മലയാള ഭാഷയോടുള്ള അവസാന സ്നേഹവും അവസാനിപ്പിക്കാന്‍ പോന്ന ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നരച്ച സാന്നിധ്യമായാണ് പ്രഭാകരവാരിയര്‍ ഓരോ മലയാള വിദ്യാര്‍ത്ഥിക്കു മുന്നിലും എത്തുന്നത്. ആധുനിക ഭാഷാശാസ്ത്രം എന്ന കൃതിയിലൂടെ ആയിരിക്കും ഏതൊരാളും അദ്ദേഹത്തെ ആദ്യം പരിചയപ്പെടുക.
ഭാഷാശാസ്ത്രമേഖലകളിലെല്ലാം ബിരുദാനന്തരപഠനത്തിനാവശ്യമായ അടിസ്ഥാനപാഠാവലി കാര്യക്ഷമമായി തയ്യാറാക്കി എന്നതാണ് അദ്ദേഹത്തിന്റെ മികച്ച സേവനം. സമാനമായ മറ്റ് കൃതികളുമായി തട്ടിച്ചു നോക്കുമ്പോളാണ് അതിന്റെ മേന്മ തിരിച്ചറിയുക. മറ്റ് പലതും ഗൈഡുകളോ പകുതി വെന്ത, ദഹനക്കേട് വരുത്തുന്ന കിഴങ്ങുവര്‍ഗത്തില്‍ പെട്ടവയോ ആയിരുന്നു. എന്തെഴുതുമ്പോഴും കൃത്യമായ രീതിശാസ്ത്രം പിന്തുടരുക എന്ന നിഷ്ഠ അദ്ദേഹം പുലര്‍ത്തിയിരുന്നു. പൂര്‍വ്വ കേരളാ ഭാഷ എന്ന പഠനം മലയാളഗവേഷണരംഗത്ത് സമാനതകളില്ലാത്ത ഒന്നാണ്. അതിന് തുടര്‍ച്ചകളുണ്ടായില്ല എന്നത് മലയാള ഗവേഷണത്തിന്റെ തന്നെ മൊത്തം പരിമിതിയാണ്. നമുക്ക് നല്ല വ്യാകരണ പണ്ഡിതരുണ്ട്. ഭാഷാശാസ്ത്രജ്ഞന്മാരുമുണ്ട്. എന്നാല്‍ പ്രഭാകരവാരിയര്‍ സാറിനെ പോലെ രണ്ടും സമന്വയിപ്പിച്ച ഒരാളില്ല. മൗലികമായ നിരീക്ഷണങ്ങള്‍ കൂടുതലും വ്യാകരണസംബന്ധിയായ കൃതികളിലാണ് കാണാന്‍ കഴിയുക. മലയാള വ്യാകരണ സമീക്ഷ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പാഠപുസ്തകമാണ്. ഭേദകം, വ്യാക്ഷേപകം തുടങ്ങിയ പല സംഗതികളിലും അദ്ദേഹത്തിന്റെ നിലപാടുകളോട് യോജിക്കാനാവില്ലെങ്കിലും.
ആധുനികഭാഷാശാസ്തം (1972) കവിതയിലെ ഭാഷ (1976) ശൈലീശില്പം (1978) ഭാഷയും മനശാസ്ത്രവും (1978) Studies in Malayalam Grammar (1979) സ്വനിമവിജ്ഞാനം (1980) ഗവേഷണപദ്ധതി (1982) പൂര്‍വകേരളഭാഷ (1982) Introduction to Research Theory (1982) തെളിവും വെളിവും (1988) മൊഴിയും പൊരുളും (1988) മലയാളവ്യാകരണസമീക്ഷ (1998) ഭാഷാവലോകനം (1999) ഭാഷാശാസ്ത്രവിവേകം (2002) മലയാളം മാറ്റവും വളര്‍ച്ചയും (2004) മൊഴിവഴികള്‍ (2006) ഭാഷ സാഹിത്യം വിമര്‍ശനം (2007) എന്നിവ കൂടാതെ അദ്ദേഹത്തിന്റെ ശിഷ്യന്മാരുടെ ഉത്‍സാഹത്തില്‍ ഭാഷാഗവേഷണം, ജീവിതം, പ്രഭാകരവാരിയരുടെ സാഹിത്യവിമര്‍ശനം തുടങ്ങിയ കൃതികളും ഇറങ്ങിയിട്ടുണ്ട് (ഈ കൃതികള്‍ കണ്ടിട്ടില്ല) ചില വിവര്‍ത്തനപരിശ്രമങ്ങളും ഉണ്ടായിട്ടുണ്ട്.
കോമ്പ്രമൈസുകളില്ലാത്ത അക്കദമീഷ്യന്‍ ആയിരുന്നു അദ്ദേഹം. എന്നും പുതുമകളെ അംഗീകരിച്ചിരുന്ന, അന്വേഷിച്ചിരുന്ന ആള്‍. ഭാഷക്കൊപ്പം വികസിക്കാന്‍ തയ്യാറായ വൈയാകരണന്‍. കോഴിക്കോട് യൂണിവേഴ്സിറ്റിയില്‍ നടന്ന കേരള പാണിനീയം ശതാബ്ദി സെമിനാറില്‍ വിഭക്തിയെ സംബന്ധിച്ച ഒരു പ്രബന്ധം അവതരിപ്പിച്ച യുവ പണ്ഡിതനോട് പ്രബന്ധം മുഴുവന്‍ മാറ്റിയെഴുതാന്‍ അദ്ദേഹം എഴുന്നേറ്റ് നിന്ന് ആവശ്യപ്പെട്ടതോര്‍ക്കുന്നു.
എന്നാല്‍ അക്കാദമികമായ ഒരു ഗര്‍വ്വും അദ്ദേഹം പ്രകടിപ്പിച്ചിരുന്നില്ല. കാലടി ഒരു ടോക്കില്‍ അദ്ദേഹത്തിന്റെ ചില നിരീക്ഷണങ്ങളോട് വിയോജിപ്പ് പറഞ്ഞപ്പോള്‍ അദ്ദേഹം അത് സന്തോഷത്തോടെ സമ്മതിച്ചു തന്നു. അപ്പോള്‍ ഞാന്‍ ഓര്‍ത്തത് ഗവേഷണത്തിന്റെ ആദ്യ കാലത്ത് അന്ന് അവിടെയുണ്ടായിരുന്ന സി. ആര്‍. പ്രസാദ് സുകുമാര്‍ അഴീക്കോടിനോട് ശങ്കരക്കുറുപ്പ് വിമര്‍ശനത്തെ കുറിച്ച് കുറിക്ക് കൊള്ളുന്ന ഒരു ചോദ്യം ചോദിച്ചപ്പോള്‍ ആകെ ഇളകി വശായി 'ആദ്യം പുസ്തകം വായിച്ച് മനസ്സിലാക്ക്' എന്ന് അഴീക്കോട് ക്ഷോഭിച്ചതിനെ പറ്റിയായിരുന്നു. അദ്ദേഹം ഇന്നും എതിരുകളില്ലാത്ത ഒരു സാംസ്കാരികനായകന്‍ . പ്രഭാകരവാരിയരോ?
പിറ്റേന്ന് പത്രങ്ങളില്‍ ചരമപ്പേജില്‍ ഒരു പെട്ടിക്കോളം വാര്‍ത്ത പോലുമാകാതെ അവസാനിച്ച ഒരു പ്രവാസി. മലയാളം/ മലയാളി അറിയാതെ, അഥവാ അറിഞ്ഞതായി നടിക്കാതെ, ഒരിക്കലും അംഗീകരിക്കാതെ പോയ, മലയാളത്തിനു വേണ്ടി തുലഞ്ഞു പോയ ഒരു ജീവിതം!
എത്ര നിര്‍ദ്ദയമായ നിന്ദ എന്നാദ്യം ഓര്‍ത്തുപോയി!പിന്നെ മലയാളി തന്റെ സ്വതസിദ്ധമായ കൃതഘ്നത ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചു എന്ന് സമാധാനിക്കുകയും ചെയ്തു.!
http://sngscollege.info
http://vijnanacintamani.org
സാറിന്റെ ഒരു ഫോട്ടോക്ക് വേണ്ടി നെറ്റാകെ പരതി. പൊടിപോലുമില്ല, കണ്ടു പിടിയ്ക്കാന്‍!
ReplyDeleteആവശ്യമില്ലാതെ അതിനുമിതിനും ഒന്നും നെറ്റിൽ പരതരുത് മാസേ.മല്യാളത്തിനായി ജീവിച്ചുമരിച്ചോരെ ഒന്നും ഇവിടെ കിട്ടൂല.
ReplyDeleteആദരാഞ്ജലികൾ.