ഭാഷയുടെ വികാസത്തിനും സംരക്ഷണത്തിനും അത്യന്താപേക്ഷിതമാണ് ഭാഷാസൂത്രണം. ആഗോളവത്കരണത്തിന്റെ ഭാഗമായ സാംസ്കാരികാധിനിവേശങ്ങളില്‍ പ്രാദേശികഭാഷകള്‍ നിലനില്‍പ്പിനുവേണ്ടി സ്വയം പ്രതിരോധിക്കുന്നതിന്റെ പ്രധാന വഴി ഭാഷാസൂത്രണമാണ്. എന്നാല്‍ അത്തരം ആസൂത്രണശ്രമങ്ങളില്‍ തികഞ്ഞ അവഗണനയാണ് മലയാളത്തിന്റെ കാര്യത്തില്‍ നാം പുലര്‍ത്തുന്നത്. ഭാഷയുടെ ചുരുക്കത്തിനും നാശത്തിനും വരെ ഇത് വഴിവെക്കും. ഇന്നത്തെ മലയാളിയുടെ വ്യത്യസ്ത വ്യവഹാരമണ്ഡലങ്ങളില്‍ അവന് / അവള്‍ക്ക് ഉപയോഗിക്കാന്‍ കൊള്ളാവുന്ന മലയാളം ഇന്നു നിലവിലുണ്ടോ എന്ന ചോദ്യം നാം നമ്മുടെ ഭാഷയോട് ഇതുവരെ ചോദിച്ചിട്ടില്ല. പലതരം വികസനജ്വരങ്ങളില്‍ നമുക്ക് വേണ്ടത്ര വൈദ്യുതിയുണ്ടോ അടിസ്ഥാസൌകര്യങ്ങളുണ്ടോ എന്നൊക്കെ ആവേശോജ്ജ്വലമായി ചോദിക്കുന്ന മുഖ്യധാരാരാഷട്രീയ പ്രസ്ഥാനങ്ങളും പൊതുസമൂഹവും എന്തിന് നമ്മുടെ അക്കാദമികളും ഇന്‍സ്റിറ്റ്യൂട്ടും ഭാഷാപഠനവകുപ്പുകളും വരെ നമുക്ക് ആവശ്യമായത്ര മലയാളം നമുക്കുണ്ടോ എന്നു ചോദിച്ചിട്ടില്ല.പത്തുവര്‍ഷത്തിനുശേഷം കൊച്ചി എന്തായിരിക്കും എന്ന് സങ്കല്പിച്ച് അന്നത്തെ നഗരവാസികളുടെ ഗതാഗതാവശ്യങ്ങള്‍ നിറവേറ്റാന്‍ വരുത്തേണ്ട റോഡ് വികസനവും ട്രാഫിക്ക് പരിഷ്കാരവുമൊക്കെ ആസൂത്രണം ചെയ്തുവരുന്ന നമ്മള്‍ പക്ഷേ അന്നത്തെ അവന്റെ വിനിമയാവശ്യങ്ങള്‍ എന്തായിരിക്കും എന്ന് കണ്ടറിഞ്ഞ് അതിനു പര്യാപ്തമായ രീതിയില്‍ മലയാളഭാഷയെ വികസിപ്പിച്ചെടുക്കാനുള്ള ഒരു പ്ളാനിങ്ങും ഇത് വരെ നടത്തിയിട്ടില്ല. എന്നു മാത്രമല്ല അത്തരമൊരു പ്ളാനിങ്ങിന് അടിപ്പടവായി പ്രവര്‍ത്തിക്കേണ്ട നിങ്ങളുടെ ഭാഷാനയമെന്ത് എന്ന പ്രധാനമായ ചോദ്യം ഒരു ഭരണകൂടത്തിനും രാഷ്ട്രീയസംഘടനകള്‍ക്കും നേരെ ആരും ഇതുരെ ചോദിച്ചിട്ടുമില്ല. അത്തരമൊരു നയവും നിലവിലില്ല. ഭാഷാപദവിയെ (Status Planning - മായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ) സംബന്ധിച്ച ചില കോലാഹലങ്ങളും ഭാഷാപഠനത്തെ (Aquisiton Planning - മായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ) സംബന്ധിച്ച ചില തര്‍ക്കങ്ങളും മാത്രമാണ് ഈ മേഖലയില്‍ ആകെയുണ്ടായ ചില ചലനങ്ങള്‍. (ക്ളാസിക്ക് ഭാഷാപദവി മലയാളത്തിനും വേണമെന്ന വിദ്യാഭ്യാസമന്ത്രിയുടെ ലേഖനവും ബിരുദ പാഠ്യപദ്ധതി പരിഷകരണവുമായി ബന്ധപ്പെട്ട് മലയാളപഠനത്തെ സംബന്ധിച്ച വിവാദങ്ങളും അടുത്ത കാലത്തുണ്ടായ ചില ഉദാഹരണങ്ങള്‍.) ആസൂത്രണത്തില്‍ ഏറ്റവും പ്രധാനമായ ഭാഷയുടെ ഘടനാപരമയ സംവിധാനത്തെ സംബന്ധിച്ച ആസൂത്രണം (Corpus Planning) (ഭാഷാപ്രവര്‍ത്തകര്‍ ഇടപെടേണ്ട പ്രധാനമേഖല ഇതാണ്.) ആണ് ഏറ്റവും അവഗണിക്കപ്പെട്ടു കിടക്കുന്നത്. ഭരണഭാഷാ പദകോശവും മലയാളം യൂണികോഡ് സംരംഭങ്ങളും മാത്രമാണ് ആകെ പരാമര്‍ശയോഗ്യമായിട്ടുള്ളത്. ഈ സവിശേഷസന്ദര്‍ഭത്തിലാണ് ഭാഷാസൂത്രണം ഒരു പ്രത്യേകപഠനവിഷയമായി മലയാളഭാഷാപഠനത്തില്‍ ഇടം നേടുന്നത്. അടുത്ത വര്‍ഷം ഡിഗ്രി തലത്തിലും ഭാഷാസൂത്രണത്തിന്റെ ആവശ്യകതയെ സംബന്ധിച്ച സാമാന്യബോധനം ഭാഷാ/വ്യാകരണപഠനത്തിന്റെ ഭാഗമായി നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്.ഭാഷാസൂത്രണത്തിന്റെ മണ്ഡലത്തില്‍ നടക്കുന്ന ഇത്തരം പഠനങ്ങളെ സഹായിക്കുന്ന പഠനക്കുറിപ്പുകള്‍ ഈ ബ്ളോഗില്‍ തുടര്‍ന്ന് പ്രസിദ്ധീകരിക്കാന്‍ ആഗ്രഹിക്കുന്നു. കോഴിക്കോട് സര്‍വകലാശാലയിലെ എം.എ.മലയാളം വിദ്യാര്‍ത്ഥികളുടെ നാലാം സെമസ്റര്‍ ഇലക്ടീവുകളില്‍ ഒന്നായ ഭാഷാസൂത്രണത്തിന്റെ സിലബസ്സ് പ്രകാരം തയ്യാറാക്കുന്ന ഈ ലഘുപഠനക്കുറിപ്പുകള്‍ മലയാളത്തില്‍ ഇതു സംബന്ധിച്ച പുസ്തകങ്ങള്‍ ലഭ്യമല്ല എന്ന വിദ്യാര്‍ത്ഥികളുടെ സ്ഥിരം സങ്കടത്തിന് ഇടക്കാലാശ്വാസമാകും എന്നു പ്രതീക്ഷിക്കുന്നു. വിശദമായ ക്ളാസ്നോട്ടുകളല്ല ഗുളികരൂപത്തിലുള്ള പരിചയക്കുറിപ്പുകളാണ് ഉദ്ദേശിക്കുന്നത്. സംശയങ്ങള്‍ക്കനുസരിച്ച് വിപുലനവുമാകാം. ജൂണില്‍ പൂര്‍ത്തീകരിക്കാവുന്ന വിധത്തിലാണ് ഈ കോഴ്സ് വിഭാവനം ചെയ്തിരിക്കുന്നത്. മലയാളപഠനത്തിന്റെ രീതിശാസ്ത്രം, മാദ്ധ്യമപഠനം,നിഘണ്ടുവിജ്ഞാനം, സര്‍ഗാത്മകരചന, പുതുമലയാളങ്ങള്‍, സാഹിത്യചരിത്രവിജ്ഞാനം, സൈബര്‍ മലയാളം, നവീന സാഹിത്യ സിദ്ധാന്തങ്ങള്‍ തുടങ്ങിയ പുതിയ പഠനമേഖലകളിലും ഇത്തരം പരിശ്രമങ്ങള്‍ നടത്താന്‍ താത്പര്യപ്പെടുന്നു മറ്റ് അദ്ധ്യാപക സുഹൃത്തുക്കളുടെ സഹകരണവും പ്രതീക്ഷിക്കുന്നു.
santhoshhrishikesh@gmail.com
Phone: 9447651899
http://sngscollege.info
http://vijnanacintamani.org
നിശ്ചിത ലിഖിത പാഠപുസ്തകങ്ങള്‍ക്കു പകരം ഇന്നത്തെ പഠനരീതിയില്‍ വിദ്യാര്‍തഥികള്‍ക്കു സഹായമാകുക തുറന്ന സംവാദ പാഠങ്ങള്‍ ആണെന്ന കാഴ്ച്ചപാടിലാണ് ഇത്തരം ഒരു മാധ്യമ രൂപം ഉപയോഗിക്കുന്നത്.നിര്‍ദേശങ്ങള്‍ പ്രതീക്ഷിക്കുന്നു.
ReplyDeleteപലതരം വികസനജ്വരങ്ങളില്‍ നമുക്ക് വേണ്ടത്ര വൈദ്യുതിയുണ്ടോ അടിസ്ഥാസൌകര്യങ്ങളുണ്ടോ എന്നൊക്കെ ആവേശോജ്ജ്വലമായി ചോദിക്കുന്ന മുഖ്യധാരാരാഷട്രീയ പ്രസ്ഥാനങ്ങളും പൊതുസമൂഹവും എന്തിന് നമ്മുടെ അക്കാദമികളും ഇന്‍സ്റിറ്റ്യൂട്ടും ഭാഷാപഠനവകുപ്പുകളും വരെ നമുക്ക് ആവശ്യമായത്ര മലയാളം നമുക്കുണ്ടോ എന്നു ചോദിച്ചിട്ടില്ല.
ReplyDeleteശരി തന്നെ. എന്താണ് ഇങ്ങനെ സംഭവിക്കാന്‍ കാരണം? പാര്‍ട്ടിരാഷ്ട്രീയത്തിന്റെ മേല്‍വിലാസത്തില്‍ സ്ഥാനം നേടുന്നവരാണ് ഇത്തരം സ്ഥാപനങ്ങള്‍ നയിക്കുന്നത് എന്നതല്ലേ കാരണം? യോഗ്യതയുടേയും കാര്യപ്രാപ്തിയുടേയും കാഴ്ചപ്പാടിന്റേയും അടിസ്ഥാനത്തില്‍ അര്‍ഹരായവരെ കണ്ടെത്തി നിയമിക്കുന്നേടത്തോളം ഇങ്ങനെ തന്നെ തുടരും.
ഈ അവസ്ഥ നിലനിറുത്താന്‍ പാര്‍ട്ടികള്‍ പിന്നില്‍ പാറപോലെ ഉറച്ചു നില്ക്കുകയും ചെയ്യുമല്ലോ.
അങ്ങു ചോദ്യങ്ങളെപ്പറ്റി സംസാരിക്കുമ്പോൾ ഉത്തരങ്ങൾ ഒരു ചെറുകാറ്റിന്റെ തോളിൽ നമുക്കരികിലൂറ്റെ നിശബ്ദം കടന്നു പോകുന്നു
ReplyDelete