്ന പ്രശ്നങ്ങളായിരുന്നു വിഷയം. കൊഞ്ചികൊഞ്ചിയുള്ള സംസാരം ഒരു സ്കൂള്‍ ബോയ് കോമ്പോസിഷനെ തോല്പ്പിച്ചു കളഞ്ഞു. അവരുടെ സൈറ്റില്‍ പോയപ്പോള്‍ നിളാനദിക്കരയിലുള്ള റിവര്‍ റിട്രീറ്റ് എന്ന പഞ്ചനക്ഷത്രഹോട്ടലിലിരുന്ന് നിളയെ സംക്ഷിക്കേണ്ടതിന്റെ പ്രശ്നങ്ങളെക്കുറീച്ച് ആലോചിക്കുന്ന വികാരഭരിതമായ ഒരു കുറിപ്പും കണ്ടു. അവര്‍ പുഴയിലിറങ്ങിയതായി ഒരു പരാമര്‍ശവും കണ്ടില്ല.
    കഴിഞ്ഞ വര്‍ഷം ബുക്കര്‍ സമ്മാനം കിട്ടിയത് ഇന്‍ഡ്യക്കാരനായ അരവിന്ദ് അഡിഗെക്കാണല്ലോ. The white tiger എന്ന അദ്ദേഹത്തിന്റെ നോവലില്‍ നിന്നൊരു ഭാഗം.

    'One day, as I was driving my ex-employers Mr. Ashok and Pinky Madam in their Honda City car, Mr. Ashok put a hand on my shoulder, and said, "Pull over to the side." Following this command, he leaned forward so close that I could smell his aftershave—it was a delicious, fruitlike smell that day—and said, politely as ever, "Balram, I have a few questions to ask you, all right?"

    "Yes, sir," I said.
    "Balram," Mr. Ashok asked, "how many planets are there in the sky?" I gave the answer as best as I could.
    "Balram, who was the first prime minister of India?"
    And then: "Balram, what is the difference between a Hindu and a Muslim?" And then: "What is the name of our continent?"
    Mr. Ashok leaned back and asked Pinky Madam, "Did you hear his answers?"

    "Was he joking?" she asked, and my heart beat faster, as it did every time she said something.
    "No. That's really what he thinks the correct answers are."

    She giggled when she heard this: but his face, which I saw reflected in my rearview mirror, was serious.
    "The thing is, he probably has…what, two, three years of schooling in him? He can read and write, but he doesn't get what he's read. He's half-baked. The country is full of people like him, I'll tell you that. And we entrust our glorious parliamentary democracy"—he pointed at me—"to characters like these. That's the whole tragedy of this country."
    He sighed.

    "All right, Balram, start the car again."

    That night, I was lying in bed, inside my mosquito net, thinking about his words. He was right, sir—I didn't like the way he had spoken about me, but he was right.

    "The Autobiography of a Half-Baked Indian." That's what I ought to call my life's story. '

    പകുതി വെന്ത ജീവിതങ്ങളുടെ ആത്മകഥ അന്വേഷിച്ച് ആഗോള മാര്‍ക്കറ്റ് മൂന്നാംലോകം കയറിയിറങ്ങുകയാണ്‌. നിങ്ങളും വേഗം അടുപ്പില്‍ നിന്നിറങ്ങി നില്‍ക്ക്. കറുത്തു പോകരുത്.


    http://sngscollege.info
    http://vijnanacintamani.org

    Sunday 4 October 2009

    ജ്യോനവന്‌ ആദരാഞ്ജലികള്‍

    കവി ജ്യോനവന്‍ നമ്മെ വിട്ടുപോയി!
    വിഷ്ണുവിന്റെ സന്ദേശം ഇപ്പോള്‍ കിട്ടി.
    അപ്പോള്‍ നാം ഒരു മരണത്തിന്‌ കാവലിരിക്കയായിരുന്നോ? , ഈ ദിവസങ്ങളില്‍!
    ആ പൂര്‍ത്തിയാകാത്ത കവിതയിലെ അവസാനത്തെ കോമ മാഞ്ഞ് പൂര്‍ണ്ണവിരാമം തെളിഞ്ഞു വരുന്നു!
    അതോ,
    എല്ലാം വെറും ആശ്ചര്യചിഹ്നത്തില്‍ അവസാനിപ്പികയായിരുന്നോ?
    'മരി'ക്കുമെന്നുറപ്പുണ്ട്.
    എന്നാലും;
    വള്ളി മാറ്റിയിട്ട്'
    രമി'ക്കുമെന്നുമാത്രം
    ഒരുറപ്പുമില്ല!
    ആ കവിയെ അടുത്തറിയാന്‍ വൈകി. അപ്പോഴേക്കും

    'മനുഷ്യന്റെ ശരീരം
    പൂവുകളില്‍
    സുഗന്ധങ്ങളില്
    ‍വിരിച്ചു്കിടത്തിയിരുന്നു!'
    (ജ്യോനവന്റെ കവിതയില്‍ നിന്ന് തെറിച്ച തുള്ളികള്‍)
    http://pottakkalam.blogspot.com/
    ബ്ലോഗര്‍ ജ്യോനവന്‌ (നവീന്‍ ജ്യോര്‍ജ്ജിന്‌ ) ആദരാഞ്ജലികള്‍


    http://sngscollege.info
    http://vijnanacintamani.org

    Friday 2 October 2009

    പോര്‍ബന്ധറില്‍ നിന്ന് സബര്‍മതിയിലേക്കുള്ള ദൂരം

    ഈ ഗാന്ധിജയന്തിദിനത്തില്‍ ഗാന്ധിജിയെ ഒരു 'ട്രെന്‍ഡി ടോപിക്‌' ആക്കി മാറ്റാമോ എന്ന്‌ ഇന്‍ഡ്യന്‍ ട്വിറ്റേര്‍സിന്‌ ശശി തരൂര്‍ ഒരു വെല്ലുവിളി നല്‍കിയത്‌ മണിക്കൂറുകള്‍ക്ക്‌ മുമ്പാണ്‌. ഹോച്ചിമിന്‍ ദിനത്തില്‍ വിയറ്റ്‌നാമുകാര്‍ കൂടുതല്‍ ജോലി ചെയ്യുന്നു, നാം ഇന്‍ഡ്യക്കാര്‍ ഒഴിവുദിനമായി ആഘോഷിക്കുന്നു എന്നും അദ്ദേഹ, ട്വീറ്റുകയുണ്ടായി. എത്ര ശരി എന്നാലോചിക്കാവേ അത്ര ട്രെന്‍ഡി ആണോ ഗാന്ധിജി എന്നൊരു അപായ ചിന്ത ഉള്ളിലൂടെ കടന്നുപോയി. കഴിഞ്ഞ വര്‍ഷം ഇതേ കാലം ഗാന്ധിജിയുടെ ജന്മഗൃഹത്തിലൂടെയും സബര്‍മതിയിലൂടെയുമൊക്കെ നടത്തിയ യാത്രയുടെ വിഷാദിയായ ഓര്‍മ്മകള്‍ അതിന്‌ തിരകളിളക്കുകയും ചെയ്തു.
    ഗാന്‌ധിജിയുടെ ഗുജറാത്തിലൂടെയല്ല, നരേന്ദ്രമോഡിയുടെ ഗുജറാത്തിലൂടെ ആയിരുന്നു ആ യാത്ര. അഹമ്മദാബാദില്‍ നിന്ന് മണിക്കൂറുകള്‍ അകലെയുള്ള ദ്രാംഗാദ്രയിലായിരുന്നു താമസം. പരുക്കന്‍ പാറകള്‍ നിറഞ്ഞ വരണ്ട പ്രദേശം. ഇന്‍ഡ്യന്‍ യൂണിയനില്‍ ചേരാന്‍ വിസമ്മതിച്ച നാട്ടു രാജ്യങ്ങളില്‍ ഒന്നായിരുന്നു ദ്രാംഗാദ്ര. സര്‍ദാര്‍ പട്ടേലിന്റെ ഉരുക്കു മുഷ്ടികളാണ്‌ ഈ പ്രദേശത്തെ സ്വതന്ത്ര ഇന്‍ഡ്യയുടെ ഭാഗമാക്കിയത്‌. ഇടുങ്ങിയ നഗരവീഥികള്‍ക്കിടക്കുപോലും മുഷിഞ്ഞ വീടുകള്‍ കാണാം. എല്ലാ വീടുകളോടും ചേര്‍ന്ന്‌ തൊട്ടികള്‍ നിര്‍മ്മിച്ചിരിക്കുന്നു. ഇവിടെ മനുഷ്യരേക്കാള്‍ പരിഗണന കന്നുകാലികള്‍ക്കുണ്ട്‌.

    കാലത്ത് അഹമ്മദാബാദിലേക്കുള്ള യാത്രയില്‍ കാറ്റാടി യന്ത്രങ്ങള്‍ അതിരിട്ട വിജനമായ വഴികളും തരിശുനിലങ്ങളും റിലയന്‍സിന്റെ പാട്ടഭൂമികളും കടന്ന് നഗരത്തിലേക്കുള്ള യാത്രയില്‍ ഒരു റോഡ് ആക്സിഡന്റ്. രണ്ടു പേര്‍ മരിച്ചിരിക്കുന്നു. മൂന്നാമത്തെയാള്‍ മരണത്തോട് മല്ലടിച്ചുകൊണ്ടിരിക്കുന്നു. നാഷണല്‍ ‍ഹൈവേയാണ്‌. ഒന്നും ചെയ്യാനില്ല. വൈദ്യ സഹായം എത്തണമെങ്കില്‍ ചുരുങ്ങിയത് രണടര മണിക്കൂറെടുക്കും ഡ്രൈവര്‍ പറഞ്ഞു. മെല്ലെ അഹമ്മദാബാദിലെ തിരക്കുള്ള വീഥികളിലെത്തി ഇന്നത്തെ ഇന്‍ഡ്യയുടെ മുഖം. ഗംഭീരമായ എടുപ്പുകള്‍, അഴുകുകയും ഒഴുകുകയും ചെയ്യുന്ന നഗരം, നരച്ച ആകാശം വിതാനിച്ച് പല നിറത്തിലുള്ള പുക ഉയരുന്നു. ഒരു മാലിന്യകൂമ്പാരത്തിലകപ്പെട്ടതുപോലെ തോന്നി. തിരക്കുള്ള ഒരു തെരുവിലേക്ക് ഊളിയിട്ടിറങ്ങുമ്പോള്‍ ഡ്രൈവര്‍ പറഞ്ഞു. വില പേശി വാങ്ങാം, മാര്‍ക്കറ്റ് മുസ്ലീങ്ങളുടേതാണ്‌. പക്ഷെ പ്രശ്ന ബാധിത പ്രദേശമാണ്.
    തിരിഞ്ഞു തിരിഞ്ഞൊടുവിലാണ്‌ സബര്‍മതി ആശ്രമത്തിലെത്തിയത്. പെട്ടെന്നൊരു കുളിര്‍മയില്‍ തല പൂഴ്ത്തിയതുപോലെ. നഗരത്തിന്റെ തിരക്കോ ബഹളമോ ഇല്ല. പച്ചപ്പിന്റെ ഒരു തുരുത്ത്‌. കൊതിപ്പിക്കുന്ന വൃത്തി. എത്ര ലളിതം, സൗമ്യം. ഒച്ചയില്ലാതെ നടക്കുന്ന നടത്തിപ്പുകാര്‍, ഗാന്ധിജിയുടെ ജീവിതത്തിലൂടെയുള്ള സചിത്ര യാത്രകള്‍. എന്റെ മകന്‍ സ്വതന്ത്രമായി മണലിലൂടെയും പുല്‍ത്തകിടികളിലൂടെയും ഓടി കളിക്കുന്നുണ്ടായിരുന്നു. വിലക്കുകളില്ലാതെ എന്റെ ഹാന്റി ക്യാം വിനീതവും ലളിതവുമായ ദൃശ്യങ്ങളിലൂടെ സ്വഛന്ദമായി സഞ്ചരിച്ചു കോണ്ടിരുന്നു. ആശ്രമത്തില്‍ തന്നെയുള്ള കൊച്ചു സ്കൂളില്‍ നിനുളള കുട്ടികള്‍ ഇടക്ക് കൗതുകത്തോടെ ഫ്രൈയിമില്‍ വന്നു പോയികൊണ്ടിരുന്നു.
    പതുക്കെ സബര്‍മതി തീരത്തെത്തി. നഗര വ്യവസായ മാലിന്യങ്ങള്‍ കൊണ്ട് കറുത്തുപോയ നദീമുഖം ഒഴുക്ക് നിലച്ച പോലെ അക്കരെ പുകക്കുഴല്‍ ഭീമന്മാര്‍ വെള്ളിപ്പുക നീട്ടി ഒരു നിശ്ചലദൃശ്യത്തിലെന്ന പോലെ നില്‍ക്കുന്നുണ്ടായിരുന്നു. അതു നോക്കി എന്റെ കൈത്തലപ്പില്‍ തൊട്ട് ആശ്രമത്തിലെ ചെടിയുടെ ഒരില വിളറിയ ഒരു ചിരി ചിരിച്ചു നിന്നു.
    രണ്ടു ദിവസം കഴിഞ്ഞ് ദ്വാരകയില്‍ നിന്ന് സോമനാഥത്തിലേക്കുള്ള യാത്രയിലാണ്‌ പോര്‍ബന്ദറില്‍ എത്തുന്നത്. ഒരു സന്ധ്യക്ക്. ദ്വാരകയും പേഠ് ദ്വാരകയും ഗോപീകുഞ്ചുമൊക്കെ കണ്ടു പോയ യാത്രയില്‍ ഒരു കാര്യം മനസ്സിലായി .പുതിയ ഭക്തിയുടെ രൂപകങ്ങള്‍ അക്ഷര്‍ ധാമോ ദ്വാരകയോ സോമനാഥോ അല്ല, ഗുല്‍ഷന്‍ കുമാറും ഹരേകൃഷ്ണ വൈഷ്ണോദേവി പ്രസ്ഥാനക്കാരും ഉണ്ടാക്കിയ കൃത്രിമ ക്ഷേത്രങ്ങളാണ്.
    ഒരു തുറമുഖ നഗരത്തിന്റെ മുഴുവന്‍ അഴുക്കും പേറി നില്‍ക്കുന്ന പോര്‍ബന്ദര്‍ എന്നെ ഞെട്ടിച്ചു. എത്ര വൃത്തിഹീനമായ തെരുവുകള്‍. എങ്ങും ഹിംസയുടെ ദുര്‍ഗന്ധം. മൂക്കുപൊത്തിയും ഓക്കാനിച്ചും ഗാന്ധിജിയുടെ ഒരു മുഷിഞ്ഞ പ്രതിമ അശ്രദ്ധമായി നില്‍ക്കുന്ന നാല്‍ക്കവല തിരിഞ്ഞ് ഒഴുക്കു കുറഞ്ഞ ഇടുങ്ങിയ വഴിയിലൂടെ ഗാന്ധിഗൃഹത്തിലെത്തി. മടുപ്പു കൊണ്ട് അസഹിഷ്ണുക്കളായ പാറാവുകാര്‍. ക്യാമറക്ക് പ്രവേശനമില്ല. കനം വെച്ച അന്തരീക്ഷത്തില്‍ ഉന്മേഷമില്ലാതെ പതിയെ എല്ലാം നടന്നു കണ്ടു. ഒരു ഇടവഴിയില്ലൂടെ നടന്നാലെ കസ്തൂര്‍ബയുടെ വീട്ടിലെത്തൂ. ആകെ ഒരു മൂത്രപ്പുരയായി തോന്നിച്ച ചാലുകള്‍ പോലുള്ള വഴികള്‍. ഇടയിലൂള്ള വീട്ടുകളിലെ കുട്ടികള്‍ കലപില കൂട്ടി ഓടുന്നു. ഗാന്ധിജിയുടെ ഏതെങ്കിലും പിന്മുറക്കാരാവുമോ? ആകെ മനം മടുത്ത് മകന്‍ ചിണുങ്ങി. അവനൊന്ന് മൂത്രമൊഴിക്കണം. നിലത്തു കാലുറപ്പിക്കാന്‍ മടിക്കുന്ന അവനെ കൊണ്ട് എങ്ങോട്ട് പോകാന്‍. നാം ശീലിപ്പിക്കുന്ന വൃത്തിബോധങ്ങള്‍ നമുക്ക് തന്നെ ശാപമായി മാറുന്ന നിമിഷങ്ങള്‍! കുറച്ച് ദൂരെ നഗരമധ്യത്തിലുള്ള ക്ഷേത്രത്തില്‍ നിന്ന് ശ്രീറാം വിളികള്‍ ഉയരുന്നുണ്ടായിരുന്നു.
    അവിടെ വിഷണ്ണനായി നില്‍ക്കെ പോര്‍ബന്ദറില്‍ നിന്ന് സബര്‍മതിയിലേക്കുള്ള ദൂരം ഞാന്‍ മനസ്സുകൊണ്ടളന്നപ്പോള്‍ എന്നെ ഭരിച്ച വികാരം കുഞ്ഞുണ്ണിക്കവിതയില്‍ പറഞ്ഞപോലെ എന്നില്‍ നിന്ന് എന്നിലേക്കുള്ള അകലത്തിന്റെ അമ്പരപ്പായിരുന്നു എന്ന് ഇന്ന് ഞാന്‍ തിരിച്ചറിയുന്നു.

    അടിക്കുറിപ്പ്: സ്ഥലവിവരണങ്ങള്‍ ഓര്‍മ്മയില്‍ നിന്നായതിനാല്‍ കൃത്യമല്ല. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ മഹാകാവ്യം എന്ന പോസ്റ്റിന്റെ ഫോളോ അപ്പ് കമന്റുകള്‍ ഈ കുറിപ്പിന്‌ പ്രേരിപ്പിച്ചു.
    http://sngscollege.info
    http://vijnanacintamani.org

    Thursday 1 October 2009

    ലൗ ജിഹാദ്‌ !!!!!

    പ്രണയം മതമടക്കമുള്ള സമൂഹ്യസ്ഥാപനങ്ങള്‍ക്ക്‌ നേരെ വ്യക്തി നടത്തുന്ന സര്‍ഗാത്മക കലാപമാണെന്ന്‌ നമ്മെ പഠിപ്പിച്ചതാരാണ്‌? മതത്തിന്‌ വേണ്ടി വ്യക്തികളെ ഇരകളാക്കുന്ന വിശുദ്ധബലിയല്ലേ അത്‌?

    മാതൃഭൂമിയില്‍ വന്ന വാര്‍ത്ത.
    'ലൗ ജിഹാദിനെ'ക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി
    Posted on: 30 Sep 2009
    'എറണാകുളം: പ്രണയം നടിച്ച് യുവതികളെ കല്യാണം കഴിച്ച ശേഷം ബലമായി മതപരിവര്‍ത്തനത്തിനു വിധേയരാക്കുന്ന 'ലൗ ജിഹാദി'നെക്കുറിച്ച് വിശദമായി പഠിച്ച് മൂന്നാഴ്ചകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി ഡി.ജി.പിക്കും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനും നിര്‍ദ്ദേശം നല്‍കി. കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ നടക്കുന്ന മതപരിവര്‍ത്തനം 'റോമിയോ ജിഹാദെ'ന്നും അറിയപ്പെടുന്നെന്നും ഈ സംഘടനയ്ക്ക് വിദേശസഹായം ലഭിക്കുന്നുണ്ടോയെന്ന് അന്വേഷിക്കണമെന്നും ജസ്റ്റിസ് കെ.പി.ശങ്കരന്‍ ആവശ്യപ്പെട്ടു. പത്തനംതിട്ടയില്‍ രണ്ട് എം.ബി.എ വിദ്യാര്‍ഥിനികളെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ രണ്ടുപേര്‍ സ്‌നേഹം നടിച്ച് മതപരിവര്‍ത്തനം നടത്താനും തട്ടിക്കൊണ്ടുപോകാനും ശ്രമിച്ചുവെന്ന കേസ് പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. മൂന്നുവര്‍ഷത്തിനിടയില്‍ യുവതികളെ ഇത്തരത്തില്‍ കുടുക്കിയതിന്റെ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന കാര്യം കോടതിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം സംഘടനകളുടെ തീവ്രവാദ ബന്ധം ദേശീയ-അന്തര്‍ദ്ദേശീയ ബന്ധങ്ങള്‍ ഇവയെക്കുറിച്ചും പഠിക്കണമെന്ന് നിര്‍ദ്ദേശത്തില്‍ പറയുന്നു. '


    ജിഹാദ്‌ എന്ന സങ്കല്‍പം ഖുര്‍ ആനികമാണെങ്കിലും അതിന്റെ സജീവപ്രയോഗം പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ കടന്നു വരവോടെയാണ്‌ സംഭവിക്കുന്നത്‌. കേരളത്തില്‍ കുഞ്ഞാലി മരക്കാരുടെ സമരങ്ങള്‍ക്ക്‌ ജിഹാദിന്റെ പരിവേഷം നല്‍കാന്‍ പലരും ശ്രമിച്ചിട്ടുണ്ടെങ്കിലും മതപരം എന്നതിനേക്കാള്‍ കച്ചവടപരമായ അധികാര താല്‍പര്യങ്ങളായിരുന്നു അതിന്‌ പിറകില്‍ എന്നതാണ്‌ ശരിയായ വിലയിരുത്തല്‍ എന്ന്‌ തോന്നുന്നു. പതിനാറാം നൂറ്റാണ്ടില്‍ പൊന്നാനിക്കാരനായ ശൈഖ്‌ സൈനുദ്ദിന്‍ എഴുതിയ 'തുഫ്ഫത്തുല്‍ മുജാഹിദ്ദീന്‍' എന്ന് കൃതിയാണ്‌ ജിഹാദിനെ സംബന്ധിച്ച്‌ നമുക്ക്‌ ലഭിക്കുന്ന ആദ്യ രേഖ എന്ന് പറയാം. 'വാളുകളുടെ നിഴല്‍പ്പാടുകള്‍ക്കു താഴെയാണ്‌ സ്വര്‍ഗ്ഗരാജ്യം' എന്ന് വിശുദ്ധ ഖുര്‍- ആനെ ഉദ്ധരിച്ച്‌ പോര്‍ചുഗീസുകാര്‍ക്കെതിരെ വിശുദ്ധ യുദ്ധത്തിന്‌ തയ്യാറാവാന്‍ കേരളീയ മുസ്ലീങ്ങളെ ആഹ്വാനം ചെയ്യുന്ന ഈ കൃതി വേലായുധന്‍ പണിക്കശ്ശേരി മലയാളത്തിലേക്ക്‌ വിവര്‍ത്തനം ചെയ്തിട്ടുണ്ട്‌. ഹിന്ദില്‍ ഇസ്ലാം മതം പ്രചരിച്ചത്‌ നിര്‍ബന്ധമതപരിവര്‍ത്തനം മൂലമല്ല എന്ന് അടിവരയിട്ടുപറയുന്ന ഈ കൃതി ഒരു കൈയ്യില്‍ വാളും മറു കൈയില്‍ കുരിശുമായി വന്ന അഫ്രഞ്ചികളുടെ കടന്നുവരവോടെയാണ്‌ കാര്യങ്ങള്‍ തകിടം മറഞ്ഞത്‌ എന്ന് പ്രസ്താവിക്കുന്നുണ്ട്‌. സത്യവിശ്വാസികളെ കുരിശാരാധകന്മാരോട്‌ യുദ്ധത്തിന്‌ പ്രേരിപ്പിക്കുകയാണ്‌ ഗ്രന്ഥോദ്ദേശ്യം തന്നെ. പുസ്തകം സമര്‍പ്പിച്ചിരിക്കുന്നത്‌ 'അമുസ്ലീങ്ങളോട്‌ യുദ്ധം ചെയ്യുന്നത്‌ ആനന്ദമായി കാണുന്ന, യുദ്ധം കൊണ്ട്‌ പ്രവാചകവചനങ്ങളെ ഉയര്‍ത്തുന്ന' ബീജാപുരം സുല്‍ത്താനാണ്‌.

    ഇതിലെ ആദ്യ അധ്യായം തന്നെ അവിശ്വസികള്‍ക്കെതിരായ ജിഹാദിനെ സംബന്ധിച്ച നിയമങ്ങളും ജിഹാദില്‍ ഏര്‍പ്പെടുക്കുന്നവര്‍ക്ക്‌ ലഭിക്കുന്ന സൗഭാഗ്യങ്ങളെ സംബന്ധിച്ച വിവരണങ്ങളുമാണ്‌. നാട്ടില്‍ സ്വൈര്യജീവിതം നയിക്കുന്ന അവിശ്വാസികള്‍ക്കെതിരെ എല്ലാവരും ജിഹാദിനുപോകേണ്ടെന്നും എന്നാല്‍ നാടുകടന്ന് ഇസ്ലാമിനെ ആക്രമിക്കുന്നവര്‍ക്കെതിരെ എല്ലാ വിശ്വാസികളും യുദ്ധം ചെയ്യണം എന്നുമാണ്‌ നിര്‍ദ്ദേശം. യുദ്ധത്തില്‍ കൊല്ലപ്പെടുന്ന അവിശ്വാസികളുടെ സ്വത്തുകള്‍ എങ്ങനെ പങ്കു വെയ്ക്കണം എന്നതിനെ സംബന്ധിച്ച വ്യക്തമായ നിയമമുണ്ട്‌. ഇതു സംബന്ധിച്ച നിരവധി ഹദീസുകള്‍ ഗ്രന്ഥകാരന്‍ ഉദ്ധരിക്കുന്നുണ്ട്‌. അല്ലാഹുവിന്റെ മാര്‍ഗത്തിലേക്കുള്ള ജിഹാദാണ്‌ ഏറ്റവും ശ്രേഷ്ഠമായ കാര്യം എന്ന്‌ ഗ്രന്ഥം അടിവരയിടുന്നുണ്ട്‌. ആ വഴിയില്‍ സംഭവിക്കുന്ന രക്തസാക്ഷിത്വം ഏറ്റവും മഹത്തരമാണെന്ന് ഉറപ്പിക്കുന്നുമുണ്ട്‌. കുഞ്ഞാലിമാരുടെ പതനത്തിന്‌ ശേഷം പറങ്കികള്‍ക്കെതിരെ നടന്ന കേരള ചരിത്രത്തിലെ പരാജയപ്പെട്ടുപോയ ആദ്യ ജിഹാദിനെ സംബന്ധിച്ച ചരിത്ര രേഖയാണ്‌ ഈ കൃതി.

    മലബാറീല്‍' വിശിഷ്യാ ഏറനാട്ടില്‍ ഇസ്ലാമിക ദേശീയബോധം അടിയുറച്ച അടുത്ത സമരം മലബാര്‍ കലാപമാണ്‌. കാര്‍ഷികകലാപമായും മാപ്പിള ലഹളയായും ഒക്കെ വിലയിരുത്തപ്പെട്ട വാഗണ്‍ ട്രാജഡീ വരെ എത്തിയ മലബാര്‍ കലാപത്തിന്‌ ജിഹാദിന്റെ പരിവേഷമുണ്ടായിരുന്നു. ക്ഷേത്രങ്ങള്‍ നശിപ്പിക്കലും ഹിന്ദുക്കളെ കൊന്നൊടുക്കലും നിര്‍ബന്ധിത മതപരിവര്‍ത്തനവുമൊക്കെ ഈ കലാപത്തില്‍ ആരോപിക്കപ്പെട്ടത്‌ ഈ പരിവേഷത്തിന്റെ പരഭാഗമാണ്‌. ഈ ജിഹാദിനെ വിദേശികളായ അധിനിവേശശക്തികള്‍ എങ്ങനെ കണ്ടിരുന്നു എന്ന്‌ പരിശ്ശോധിക്കുന്നതും രസകരമാണ്‌. 'ഹാലിളക്കം' എന്ന പ്രയോഗമാണ്‌ അവര്‍ ഉപയോഗിക്കുന്നത്‌. ഹാല്‍ അവസ്ഥ എന്ന് അര്‍ത്ഥത്തിലുളുള്ള അറബി വാക്കാണ്‌. ഒരു ആള്‍ക്കൂട്ടത്തിന്റെ ഉന്മാദപൂര്‍ണ്ണമായ കലാപവാസന എന്ന അര്‍ത്ഥത്തിലാണ്‌ ഇവിടെ ആ വാക്കുറച്ചു പോയത്‌.


    മാപ്പിളമാരിലെ കച്ചവടക്കാരായ സ്ഥാനികള്‍ പ്രയത്നശാലികളും മാന്യന്മാരും ആണെന്നും എന്നാല്‍ ഉള്‍നാട്ടിലെ കൃഷിക്കാരായ മാപ്പിളമാര്‍ ക്രൂരന്മാരും ടിപ്പുവിനാല്‍ പ്രേരിപ്പിക്കപ്പെട്ട രക്തദാഹികളായ തെമ്മാടികളുമാണെന്നാണ്‌ ബുക്കാനന്റെ വിവരണം. ഹാലിളക്കത്തെ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ടിങ്ങ്‌ മലബാര്‍ മാനുവലില്‍ കാണാം. ഏറെ ശ്രദ്ധിച്ച്‌ പഠിക്കേണ്ട ഒരു ആഖ്യാനം ആണത്‌. വിസ്താരഭയത്താല്‍ മറ്റൊരു സന്ദര്‍ഭത്തിലേക്ക്‌ മാറ്റി വെയ്ക്കുന്നു.

    ഇസ്ലാമികജിഹാദ്‌ എന്ന ആശയത്തിന്‌ പിന്നീട്‌ കേരളത്തില്‍ വലിയ വേരോട്ടമുണ്ടായില്ല. ദേശീയപ്രസ്ഥാനവുമായി ബന്ധപ്പെട്ട്‌ മുസ്ലീം ജനവിഭാഗത്തില്‍ സംഭവിച്ച സമുദായവല്‍ക്കരണവും ആധുനികവല്‍ക്കരണവും മുസ്ലീം ലീഗുപോലുള്ള മതേതര ജനാധിപത്യ സം വിധാനത്തില്‍ നിന്ന് തന്നെ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്കാണ്‌ ജന്മ നല്‍കിയത്‌. ഫ്യൂഡലിസത്തിന്റെ തകര്‍ച്ചയും നവോത്ഥാനത്തിന്റെ അന്തരീക്ഷവും സൃഷ്ടിച്ച അക്കാലത്തെ രാഷ്ട്രീയ സാമൂഹ്യജീവിതത്തില്‍ മതം ഇന്നത്തേ പോലെ ഇടപെട്ടിരുന്നില്ല. കാഷ്മീര്‍ പ്രശ്നവും ബാബറി മസ്ജിദിന്റെ തകര്‍ച്ചയും ആക്കം കൂട്ടിയ ഇസ്ലാമിക പരിഷ്കരണപ്രസ്ഥാനങ്ങളുടെ കടന്നുവരവോടെയാണ്‌ മതേതരമുസ്ലീം എന്ന സങ്കല്‍പത്തിന്റെ പ്രഭ പോകുന്നതും പൊളിറ്റിക്കല്‍ ഇസ്ലാം എന്ന ആശയവും അതിന്‌ വേണ്ടിയുള്ള ജിഹാദ്‌ വിളികള്‍ വീണ്ടും ഉയരുന്നതും.

    ഇതില്‍ ടാര്‍ജെറ്റ്‌ ചെയ്യപ്പെട്ട പ്രസ്ഥാനം മൗദൂദിസത്തിന്റെ വക്താക്കളായ ജമ അത്തേ ഇസ്ലാമിയാണ്‌. കേരളത്തില്‍ ഈ പ്രസ്ഥാനം പക്ഷെ വേരൂന്നിയതും പ്രവര്‍ത്തിക്കുന്നതും പൊതു സമൂഹവുമായി ചേര്‍ന്ന് നടത്തുന്ന ദളിത്‌ -പരിസ്ഥിതി തുടങ്ങിയ പ്രാന്തവല്‍ക്കരിക്കപ്പെട്ട പ്രശ്നങ്ങളെ കേന്ദ്രീകരിച്ചു നടത്തുന്ന സാമൂഹ്യ പ്രവര്‍ത്തനങ്ങളിലൂടെയാണ്‌. ഇസ്ലാമിക രാഷ്ട്രം എന്ന പൊളിറ്റിക്കല്‍ ആയ ആത്യന്തിക ലക്ഷ്യം മറച്ചുവെക്കുന്നതിലാണ്‌ സംഘടനക്ക്‌ താല്‍പര്യം എന്ന്‌ തോന്നുന്നു. അതുകൊണ്ടാണ്‌ ഇമാമുകള്‍ എതിര്‍ത്തിട്ടും നോമ്പുതുറ എന്ന മതാനുഷ്ഠാനകര്‍മത്തെ ഇഫ്താര്‍ വിരുന്നിന്റെ സെക്യുലര്‍ സ്പേസിലേക്ക്‌ കൊണ്ടു വരാന്‍ അവര്‍ ശ്രമിക്കുന്നതും. എങ്ങനെ ഇസ്ലാമിനെ പൊതു സമൂഹത്തില്‍ മോഡറേറ്റ്‌ ആയി അവതരിപ്പിക്കാം എന്നതിലാണ്‌ അവരുടെ ശ്രദ്ധ.
    ക്രൂരന്മാരായ മതഭ്രാന്തന്മാര്‍ എന്ന നിലയില്‍ പാശ്ചാത്യമാധ്യമങ്ങള്‍ നല്‍കിയ പരിവേഷത്തെ തകര്‍ത്ത്‌ കൂടുതല്‍ സൊഫിസ്റ്റിക്കേറ്റഡ്‌ ആയ മുഖം തങ്ങള്‍ക്കു നല്‍കാന്‍ ഇസ്ലാമിക തീവ്രവാദികള്‍ ഈയിടെയായി ശ്രദ്ധിക്കുന്നത്‌ കാണാം.തീവ്രവാദികള്‍ക്ക്‌ ഇന്റര്‍നെറ്റിനോടും ആധുനിക ജീവിത ശൈലികളോടും പ്രേമം കൂടുന്നു എന്നാണ്‌ റിപ്പോര്‍ട്ട്‌. ജര്‍മ്മനിയില്‍ കഴിഞ്ഞയാഴ്ചയുണ്ടായ തിരഞ്ഞെടുപ്പില്‍ ഇസ്ലാമിനെതിരായ ശക്തികളെ തോല്‍പ്പിക്കാന്‍ അല്‍ ഖ്വൈയ്ദാ പ്രവര്‍ത്തകന്‍ ഇന്റര്‍ നെറ്റിലൂടെ നല്‍കിയ ആഹ്വാനം അത്തരത്തിലുള്ളതായിരുന്നു.

    "If the people choose to continue the war, they have passed judgment on themselves. The parliamentary election is the only opportunity for the people to influence its country's politics," "When the last German soldier is withdrawn from Afghanistan, the last mujahedeen will be withdrawn from Germany."

    എന്ന പ്രസ്താവനയുടെ സൗമ്യതയും ഈ പ്രസ്താവന നടത്തിയ Bekkay Harrach യുടെ പാശ്ചാത്യ രീതിയില്‍ പരിഷ്കാരിയായ ഒരാളുടെ മട്ടിലുള്ള വേഷവിധാനവും ജെര്‍മന്‍ ഭാഷയുടെ ഉപയോഗവും അതാണ്‌ കാണിക്കുന്നതെന്നാണ്‌ നിരീക്ഷകര്‍ വിലയിരുത്തുന്നത്‌.


    കമ്പോള കാലത്തെ ഇസ്ലാമിക ജിഹാദിന്റെ ഒരു മാതൃകയായി അതിനെ കാണാമെങ്കില്‍ ഏറെ സൂക്ഷ്മവിശകലനം നടത്തേണ്ട മറ്റൊരു മാതൃകയ സംബന്ധിച്ച്‌ വാര്‍ത്തയാണ്‌ ഹൈക്കോടതിപരാമര്‍ശത്തിന്റെ പേരില്‍ മാതൃഭൂമിയില്‍ വന്ന വാര്‍ത്ത. അന്യമതസ്ഥരായ പെണ്‍കുട്ടികളെ പ്രണയം നടിച്ച്‌ കെണിയില്‍ പെടുത്തി മതപരിവര്‍ത്തനം നടത്തി വിവാഹം ചെയ്യുന്ന ഒരു പുതിയ ജിഹാദ്‌ കേരളത്തില്‍ വേരുറപ്പിക്കുന്നു എന്ന് ആദ്യം പറഞ്ഞത്‌ ഹിന്ദു സംഘടനകളാണ്‌. ആണ്‍കുട്ടികളെ പ്രണയച്ചാവേറുകളായി ഉപയോഗിക്കുകയാണത്രെ പതിവ്‌. അവര്‍ക്ക്‌ ഫാഷനബിള്‍ ആയ ലുക്കും ആധുനിക റോമിയോക്കു വേണ്ട എല്ലാ ഭൗതിക സൗകര്യങ്ങളും നല്‍കും. പോപ്പുലര്‍ ഫ്രണ്ടാണ്‌ ഈ രീതിയില്‍ 'ലവ്‌ ജിഹാദ്‌' എന്ന്‌ വിളിക്കപ്പെടുന്ന മത പരിവര്‍ത്തന ശ്രമങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്നത്‌ എന്നാണ്‌ ആരോപണം. ഇവര്‍ക്ക്‌ വിദേശ സഹായം ധാരാളമായി ഇക്കാര്യത്തിന്‌ വേണ്ടി ലഭിക്കുന്നുണ്ട്‌ എന്ന്‌ സംഘപരിവാരത്തിന്റെ വെബ്‌ സൈറ്റ്‌ പറയുന്നുണ്ട്‌. പെണ്‍കുട്ടികളെ വളക്കാന്‍ മോഡേണ്‍ റോമിയോ ആകാനുള്ള വസ്തുവകകള്‍ - മോട്ടോര്‍ ബൈക്കും ജീന്‍സും മൊബെയില്‍ ഫോണും പെണ്‍കുട്ടിയെ ചാടിച്ച്‌ വിവാഹം മതപരിവര്‍ത്തനം നടത്തി ചെയ്താല്‍ സംരക്ഷണവും ജീവിക്കാനുള്ള വകയും അവര്‍ നല്‍കുമത്രെ. vulnerable ആയ, പെട്ടെന്ന്‌ ബ്രൈയ്ന്‍ വാഷു ചെയ്യാന്‍ പറ്റുന്ന പെണ്‍കുട്ടികളെ തിരഞ്ഞുപിടിച്ചിട്ടാണ്‌ പ്രണായ ജിഹാദ്‌ നടത്തുന്നതത്രെ. മാംസനിബദ്ധമല്ല രാഗം ആശാന്‍ പറഞ്ഞതിന്‌ ഇങ്ങനെയും അര്‍ത്ഥമായോ? പാവം മുസ്ലീം പെണ്‍കുട്ടികളെ സ്ത്രീധനമില്ലാത്തതിന്റെ പേരില്‍ വിവാഹം കഴിപ്പിച്ചയക്കാണ്‍ കഷ്ടപ്പെടുന്ന മുസ്ലീം രക്ഷകര്‍ത്താക്കള്‍ക്കിടയിലാണിത്‌ എന്നോര്‍ക്കണം.

    ഇവിടെ ഇരകളാക്കപ്പെടുന്നത്‌ സ്ത്രീകളാണ്‌ എന്നത്‌ ശ്രദ്ധിക്കേണ്ട സംഗതിയാണ്‌. ഏതെങ്കിലും മുസ്ലീം പെണ്‍കുട്ടി ഇതര മതസ്ഥനെ പ്രണയിക്കുന്നത്‌ കര്‍ശനമായി വിലക്കപ്പെട്ടിരിക്കുന്നു. ഈ പ്രണയ ചാവേറുകള്‍ക്ക്‌ സ്വര്‍ഗത്തില്‍ ലഭിക്കുന്ന സ്ഥാനമാനങ്ങളെ കുറിച്ച്‌ പുതിയ ഹദീസുകള്‍ ഉണ്ടായിട്ടുണ്ടോ എന്നറിഞ്ഞു കൂടാ. സ്ത്രീ എല്ലാ ആധിപത്യസമരങ്ങളിലും ഇരകളായിരുന്നു എന്ന്‌ കാണാം. ആര്യാധിനിവേശത്തിലും പാശ്ചാത്യ അധിനിവേശത്തിലും എല്ലാ യുദ്ധങ്ങളിലും മണ്ണും പെണ്ണുമായിരുന്നു അധികാരപ്രയോഗത്തിനായി ഉപയോഗിക്കപ്പെട്ടിരുന്നത്‌. കീഴടക്കപ്പെട്ട ജനതയുടെ സ്ത്രികളെ ബലാല്‍ സംഘം ചെയ്ത്‌ അവരില്‍ തങ്ങളുടെ സന്തതികളെ ഉല്‍പാദിപ്പിക്കുക എന്നത്‌ എക്കാലത്തേയും സാമ്രാജ്യതന്ത്രമാണ്‌ ഒരു ജനതയുടെ ആത്മാഭിമാനത്തിലും സ്വത്വബോധത്തിലും കടാന്നാക്രമിക്കാനുള്ള എളുപ്പ വഴിയാണത്‌. അതുകൊണ്ടാണ്‌ കീഴടക്കപ്പെടുമെന്ന്‌ വരുമ്പോള്‍ തങ്ങളുടെ സ്ത്രീകളെ കൂട്ടത്തോടെ കൊന്നൊടുക്കാന്‍ പല വിഭാഗങ്ങളും ശ്രമിക്കുന്നത്‌. മുസ്ലീങ്ങളുടെ ആത്മവിശ്വാസത്തെ തകര്‍ക്കാന്‍ മുസ്ലീം സ്ത്രീകളെ എങ്ങനെയൊക്കെ പോര്‍ച്ചുഗീസുകാര്‍ ഉപയോഗിച്ചു എന്ന് സൈനുദ്ദീന്‍ തന്നെ പറയുന്നുണ്ട്‌.

    " കുലീനകളും സല്‍സ്വഭാവികളുമായ എത്രയെത്ര മുസ്ലീം വനിതാരത്നങ്ങളെയാണ്‌ ഇവര്‍ ബലാല്‍ സംഘം ചെയ്തിട്ടുള്ളത്‌! അടിമകളാക്കി വെച്ചിട്ടുള്ളത്‌! പരിശുദ്ധാത്മാക്കളായ ആ വനിതാരത്നങ്ങള്‍ മതവിരോധികളായ ക്രിസ്ത്യന്‍ സന്താനങ്ങളെ ഉല്‍പാദിപ്പിച്ച്‌ മുസ്ലീങ്ങളെ ദ്രോഹിക്കാനുള്ള കോടാലിക്കൈകളായി മാറ്റുന്നു. "

    ഉത്തരാധുനിക കാലത്ത്‌ അധിനിവേശ താല്‍പര്യങ്ങള്‍ പ്രണയത്തിന്റെ ഭാഷ സംസാരിക്കുന്നു എന്ന്‌ വരുന്നത്‌ എത്ര ഭയങ്കരമാണ്‌. പ്രണയം എല്ലാ എസ്റ്റാബ്ലിഷ്മെന്റുകള്‍ക്കുമെതിരായ വ്യക്തികളുടെ സ്വാതന്ത്ര്യപ്രഖ്യാപനമാണ്‌. അതില്‍ മടകള്‍ വീഴുന്നു എന്നല്ലേ അര്‍ത്ഥമാക്കേണ്ടത്‌. ക്യാമ്പസ്സില്‍ ഇനി ഒരു മുസ്ലീം പയ്യന്‌ മറ്റൊരു മതത്തില്‍ പെട്ട പെണ്‍കുട്ടിയോട്‌ സ്വാഭാവികമായ ഇഷ്ടം പങ്കുവെക്കാന്‍ ഇനി സാധ്യമാകുമോ? ഏതോ മത സംഘടന അവനു പിറകില്‍ കറുത്ത നിഴലായി ഉണ്ടെന്ന് ആ കുട്ടി ഭയന്നാല്‍ എന്താണ്‌ തെറ്റ്‌? മതേതര മുസ്ലീമും മതേതര ഹിന്ദുവുമൊക്കെ ജീവിച്ചിരുന്ന സമൂഹത്തില്‍ മിശ്രവിവാഹം എന്തൊരു മൂല്യവത്തായ സ്നേഹം കൊണ്ടുള്ള കലാപമായിരുന്നു. ഈ സമര മാര്‍ഗം കൂടി മതമൗലികവാദികള്‍ കവര്‍ന്നെടുത്ത്‌ അതില്‍ വിഷം കലര്‍ത്തിയിരിക്കുന്നു. ഹിന്ദു പെണ്‍കുട്ടികളോട്‌ പ്രണയം നടിച്ചെത്തുന്ന മുസ്ലീം പയ്യന്മാരെ കരുതിയിരിക്കാന്‍ സംഘപരിവാര്‍ ആഹ്വാനം ചെയ്തു കഴിഞ്ഞു. ഇങ്ങനെ ഓരോ മത സംഘടനയും തങ്ങളുടെ സമൂഹത്തില്‍ പെട്ട പെണ്‍കുട്ടികള്‍ക്ക്‌ കാവല്‍ നില്‍ക്കുന്ന അവസ്ഥയില്‍ കേരളം എത്തിയോ? പരസ്പരം എതിര്‍വിഭാഗത്തില്‍ പെട്ട പെണ്‍കുട്ടികളെ തട്ടിക്കൊണ്ട്‌ പോകുന്ന ക്വട്ടേഷന്‍ സംഘങ്ങളായി മത സംഘടനകള്‍ മാറിയോ?
    പ്രണയം നടിച്ച്‌ ഒരു പെണ്‍കുട്ടിയെ കീഴ്പ്പെടുത്താന്‍ ശ്രമിക്കുന്ന ഒരു തീവ്രവാദിയെ അവതരിപ്പിച്ചുകൊണ്ടാണ്‌ (കാഷ്മീരം എന്നോ മറ്റാണ്‌ ആ സിനിമയുടെ പേര്‌) മലയാളത്തിലെ ഇസ്ലാമിക തീവ്രവാദവിരുദ്ധ സിനിമകള്‍ ആരംഭിക്കുന്നത്‌ എന്നത്‌ കേവലം ഒരു യാദൃച്ഛികതയാവുമോ?

    പ്രണയവും യുദ്ധവും മതവുമൊക്കെ പുരുഷന്റെ മാത്രം കര്‍തൃത്വമുള്ള കാര്യമാവൊമ്പോള്‍ അവിടെ ഇരകളാകുന്ന പെണ്‍കുട്ടികളുടെ പ്രണയമെവിടെ എന്ന് ചോദിക്കവേ, അതാ കംബോളത്തിന്റെ പരസ്യപ്പലകയില്‍ നിന്ന് ബജാജ്‌ സ്കൂട്ടിയുമായി ഒരു പെണ്‍കുട്ടി കണ്ണിറുക്കി പറയുന്നു.

    "എനിക്ക്‌ വിവാഹം ചെയ്യാന്‍ കഴിയാത്ത ഒരാളുമായി ഞാന്‍ പ്രണയത്തിലാണ്‌. എനിക്ക്‌ വേണ്ടതെന്തോ അതൂഹിച്ചറിയുന്ന ഒരാളെ ഞാന്‍ കണ്ടെത്തി. എനിക്ക്‌ വേണ്ടി മാത്രം ജന്മമെടുത്ത ഒരാള്‍. എപ്പോഴും എന്റെ നിയന്ത്രണത്തില്‍ ഓടിക്കുന്നതും പാര്‍ക്ക്‌ ചെയ്യുന്നതും ഒരു കുളിര്‍ തെന്നല്‍ പോലെ. ....

    ഞാന്‍ തിരുമാനിച്ചു കഴിഞ്ഞു. എനിക്ക്‌ ഇഷ്ടപ്പെട്ട ആളെ എനിക്ക്‌ വിവാഹം ചെയ്യാന്‍ കഴിയില്ലെങ്കില്‍ ഞങ്ങള്‍ ഒരുമിച്ച്‌ ജീവിക്കും. എന്നെന്നേക്കും.

    (ബാജാജ്‌ സ്കൂട്ടിയുടെ പരസ്യത്തിലെ പെണ്‍കുട്ടിയുടെ വാചകങ്ങള്‍)

    ആകാശമിഠായികളെവിടേ? പ്രണയ്ത്തിന്റെ രക്തം മണ്ണില്‍ കിടന്ന്‌ അവരോട്‌ നിലവിളിക്കുന്നു.


    http://vijnanacintamani.org