അല്ല, പിന്നെ!!

എഴുത്തില്‍ പഴയ ചിലത്!
പോര്‍ബന്ധറില്‍ നിന്ന് സബര്‍മതിയിലേക്കുള്ള ദൂരം
  • ലൗ ജിഹാദ്‌ !!!!!
  • കവിത ചൊറിച്ചിലുണ്ടാക്കുന്ന മൂത്രപ്പുരകളോ?
  • ആ നാടുകടത്തല്‍ നൂറുവര്‍ഷത്തിലേക്ക്!
  • രണ്ടായ്‌ മുറിച്ചത്! **
  • പിരിയേണമോ അരങ്ങില്‍ നിന്നുടന്‍?
  • പോത്തിനെ കൊല്ലേണ്ടതെങ്ങനെ?
  • 9/11
  • ഗണപതിക്ക് കുറിച്ചത്!
  • ബിരുദപാഠ്യപദ്ധതി - പഠനപ്രവര്‍ത്തനങ്ങളുടെ മാര്‍ഗരേഖ
  • ഭരണകൂടങ്ങളുടെ ഭീകരവാദം
  • എന്തു പറ്റി മാഷേ?
  • ഗൂഗിളൊരുമ്പെട്ടാല്‍ മൈക്രോസോഫ്റ്റും തടുക്കുമോ?
  • സ്വവര്‍ഗരതിക്കാരെ ഭയക്കുന്നതാര്?
  • കവിതക്കേസില്‍ ഞാന്‍ ഹാജര്‍!
  • ആലോകമലയാളം 4 കോളറക്കാലത്തെ ബ്രാണ്ടി ചികില്‍സ!
  • സുപ്പീരിയര്‍ അഡ്വൈസര്‍ റീലോഡഡ്.
  • സ്വന്തം കൂട്ടില്‍ കാഷ്ഠിക്കുന്ന ഹിംസ്രജന്തുക്കള്‍
  • എ.എം.ഡി.യെന്താ കമ്പ്യൂട്ടര്‍ ലോകത്തെ ദലിതനോ?
  • ശശികുമാറിന്റെ മാനസപുത്രിയെ മര്‍ഡോക്ക് വേള്‍ക്കുമ്പോള്‍
  • ട് വളര്‍ത്തുന്ന അഴീക്കോട്
  • നളിനി ജമീല പാഠപുസ്തകമാകുമ്പോള്‍ !
  • ആലോകമലയാളം :മരച്ചീനിയും മക്രോണിയും
  • മലയാളിയുടെ അനുപ്രയോഗ‌ങ്ങള്‍
  • ചെറിയ കേരളവും വലിയ കോയി തമ്പുരാന്മാരും
  • ബ്ലോഗുകള്‍ക്കു നല്ല നടപ്പോ?
  • ആലോകമലയാളം പന്നിപ്പനിക്കിടയില്‍ ചില പന്നിവിചാരങ്ങള്‍
  • ആലോകമലയാളം . അച്ചാറും പപ്പടവും
  • കമ്യുണിസത്തില്‍ ചില അബോര്‍ഷന്‍ കേസുകള്‍
  • ഭാഷാസൂത്രണത്തിന്റെ മേഖലകള്‍
  • വാക്കുതര്‍ക്കം - പറഞ്ഞവാക്കിന് ഒരു വില വേണ്ടേ?
  • ബിരുദതലപാഠ്യപദ്ധതി പുനസംഘാടനത്തിന്റെ പ്രശ്നങ്ങള്‍
  • ഭാഷാസൂത്രണം-നിര്‍വ്വചനങ്ങള്‍
  • ഭാഷാസുത്രണവും മലയാളവും - പഠനത്തിനൊരാമൂഖം
  • ബിരുദതല പാഠ്യപദ്ധതി പുനഃസംഘടനയും മലയാള പഠനവും
  • ടെലിവിഷന്‍ മലയാളവും ടെലിവിഷന്‍ മലയാളികളും
  • ആര്യദ്രാവിഡ സങ്കലനവും മലയാള വ്യാകരണ സിദ്ധാന്തങ്ങളും
  • Thursday 31 December 2009

    ബുക്കാനന്‍ കണ്ട പഴശ്ശിരാജാ!





    ബുക്കാനന്‍ ആളൊരു മമ്മൂട്ടി ഫാനല്ല. ബെര്‍ളിയുടെ കിടിലന്‍ പ്രയോഗം കടമെടുത്താല്‍ എം ടി ഹരിഹരന്‍ ടീമിന്റെ വയോജകസംരംഭം കണ്ട പ്രേക്ഷകനുമല്ല. സാക്ഷാല്‍ പഴശ്ശിരാജാ ഈ കുഴപ്പമൊക്കെ ഉണ്ടാക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ നാട്ടുരാജ്യത്തിലൂടെ കടന്നുപോയ ഒരു ശത്രുപക്ഷക്കാരന്‍ സായിപ്പ് മാത്രം. ഫ്രാന്‍സിസ് ബുക്കാനന്‍ എന്നാണ്‌ മുഴുവന്‍ പേര്‌. പ്രശസ്തനായ ഇംഗ്ലീഷ് ഭിഷഗ്വരന്‍. കുറേക്കാലം ഈസ്റ്റ് ഇന്‍ഡ്യാ കമ്പനിയില്‍ സേവനമനുഷ്ടിച്ചു. ഒരു ഡോക്റ്റര്‍ എന്നതിലുപരി ചരിത്രം, ജനതാവിജ്ഞാനം, സസ്യശാസ്ത്രം, പരിസ്ഥിതിപഠനം, വംശീയവിജ്ഞാനം തുടങ്ങി വിവിധ മേഖലകളില്‍ തികഞ്ഞ പണ്ഡിതന്‍. ഗവേഷകന്‍. നിരവധി പ്രബന്ധങ്ങളുടെ കര്‍ത്താവ്. 'A Journey from Madras through the countries of Mysore, Cananara and Malabar' എന്ന കൃതിയിലാണ്‌ ദക്ഷിണേന്‍ഡ്യക്കൊപ്പം കേരളത്തിലെ അക്കാലത്തെ രാഷ്ട്രീയ ജീവിത സാഹചര്യങ്ങളെയും അദ്ദേഹം വിശദമായി പരിചയപ്പെടുത്തുന്നത്.ഇതിലെ ചില ഭാഗങ്ങള്‍ ബുക്കാനന്‍ കണ്ട കേരളം എന്നപേരില്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളത്തിന്റെ കാര്‍ഷിക വ്യവസായ സാധ്യതകളെക്കുറിച്ചും സാമൂഹ്യസാമ്പത്തികാവസ്ഥയെക്കുറിച്ചും ഭരണനിര്‌വഹണത്തെക്കുറിച്ചുമുള്ള വിശദമായ റിപ്പോര്‍ട്ടാണ്‌ ബുക്കാനന്റേത്. മലബാറില്‍ അദ്ദേഹം എത്താത്ത ഇടമില്ല. ടിപ്പുവിന്റെയും പഴശ്ശിയുടെയും സമരങ്ങളെ ക്കുറിച്ച് ഏറെ അറിവ്‌ തരുന്ന ആധാരഗ്രന്ഥങ്ങളായി അദ്ദേഹത്തിന്റെ കൃതികള്‍ പരിഗണിച്ച് വരുന്നു.


    കേരളത്തിന്റെ കാര്‍ഷിക വ്യവസായിക സാധ്യതകളെക്കുറിച്ചും സാമൂഹ്യസാമ്പത്തികാവസ്ഥയെക്കുറിച്ചും ഭരണനിര്‌വഹണത്തെക്കുറിച്ചുമുള്ള വിശദമായ റിപ്പോര്‍ട്ടാണ്‌ ബുക്കാനന്റേത്. മലബാറില്‍ അദ്ദേഹം എത്താത്ത ഇടമില്ല. തന്റെ മലബാര്‍ യാത്രയില്‍ 1800 ഡിസംബര്‍ 30, 31 തിയ്യതികളിലാണ്‌ അദ്ദേഹം പഴശ്ശി നാട്ടില്‍ എത്തുന്നത്. ബ്രിട്ടീഷുകാരന്റെ കൊളോണീയല്‍ ചരിത്രയുക്തിയാണ്‌ ഇന്‍ഡ്യാചരിത്രത്തെ തന്നെ ഹിന്ദു ഭരണകൂടങ്ങള്‍ നിലനിന്നിരുന്ന ഭൂതകാലം, ഇസ്ലാമിക അധിനിവേശശക്തികള്‍ ആധിപത്യമുറപ്പിച്ച പില്‍ക്കാലം, യുറോപ്യന്‍ ആധുനിക അധിനിവേശകാലം എന്ന്‌ മൂന്നായി തിരിക്കുന്നത്. ഈ മൂന്ന് ശക്തികള്‍ തമ്മിലുള്ള വേഴ്ചയും ഇടര്‍ച്ചയും ഇടകലരുന്നതാണ്‌ ഇന്‍ഡ്യാചരിത്രം. ഇതില്‍ ഹിന്ദു നാട്ടു രാജാക്കന്മാര്‍ പലപ്പോഴും ഇസ്ലാമിക ഭരണകൂടങ്ങള്‍ക്കോ സൈനിക ശക്തികള്‍ക്കോ എതിരെ ബ്രിട്ടീഷുകാരന്റെ കൂടെ അണിനിരക്കുന്നത് കാണാം. ഹിന്ദു നാട്ടുരാജ്യങ്ങളുടെ രക്ഷാപുരുഷസ്ഥാനത്ത് കമ്പനിയെ അവരോധിക്കാനുള്ള ശ്രമവും ബ്രിട്ടീഷുകാരുടെ ആഖ്യാനങ്ങളില്‍ പ്രകടമാണ്‌. ഇസ്ലാമിക ഭരണകൂടങ്ങളെ അപരങ്ങളായി ചിത്രീകരിക്കുന്ന രീതി മറ്റു ചരിത്രകാരന്മാരെ പോലെ ബുക്കാനനുമുണ്ട്. കറകളഞ്ഞ കൊളോണിയല്‍ യുക്തികൊണ്ട് അന്നത്തെ രാഷ്ട്രീയ സാഹചര്യത്തെ മുസ്ലീങ്ങള്‍ക്കെതിരായി എങ്ങനെ ഉപയോഗിച്ചു എന്ന് ഈ വിവരണങ്ങള്‍ നമുക്ക് മനസ്സിലാക്കി തരുന്നുണ്ട്. മുസ്ലീം സമൂഹത്തോട് ഒരു തരം അസഹിഷ്ണുത അദ്ദേഹം പുലര്‍ത്തുന്നുണ്ട്. നമ്മുടെ ചരിത്രബോധത്തില്‍ മുസ്ലീമിനെ ഒരു അപരമായി സ്ഥാപിച്ചതില്‍ അക്കാലത്തെ ബ്രിട്ടീഷ് കൊളോണിയല്‍ ചരിത്രകാരന്മാര്‍ക്കും പാശ്ചാത്യ സഞ്ചാരികള്‍ക്കും വലിയ പങ്കുണ്ട്.


    മലബാറിലെ നാടുവാഴിത്തത്തിന്റെ മണ്ണ് ഉഴുതുമറിച്ച് വിപ്ലവത്തിന്റെ വിത്ത് പാകുന്നത് ടിപ്പുവിന്റെ ആക്രമണങ്ങളാണ്‌. കേരളത്തിന്റെ വിശിഷ്യാ മലബാറിന്റെ ആധുനുകീകരണം ആരംഭിക്കുന്നത് അവിടെ നിന്നാണ്‌. ഭൂസുരന്മാരായ ബ്രാഹ്മണന്മാരും പ്രഭുക്കന്മാരും രാജാക്കന്മാരും പ്രാണരക്ഷാര്‍ത്ഥം തിരുവിതാംകൂറിലേക്ക് പലായനം ചെയ്യുന്ന കാഴ്ച അവര്‍ണ്ണര്‍ക്കും ഇതരസമുദായങ്ങള്‍ക്കും നല്‍കിയ സ്വാതന്ത്ര്യവാഞ്ച അത്ര വലുതായിരുന്നു. ഇങ്ങനെ സ്ഥാനഭ്രംശം സംഭവിച്ചവരുടെ കൂട്ടത്തില്‍ ഒരു നാട്ടു രാജാവായിരുന്നു പഴശ്ശിരാജാ എന്നറിയപ്പെട്ട കോട്ടയം കേരളവര്‍മ്മ. ഒരു പക്ഷേ ഈ മൂന്ന് ഘടങ്ങളും ഒരുപോലെ ഒത്തിണങ്ങിയ പ്രതിഭാസം. ബുക്കാനന്റെ വിവരണത്തില്‍ ഈ യാഥാര്‍ത്ഥ്യം നിഴലിക്കുന്നുണ്ട്.
    രണ്ടാം പഴശ്ശികലാപത്തിന്റെ സമയത്താണ്‌ ബുക്കാനന്‍ ഒരു കാലത്ത് കൊട്ടിയോട്ട് രാജവംശത്തിന്റെ അധീനതയിലായിരുന്ന കട്രോളി എന്ന് ബ്രിട്ടീഷുകാര്‍ പറയാറുള്ള കൊടുവള്ളിയില്‍ എത്തുന്നത്. ഡിസംബര്‍ മുപ്പതിഒന്നിന്‌. റോഡുകള്‍ സൈനിക നീക്കത്തിന്‌ വേണ്ടി നിര്‍മ്മിക്കപ്പെട്ടവയാണെങ്കിലും ചിലയിടങ്ങളില്‍ കുത്തനെയാണ്‌ എന്നദ്ദേഹം പറയുന്നു. മതിയായ ജീവിതമാര്‍ഗമില്ലാത്തതിനാല്‍ ബസാറിലെ കടകളൊക്കെ പൂട്ടിപ്പോയിരിക്കുന്നു. പഴശ്ശി രാജായെ ക്കുറിച്ച് ബെയ്‌ലി നല്‍കുന്ന റിപ്പോര്‍‍ട്ട് ഇതാണ്‌.

    "പഴശ്ശികുടുംബത്തില്‍ നാലു പുരുഷാംഗങ്ങളും രാജപദവി സ്വീകരിച്ചിട്ടുണ്ട്. മലബാറിലെ മറ്റ് രാജാക്കന്മാരെ പോലെ ഇവരില്‍ പ്രായം കൂടിയ മൂന്ന് രാജാക്കന്മാരും സുല്‍ത്താന്റെ ക്രൂരതയെ ഭയന്ന് രാജ്യം വിട്ടോടിപ്പോയി തിരുവിതാകൂറില്‍ അഭയം പ്രാപിച്ചിരുന്നു. (മുസ്ലീം ആക്രമണത്തില്‍ നിന്ന് സവര്‍ണ്ണ സമൂഹങ്ങളെ സംരക്ഷിച്ച തിരുവിതാംകൂര്‍ രാജാവ് അങ്ങനെ ധര്‍മ്മരാജാവ് ആയി. ബ്രിട്ടീഷുകാര്‍ക്കെതിരെ സമരം ചെയ്തവരൊക്കെ കലാപകാരികളും!) എന്നാല്‍ നാലാമത്തെ ആള്‍ മുസ്ലീം സൈന്യത്തെ ധിക്കരിച്ചെതിര്‍ത്തുകൊണ്ട്, ചിലപ്പോളൊക്കെ കാട്ടിലേക്ക് പിന്‍ വാങ്ങി ഒളിച്ചിരുന്നും സൗകര്യം കിട്ടുമ്പോള്‍ നായര്‍ യോദ്ധാക്കളുമായി നാട്ടില്‍ കടന്ന് മുസ്ലീം സൈന്യത്തെ പരാജയപ്പെടുത്തി നികുതി പിരിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഇംഗ്ലീഷ് സൈന്യത്തിന്റെ ആഗമനത്തോറ്റെ അദ്ദേഹം തന്റെ നായര്‍ പടയാളികളെ കമ്പനി സൈന്യത്തോട് സന്ധിച്ച് സുല്‍ത്താനെതിരായി പടപൊരുതി. കുടകിലെ രാജാവിനെപ്പോലെ പഴശ്ശിയെയും തന്റെ പൂര്‍വ സ്ഥാനത്ത് അവരോധിക്കുമെന്ന് ഇദ്ദേഹം ഒരു പക്ഷേ വിചാരിച്ചിരിക്കണം. എന്നാല്‍ ഇക്കാര്യത്തില്‍ അദ്ദേഹത്തിന്‌ നിരാശപ്പെടേണ്ടതായി വന്നു. സുല്‍ത്താന്‍ പരാജിതനായപ്പോള്‍ തിരുവിതാകൂറില്‍ അഭയം പ്രാപിച്ചിരുന്ന മൂത്ത രാജാവ്‌ തര്‍ക്കങ്ങളില്‍ ഇടപെടേണ്ടാ എന്ന് കരുതി തിരുവിതാകൂറില് ‍തന്നെ കഴിഞ്ഞുകൂടാന്‍ തിരുമാനിച്ചു. ന്യായമായും കിരീടാവകാശികളായിരുന്ന മറ്റ് രണ്ടിളമുറ രാജാക്കന്മാരും മലബാറിലേക്ക് തിരിച്ച് വന്ന്‌ അവര്‍ക്ക് മറ്റ് രാജാക്കന്മാരെപ്പോലെ അവരുടെ പൂര്‍വ്വ രാജ്യത്തിന്റെ അധികാരം വേണമെന്ന് ആവശ്യപ്പെട്ടു. അവരുടെ അവകാശവാദം ന്യായവുമായിരുന്നു.

    തന്മൂലം പ്രായോഗികമായി സാധ്യമായ രീതിയില്‍ താമരശ്ശേരി, കുറുമ്പ്രനാട് എന്നീസ്ഥലങ്ങളില്‍ അവരെ വാഴിക്കുകയും ആദായത്തിന്റെ അഞ്ചിലൊന്ന് അനുഭവിക്കാന്‍ അനുവദിക്കുകയും ചെയ്തു. ഇതിനെ നാലാം കൂര്‍ രാജാവായ പഴശ്ശിരാജാ എതിര്‍ത്തു. താന്‍ മാത്രമാണ്‌ ടിപ്പുവിനെതിരായി ധീരമായി യുദ്ധം ചെയ്തതെന്നും മറ്റുള്ളവര്‍ ഭയന്ന് നാട് വിട്ടവരാണെന്നും അതിനാല്‍ രാജ്യഭരണത്തില്‍ അവര്‍ക്കവകാശമില്ലെന്നും രാജ്യം മുഴുക്കെ തനിക്ക് മാത്രം അവകാശപ്പെട്ടതാണെന്നും അദ്ദേഹം വാദിച്ചു. ഇതിനെനെല്ലാം ഉപരി അദ്ദേഹത്തില്‍ കുടികൊണ്ടിരുന്ന സ്വാതന്ത്ര്യമോഹവും അഭിവാഞ്ഛയും ഒരു സ്വതന്ത്ര രാജാവിന്റെ അധികാരപരിധിയും അവകാശവും കയ്യൊഴിയാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചില്ല.
    ഇപ്പോള്‍ അദ്ദേഹം തീര്‍ച്ചയായും കമ്പനിയോട് തുറന്ന കലാപത്തിലാണ്‌ കഴിയുന്നത്. ടിപ്പുവിന്റെ കാലത്ത് അദ്ദേഹത്തിനെതിരായി പഴശ്ശിയും സൈന്യങ്ങളും അനുവര്‍ത്തിച്ച നയം തന്നെയാണ്‌ ഇപ്പോള്‍ അദ്ദേഹം കമ്പനിക്കെതിരാറ്റും തുടര്‍ന്നുപോരുന്നത്. ഇതിന്റെ ഫലമായി ഇപ്പോഴും സംഘട്ടനങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്‌. കമ്പനിസൈന്യത്തിന്‌ വമ്പിച്ച നാശനഷ്ടങ്ങള്‍ ഉണ്ടായതിന്‌ പുറമെ രാജ്യം തന്നെ വലിയ ഒരര‍ക്ഷിതാവസ്ഥയില്‍ കഴിയുകയാണ്‌.

    നീണ്ടുനിന്ന കലാപവും യുദ്ധവും കാരണം ഇരുകൂട്ടരും ഏറെ ക്ഷീണിച്ചിരിക്കയാണ്‌. കുറച്ച് മുമ്പ് തന്റെ പൂര്‍വികമായ രാജ്യത്ത് നിന്ന് ലഭിക്കുന്ന ആദായത്തിന്റെ അഞ്ചിലൊന്ന് കിട്ടാവുന്നത്രയും സ്ഥലം ഉള്‍പ്പെടുന്ന വയനാടന്‍ പ്രദേശത്ത് അദ്ദേഹത്തിന്‌ സ്വതന്ത്രാധികാരം സ്ഥാപിക്കാന്‍ അനുമതി നല്‍കുകയാണെങ്കില്‍ തന്റെ കൈവശമുള്ള എല്ലാ സ്ഥലങ്ങളും കമ്പനിക്ക് നല്‍കാമെന്ന് നിര്‍ദ്ദേശം മുമ്പോട്ട് വെയ്ക്കുകയുണ്ടായി. അത് അംഗീകരിക്കപ്പെടുകയുണ്ടായില്ല. മാത്രമല്ല, ഇത്തരമൊരു സാഹചര്യം സൃഷ്ടിക്കുന്നതിന്‌ സഹായിക്കുന്ന വിധം സൈനിക നടപടികളുടെ ശക്തി കുറഞ്ഞിട്ടുമില്ല.

    ഇപ്പോള്‍ യാതൊരുവിധ ഒത്തുതീര്‍പ്പിനും സാധ്യതയില്ലാത്ത വിധം ശത്രുതയും വര്‍ദ്ധിച്ചിരിക്കയാണ്‌. അതുകൊണ്ട് ശക്തമായ നടപടികള്‍ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്‌. കാരണം മലയാളക്കരയിലുള്ള എല്ലാ നായ്നമാരും കലാപകാരികള്‍ ഉള്ളുകൊണ്ട് വിജയിക്കണമെന്ന് ആഗ്രഹിക്കുന്നവരത്രെ!"


    ബൂക്കാനന്‍ കണ്ടറിഞ്ഞവതരിപ്പിക്കുന്ന പഴശ്ശിരാജായുടെ ചരിത്രാഖ്യാനത്തില്‍ കൊളോണിയല്‍ യുക്തികള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തില്‍ ആദ്യമായി ആദിവാസികളെ രാഷ്ട്രീയമായി സംഘടിപ്പിക്കുകയും രാഷ്ട്രീയസമരത്തിലേക്കെത്തിക്കുകയും ചെയ്തു എന്നതാണ് പഴശ്ശിയില്‍ ഞാന്‍ കാണുന്ന പ്രാധാന്യം. എന്നാല്‍ ബുക്കാനന്‌ പഴശ്ശി ഒരു നായര്‍ പടത്തലവന്‍ മാത്രം!നാട്ടുകൂട്ടങ്ങളില്‍ കെട്ടുകഥയായും ഓര്‍മ്മയായും നിറഞ്ഞ് നില്‍ക്കുന്ന 'തന്റെ ശരീരം തൊട്ട് അയിത്തമാ'ക്കരുതെന്ന് വെള്ളക്കാരോട് പറഞ്ഞ് ആത്മഹത്യ ചെയ്ത പഴശ്ശിരാജായില്‍ മറ്റ് ചില യുക്തികളാണ്‌ നിലനില്‍ക്കുന്നത്. സിനിമയിലാകട്ടെ ചരിത്രത്തിന്‌ വിരുദ്ധമായി സേനാനായകന്റെയും മറ്റും മരണത്തിനൊടുവില്‍ ചരിത്രനായകന്‍ വെടിയേറ്റ് മരിക്കുന്നതില്‍ ആ മാധ്യമത്തിന്റെ യുക്തികളായിരിക്കും പ്രവര്‍ത്തിച്ചിരിക്കുക. അപ്പോള്‍ പിന്നെ വെള്ളക്കാരോട് സന്ധിയില്ലാതെ സമരം ചെയ്ത ടിപ്പുവിനേക്കാള്‍ രാജ്യസ്നേഹിയായി കാലു മാറുന്ന പഴശ്ശിയെ ചിത്രീകരിക്കുനതിലെ യുക്തിയെ ചോദ്യം ചെയ്ത ചരിത്രകാരന്മാരുടെ യുക്തിയോട് മാത്രം കലമ്പുന്നതെന്തിന്‌? ഒരു ചരിത്രസന്ദര്‍ഭം വ്യത്യസ്ത ആഖ്യാനങ്ങളിലൂടെ സങ്കീര്‍ണ്ണമായ ഒരു വ്യവഹാരരൂപമായി മാറുന്നതും ആത്യന്തികമായ ശരികള്‍ മാഞ്ഞുപോകുന്നതും അങ്ങനെയാണ്‌. ടിപ്പുവിനെ മൈസൂര്‍ കടുവയും പഴശ്ശിയെ വീരകേരള സിംഹവുമാക്കിയതിലും എന്ത് കാട്ടു നീതിയാണ്‌ പ്രവര്‍ത്തിച്ചിട്ടുണ്ടാകുക?




    http://sngscollege.info/
    http://vijnanacintamani.org/

    Monday 28 December 2009

    ആഴ്ചപ്പാട് രണ്ട്.കവിതയുടെ നിക്ഷേപങ്ങള്‍.

    'മലയാളകവിത' എന്ന ബ്ലോഗില്‍ എഴുതുന്ന ആഴ്ചപ്പാട് എന്ന പ്രതിവാരപംക്തിയില്‍ ഈയാഴ്ച എഴുതിയത്: 'കവിതയുടെ നിക്ഷേപങ്ങള്‍'
    കഴിഞ്ഞയാഴ്ച ആനുകാലികങ്ങളിലും ബ്ലോഗിലുമായി പുലര്‍ന്ന കാവ്യാനുഭവങ്ങളിലൂടെ ഒരു യാത്ര. കവിതയിലെ പാരമ്പര്യങ്ങളെ വിഛേദങ്ങളേയും കുറിച്ചൊരന്വേഷണം. ഒപ്പം പി. നാരായണന്‍ എന്ന കവിയെപറ്റി ഒരോര്‍മ്മപ്പെടുത്തലും.

    ഇവിടെ വായിക്കാം.



    http://sngscollege.info
    http://vijnanacintamani.org

    Saturday 26 December 2009

    പൈറേറ്റ് കോയ്‌ലൊ പൗലോ കോയ്‌ലോയെ പഠിപ്പിച്ചതും മൈക്രോസോഫ്റ്റ് പഠിക്കേണ്ടതും!


    ITFOK -ല്‍ അവതരിപ്പിച്ച കീത്ത് പിയേഴ്സണിന്റെ ഗിഥാ എന്ന നാടകത്തില്‍ ഒരു രംഗമുണ്ട്. അന്ധത അഭിനയിച്ച് പിച്ചയെടുക്കുന്നവര്‍ അവരുടെ പണം തട്ടിയെടുക്കുന്ന പെണ്‍കുട്ടിയെ "കള്ളീ.... " എന്നാക്ഷേപിക്കുമ്പോള്‍ കുട്ടി തിരിച്ച് ചോദിക്കുന്നു. "അപ്പോള്‍ നിങ്ങളോ?."

    സമാനമായ ഒരു ചോദ്യം ഈയടുത്ത് സോഫ്റ്റ് വെയര്‍ രംഗത്തെ ആഗോളഭീമന്മാരായ മൈക്രോസോഫ്റ്റും നേരിട്ടു. ലിനക്സ് അടക്കമുളള ഓപ്പണ്‍ സോഴ്സ് ആധാരമാക്കിയ സോഫ്റ്റ് വെയറുകളില്‍ തങ്ങള്‍ക്ക് മാത്രം അവകാശമുള്ള സോഴ്സ് കോഡുകളുണ്ടെന്ന് ഭീഷണിപ്പെടുത്തി ഓപ്പണ്‍ സോഴ്സ് കമ്യുണിറ്റിയെ തന്നെ കമ്പനി ആകാക്ഷയുടെ മുള്‍‍മുനയില്‍ നിര്‍ത്തിയത് ഓര്‍മ്മയില്ലേ? ഇപ്പോഴിതാ മൈക്രോസോഫ്റ്റിന്റെ പ്രെസ്റ്റീജിയസ് ഓഫീസ് പതിപ്പായ 'ഓഫീസ് 2007 '- ലെ വേഡ് പ്രോഗ്രാമില്‍, തങ്ങള്‍ക്ക് പേറ്റന്റുള്ള xml അടിസ്ഥാനമാക്കിയ ചില കോഡുകള്‍ ഉപയോഗിച്ചിട്ടുണ്ടെന്ന ടൊറന്റോ ആസ്ഥാനമായുള്ള i4i കമ്പനിയുടെ അവകാശവാദം കോടതി അംഗീകരിക്കുകയും വേഡ് പ്രോഗ്രാം വില്‍ക്കുന്നതില്‍ നിന്ന് മൈക്രോസോഫ്റ്റിനെ ജനുവരി മുതല്‍ വിലക്കുകയും ചെയ്തിരിക്കുന്നു. 'താന്‍ കുഴിച്ച കുഴിയില്‍ താന്‍' എന്നോ 'കടുവയെ കിടുവ പിടിച്ചു 'എന്നോ എന്താ പറയുക?

    മൂന്നാം ലോക രാജ്യങ്ങളിലെ പതിനായിരക്കണക്കിന്‌ പ്രോഗ്രാമര്‍മാരുടെ ബൗദ്ധികനേട്ടത്തെ സ്വന്തമാക്കി, വിപണിയില്‍ ആധിപത്യം ഉറപ്പിക്കുകയും ഈ ബൗദ്ധികസ്വത്തിനെ രഹസ്യസ്വത്താക്കി മാറ്റുകയും ചെയ്ത മൈക്രോസോഫ്റ്റിന്റെ കച്ചവടനയം എക്കാലത്തും വിമര്‍ശിക്കപ്പെട്ടിരുന്നു. തങ്ങളുടെ ലൈസന്‍സ്ഡ് അല്ലാത്ത ഉല്പ്പന്നങ്ങള്‍ ഉപയോഗിക്കുന്നവരെ ശിക്ഷിച്ചും അതിനുവേണ്ടി നിയമനിര്‍മ്മാണം നടത്താത്ത ഭരണകൂടങ്ങളെ ഭീഷണിപ്പെടുത്തിയും മൈക്രോസോഫ്റ്റ് ആഗോളകുത്തകയുടെ ഭാഷയിലാണ്‌ വര്‍ഷങ്ങള്‍ക്ക് മുമ്പ് പെരുമാറിയത്. ഈ ആക്രമണത്തിന്‌ ഏറ്റവും ഇരയായത് ചൈനയായിരുന്നു.

    ഉരുക്ക് ചൈന തങ്ങളുടെ ബ്ലാക്ക് മാര്‍ക്കറ്റ് ആണെന്നും വ്യാജമൈക്രോസോഫ്റ്റ് ഉപഭോക്താക്കളെ ബ്ലാക്ക് ഔട്ട് ചെയ്യുമെന്നും കഴിഞ്ഞവര്‍ഷം ഭീഷണിപ്പെടുത്തിയിരുന്ന കമ്പനി പിന്നീടതില്‍ നിന്ന് പിന്‍ മാറി. ഭീഷണി തിരിച്ചടിക്കുമെന്ന തിരിച്ചറിവില്‍ നിന്നായിരുന്നു ഈ പിന്മാറ്റം. കൂടുതല്‍ സൗഹാര്‍ദ്ദപരമായ ഇടപെടലുകള്‍ക്കായിരുന്നു പിന്നീടുള്ള ശ്രമം.

    ദശകങ്ങള്‍ നീണ്ട പരീക്ഷണങ്ങള്‍‍ക്കൊടുവിലാണ്‌ ചൈനയില്‍ കാലുറപ്പിക്കാന്‍ മൈക്രോസോഫ്റ്റിനായത്. ഈ വര്‍ഷം വ്യാജമൈക്രോസോഫ്റ്റ് ഉല്പ്പന്നങ്ങളുടെ വിപണനവുമായി ബന്ധപ്പെട്ട് ചിലരെ ചൈന തടവിലിട്ടതിനെ നല്ല നീക്കം എന്ന് സ്വാഗതം ചെയ്യുകയുമുണ്ടായി. . തങ്ങളുടെ ഉല്പ്പന്നങ്ങള്‍ ആകര്‍ഷകമായ വിലയില്‍ വിപണനം ചെയ്തും ലിനക്സിനേക്കാള്‍ ലാഭകരമെന്ന് പരസ്യം ചെയ്തും തങ്ങളുടെ ഉല്പ്പന്നങ്ങളുടെ രഹസ്യകോഡുകളില്‍ അമേരിക്കന്‍ ചാരക്കണ്ണുകളില്ലെന്ന് വിശ്വസിപ്പിച്ചും ചൈനീസ് അധികൃതരെ വെല്ലുവിളിക്കുന്നതിനു പകരം അവരോട് സൗഹാര്‍ദ്ദം ഉറപ്പിച്ചും പൈറേറ്റ് സോഫ്റ്റ്വെയറിന്റെ ലോകത്തെ ഉപഭോക്താക്കളെ ഭയപ്പെടുത്താതെയും ചൈനയില്‍‍ നിന്ന് മൈക്രൊസോഫ്റ്റ് പഠിച്ച പാഠം വലുതാണ്‌.

    ലോകമെങ്ങും പ്രത്യേകിച്ച് മൂന്നാം ലോകരാജ്യങ്ങളില്‍ മൈക്രോസോഫ്റ്റ് ഇന്നും മാര്‍ക്കറ്റിന്റെ മേജര്‍ ഷെയര്‍ പിടിച്ചടക്കിയതിന്‌ അവര്‍ നന്ദി പറയേണ്ടത് തങ്ങളുടെ ബിസിനസ്സ് ശൃഖലയിലെ പ്രഗല്‍ഭരായ ജോലിക്കാരോടല്ല, തങ്ങളുടെ വ്യാജന്മാരെ പ്രചരിപ്പിക്കുകയും ഉപഭോഗം ചെയ്യുകയും ചെയ്യുന്നവരോടാണ്‌. അവരാണ്‌ മൈക്രോസോഫ്റ്റിനെ ജനപ്രിയമാക്കിയവര്‍. താരതമ്യേന സ്റ്റെബിലിറ്റി കുറഞ്ഞതും സുരക്ഷാപാളിച്ചകളുള്ളതുമായ മൈക്രോസോഫ്റ്റ് ഉല്പ്പന്നങ്ങളെവിട്ട് ലിനക്സിന്റെ പാതയിലേക്ക് സമൂഹം എത്തപ്പെടാത്തതിന്റെ പ്രധാന കാരണം പണം മുടക്കാതെ ഈ ഉല്പ്പന്നങ്ങള്‍ വ്യാജമാര്‍ക്കറ്റിലൂടെ ലഭിക്കുന്നു എന്നതല്ലേ? ഇന്ന് ഒരു ശരാശരി പി. സിയേക്കാള്‍ വില ഓ .എസ്സിനും ഓഫീസ് സ്യൂട്ടിനും ചേര്‍ന്നുണ്ട്. കൂടുതല്‍ യൂസര്‍ ഫ്രണ്ട്‌ലി ആയതും വിന്‍ഡോസിനോട് ചേര്‍ന്ന് നില്‍ക്കുന്നതുമായ ഓപ്പണ്‍ സോര്‍സ് ഉല്പന്നങ്ങള്‍ മാര്‍ക്കറ്റില്‍ എത്തുകയും ചെയ്തു. അപ്പോള്‍ പിന്നെ വിന്‍ഡോസിന്‌ കണ്ണടച്ച് ചക്രം മുടക്കാന്‍ എത്ര പേര്‍ തയ്യാറാകും? ശരിക്കും വ്യാജ മൈക്രോസോഫ്റ്റ് ഉല്പ്പന്നങ്ങള്‍ മൈക്രോസോഫ്റ്റിന്റെ പ്രചാരത്തെയല്ല ലിനക്സിന്റെ പ്രചാരത്തെയാണ്‌ ബാധിക്കുന്നത്. ശീലം കൊണ്ടുള്ള ഒരു വിധേയത്വമാണ്‌ വിന്‍ഡോസിനോട് ഏവര്‍ക്കുമുള്ളത്. ഇവിടെ ഉപയോഗിക്കുന്ന പി. സി. കളില്‍ മുക്കാലേ മുണ്ടാണിയും ലൈസന്‍സ്ഡ് സോഫ്റ്റ്വെയറല്ല പ്രവര്‍ത്തിക്കുന്നത് എന്ന് മൈക്രോസോഫ്റ്റിനുമറിയാം. എന്നാല്‍ വ്യാജന്മാരെ അന്ധമായി വേട്ടയാടിയാല്‍ തങ്ങളുടെ മാര്‍ക്കറ്റിനെ അത് ദോഷകരമായി ബാധിക്കും എന്നതിനാല്‍ അവര്‍ എന്‍ഡ് യൂസര്‍ക്ക് പകരം വിതരണക്കാരെയും വലിയ സ്ഥാപനങ്ങളെയുമാണ്‌ ഇന്ന് ലക്ഷ്യമിടുന്നത്. വ്യാജനെ ലൈസന്‍സ്ഡ് ആക്കാനുള്ള ലഘു ഉപാധികളും അവര്‍ ആവിഷ്കരിക്കുന്നു.

    വിഖ്യാതനായ നോവലിസ്റ്റ് പൗലോ കോയ്‌ലോ ഒരു പടികൂടി മുന്നോട്ട് പോയി. ലോകമെങ്ങും ആഘോഷിച്ച തന്റെ നോവലുകളുടെ റഷ്യന്‍ പരിഭാഷ വേണ്ടത്ര സ്വീകരിക്കപ്പെടാതിരുന്നതിന്റെ യുക്തികള്‍ അന്വേഷിച്ച് അദ്ദേഹം എത്തിയത് റഷ്യന്‍ പുസ്തകമാര്‍ക്കറ്റിന്റെ പരിമിതികളിലേക്കും അതിനപ്പുറം തന്റെ നോവലിന്റെ നിയമവിരുദ്ധമായ റഷ്യന്‍ വിവര്‍ത്തനം ഇന്റര്‍നെറ്റിലൂടെ പ്രചരിക്കുന്നു എന്ന വസ്തുതയിലേക്കുമാണ്‌. മൈക്രോസോഫ്റ്റിനെപ്പോലെ നിയമത്തിന്റെ വഴിയ്ക്കല്ല അദ്ദേഹം നീങ്ങിയത്. വേഡ്പ്രസ്സ് ബ്ലോഗില്‍ 'പൈറേറ്റ് കോയ്‌ലോ' എന്നൊരു ബ്ലോഗുണ്ടാക്കി ഈ വ്യാജനിലേക്ക് ഒരു ലിങ്ക് നല്‍കി അദ്ദേഹം. അത്ഭുതകരമായിരുന്നു ഫലം. വൈകാതെ വ്യാജന്‍ വലിയൊരു ഹിറ്റായി മാറി. കോയ്‌ലോയുടെ നോവലുകള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. ആളുകള്‍ മാര്‍ക്കറ്റില്‍ ഈ നോവലുകള്‍ തേടി അലയാന്‍ തുടങ്ങി ആദ്യവര്‍ഷം വെറും ആയിരം കോപ്പി വിറ്റിടത്ത് അതിനെ പതിന്‍‍മടങ്ങ് വില്പ്പനയുണ്ടായി. അദേഹത്തിന്റെ പരീക്ഷണം അവിടെയും നിന്നില്ല. അറുപത്തിയാറു ഭാഷകളിലായി ചിതറികിടക്കുന്ന തന്റെ നോവലിന്റെ പരിഭാഷകള്‍ പിയര്‍ ടു പിയര്‍ നെറ്റ്വര്‍ക്കിലൂടെയും മറ്റും പ്രചരിക്കുന്നത് അദ്ദേഹം തേടിപ്പിടിച്ചു. കോപ്പി റൈറ്റ് ഇല്ലാത്ത തന്റെ വ്യാജന്മാരെ മുഴുവന്‍ അദ്ദേഹം തന്റെ ബ്ലോഗില്‍ ലിങ്ക് നല്‍കി ആദരിച്ചു.

    പിന്നീട് തന്റെ ഔദ്യോഗിക വെബ് സൈറ്റില്‍ ഇതിനകം തന്നെ എസ്റ്റാബ്ലിഷ് ചെയ്യപ്പെട്ട പൈറേറ്റ് കോയ്‌ലോയെ ആവാഹിച്ച് കുടിയിരുത്തി. അദേഹത്തെ നിങ്ങള്‍ക്ക് ഈ ലിങ്കില്‍ പരിചയപ്പെടാം. തന്റെ പ്രസാധകന്മാരാരും ഇതിനെ എതിര്‍ത്തില്ലെന്ന് കോയ്‌ലോ സാക്ഷ്യപ്പെടുത്തുന്നു. മറിച്ച് പുസ്തകവില്പ്പനയെ അത് ഗണ്യമായി വര്‍ദ്ധിപ്പിക്കുകയാണ്‌ ചെയ്തത്. അസ്സല്‍ ഹാര്‍ഡ് കോപ്പികള്‍ ദീര്‍ഘകാലം നിലനില്‍ക്കുന്നതും ചെലവുകുറഞ്ഞതുമാണ്‌ എന്നാണ്‌ അദ്ദേഹത്തിന്റെ വാദം. വ്യാജന്‍ ഒറിജിനലിനെ നന്നായി മാര്‍ക്കറ്റ് ചെയ്യുന്നുണ്ട് എന്ന് കോയ്‌ലോ സാക്ഷ്യപ്പെടുത്തുന്നു.

    തന്റെ അജ്ഞാതവിവര്‍ത്തകന്മാക്ക് കോപ്പി റൈറ്റ് ഉണ്ടെങ്കില്‍ അതും അദ്ദേഹം വകവെച്ച് കൊടുക്കുന്നുണ്ട്. "ജര്‍മ്മന്‍ തൊട്ട് മലയാളം വരെയൂള്ള വിവര്‍ത്തനങ്ങള്‍ ഇതില്പെടും" അദ്ദേഹം പറയുന്നു. (കണ്ടോ, മലയാളം ഇവിടെയും മോശമാക്കിയില്ല) അദ്ദേഹത്തിന്റെ നോവലുകളുടെ സൗജന്യ ഡൗണ്‍ ലോഡിന്‌ ഈ ലിങ്ക് സന്ദര്‍ശിക്കുക. നൂറു മില്ലിയണിലധികം കോപ്പികള്‍ വിറ്റഴിഞ്ഞ ഒരു നോവലിസ്റ്റിന്റെ വലിയ റിസ്കില്ലാത്ത പരീക്ഷണം എന്നതിനെ വിലകുറച്ച് കാണേണ്ടതില്ല. തന്നെ ജനപ്രിയനാക്കുന്നതില്‍ ഈ വ്യാജന്മാര്‍ക്കുള്ള പങ്ക് അദ്ദേഹം നല്‍കുന്നുണ്ട്. മ്യൂസിക്ക് ഇന്‍ഡസ്ട്രിയെപ്പോലെ ഫയല്‍ ഷെയറിങ്ങ് സംരംഭങ്ങളെ പുസ്തകപ്രസാധകരും എഴുത്തുകാരും ഭയക്കേണ്ടതില്ലെന്നാണദ്ദേഹത്തിന്റെ പക്ഷം. 'വെറുമൊരു മോഷ്ടാവാമെന്നെ കള്ളനെന്ന് വിളിച്ചില്ലേ' എന്ന വ്യാജന്മാരുടെ പരിഭവത്തോട് ചേര്‍ന്ന് കൂടുതല്‍ മൂല്യവത്തായ മാനം ഈ നിയമവിരുദ്ധപകര്‍പ്പെടുപ്പിന്‌ അദ്ദേഹം നല്‍കുന്നു. അത് വലിയൊരു സാമൂഹ്യസേവനമാണെന്നാണ്‌ അദ്ദേഹത്തിന്റെ പക്ഷം. 'ഇന്റര്‍നെറ്റ് ബുക്സ് - ഹെല്പ് യുവര്‍ കമ്യുണിറ്റി ' എന്നാണ്‌ ട്വിറ്ററിലൂടെ അദ്ദേഹം ഷെയര്‍ ചെയ്ത തന്റെ ബ്ലോഗ് പേജിന്റെ തന്നെ തലവാചകം. എന്തുകൊണ്ട് ഫ്രീ കണ്ടന്റ് എന്ന് ഇവിടെ അദ്ദേഹം വ്യക്തമാക്കുന്നു.
    ഈ സൗജന്യം പറ്റുന്നവരോട് മൂന്ന് ഉപാധികള്‍ അദ്ദേഹം വെയ്ക്കുന്നുണ്ട്. വ്യാജന്മാരുടെ എക്കാലത്തെയും മാനിഫെസ്റ്റോ എന്നതിനെ വിളിയ്ക്കാം.

    1. തന്റെ പുസ്തകങ്ങള്‍ വ്യാപകമായി വായിക്കപ്പെടുകയും ആസ്വദിക്കപ്പെടുകയും വേണം, അതേതുരൂപത്തിലായാലും (വായനക്കാര്‍ തനിക്ക് പുല്ലാണ്‌ എന്ന് ചില മലയാളം എഴുത്തുകാരെപ്പോലെ അദ്ദേഹം അഹങ്കരിക്കുന്നില്ല)
    2. തന്റേതുപോലുള്ള പുസ്തകങ്ങള്‍, അതും ഡോളര്‍ കണ്‍വര്‍ഷന്‍ റേറ്റ് കണക്കാക്കുമ്പോള്‍, നാട്ടിന്‍പുറത്തെ കൊച്ച് ലൈബ്രറികള്‍ക്ക് താങ്ങാനാവില്ല. അതിനാല്‍ ഫ്രീസോഫ്റ്റ് കോപ്പി ഉപയോഗിക്കുന്നവര്‍ അതിന്റെ ഒരു പ്രിന്റെടുത്ത് ബൈന്‍ഡ് ചെയ്ത് ഗ്രാമീണവായനശാലയില്‍ ഇന്റര്‍ നെറ്റ് സൗഭാഗ്യമില്ലാത്തവര്‍ക്ക് വായിക്കാനായി കഴിയുമെങ്കില്‍ സംഭാവന ചെയ്യണം.
    3. ധാരാളം ഒഴിവു സമയമുള്ള, ഒന്നും ചെയ്യാനില്ലാത്ത ജെയിലുകളിലേയും ആശുപത്രികളിലേയും അന്തേവാസികള്‍ക്ക് വായിക്കാനായി ഇതിന്റെ കോപ്പികള്‍ പ്രിന്റെടുത്ത് നല്‍കുന്നത് വലിയ പുണ്യമായിരിക്കും.
    ( ഈ സമയത്ത് ഞാന്‍ ഓര്‍ത്തത് മലയാളത്തില്‍ പുറത്തിറങ്ങിയ ചില അപ്ലിക്കേഷന്‍ സോഫ്റ്റ് വെയറുകളുടെ ട്യൂറ്റോറിയലുകളുടെ കാര്യമാണ്‌. വ്യാജനുണ്ടാക്കിയാല്‍ കൊന്ന് കളയും എന്ന് കവറില്‍ ഭീഷണി മുഴക്കി റൈറ്റ് പ്രൊട്ടക്റ്റഡ് ആക്കി പ്രോഗ്രാം ചെയ്ത് ഇറക്കിയ സി. ഡി.യില്‍ ഫോട്ടോഷോപ്പ് തുറന്ന് വരുമ്പോള്‍ കാണിക്കുന്ന ലൈസന്‍സ് വ്യാജ വിപണിയില്‍ ഏറ്റവും പ്രചരിക്കുന്ന സി.ഡീയുടേത്)
    കോയ്‌ലോയുടേത് സാമൂഹ്യപ്രതിബദ്ധതയുള്ള ഒരെഴുത്തുകാരന്റെ, പ്രസാധകന്മാരുടെ ചെലവില്‍ നടത്തുന്ന സന്നദ്ധസേവനമൊന്നുമല്ല. മറിച്ച് ഏത് ബിസ്സിനസ്സ് മാഗനറ്റിന്റെയും കണ്ണുതള്ളിക്കുന്ന ഒരു കച്ചവടതന്ത്രമാണ്‌. മൈക്രോസോഫ്റ്റ് വൈകി മനസ്സിലാക്കിയ ഒന്ന്.

    പൈറേറ്റ് കോയ്‌ലോമാര്‍ പൗലോ കോയ്‌ലോയെ പഠിപ്പിച്ച ഈ ബിസിനസ്സ് പാഠത്തില്‍ ചൈനയില്‍ നിന്ന് ഉള്‍ക്കൊണ്ട പ്രാഥമിക പാഠം കഴിഞ്ഞും മൈക്രോസോഫ്റ്റ് ഇനിയും മുന്നേറേണ്ടതുണ്ട്. വ്യാജന്മാരേക്കാള്‍ എന്തുകോണ്ടും കേമവും ആദായകരവും ഒറിജിനല്‍ ആണെന്ന് വ്യാജന്മാരെ ആദരിച്ച് തന്നെ കമ്പനിക്ക് തെളിയിക്കാവുന്നതാണ്‌. അതോടൊപ്പം തങ്ങളെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ച വ്യാജശിരോമണികള്‍ക്ക് ഒരഭിവാദ്യവും അര്‍പ്പിക്കാവുന്നതാണ്‌.
    കുഴിയില്‍ ചാടുമ്പോഴല്ലാതെ വന്ന വഴി എപ്പോഴാണ്‌ ഓര്‍മിക്കുക!

    പൗലോ കോയ്‌ലോയുടെ ഔദ്യോഗിക വെബ്സൈറ്റ്
    കോയ്‌ലോയില്‍ എത്തിച്ചതിന്‌ sebinaj യുടെ ട്വീറ്റിന്‌ നന്ദി!
    (ഇമേജുകള്‍ക്ക് കടപ്പാട്: മൈക്രോസോഫ്റ്റ്, പൗലോ കോയ്‌ലോ ഒഫീഴ്യല്‍ വെബ്സൈറ്റ്.)
    http://sngscollege.info/
    http://vijnanacintamani.org/

    Thursday 24 December 2009

    ഫെമിനിസ്റ്റ് മൗലവി!!



    കേരളത്തിലെ ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ ചരിത്രത്തില്‍ പൂര്‍വ മാതൃകകളില്ലാത്ത ഒരു സമ്മേളനത്തിന്‌ ജമാഅത്തെ ഇസ്ലാമി നേതൃത്വം നല്‍കുകയാണ്‌. വനിതകള്‍ക്ക് മാത്രമായി ഒരു ബൃഹത് സമ്മേളനം ജനുവരി 24-ന്‌ കുറ്റിപ്പുറത്ത് ആരംഭിക്കും. ജമാ അത്തെ ഇസ്ലാമി ഒരു രാഷ്ട്രീയ ശക്തിയായി മാറുകയും അടുത്തുവരുന്ന ത്രിതലപഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സ്ത്രീ സംവരണം അധികരിക്കുകയും ചെയ്യുന്ന രാഷ്ട്രീയ സാഹചര്യത്തില്‍ സ്ത്രീകളെ ശാക്തീകരിക്കുക എന്ന ലക്ഷ്യമാണ്‌ ജമാ അത്തെ ഇസ്ലാമിക്കുള്ളത് എന്ന് കേള്‍ക്കുന്നു. ആധുനികതയുടെ ഉദയത്തില്‍ ഹിന്ദുമത നവീകരണ പ്രസ്ഥാനങ്ങള്‍ക്കകത്ത് പ്രവര്‍ത്തിച്ച ചില യുക്തികള്‍ പുത്തന്‍ ഇസ്ലാമികപ്രസ്ഥാനങ്ങള്‍ക്കകത്ത്‌ കാണാം. ഇസ്ലാമിനെ പൊതു സമൂഹത്തില്‍ സ്വീകാര്യമായ രീതിയില്‍ അവതരിപ്പിക്കാനുള്‍ല ശ്രമത്തിന്റെ ഭാഗമാകാം ഈ പ്രവര്‍ത്തനവും. ലക്ഷ്യം എന്തായാലും സുപ്രധാനമായ ചുവടുവെപ്പിന്‌ അതിന്റെ മാര്‍ഗത്തെ മുന്‍ നിര്‍ത്തി എല്ലാ ഭാവുകങ്ങളും നേരുന്നു.


    ലിംഗപദവിയുമായി ബന്ധപ്പെട്ട് സ്ത്രീകള്‍ക്കു നേരെയുള്ള കടുത്ത വിവേചനത്തിന്റെ പേരിലാണ്‌ ഇസ്ലാമിനെ 'പരിഷ്കൃതസമൂഹം' എപ്പോഴും ഒരു പ്രാകൃത മതമൗലികവാദസംഘമായി മുദ്ര കുത്തുന്നത്. എല്ലാ സാംസ്കാരിക ആവിഷ്കാരങ്ങളിലും പര്‍ദയുടെ കറുപ്പ് അടിച്ചമര്‍ത്തലിന്റെ ഒരു പ്രത്യ്ക്ഷമായി അവതരിപ്പിക്കപ്പെടാറുമുണ്ട്. ഒരു സാമൂഹ്യ ഘടന എന്ന നിലയില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ ഭീമമായി പരിമിതപ്പെട്ടുപോകുന്നു എന്നത് പില്‍ക്കാല ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം യാഥാര്‍ത്ഥ്യം തന്നെ ആണ്‌.എന്നാല്‍ ഇസ്ലാമിന്റെ അന്തസത്ത സ്ത്രീക്ക് എതിരാണോ എന്ന ചോദ്യം പലപ്പോഴും ഉയര്‍ന്നു വരാറുണ്ട്. മറ്റ് സെമിറ്റിക് മതങ്ങളേക്കാള്‍ പുരുഷാധിപത്യപരമാണോ ഇസ്ലാം?, അതോ അത് പാശ്ചാത്യ ആധുനിക ലോകവീക്ഷണം വ്യാപകമായി പ്രചരിപ്പിച്ച വികലസങ്കല്പമോ?

    ഇസ്ലാമിനെ കുറിച്ച് കേവല ധാരണകള്‍ മാത്രമുളള എന്നെപ്പോലുള്ള ഇസ്ലാമിന്‌ പുറത്തുള്ളവര്‍ക്ക് ഇക്കാര്യത്തില്‍ ആധികാരികമായി ഒന്നും പറയാനാവില്ലെങ്കിലും പൊതു സമൂഹം ഇസ്ലാമിനെ എങ്ങനെനോക്കികാണുന്നു എന്നത് ഇസ്ലാമിനകത്ത് പ്രവര്‍ത്തിക്കുന്നവര്‍ ഗൗരവമായി പരിശോധിക്കേണ്ടതാണ്‌.


    കമലാസുരയ്യയുടെ ഖബറടക്കത്തില്‍, കേരളത്തില്‍ മറ്റൊരു സ്ത്രീക്കും നാളിതുവരെ ലഭിക്കാത്ത ആദരവോടെ ഒരു പെണ്‍മൃതശരീരം തെരുവുകളിലൂടെ മതഘടനയ്ക്കകത്ത് നിന്ന് തന്നെ ആനയിക്കപ്പെട്ടത് (ഇ കെ നായനാര്‍ക്ക് ശേഷം കേരള കണ്ട ഏറ്റവും വലിയ ശവഘോഷയാത്രയായിരുന്നില്ലേ അത്?) എങ്ങനെ വ്യാഖ്യാനിക്കാനാവും എന്ന് എന്നെപ്പോലുള്ളവര്‍ കുഴങ്ങിയിട്ടുണ്ട്. അപ്പോഴാണ്‌ കേരളത്തില്‍, ഒരു പക്ഷേ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ പങ്കെടുക്കുന്ന, സ്ത്രീകളുടേത് മാത്രമായ ഒരു സമ്മേളനത്തിന്‌ അരങ്ങൊരുങ്ങുന്നത്. ഈ സമ്മേളനത്തിന്‌ കൃത്യം ഒരു മാസം മുമ്പ്, ഇന്ന് കാലത്ത് റീഡര്‍ലിസ്റ്റ് ഡൈജസ്റ്റിലൂടെ വന്ന ഒരു ഗ്രൂപ്പ് മെയില്‍ എന്നെ തികച്ചും ആഹ്ലാദത്തിലാക്കി. പത്തൊമ്പതാം നൂറ്റാണ്ടില്‍ ഉത്തരേന്‍ഡ്യയില്‍ ജീവിച്ചിരുന്ന മൗലവി മുംതാസ് അലിയെക്കുറിച്ച് അസ്ഗര്‍ അലി എഞ്ചിനീയര്‍ എഴുതിയ കുറിപ്പായിരുന്നു ഒരു ഫോര്‍വേഡ് രൂപത്തിലെത്തിയത്.


    സ്ത്രീ ശാക്തീകരണത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി പാശ്ചാത്യ ആധുനിക സ്ത്രീപക്ഷവാദികള്‍ രംഗത്ത് വരുന്നതിന്‌ എത്രയോ മുമ്പ് ശക്തമായി വാദിക്കുകയും പ്രവത്തിക്കുകയും ചെയ്ത പാരമ്പര്യ മത പണ്ഡിതന്‍ ആയിരുന്നു മൗലവി മുംതാസ് അലി.(1860-1935) ദാറുല്‍ ഉലൂം ദയൂബന്ദിന്റെ ഒരു സാധാരണ സാമ്പ്രദായിക ആലിം ഉല്പ്പന്നം. ഇന്‍ഡ്യന്‍ മുസ്ലീങ്ങള്‍ക്ക് വേണ്ടി ഫത്‌വ ഇറക്കുന്നവര്‍ എന്ന് സ്വയം പ്രഖ്യാപിച്ച ഈ സ്ഥാപനം അതിന്റെ പല ഫത് വകളുടെയും പേരില്‍ അടുത്ത കാലത്ത് പോലും കുപ്രസിദ്ധി നേടിയിരുന്നു. ഈ സ്ഥാപനത്തില്‍ നിന്ന് പുറത്ത് വന്ന ഈ മത പണ്ഡിതന്‍ ഇംഗ്ലീഷിന്റെ നാറ്റമേറ്റിട്ടിട്ടല്ല പരിഷ്കരണവാദിയായത്. ഇംഗ്ലീഷ്പരിജ്ഞാനമില്ലാത്ത ഒരു സാമ്പ്രദായിക പണ്ഡിതനായ ഇദ്ദേഹം ഖുര്‍ ആനെ മുന്‍ നിര്‍ത്തിയാണ്‌ സ്ത്രീകള്‍ക്ക് വേണ്ടി വാദിച്ചത്. ഇസ്ലാമിലുള്ള പുരുഷ മേധാവിത്വം പില്‍ക്കാല ഇസ്ലാം വ്യാഖ്യാതാക്കളുടെ സൃഷ്ടിയാണെന്നും സ്ത്രീക്കെതിരായതൊന്നും ഇസ്ലാമിലില്ലെന്നും അദ്ദേഹം വിശുദ്ധ ഖുര്‍ ആനെ ഉദ്ധരിച്ച് തന്നെ സമര്‍ത്ഥിക്കുന്നു.സ്ത്രീക്ക് കല്പ്പിക്കപെട്ടിട്ടുള്ള അര സാക്ഷിത്വം, ബഹുഭാര്യാത്വം, എന്തുകൊണ്ട് സ്ത്രീ പ്രവാചകന്മാരില്ല എന്ന ചോദ്യം ഇവയ്ക്കൊക്കെ വിശദമായ മറുപടി അദ്ദേഹം നല്‍കുന്നുണ്ട്. ഇസ്ലാമില്‍ പുരുഷന്‌ സമഗ്രാധിപത്യം നല്‍കൂന്ന ആദിയില്‍ ആദമുണ്ടായി എന്ന വാദത്തെ പോലും സമര്‍ഥമായി അദ്ദേഹം ഖണ്ഡിക്കുന്നു.അത് ജൂത ക്രൈസ്തവ വിശ്വാസങ്ങള്‍ക്ക് പുറത്ത് പില്‍ക്കല ഇസ്ലാമില്‍ പ്രചരിച്ച ഒരു മിത്താണെന്നാണ്‌ അദ്ദേഹത്തിന്റെ പക്ഷം. ഖുര്‍ ആന്‍ പുരുഷന്‍ ആദ്യമുണ്ടായി എന്ന വാദത്തെ സാധൂകരിക്കുന്നില്ല.


    ഉത്തരേന്‍ഡ്യന്‍ മുസ്ലീങ്ങള്‍ക്ക് ആധുനികവിദ്യഭ്യാസം നല്‍കാന്‍ പ്രയത്നിച്ച സര്‍ സയ്യിദിന്റെ സഹപ്രവര്‍ത്തകനായിരുന്നു മൗലവി. സ്ത്രീകളുടെ ഉന്നമനത്തിനും വിദ്യഭ്യാസപ്രവര്‍ത്തനത്തിനും മുന്‍കയ്യെടുത്ത അദ്ദേഹം രചിച്ച ഹുക്കുക്കുന്‍ നിസ്വാന്‍ എന്ന് കൃതി പാരമ്പര്യവാദികളുടെ എതിര്‍പ്പ് ഭയന്ന് പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് സയ്ദ് അദ്ദേഹത്തെ വിലക്കിയെങ്കിലും ഫലമുണ്ടായില്ല. മുസ്ലീം സ്ത്രീകളുടെ അവകാശപ്രഖ്യാപനം എന്നാണ്‌ അസ്ഗര്‍ അലി ഈ കൃതിയെ വിശേഷിപ്പിക്കുന്നത്. ഇടക്കാലത്ത് വിസ്മൃതിയിലേക്ക് പോയ ഈ അമൂല്യ കൃതി അസ്ഗര്‍ അലിയാണ്‌ തേടിപ്പിടിച്ച് പുനപ്രസാധനം ചെയ്തത്. കേവലം ഒരു പ്രഭാഷണമാത്രപരനായ സ്ത്രീവാദി ആയിരുന്നില്ല, മൗലവി. സ്വജീവിതത്തില്‍ അത് പ്രവര്‍ത്തിച്ച് കാണിച്ച പ്രായോഗിക വാദികൂടി ആയിരുന്നു. നിരക്ഷരയായ തന്റെ ഭാര്യയെ വിദ്യാഭ്യാസം ചെയ്യിച്ച് പത്രപ്രവര്‍ത്തനരംഗത്തേക്ക് കൊണ്ടുവന്നു. സ്ത്രീകള്‍ക്ക് മാത്രമായി ഒരു പ്രസിദ്ധീകരണത്തിന്റെ ചുമതലക്കാരിയാക്കി. ഖുര്‍ ആനുണ്ടായ ആദ്യ സ്ത്രീപക്ഷവ്യാഖ്യാനം എന്നാണ്‌ അസ്ഗര്‍ അലി എഞ്ചിനീയര്‍ ഹുക്കുക്കുന്‍ നിസ്വാന്‍ (സ്ത്രീയുടെ അവകാശങ്ങള്‍) എന്ന കൃതിയെ വിശേഷിപ്പിക്കുന്നത്.


    ഈ കൃതിയുടെ ചില ഭാഗങ്ങളുടെ ഉറുദുവില്‍ നിന്നുള്ള ഇംഗ്ലീഷ് പരിഭാഷ മാത്രമാണ്‌ എനിക്ക് വായിക്കാനായത്. അത് ഇവിടെ വായിക്കാം.


    ഈ കൃതി പൂര്‍ണ്ണമായും ഡൗണ്‍ ലോഡ് ചെയ്യുന്നതിന്‌ ഈ ലിങ്ക് സന്ദര്‍ശിക്കാം.

    ഇസ്ലാമില്‍ നടക്കുന്ന വനിതാശാക്തീകരണ പ്രവര്‍ത്തനങ്ങളുടെ മുന്നോടി എന്ന നിലയില്‍ ഈ മഹാപണ്ഡിതനെ ക്കുറിച്ചുള്ള അറിവ് ഇവിടെ സമര്‍പ്പിക്കുന്നു.

    ഇമേജ് ലിങ്ക്: http://farm3.static.flickr.com/2753/4166631543_19a2685151_o.jpg
    http://sngscollege.info/
    http://vijnanacintamani.org/

    Sunday 20 December 2009

    പുതിയൊരു പംക്തി, കവിതകളിലൂടെ.


    മലയാളകവിത എന്ന് ബ്ലോഗിനു്‌ വേണ്ടി സുനില്‍ പണിക്കര്‍ ആവശ്യപ്പെട്ടതനുസരിച്ച് ഒരു പംക്തി ചെയ്യാനൊരു ശ്രമം (എത്രകാലം! ) 'ആഴ്ചപ്പാട്.' ഒരാഴ്ചത്തെ കാവ്യാനുഭവങ്ങളിലൂടെയൊരു സഞ്ചാരം.

    ആദ്യ കുറിപ്പ്: അപാരേ കാവ്യ സംസാരേ..
    ഈ ലിങ്കില്‍ വായിക്കാം.


    ആഴ്ചപ്പാട്: ഒന്ന്



    http://sngscollege.info
    http://vijnanacintamani.org

    Saturday 28 November 2009

    മലയാളഭാഷ, സാഹിത്യം, സംസ്കാരം: പ്രശ്നോത്തരി

    മലയാള ഭാഷ, സാഹിത്യം, സംസ്കാരം, സാഹിത്യ ഭാഷാശാസ്ത്രചിന്തകള്‍ എന്നിവയെ അധികരിച്ച് അമ്പതു മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങളാണ്‌ യു ജി സി നെറ്റ് പരീക്ഷയ്ക്ക് രണ്ടാം പേപ്പറില്‍ ഉണ്ടാകുക. ഈ മേഖലയിലെ വിദ്യാര്‍‍ത്ഥികളുടെ അറിവ് പരിശോധിക്കുന്നതിനായി യു.ജി.സി പരിശീലനത്തിനായി തയ്യാറാക്കിയ ഓണ്‍ ലൈന്‍ ടെസ്റ്റുകളാണ്‌ താഴെ ലിങ്കുന്നത്. ഓരോ പരീക്ഷയിലും പരമാവധി പത്ത് ചോദ്യങ്ങളാണുള്‍പ്പെടുത്തിയിരിക്കുന്നത്. ഈ മേഖലകളില്‍ താല്പര്യമുള്ളവര്‍ക്കും തങ്ങളുടെ പൊതു വിജ്ഞാനം ഉരച്ച് നോക്കാനുള്ള അവസരം എന്ന നില്യ്ക്ക് ഇവിടെ അവ റീപോസ്റ്റ് ചെയ്യുന്നു.

    http://ugconlinecoaching.blogspot.com/

    http://sngscollege.info
    http://vijnanacintamani.org

    ആധുനിക ഭാഷാശാസ്ത്രം : അടിസ്ഥാനപാഠാവലി

    യു. ജി. സി ഓണ്‍ ലൈന്‍ കോച്ചിങ്ങിന്റെയും മറ്റും തിരക്കില്‍ ബ്ലോഗ് മറന്ന മട്ടാണ്‌. അല്ല, അതുകൊണ്ട് ലോകത്തിനൊന്നും സംഭവിക്കില്ലെന്ന തിരിച്ചറിവിന് ഇത്തരം ബ്രെയ്ക്കുകള്‍ നല്ലതാണുതാനും.
    യു.ജി. സി കോച്ചിങ്ങിന്‌ മലയാളം വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി തയ്യാറാക്കിയ ചില മോഡ്യൂളുകള്‍ ഇവിടെ പോസ്റ്റ് ചെയ്യുന്നത് നന്നായിരിക്കും എന്ന് തോന്നുന്നു. മലയാള ഭാഷ, സാഹിത്യം, സംസ്കാരം എന്നി മേഖലകളില്‍ താല്പര്യമുള്ളവര്‍ക്ക് കൂടുതല്‍ ഇടപെടാമല്ലോ.
    http://ugconlinecoaching.blogspot.com എന്ന ബ്ലോഗ് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. കോഴ്സില്‍ പങ്കെടുക്കാന്‍ താല്പര്യമില്ലാത്തവര്‍ക്കും ഇ- മെയില്‍ ചെയ്താല്‍ ബ്ലോഗ് സന്ദര്‍ശിക്കാനും ആവശ്യമെങ്കില്‍ മോഡ്യൂളുകള്‍ പോസ്റ്റ് ചെയ്യാനും പെര്‍മിഷന്‍ നല്‍കാം. 340 വിദ്യാര്‍ത്ഥികളാണ്‌ ഇന്‍ഡ്യയുടെ പല ഭാഗങ്ങളില്‍ നിന്നായി ഇതുവരെ കോഴ്സിന്‌ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോഴ്സിന്‌ മാത്രമായി ഒരു ബ്ലോഗ്, ഗ്രൂപ്പ് മെയിലിങ്ങ്, ഡിസ്കഷന്‍ ഫോറം, ഓണ്‍ലൈന്‍ പരീക്ഷകള്‍, അധ്യാപകരുമായി ചാറ്റ് ചെയ്യാനുള്ള സൗകര്യം എന്നിവ ചേര്‍ത്ത് അഞ്ചു തലങ്ങളിലായാണ്‌ കോഴ്സ് രൂപകല്പ്പന ചെയ്തിട്ടുള്ളത്. നൂറോളം മോഡ്യൂളുകള്‍ ഇതിനകം തയ്യാറായിട്ടുണ്ട്.
    ഇതില്‍ മലയാളവുമായി ബന്ധപ്പെട്ട മോഡ്യൂളു‍കളില്‍ ചിലത് ഇവിടെ റീ പോസ്റ്റ് ചെയ്യുന്നു.
    Elective: Malayalam
    Paper III: Descriptive
    Linguistics

    യു. ജി. സി നെറ്റ് പരീക്ഷയ്ക്ക് മലയാളം ഐഛിക വിഷയമായി തിരഞ്ഞെടുത്തവരുടെ മൂന്നാം പേപ്പറില്‍ ഉള്ള മൂന്ന് ഐച്ഛികങ്ങളില്‍ ഒന്നാണ്‌ വ്യാകരണവും ഭാഷാശാസ്ത്രവും. ഇതില്‍ ഭാഷാശാസ്ത്രത്തെ വിപുലമായി പരിചയപ്പെടുത്തുന്ന ഒരു അവതരണമാണ്‌ ചുവടെ നല്‍കുന്നത്. കേവലം സൂചനകള്‍ മാത്രമേ നല്‍കുന്നുള്ളൂ. ഇതില്‍ നിന്ന് ലഘൂപന്യാസവും ഉപന്യാസവും വികസിപ്പിച്ചെടുക്കേണ്ട ജോലി നിങ്ങളുടേതാണ്‌.

    ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്കുക.
    അല്ലെങ്കില്‍ ഇവിടെ കാണാം.
    Phonetics


    http://sngscollege.info

    http://vijnanacintamani.org

    Monday 16 November 2009

    ലെവി സ്ട്രോസ്സ്:ഒരു നൂറ്റാണ്ടിന്റെ ജ്ഞാനവലയം!

    'I hate traveling and explorers'
    സാമൂഹ്യശാസ്ത്രത്തില്‍ ഒരു നൂറ്റാണ്ടിന്റെ ജ്ഞാനഭാരം കെയൊഴിഞ്ഞ് ലെവി സ്ട്രോസ്സ് വിടപറഞ്ഞു. ജ്ഞാന മണ്ഡലത്തിലെ വലിയ വിസ്ഫോടനങ്ങള്‍ക്കും പിളര്‍പ്പുകള്‍ക്കും സാക്ഷിയായ ഇരുപതാം നൂറ്റാണ്ടില്‍ സ്വയം ചരിത്രമായി എഴുന്നേറ്റു നില്‍ക്കുന്നവര്‍ ചില്ലറാക്കാരാവില്ല, ഉറപ്പ്. അത്തരം ആഴത്തില്‍ വേരുള്ള ഒരു ഉപ്പുപാറയായിരുന്നു ക്ലോദ് ലെവി സ്ട്രോസ്സ്.

    ‘ചലനാത്മകവും അതിനാല്‍ തന്നെ നിരന്തരപരിണാമിയുമാണ്‌ ലോകം എന്നതിനാല്‍ അതിനെ നിശ്ചലമാക്കിയാണ്‌ നാം നിരീക്ഷിച്ച് വിശകലനം ചെയ്യുന്നതെന്ന് ‘പറഞ്ഞത് ലെവി സ്ട്രോസ്സ് ആണ്‌. മഴവില്ലിന്റെ നിറം ഏഴ് എന്ന് നിജപ്പെടുത്തുന്നതിന്റെ യുക്തി ആതാണ്‌. സാമൂഹ്യ-മാനവിക വിജ്ഞാനങ്ങളുടെ നാള്‍ വഴികളും അങ്ങനെ തന്നെ. പ്രവാഹരൂപിയായ അതിന്റെ ചരിത്രം ഏറ്റവും സങ്കീര്‍ണ്ണമാകുന്നത് കഴിഞ്ഞ നൂറ്റാണ്ടിലാണ്‌. ഈ ഒഴുക്കിനെ ഒന്ന് തടയിട്ട് അതിനെ ചരിത്രമായി അടയാളപ്പെടുത്തുമ്പോള്‍ ചില ശൃംഗങ്ങളും തടങ്ങളും പ്രത്യക്ഷമാകും. അതില്‍ ഔന്നത്യം കൊണ്ട്, വന്യസൗന്ദര്യം കൊണ്ട്, സജീവത കൊണ്ട് പെട്ടെന്ന് ഗോചരമാകുന്ന ഒരു ശീര്‍ഷം ലെവിസ്ട്രോസ്സിന്റെതാണ്‌. വിവിധ ജ്ഞാനശാസ്ത്രങ്ങളിലായി പടര്‍ന്നു കിടക്കുന്ന ഒരു കാട്ടുവൃക്ഷം. ഘടനാവാദത്തിന്റെ പൂര്‍ണ്ണകുംഭം എന്നു പറയുമ്പോലെ തന്നെ ഘടനാനന്തരവാദത്തിലേക്ക് തുറക്കുന്ന താക്കോല്‍ പഴുതും അദ്ദേഹം തന്നെ.

    ഒരു ഫ്രഞ്ച് നരവംശശാസ്ത്രകാരനായ ഈ ജൂതന്റെ ആദ്യകാല സ്വാധീനങ്ങള്‍ ഫ്രോയ്ഡൂം മാര്‍ക്സുമൊക്കെ ആയിരുന്നു. എന്നാല്‍ ലിംഗ്വിസ്റ്റിക്ക് സര്‍ക്കിളുകളില്‍ നിന്ന് സസൂറിനെയും യാക്കോബ്സണെയും തിരിച്ചറിഞ്ഞപ്പോളാണ്‌ സ്ട്രോസ്സിന്‌ തന്റെ വഴി തുറക്കുന്നത്. അസ്തിത്വവാദത്തിന്റെയും മാനവികവാദത്തിന്റെയും മാര്‍ക്സിസത്തിന്റെയുമൊക്കെ വള്ളികള്‍ പടര്‍ന്ന ഒരു സ്ട്രചറലിസ്റ്റാണദ്ദേഹം. ഒരു പരിധി വരെ മനുഷ്യവിരുദ്ധമായിരുന്ന നരവംശശാസ്ത്രത്തില്‍ സാസ്കാരിക നരവംശ ശാസ്ത്രത്തിന്റെ പുതിയ വഴി തുറക്കാന്‍ അദ്ദേഹത്തിന്‌ സാധിച്ചു. കുടുംബ ബന്ധങ്ങളില്‍, മനുഷ്യന്റെ പെരുമാറ്റശീലങ്ങളില്‍, നീറങ്ങളുടെ ഉപയോഗത്തില്‍ പാചകരീതികളില്‍, പിന്തുടര്‍ന്നുവരുന്ന മിത്തുകളില്‍, ഗോത്രജീവിതങ്ങളില്‍ ഒക്കെ പോസ്റ്റ് സസ്സൂറിയന്‍ ഘടനാവാദത്തിന്റെ ദ്വന്ദ്വാത്മക വിശകലന തന്ത്രങ്ങള്‍‍ പ്രവര്‍ത്തിപ്പിച്ച് മനുഷ്യ സംസ്കാരത്തിന്റെ നിഗൂഢയുക്തികളിലേക്ക് കടന്നു ചെല്ലാന്‍ നമ്മെ പ്രാപ്തരാക്കി. ഇതു വഴി ഒരേ സമയം ഇരട്ടത്തലയുള്ള ലക്ഷ്യമാണ്‌ അദ്ദേഹം സാക്ഷാത്കരിച്ചത്. നരവംശശാസ്ത്രത്തിന്റെ ഘടനാവാദവഴിയെയും അമേരിക്കന്‍ ഭാഷാശാസ്ത്രാധിഷ്ഠിതമായ പാരമ്പര്യത്തില്‍ നിന്ന് വ്യത്യസ്തമായി ഫ്രഞ്ച് ഘടനാവാദത്തിന്റെ സാംസ്കാരികസരണിയേയും ഒരേ സമയം അദ്ദേഹം ഉറപ്പിച്ചു. നരവംശശാസ്ത്ര സമീപനം ശാസ്ത്രീയ വിശകലനത്തിന്റെ തികവു നേടുന്നത് അങ്ങനെയാണ്‌. അചരിത്രപരവും പലപ്പോഴും ഇന്‍ഹ്യൂമനുമായ ഘടനാവാദത്തെ ചരിത്രവുമായി അടുപ്പിക്കുന്നതും മൂല്യാധിഷ്ഠിതമാക്കുന്നതും അദ്ദേഹം ആണ്‌. പ്രോപ്പിയന്‍ രേഖീയ വിശകലനത്തിന്റെ ഗണിതയുക്തിയല്ല ചരിത്രയുക്തികളെ ആഖ്യാനത്തില്‍ ലംബാത്മമായ തലത്തില്‍ കണ്ടെത്തുന്ന ലെവി സ്ട്രോസ്സിന്റെ യുക്തി. പില്‍കാലത്ത് പാരഡൈമുകളെ വേട്ടയാടുന്ന തരത്തിലേക്ക് ഈ പദ്ധതി പരിമിതപ്പെട്ടുവെങ്കിലും ലെവി സ്ട്രോസ്സ് അതുവഴി ചാടി കടന്ന അകലം ഘടനാവാദത്തിനപ്പുറത്തേക്കുമായിരുന്നു. മനശാസ്ത്രവിശകലനത്തിന്റെ ഊഹാധിഷ്ഠിതവും പലപ്പോഴും ആത്മനിഷ്ഠവുമായ തലത്തിലേക്ക് അദ്ദേഹത്തിന്റെ വിശകലനം കടക്കുന്നുണ്ട്. ഘടനാവാദത്തിന്റെ നിശ്ചിതത്വത്തെയും വസ്തുനിഷ്ഠതയെയും സംബന്ധിച്ച കടും പിടുത്തങ്ങള്‍ക്കപ്പുറമാണ്‌ അദ്ദേഹത്തിന്റെ നില. ലെവിസ്ട്രോസ്സില്‍ പ്രവര്‍ത്തിച്ച ദര്‍ശനത്തെ സംബന്ധിച്ച് പഠിതാക്കളില്‍ ആശയക്കുഴപ്പം ഉണ്ടാകുന്നത് അങ്ങനെയാണ്‌. ഉദാഹരണമായി നാഗരികജീവിതരീതികളെ ക്കുറിച്ച് പ്രാകൃത ജീവിതത്തിന്റെ മൂല്യബോധത്തില്‍ നിന്ന് കൊണ്ട് അദ്ദേഹം നടത്തുന്ന വിമര്‍ശനങ്ങള്‍ ഘടനാവാദത്തിന്റെ ദര്‍ശനമാണെന്ന് പരാവര്‍ത്തനം ചെയ്തവരുണ്ട്. സാങ്കേതികമായി ശരിയല്ല അത്. എന്നാല്‍ ഘടനാവാദം സ്ട്രോസ്സില്‍ നേടിയ വികാസം ആയി അതിനെ പരിഗണിക്കാം. സ്ട്രോസ്സിലെ അസ്തിത്വവാദിയും ഘടനാവാദിയും സങ്കീര്‍ണ്ണമായ ഒരു ബലതന്ത്രത്തിലാണ്‌ പ്രവര്‍ത്തിക്കുന്നത്. പ്രകൃതി സംസ്കൃതി എന്ന വിപരീതദ്വന്ദ്വങ്ങളില്‍ ഊന്നിയ അദ്ദേഹത്തിന്റെ സമീപനം പലര്‍ക്കും അത്ര സമ്മതമല്ല. സംഘര്‍ഷത്തിന്റെയും സമന്വയത്തിന്റെയും തലങ്ങള്‍ അതില്‍ കാണാം. സന്ദര്‍ഭത്തിനോ അര്‍ത്ഥത്തിനോ പ്രാധാന്യം നല്‍കാതെ ഘടനക്ക് നല്‍കിയ അമിതമായ ഊന്നലും അദ്ദേഹത്തിന്റെ സമീപനത്തിനെതിരായ വിമര്‍ശനമാണ്‌. പ്രോപ്പിനും മറ്റുമുണ്ടായതുപോലെ ഏറെ പിന്തുടര്‍ച്ചക്കാര്‍ ഫോക് ലോറിലും മറ്റും സ്ട്രോസ്സിന്‌ ഇല്ലാതെ പൊയത് ആ വഴി അത്ര സുഗമമല്ലാത്തതുകോണ്ടു കൂടിയാണ്‌.
    ഗോത്രലോകത്തു നിന്ന് വ്യവസായാനന്തരസമൂഹത്തിലേക്ക് വരെ നീളുന്ന ഒരു പാലത്തിലാണ്‌ അദ്ദേഹത്തിന്റെ വിശ്വമാനവന്‍ നിലയുറപ്പിച്ചിരിക്കുന്നത്. സാര്‍വകാലികവും സാര്‍വദേശീയവുമായ അയാളുടെ പെരുമാറ്റശീലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആന്തരീക മനോനിലകളിലായിരുന്നു ലെവിസ്ട്രോസ്സിന്റെ ശ്രദ്ധ.അദ്ദേഹം തുന്നിയെടുത്ത കുപ്പായം അയാള്‍ക്കുള്ളതാണ്‌. (ലെവിസ്ട്രോസ്സ് എന്ന് കേട്ടാല്‍ ആദ്യം നമ്മുടെ ഓര്‍മ്മയില്‍ തിളയ്ക്കുന്നത് നമ്മെ ജീന്‍സിടാന്‍ പ്രേരിപ്പിച്ച മറ്റൊരു ജൂതന്റെ മുഖമാണല്ലോ)
    അറു‍പതു ദശകം നീണ്ട അദ്ദേഹത്തിന്റെ സപര്യയിലെ ഏറ്റവും പച്ചപ്പുള്ള കാലം1935- മുതലുള്ള അല്പം നീണ്ട ബ്രസീലിയന്‍ ജീവിതകാലമാണ്‌. ആമസോണ്‍ ജീവിതത്തെ ക്കുറിച്ചെഴുതിയ ട്രിസ്റ്റസ്സ് ട്രോപ്പികസ്സ് ആണ്‌ അദ്ദേഹത്തിന്റെ സൈദ്ധാന്തിക രചനകളേക്കാള്‍ പലരെയും ആകര്‍ഷിക്കുക. സൂസന്‍ സൊണ്ടാഗിനെ പോലുള്ളവര്‍ ഇരുപതാം നൂറ്റാണ്ടിലെ പ്രമുഖ രചനകളിലൊന്നായി ഇതിനെ കണക്കാക്കുന്നു. പ്രാകൃതജീവിതങ്ങളോട് താനടക്കമുള്ള നാഗരികബുദ്ധിജീവികള്‍ കാണിക്കുന്ന അഭിനിവേശത്തെ ജുഗുപ്ത്സയോടെയാണ്‌ അദ്ദേഹം അവതരിപ്പിക്കുന്നത്. രസകര‍മായ ഒരു കാര്യം ഇത്തരം പഠനയാത്രകളില്‍ തദ്ദേശീയരുമായി നന്നായൊന്ന് വിനിമയം ചെയ്യാന്‍ പോലും സ്ട്രോസ്സിന്‌ കഴിഞ്ഞിരുന്നില്ലെന്നതാണ്‌. തികച്ചും പ്രൊഫഷണല്‍ ആയ ഒരു സമീപനം ആയിരുന്നു സ്ട്രോസ്സിന്റേത്. അതുകൊണ്ടാണ്‌ പലരും അദ്ദേഹത്തെ ഒരു ആം ചെയര്‍ പണ്ഡിതന്‍ എന്ന് വിളിക്കുന്നത്.
    The Elementary Structures of Kinship, Race and History, Structural Anthropology
    Totemism, The Savage Mind എന്നിവയാണ്‌ സ്ട്രോസ്സിന്റെ മറ്റ് ആദ്യകാല രചനകള്‍. നാലു വാല്യങ്ങളായി പടര്‍ന്നു കിടക്കുന്ന മിത്തോളജീസും സ്ട്രച്ചറല്‍ ആന്ത്രപ്പോളജിയുടെ തുടര്‍ വാല്യവും The Way of the Masks, Anthropology and Myth, The View from Afar, The Jealous Potter എന്നീ കൃതികളും അദ്ദേഹത്തിന്റെ പില്‍ക്കാല രചനകളില്‍ ഗണനീയമാണ്‌.

    1908- ല്‍ ബ്രസ്സല്‍സില്‍ ജനിച്ച സ്ട്രോസ്സ് പാരീസ് സര്‍ വകലാശാലയില്‍ ദീര്‍ഘകാലം നരവംശശാസ്ത്രാധ്യാപകനായിരുന്നു. ലോകത്തിലെ പ്രമുഖ യൂണിവേര്‍സിറ്റികളില്‍ നിന്നൊക്കെ ഡോക്റ്ററേറ്റ് ബിരുദം അദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ഫ്രഞ്ച് സര്‍ക്കാറിന്റെ പരമോന്നതബഹുമതികള്‍ക്കൊക്കെ അദ്ദേഹം അവകാശിയായി . അതി ബൃഹത്തായ ഒരു ആയുസ്സിന്റെ പുസ്തകം നൂറ്റൊന്നാം ജനമദിനം ആഘോഷിക്കുന്നതിന്റെ തൊട്ടു മുമ്പ് കഴിഞ്ഞയാഴ്ച അവസാനിച്ചു. എല്ലാ ജീവിതങ്ങളെയും പോലെ. ഏറെ ചെയ്ത് കഴിഞ്ഞിട്ടും എന്തൊക്കെയോ പൂര്‍ത്തിയാക്കാത്തതുപോലെ. ഒരോ മരണവും പോലെ സ്ട്രോസ്സിന്റെ വിടവാങ്ങലും നമുക്ക് നികത്താനാവാത്ത നഷ്ടമാകുന്നത് അങ്ങനെയാണ്‌.

    (സമകാലിക മലയാളത്തിനുവേണ്ടി എഴുതിയത്)

    Saturday 7 November 2009

    യു.ജി.സി. നെറ്റ് പരിശീലനം നവംബര്‍ 10 മുതല്‍

    യു.ജി.സി സാമൂഹ്യമാനവികവിഷയങ്ങളില്‍ നടത്തുന്ന് നെറ്റ് പരീക്ഷക്ക് പട്ടാമ്പി ശ്രീ നീലകണ്ഠാ ഗവ. സംസ്കൃത കോളേജ് മള്‍ട്ടീ മീഡിയാ സെന്ററും കരിയര്‍ ഗൈഡന്സ് സെല്ലും ചേര്‍ന്ന് നടത്തുന്ന സൗജന്യ ഓണ്‍ലൈന്‍ പരിശീലനം നവമ്പര്‍ 10-ന്‌ ആരംഭിക്കും. ഡിസംബര്‍ അവസാനവാരം നടക്കുന്ന പരീക്ഷ ലക്ഷ്യമാക്കിയാണ്‌ പരിശീലനപരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ഈ കോഴ്സില്‍ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ്‌ പരിശീലനം ലഭിക്കുക.പേപ്പര്‍ ഒന്നിനും തിരഞ്ഞെടുത്ത വിഷയങ്ങളില്‍ രണ്ട്, മൂന്ന് പേപ്പറുകള്‍ക്കും പരിശീലനം നല്‍കും.വിശദമായ പഠനക്കുറിപ്പുകള്‍ , മാതൃകാ പരീക്ഷകള്‍, വീഡിയോ ട്യൂട്ടോറിയലുകള്‍, സംശയനിവാരണത്തിനായി അധ്യാപകരുമായി ചാറ്റ് സെഷനുകള്‍ , ഓണ്‍ലൈന്‍ പരീക്ഷകള്‍ എന്നിവ കൂടാതെ ഒരു ദിവസം നീണ്ടുനില്‍ക്കുന്ന യു.ജി.സി. നെറ്റ് മാതൃകയിലുള്ള മുഴുവന്‍ പരീക്ഷയും കോഴ്സിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. എല്ലാ സേവനങ്ങളും പൂര്‍ണ്ണമായും സൗജന്യമായിരിക്കും. ഇന്‍ഡ്യയില്‍ തന്നെ ഇതാദ്യമായാണ്‌ ഇത്തരമൊരു സംരംഭം ഒരു കോളേജ് ഒരുക്കുന്നത്. ഈ കോഴ്സില്‍ പങ്കെടുക്കാനാഗ്രാഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഉടന്‍ തന്നെ കോളേജിന്റെ ഔദ്യോഗിക വെബ് സൈറ്റായ www.sngscollege.info സന്ദര്‍ശിച്ചോ ലിങ്കിലോ തങ്ങളുടെ പേര് നവംബര്‍ 15-ന്‌ മുമ്പായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്‌.
    കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ നമ്പറുകളില്‍ ബന്ധപ്പെടുക.
    9037852621, 9037936905

    our email: sngscollege@gmail.com mail@sngscollege.info career@sngscollege.info mmc@sngscollege.info


    http://sngscollege.info
    http://vijnanacintamani.org

    Saturday 31 October 2009

    യു.ജി.സി നെറ്റ് പരീക്ഷക്ക് സൗജന്യ ഓണ്‍ലൈന്‍ പരിശീലനം

    സാമൂഹ്യ മാനവിക വിഷയങ്ങളില്‍ ഡിസംബറില്‍ നടക്കുന്ന യു.ജി.സി നെറ്റ് പരീക്ഷക്ക് സൗജന്യ ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്നു. പട്ടാമ്പി ശ്രീ നീലകണ്ഠാ ഗവണ്മെന്റ് സംസ്കൃത കോളേജ് മള്‍ട്ടീമീഡിയാ സെന്ററും കരിയര്‍ ഗൈഡന്‍സ് സെല്ലും സംയുക്തമായാണ്‌ ഓണ്‍ ലൈന്‍ പരിശീലനം നല്‍കുന്നത്. രജിസ്റ്റര്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആദ്യ പേപ്പറിലെ വിവിധ മോഡ്യൂളുകളിലും തിരഞ്ഞെടുത്ത വിഷയങ്ങളില്‍ രണ്ട്, മൂന്ന് പേപ്പറുകള്‍ക്കും പഠനക്കുറിപ്പുകള്‍, മാതൃകാ ചോദ്യങ്ങള്‍, മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എന്നിവ നല്‍കുന്നതോടൊപ്പം ഓണ്‍ലൈന്‍ പരീക്ഷകളും നടത്തും. ഇ മെയില്‍ വഴിയും ഇതിനായി തയ്യാറാക്കിയ പ്രത്യേക ബ്ലോഗ് വഴിയും ചാറ്റിങ്ങ് സംവിധാനം ഉപയോഗിച്ചും ആണ്‌ പഠനപ്രവര്‍ത്തനം ക്രമീകരിച്ചിരിക്കുന്നത്. കൂടാതെ പത്ത് ചോദ്യങ്ങളുടെ മോഡ്യൂളുകളായി മാതൃകാപരീക്ഷയും നടത്തും. ഡിസംബര്‍ മധ്യത്തില്‍ പൂര്‍ണ്ണമായ രീതിയ്ല്‍ കോളേജില്‍ വെച്ച് മാതൃകാ പരീക്ഷയും സംഘടിപ്പിക്കുന്നുണ്ട്. കോഴ്സ് പൂര്‍ണ്ണമായും സൗജന്യമായിരിക്കും.
    താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ നവംബര്‍ 10-ന്‌ മുമ്പായി www.sngscollege.info എന്ന വെബ് സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ ലൈന്‍ രജിസ്റ്റ്രേഷന്‍ പൂര്‍ത്തിയാക്കേണ്ടതാണ്‌. ഓഫ് ലൈന്‍ രജിസ്ട്രേഷനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
    ഈ സംരംഭത്തില്‍ സഹകരിക്കാന്‍ സന്നദ്ധരായ അധ്യാപകസുഹൃത്തുക്കളും ഗവേഷകരും ഈ പ്രോഗ്രാമിന്റെ ഫാക്കല്‍ട്ടി ആയി സൗജന്യ സേവനം നല്‍കാ ന്‍ തയ്യാറുള്ളവരും ഇ മെയിലില്‍/ ഫോണില്‍ ബന്ധപ്പെടുമല്ലോ. കൂടുതല്‍ വിവരങ്ങള്‍ക്ക് 9037936905, 9037852621 എന്നീ നമ്പരുകളില്‍ ബന്ധപ്പെടേണ്ടതാണ്‌.
    http://sngscollege.info
    http://vijnanacintamani.org
    ഇ മെയില്‍ വിലാസങ്ങള്‍:
    sngscollege@gmail.com
    mail@sngscollege.info
    career@sngscollege.info
    mmc@sngscollege.info

    Wednesday 28 October 2009

    വിജ്ഞാനചിന്താമണി പുതിയലക്കം പ്രസിദ്ധീകരിച്ചു. പുതിയലക്കം പ്രസിദ്ധീകരിച്ചു.

    പട്ടാമ്പി ശ്രീ നീലകണ്ഠാ ഗവണ്മെന്റ് സംസ്കൃത കോളേജില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന വിജ്ഞാനചിന്താമണി ഇ- ജേര്‍ണലിന്റെ പുതിയ ലക്കം പുറത്തിറങ്ങി. കോളേജിന്റെ സ്ഥാപകനും പ്രമുഖ സംസ്കൃതപണ്ഡിതനുമായിരുന്ന പുന്നശ്ശേരി നമ്പി ശ്രീ നീലകണ്ഠ ശര്‍മ്മ 1883 മുതല്‍ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന വിജ്ഞാനചിന്താമണി മാസിക അതേ പേരില്‍ ഒരു അന്തര്‍ വൈജ്ഞാനിക സ്വഭാവമുള്ള അക്കാദമിക് ഈ ജേര്‍ണലായി കഴിഞ്ഞ രണ്ടു വര്‍ഷമായി മൂന്നു മാസത്തിലൊരിക്കല്‍ പ്രസിദ്ധീകരിച്ചു വരുന്നു. പതിമൂന്നാം ലക്കമാണ്‌ ലക്കമാണ് ഇപ്പോള്‍ പുറത്തിറങ്ങുന്നത്. കോളേജില്‍ പ്രവര്‍ത്തിക്കുന്ന മള്‍ട്ടീ മീഡിയാ സെന്ററാണ് ഇ- ജേര്‍ണല്‍‍ തയ്യാറാക്കുന്നത്.

    പുതിയ ലക്കം ഇവിടെ വായിക്കുക:
    http://vijnanacintamani.org/
    ഈ ലക്കത്തിന്റെ ഉള്ളടക്കം :
    Deflationary Paradox in India : Rajesh P
    Gender Disparity in time use : An Indian experience : Remya R
    Attitude of Ancient people towards nature : Dr. S. Malini
    Seasonal conduct and health in Ashtangahrdaya : Dr. K.V.Ajithkumar
    Vitality of water and air described in vedic text : Dr. K.A Raveendran
    സ്ത്രീകളും ടെലിവിഷനും. : ആര്‍ദ്ര. എസ്സ്. വി

    പരിസ്ഥിതി വിജ്ഞാനം കാളിദാസകവിതയില്‍: ഡോ. വി.കെ വിജയന്‍
    മാരാരുടെ സ്ത്രീസങ്കല്പം : എം.എന്‍ കാരശ്ശേരി

    കേരളപാണിനീയം -സ്ത്രീപക്ഷ വായന: ഡോ.ഷീജ.പി


    അക്കാദമിക പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനായി പൂര്‍ണ്ണരൂപം ഇ മെയില്‍ ചെയ്യുക
    e mail id: sngscollege@gmail.com
    http://sngscollege.info http://vijnanacintamani.org/

    Saturday 24 October 2009

    പോള്‍ രണ്ടാമന്‍!

    ഡാഡി പോളിന്റെ ബലത്തില്‍ രണ്ടാമതൊരു പോള്‍ കൂടി.കഴിഞ്ഞ ദിവസം പുറത്ത് വന്ന നിയമസഭാതിരഞ്ഞെടുപ്പു ഫലങ്ങളുടെ അടിസ്ഥാനത്തില്‍.
    ഈ തിരഞ്ഞെടുപ്പ് ഫലം ഇന്‍ഡ്യന്‍ രാഷ്ട്രീയത്തെ സംബന്ധിച്ച ശക്തമായ ചില ദിശാസൂചനകള്‍ നല്‍കുന്നുണ്ട്. കോണ്‍ഗ്രസ്സിന്റെ ആവര്‍ത്തിക്കപ്പെടുന്ന വിജയങ്ങള്‍, തോറ്റുകൊണ്ടേ ഇരിക്കുന്ന സംഘപരിവാര്‍, പ്രാദേശികകക്ഷികള്‍ക്കുണ്ടാകുന്ന ക്ഷീണം ഇവയൊക്കെ കൂട്ടിവായിക്കുമ്പോള്‍ രാജ്യം വൈകാതെ ഒരു ഏകകഷിഭരണ‍ത്തിലേക്ക് തിരിച്ചെത്താനുള്ള സാധ്യത തള്ളിക്കളഞ്ഞുകൂടാ.വി.പി.സിങ്ങിന്റെ കാലത്താണ്‌ കൂട്ടുകഷിഭരണം എന്ന ആശയം ഇന്‍ഡ്യയില്‍ വേരുറക്കുന്നത്. ആദ്യ ചില പരാജയങ്ങള്‍ക്കു ശേഷം മുഖ്യ ദേശീയകക്ഷികളൊക്കെ പരീക്ഷിച്ച് വിജയിച്ച സഖ്യസര്‍ക്കാര്‍ എന്ന ആശയം ഇനിയൊരിക്കലും ഏകകക്ഷി ഭരണത്തിലേക്ക് ഇന്‍ഡ്യ പോകുകയില്ല എന്ന തോന്നല്‍ ഉണ്ടാക്കിയിരുന്നു, കോണ്‍ഗ്രസ്സിനെ പോലുള്ള മുഖ്യ ദേശീയപാര്‍ട്ടികള്‍ ഏകകക്ഷി ഭരണം എന്ന ആശയം ഉപേക്ഷിച്ചില്ലെങ്കിലും.
    ഇന്‍ഡ്യയിലെ മിക്ക സംസ്ഥാനങ്ങളും പ്രാദേശികകകക്ഷികളുടെ ഭരണത്തിലായി. അവരിലും ദേശീയമോഹങ്ങള്‍ ഉടലെടുത്തു. ഫെഡറലിസത്തിന്റെ അന്തസത്തയ്ക്ക് അനുഗുണമായതാണ്‌ കൂട്ടുകകക്ഷി ഭരണം എന്ന ന്യായവുമുണ്ടായി. എന്നാല്‍ ഈ ഭരണ ക്രമവും സംശയങ്ങള്‍ ജനിപ്പിച്ചിരുന്നു. പ്രാദേശിക കക്ഷികളുടെ ദേശീയ വീക്ഷണമില്ലായ്മ, പിടിച്ചുപറി, അഴിമതി, ഉത്തരവാദിത്തമില്ലായ്മ, മറുകണ്ടം ചാടല്‍, പ്രാദേശിക -ജാതി സങ്കുചിത താല്പര്യങ്ങള്‍ ,വോട്ട് ബാങ്ക് രാഷ്ട്രീയം , വര്‍ദ്ധിച്ചുവരുന്ന പലതരം തീവ്രവാദം തുടങ്ങിയ അസംഖ്യം നെറികേടുകള്‍ ഇന്‍ഡ്യന്‍ ജനതയെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നുവോ എന്ന തോന്നല്‍ ഈ ഫലം ഉണ്ടാക്കുന്നുണ്ട്.
    യഥാര്‍ത്ഥത്തില്‍ ഇന്‍ഡ്യക്ക് അഭികാമ്യം ഏതു തരം സര്‍ക്കാരുകളാണ്‌ എന്നതാണ്‌ ഈ പോളിന്റെ അന്വേഷണ വിഷയം. കമന്റുകളും പ്രതീക്ഷിക്കുന്നു. ബൂലോകര്‍ ആഗ്രഹിക്കുന്ന സര്‍ക്കാര്‍ ഏതാണെന്ന്‌ നിശ്ചയിക്കാന്‍ ഈ പോളില്‍ പങ്കെടുക്കുക.
    ചോദ്യം:
    ഇന്‍ഡ്യക്ക് അഭികാമ്യം ഏതു തരം സര്‍ക്കാരാണ്‌?
    1. ഏകകക്ഷി സര്‍ക്കാര്
    2. ‍പ്രാദേശിക കൂട്ടുകക്ഷി സര്‍ക്കാര്
    ‍3. ദേശീയ സഖ്യ സര്‍ക്കാര്‍


    മറ്റേ പോളിന്‌ എന്ത് സംഭവിച്ചു?

    തൊണ്ടി സഹിതം ഇതുവരെയുള്ള റിസല്‍ട്ട് ഇങ്ങനെയാണ്‌.
    അടൂര്‍ ചിത്രങ്ങള്‍ അവാര്‍ഡുകള്‍ നേടുന്നത് ആ ചിത്രങ്ങളുടെ ഗുണമേന്മ കൊണ്ടാണ്‌ എന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?
    ഉണ്ട്. 27% (23 votes)
    ഇല്ല. 62% (52 votes)
    അറിയില്ല. 11% (9 votes)
    Total Votes: 84
    അപ്പോള്‍ പിന്നെ എന്താ ഒരു വോട്ടവകാശം വിനിയോഗിക്കയല്ലേ?
    പോളില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്കുക അല്ലെങ്കില്‍ ഈ പേജിന്റെ വലത്തേ ഉച്ചമൂലയില്‍ പരതുക.

    http://sngscollege.info
    http://vijnanacintamani.org

    Friday 23 October 2009

    ബൂലോക കവിതയിലെ അത്ഭുതക്കുട്ടി!

    മലയാളം ബ്ലോഗുകളില്‍ ഓരോ ദിവസവും എന്തു സംഭവിക്കുന്നു എന്നറിയാന്‍ ചിന്തയും ജാലകവും ബ്ലോത്രവും പരതുകയാണെന്റെ രീതി. കഴിഞ്ഞ ദിവസം അങ്ങനെയൊന്ന് കണ്ണോടിച്ചപ്പോളാണ്‌ ഏതോ ഒരു കവി മഹാസംഭവമായിരിക്കുന്നു എന്ന് അറിഞ്ഞത്. മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ എന്നാണാ മഹാസംഭവത്തിന്റെ പേര്. അദ്ദേഹം കവിയോ കുകവിയോ എന്ന തര്‍ക്കം മൂത്ത് ഏതാണ്ട് കണ്ണൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ അന്തരീക്ഷമാണെന്ന് മനസ്സിലാക്കി അവിടെ എത്തിയപ്പോളേക്കും അടി പലതവണ കഴിഞ്ഞിരിക്കുന്നു. പുതിയ കവിതയെക്കുറിച്ച് ചിലതൊക്കെ എഴുതുകയും വായിക്കുകയും ചെയ്തുപോയ ഒരാളെന്ന നിലക്ക് ആ കവിത വായിക്കാതിരിക്കുന്നതെങ്ങനെ?, വായിക്കാന്‍ തുടങ്ങിയപ്പോള്‍ തുടരുന്നതെങ്ങനെ എന്ന് അങ്കലാപ്പിലായിപ്പോയി. ബ്ലോഗില്‍ സജീവമായി ആറു മാസമേ ആയുള്ളൂ. അതിനാല്‍ അദ്ദേഹത്തെ കുറിച്ച് കേട്ടിരുന്നില്ല. പണ്ട് വലിയ സംഭവമായിരുന്നു, ഇടക്കാലത്ത് കവിത വരണ്ടുപോയി, വീണ്ടും അത്ഭുതകരമായി തളിര്‍ത്തിരിക്കുന്നു എന്നൊക്കെ അറിയാന്‍ കഴിഞ്ഞു.കവിത വായിക്കാന്‍ ശ്രമിക്കുമ്പോളൊക്കെ മറ്റൊരു പരിചിതനായ കവി കാലില്‍ ഇരടുന്നതുപോലൊരു ‍തോന്നല്‍ .
    തോന്നല്‍ ശരിയാണ്‌.
    ഞങ്ങളുടെ കോളേജില്‍ കവിത വില്‍ക്കാന്‍ വരുന്ന ഒരു ദേഹമുണ്ട്. മലയാളത്തിലും ഇംഗ്ലീഷിലും എഴുതും നിങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്ന മുറക്ക് .പഴയ ലെറ്റര്‍ പ്രസ്സില്‍ മുഷിഞ്ഞ താളുകളില്‍ മഷിപുരട്ടി പാട്ടുപുസ്തകങ്ങളുടെ പ്രകൃതത്തിലാണ്‌ പുസ്തകങ്ങള്‍. എല്ലാറ്റിനും വില കൃത്യം മുപ്പതു രൂപ. ആ വലിപ്പത്തില്‍ കവിതയായാല്‍ വില്‍ക്കാന്‍ വരിക എന്നതാണ് രീതി. എല്ലാ കവിതകളുടെയും നീളവും വീതിയും തുല്യം. ഒരേ പ്രമേയം (അങ്ങനെയൊന്നുണ്ടോ?) ,ഒരേ വാക്യഘടന,(അര്‍ത്ഥമൊക്കെ അബദ്ധമാണെങ്കിലും componential analysis ന്‌ ക്ലാസ്സില്‍ ഉപകരിക്കും), താളം (അങ്ങനെയൊന്നുണ്ടോ?) ഒരേതരം തെറ്റുകള്‍ (അതു ധാരാളം). അങ്ങനെ ആകപ്പാടെ ഒരു വഷള്‌!
    വയസ്സു നാല്പ്പത്തഞ്ചായി
    തൊഴിലില്ല വീടുമില്ലാ
    അഞ്ഞൂറുരൂപയെടുക്കാന്‍‍ കയ്യിലില്ല
    വീട്ടിനും വേണ്ടാ നാട്ടാര്‍ക്കും വേണ്ടാ
    ഭാര്യയില്ലാ വേശ്യ തന്നെശരണം
    പിച്ച തന്നെ വെറും പിച്ച
    കഷ്ടം കഷ്ടം ജീവിതം!
    എന്ന മട്ടിലാണ്‌ കവിതകള്‍.
    "സമയവൃക്ഷത്തിലെ കാറ്റുവീഴ്ച്ചയില്‍, ജനപഥങ്ങള്‍ വിടചൊല്ലുന്നു, ലക്ഷ്യങ്ങളിലൂടെ,മാര്‍ഗ്ഗങ്ങളിലൂടെ, ശ്വാസമിടിപ്പോടെ, കണക്കും കര്‍മ്മവുമായി ഇവന്‍ മനുഷ്യന്‍, നില്‍ക്കൂ നീയൊരു നിമിഷം അനര്‍ത്ഥമീവേളയിലേക്കൊന്നു നേക്കൂ.....കാണുന്നില്ലേ നീ മണ്ണൊലിക്കുന്നാ കാല്‍ചുവട്. കേള്‍ക്കുന്നില്ലേ നീ ചെവിയില്‍ വിളിക്കുന്ന ചൂളം." എന്നൊക്കെ അനര്‍ത്ഥനിമിഷം എന്ന കവിതയില്‍ കണ്ടു.
    പ്രവാസ ഭൂമി തന്നൊരാരമ്യഹര്‍മ്മം, എന്നുള്ള നെടുങ്കന്‍ കാച്ചലുകളും ഉണ്ട്.(ഒരുവെന്നുള്ളതും കോള്ളാം പേരച്ചത്തിന്‌ എന്ന് ഇനി എങ്ങനെ പഠിപ്പിക്കും!)
    "ഇന്നലെ ശരിയായിരുന്നത് ഇന്ന് തെറ്റായതിനാലും, ഇന്ന് തെറ്റാവുന്നത് നാളെ ശരിയാണെന്നതിനാലും, തെറ്റും ശരിയും ഹിരണ്യഹിംസവേളയില്‍ വരണമാല്യം ചാര്‍ത്തി" എന്നാണൊരു പുതു കവിത. അധികം സാമ്പിള്‍ വേണ്ടാ.സൈറ്റ് സന്ദര്‍ശിച്ച് മനസ്സിലാക്കൂ എന്നു നിര്‍ദ്ദേശിക്കാനും വയ്യ. കാരണം അവിടെ ഹിറ്റ് ലിസ്റ്റിന്‌ കൊടുത്തിരിക്കുന്ന ക്യാപ്ഷന്‍ എന്റെ ആരാധകര്‍ എന്നാണ്‌. കഷ്ടം ഞാനും അതില്‍ പെട്ടുപോയി!

    കവിതകളെ ഇങ്ങനെ വിമര്‍ശിക്കാമോ, അത് വ്യക്തിഹത്യയല്ലേ, എഴുതാന്‍ ആര്‍ക്കും അവകാശമില്ലേ, വേണമെങ്കില്‍ വായിച്ചാല്‍ പോരേ,എന്നൊക്കെ അവിടെ ചര്‍ച്ച കൊഴുക്കുന്നുണ്ട്. പ്രസാധനം അത് ബ്ലോഗിലായാലും എവിടെയായാലും ഉത്തരവാദിത്തമുള്ള പണിയാണെന്നാണെന്റെ പക്ഷം. എഴുതാനും വിമര്‍ശിക്കാനും ആര്‍ക്കും സ്വാതന്ത്ര്യമുണ്ട്. വ്യക്തിഹത്യയും പുലഭ്യം പറച്ചിലും ഒഴിവാക്കുക എന്നത് വ്യക്തിതലത്തില്‍ പാലിക്കേണ്ട മര്യാദ ആണ്‌, എവിടെയും. പക്ഷേ വിമര്‍ശനം ഒരു മനുഷ്യനെ തിരുത്താന്‍ പ്രേരിപ്പിക്കണം. 'എന്നെ തല്ലിക്കോ ഞാനൊന്നും നന്നാവില്ല' എന്നാകരുത്. കവിത്വത്തിന്റെ അസ്കിത ഒരു പ്രായത്തില്‍ എല്ലാവര്‍ക്കും കാണും സ്വാഭാവികം. കൊമ്പ് മുളക്കുന്ന ആട്ടിങ്കുട്ടിയിലെ പോലെ എവിടെയും അതൊന്നു ഉരച്ച് നോക്കുകയും ചെയ്യും. കുട്ടികൃഷ്ണമാരാര്‍ ശ്വാസം മുട്ടിച്ചാണ്‌ തന്നിലെ കവി ചത്തതെന്ന്‌ ഉറൂബ് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് മലയാളത്തിന്‌ എണ്ണം പറഞ്ഞ ഒരു നോവലിസ്റ്റിനെ കിട്ടി.
    ഒരു പ്രായത്തില്‍ അത് തിരിച്ചറിയണം. നമ്മുടെ രാജു നാരായണസ്വാമിയില്ലേ, മൂന്നാറിലെ പുലിക്കുട്ടി. അദ്ദേഹം ഒരു കാലത്ത് എഴുതാത്തതായി ഒന്നുമുണ്ടായിരുന്നില്ല കോഴികൃഷിതൊട്ട് കമ്പ്യൂട്ടറും ചങ്ങമ്പുഴയും വരെ. അത്തരം ഒരു പുസ്തകത്തിന്റെ പ്രസാധനവേളയില്‍ മറ്റൊരു കളക്റ്ററെഴുത്തുകാരനായ കെ ജയകുമാര്‍ ഏകദേശം ഇങ്ങനെ പറഞ്ഞു.ഐ ഏ എസ് സെലെക്ഷന്‍ ‍ റാങ്കില്‍ ഞാന്‍ രാജുവിനേക്കാള്‍ പത്തുമുപ്പത്തഞ്ചടി പിറകിലാണ്‌. പക്ഷേ ഒന്നുപദേശിക്കട്ടെ, ഇങ്ങനെ ഈ രീതിയില്‍ എഴുതരുത്. ബ്ലോഗ് സീനിയോറിറ്റിയില്‍ എന്നേക്കാള്‍ എത്രയോ പടി മുന്നില്‍ നില്‍ക്കുന്ന സഗീറിനോടും ഈ അപേക്ഷയേ ഉള്ളൂ.

    ഞങ്ങളുടെ കുട്ടിക്കാലത്ത് ഇന്ന് വലിയ കവിയായ രാമന്‍ കാട്ടാളനും മറ്റുമാണ്‌ ചൊല്ലിയിരുന്നത്. ഞരമ്പു വലിഞ്ഞു മുറുകി രാമന്‍ വല്ലാത്ത ശബ്ദത്തില്‍ ചൊല്ലുമ്പോള്‍ അന്ന് ഒരു മാഷ് പറഞ്ഞു.രാമന്‍ മിടുക്കനാണ്‌, പക്ഷേ പ്രായത്തില്‍ കവിഞ്ഞ കവിതകളാണ്‌ ചൊല്ലുന്നത്. പിന്നെ കവിതയില്‍ പ്രായപൂര്‍ത്തിയായപ്പോള്‍ രാമന്‍ സ്വന്തം കവിത കണ്ടെത്തി.ഇവിടെ സംഗതി തിരിച്ചാണ്‌. നല്ലൊരു ചെറുപ്പക്കാരന്‍ കുട്ടിക്കാലത്ത് ഉപേക്ഷിക്കേണ്ട സകലതും ഇന്നു കവിതയായി കൊണ്ട് നടക്കുന്നു. ഒരു സിനിമയില്‍ ഉര്‍വശി എന്ന നടി അവതരിപ്പിച്ച കഥാപാത്രം പോലെ.
    ഈ ബ്രഹ്മാണ്ഡത്തില്‍ സഗീര്‍പണ്ടാരത്തില്‍ എന്ന കവിക്കും ജീവിക്കാന്‍ അവകാശമുണ്ടെന്ന സത്യത്തെ മാനിച്ചു കൊണ്ടു തന്നെ ആ അവകാശം ഉപയോഗിച്ച് ഈ കവിസ്വത്വത്തെ മൂന്ന് വട്ടം ഞാനിതാ തള്ളിപ്പറയുന്നു

    http://sngscollege.info
    http://vijnanacintamani.org

    Wednesday 21 October 2009

    ദലിതുകള്‍ തുടച്ചുനീക്കപ്പെടുമോ?


    തീവ്രവാദത്തിനെതിരായ നീക്കങ്ങള്‍ - ദളിതുകള്‍ വീണ്ടും ഇരകളാകുന്നു!


    വര്‍ക്കല സംഭവത്തെ തുടര്‍ന്ന്‌ നമ്മുടെ മാധ്യമങ്ങളും പൊതുസമൂഹവും രൂപപ്പെടുത്തിയ ദലിത്‌ തീവ്രവാദം എന്ന പ്രയോഗം ഓരോ മനുഷ്യസ്നേഹിയിലും നിറഞ്ഞ ഭീതിയാണ്‌ ഉണ്ടാക്കിയത്‌. വരാനിരിക്കുന്ന വിപല്‍ക്കാലത്തെക്കുറിച്ചുള്ള ഒരു കറുത്ത സൂചന ആ വാക്കിനുണ്ടായിരുന്നു. ഈ പദം അരക്കിട്ടുറപ്പിക്കുന്നതിന്‌ വേണ്ടി മനോരമ ടെലിവിഷന്‍ നടത്തിയ അന്വേഷണപരിപാടിയില്‍ ഡി എച്ച്‌ ആര്‍ എം പട്ടികജാതികോളനികളില്‍ നടത്തുന്ന വ്യാപകമായ അക്രമത്തെയും മനുഷ്യാവകാശലംഘനത്തെയും പ്രതിപാദിച്ചിരുന്നു. പൊതുസമൂഹത്തിന്റെ മാനസിക പിന്തുണയോടെ പോലീസും മറ്റും പിന്നെയുള്ള ദിവസങ്ങളില്‍ തീവ്രവാദാന്വേഷണത്തിന്റെ പേരില്‍ നടത്തിയ അക്രമങ്ങളും പീഢനങ്ങളും കൂടുതല്‍ മൃഗീയമായ മനുഷ്യാവകാശധ്വംസനങ്ങളും ജീവന്‍ ടി വിയും മറ്റും പുറത്ത്‌ കൊണ്ടുവരികയുണ്ടായി. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്‌ ബി.ആര്‍.പി ഭാസ്കറിന്റെ നേതൃത്വത്തിലുള്ള മനുഷ്യാവകാശസംഘത്തിന്‌ ലഭിച്ചത്‌. ശിവസേനയെ പോലുള്ള രാഷ്ട്രീയ കക്ഷികളും ഈ ആക്രമണങ്ങളില്‍ പങ്കു ചേരുന്നതായി കോളനി വാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. ദലിതുകള്‍ക്കെതിരെ കാവിരാഷ്ട്രീയക്കാര്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക്‌ കേരളത്തിലും ഇരകളുണ്ടായിരിക്കുന്നു എന്ന്‌ ചുരുക്കം. ഗര്‍ഭിണിയടക്കം പലര്‍ക്കും ഈ അക്രമണത്തില്‍ പരിക്കേറ്റു. സര്‍ക്കാരും പോലീസും മുഖ്യധാരാ രാഷ്ട്രീയകക്ഷികളും ഒക്കെ ചേര്‍ന്ന്‌ ദുര്‍ബലരും നിരാലംബരും നിസ്സഹായരുമായ ഒരു ചെറു സമൂഹത്തിനുനേരെ നടത്തുന്ന നീതിയില്ലാത്ത ഈ അടിച്ചമര്‍ത്തല്‍ മനുഷ്യാവകാശ ലംഘനവും ജനാധിപത്യവിരുദ്ധവുമാണെന്ന്‌ ഉറക്കെ പറയാന്‍ ആരുണ്ട്‌?

    ഇവിടെ ഏറ്റവും സങ്കടകരമായ കാര്യം, വരുന്ന വാര്‍ത്തകള്‍ വിശ്വസിക്കാമെങ്കില്‍ ഒരേ സമയം ഡി. എച്ച്‌. ആര്‍ .എമ്മില്‍ നിന്നും സര്‍ക്കാരില്‍ നിന്നും പീഢനങ്ങള്‍ ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ട വെറും ഇരകളാണിവര്‍ എന്നതാണ്‌. മുത്തങ്ങ സമരം ഓര്‍മയില്ലേ? ആന്റണി സര്‍ക്കാരിന്റെ പോലീസ്‌ നടപടിയെ തുടര്‍ന്ന്‌ വയനാട്ടിലെങ്ങും പൊതു സമൂഹം, പ്രത്യേകിച്ചും കുടിയേറ്റക്കാര്‍ വഴിയില്‍ കാണുന്ന അല്‍പം ചോരയുള്ള സകല ആദിവാസി ചെറുപ്പക്കാരെയും ഭീകരമായി വളഞ്ഞിട്ട്‌ മര്‍ദ്ദിക്കുകയായിരുന്നു. അധികം വൈകാതെ ആ പ്രദേശത്തിനടുത്ത്‌ നടന്ന ഒരു എന്‍. എസ്സ്‌. എസ്സ്‌ ക്യാമ്പില്‍ വെച്ച്‌ അവിടുത്തുകാരനായ ഒരു പ്രോഗ്രാം ഓഫീസര്‍ പറഞ്ഞത്‌ 'കുറച്ചു കാലമായി എന്തിനും ഏതിനും ദലിത്‌ പീഢനം പറഞ്ഞ്‌ കേസു കോടുക്കുന്ന അവന്‍മാര്‍ക്കിട്ട്‌ അവസരം കിട്ടിയപ്പോള്‍ എല്ലാവരും കൂടി പണിഞ്ഞു' എന്നാണ്‌. വര്‍ക്കല തരുന്ന സന്ദേശവും മറ്റൊന്നല്ല. യഥാര്‍ത്ഥത്തില്‍ ഡി. എച്ച്‌. ആര്‍. എം ആരോരുമില്ലാത്ത, സ്വതന്ത്രഭാരതം അതിന്റെ വികസനക്കുതിപ്പില്‍ പുറമ്പോക്കില്‍ നിന്നും പുറമ്പോക്കിലേക്ക്‌ ആട്ടിപ്പായിച്ച ഈ പാവം ദളിത്‌ ജനതക്ക്‌ തന്നെ ഭീഷണിയായിരിക്കുന്നു. കാരണം സായുധമായ ഒരു സമരത്തിനും ഇവരെ രക്ഷിക്കാനാവില്ല എന്ന്‌ ആര്‍ക്കുമറിയാം.(ഡി എച്ച് ആര്‍ എം അക്രമസമരത്തെ തള്ളിപ്പറഞ്ഞിട്ടുണ്ട് എന്നതും പ്രസ്താവ്യമാണ്‌.) എല്ലാ സന്നാഹങ്ങളുമുള്ള അതിശക്തമായ ഭരണകൂടങ്ങള്‍ക്ക്‌ നിമിഷാര്‍ധം മതി ഈ നിസ്വരെ തുടച്ചു മാറ്റാന്‍. മഹത്തായ രാജ്യസ്നേഹത്തിന്റെ പേരില്‍, ഒരു വാര്‍ത്ത പോലുമാകാതെ ആ കൂട്ടക്കുരുതി ഒടുങ്ങുകയും ചെയ്യും.

    സമുദായവല്‍ക്കരണത്തിലേക്ക്‌, ജനാധിപത്യപരമായ സംഘടിത പ്രതിരോധസമരങ്ങളിലേക്ക്‌ ഇവരെ ഒരുമിച്ച്‌ അണിനിരത്താന്‍ കെല്‍പ്പുള്ള ഒരു രാഷ്ട്രീയ നേതൃത്വത്തിന്റെ അഭാവമോ, താല്‍പര്യമില്ലായമയോ ആണ്‌ ഈ ദുരന്തങ്ങള്‍ക്കൊക്കെ കാരണം എന്ന് ഏതെങ്കിലും രാഷ്ട്രീയകക്ഷികള്‍ തിരിച്ചറിയുമോ?

    വര്‍ക്കല സംഭവത്തെ വളരെ ചെറിയ വാര്‍ത്തയാക്കുന്ന വലിയ വലിയ വാര്‍ത്തകളാണ്‌ ഇതേ സമയം കേന്ദ്രത്തില്‍ നിന്നും വരുന്നത്‌. ശരിക്കും ഞെട്ടിക്കുന്നത്‌. ഇന്‍ഡ്യ നേരിടുന്ന പ്രധാന വെല്ലുവിളി മാവോവാദമാണെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനക്കു പിറകേ മാവോ വാദികളെ അമര്‍ച്ച ചെയ്യാനുള്ള ഒരു ബൃഹത്ത്‌ സൈനിക നീക്കത്തിന് കളമൊരുങ്ങുന്നതായാണ്‌ വാര്‍ത്ത. ഒറീസ, ചത്തീസ്ഗര്‍, പശ്ചിമബംഗാള്‍, ആന്ധ്ര, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ മാവോവാദ സ്വാധീനമേഖലകളെ സൈനിക അര്‍ധ സൈനിക വിഭാഗങ്ങളുടെ സായുധ നടപടിയിലൂടെ തുടച്ചു നീക്കാനാണത്രെ പരിപാടി. ആന്ധ്രയില്‍ സര്‍ക്കാറിന്റെ തന്ത്രപരമായ നീക്കങ്ങളും നക്സല്‍ പ്രസ്ഥാനത്തിനകത്ത്‌ തന്നെ സംഭവിച്ച കുഴപ്പങ്ങളും കൊണ്ട്‌ ഒന്നു പിന്‍ വാങ്ങിയ ഇടതുതീവ്രവാദം നന്ദിഗ്രാം പ്രശ്നത്തോട്‌ കൂടിയാണ്‌ 'മാവോവാദം' എന്ന പേരില്‍ ദേശീയശ്രദ്ധ ആകര്‍ഷിക്കുന്നത്‌. അയല്‍ രാജ്യമായ നേപ്പാളില്‍ മാവോവാദികള്‍ക്കുണ്ടായ നേട്ടങ്ങളും മാവോവാദികളുടെ വളര്‍ച്ചക്ക്‌ വളമായി. ബംഗാളില്‍ സര്‍ക്കാരും സി പി എമ്മുമായി നേരിട്ടുള്ള സായുധ ഏറ്റുമുട്ടലിലേക്ക്‌ കാര്യങ്ങള്‍ എത്തിയിരിക്കുന്നു. തൃണമൂല്‍ കോണ്‍ഗ്രസ്സ്‌ മാവോവാദികളു വേണ്ട ഒത്താശ ചെയ്യുകയാണ്‌ എന്ന് സി പി. എം ആരോപിക്കുന്നുണ്ട്‌. എല്‍ ടി ടി ഇ യുമായും , ഇസ്ളാമിക്‌ ജിഹാദ്‌ പ്രസ്ഥാനങ്ങളുമായും മാവോവാദികള്‍ സഹകരിക്കുന്നുണ്ടെന്നും ആരോപണം ഉയര്‍ന്ന് കഴിഞ്ഞു, അവര്‍ അത്‌ നിഷേധിക്കുന്നുണ്ടെങ്കിലും. വൈകാതെ മധ്യഇന്‍ഡ്യയില്‍ നിരന്തരാക്രമണങ്ങളിലൂടെ കഴിഞ്ഞ രണ്ട്‌ മൂന്ന് മാസങ്ങളായി സര്‍ക്കാറുകള്‍ക്കെതിരായ തങ്ങളുടെ വെടി മാവോവാദികള്‍ പൊട്ടിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തിലാണ്‌ വിപുലമായ സൈനിക നടപടികള്‍ക്ക്‌ കേന്ദ്രം തന്നെ തയ്യാറെടുക്കുന്നത്‌.
    മാവോവാദികള്‍ തമ്പടിച്ചിരിക്കുന്നത്‌ ഗിരിനിരകളിലെ ആദിവാസി സെറ്റില്‍മെന്റുകളിലും ദളിത്‌ സമൂഹങ്ങളിലുമാണെന്നാണ്‌ സര്‍ക്കാരിന്റെ കണ്ടെത്തല്‍. വന്‍തോതില്‍ ഈ വിഭാഗങ്ങളെ സ്വാധീനിക്കാനും സായുധരാക്കാനും അവര്‍ക്ക്‌ കഴിഞ്ഞിട്ടുണ്ട്‌ എന്നാണ്‌ വിലയിരുത്തല്‍. അതിനാല്‍ മാവോവാദ സ്വാധീനമേഖലകളില്‍ നിന്ന്‌ അവരുടെ സ്വാധീനം ഇല്ലാതാക്കാനാണ്‌ ശ്രമം. അപ്പോള്‍ കാര്യങ്ങള്‍ വ്യക്തമാണ്‌. മാവോവാദികള്‍ക്കെതിരായ നീക്കം എന്ന പേരില്‍ ഇന്‍ഡ്യയൊട്ടുക്കും ദലിത്‌ അധിവാസ സ്ഥലങ്ങളില്‍ ഭീകരമായ ആക്രമണത്തിനാണ്‌ കളമൊരുങ്ങുന്നുത്‌. ഇത്‌ ഈ സമൂഹങ്ങളുടെ പലായനത്തിനും കൂട്ട നാശത്തിനുംവഴിയൊരുക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. യുദ്ധസമാനമായ ആ നീക്കങ്ങളെ അതിജീവിക്കാന്‍ നിസ്വരായ ആദിവാസികള്‍ക്ക്‌ കഴിയില്ല. അവര്‍ തങ്ങളുടെ ആവാസസ്ഥലത്തുനിന്നുതന്നെ പുറന്തള്ളപ്പെടും. അത്‌ ഈ ഗോത്രത്തനിമകളെ മുഴുവന്‍ മുടിപ്പിക്കും. യുദ്ധാന്തരീക്ഷത്തില്‍ മനുഷ്യാവകാശങ്ങളെ കുറിച്ച്‌ ആരും പറയാറില്ല. അപ്പോള്‍ മനുഷരായി പോലും ഇക്കാലമത്രയും പരിഗണിക്കപ്പെടാത്ത അവര്‍ക്കു മേല്‍ നടത്തുന്ന ആക്രമണങ്ങളുടെ സ്വഭാവം ഊഹിക്കാവുന്നതേ ഉള്ളൂ. വന്‍ തോതിലുള്ള ജീവനാശവും കുടിയിറക്കലും മാനസിക ശാരീരികപീഢനവുമാണ്‌ അവരെ കാത്തിരിക്കുന്ന വിധി.രക്ഷപ്പെടുന്നവരെയാകട്ടെ, തെരുവുകളില്‍ പൊതുസമൂഹം കൈകാര്യം ചെയ്യുകയും ചെയ്യും. ഒന്ന്‌ ചെറുത്തു നില്‍ക്കാനൂം നിലവിളിക്കാനുമാവാതെ ഏറ്റവും വലിയ ഒരു സൈനികശക്തിക്ക്‌ മുന്നില്‍ നിസ്സഹായരായി ഒടുങ്ങിത്തീരുമ്പോള്‍ ഒരു ചെറുപത്രവാര്‍ത്തപോലും സ്വതന്ത്രഭാരതത്തിലെ ഏറ്റവും വലിയ മനുഷ്യക്കുരുതി ആയേക്കാവുന്ന ഈ സൈനിക നടപടിയെ പറ്റി ആദിവാസികള്‍ക്കനുകൂലമായി പ്രത്യക്ഷപ്പെടുമെന്ന്‌ വിചാരിക്കാന്‍ ആവില്ല.
    ദലിതുകള്ക്കിടയില്‍ മാവോവാദത്തിന്‌ സ്വാധീനം വര്ദ്ധിച്ചുവരുന്നു എന്നത് വാസ്തവമാണ്‌. മാവോവാദമോ സായുധകലാപമോ ഒരിക്കലും പരിഹാരമല്ലെന്നും നമുക്കറിയാം എന്നാല്‍ സൈനികമായി ദലിതുകള്കിടയില്‍ നിന്ന് മാവോവാദികളെ തുടച്ചു നീക്കുന്നതിന്‌ മുമ്പ് നാം ഉത്തരം പറയേണ്ട ചില ചോദ്യങ്ങളുണ്ട്. സ്വാതന്ത്ര്യം ലഭിച്ച് അറുപതുവര്ഷം കഴിഞ്ഞും അറുപത്തഞ്ച് ദശലക്ഷം വരുന്ന ഈ ദലിതുകള്ക്കെന്തു ലഭിച്ചു? ഒട്ടേറെ വികസനപദ്ധതികളും സാമൂഹ്യക്ഷേമപദ്ധതികളും ബജറ്റില്‍ വന്‍ തുക വകകൊള്ളിച്ച് ആവിഷ്കരിച്ച് നടപ്പാക്കിയിട്ടും കൂടുതല്‍ ദാരിദ്ര്യത്തിലേക്ക് അവര്‍ പോയത് എന്തുകോണ്ട്? ഈ പണം അവര്ക്കുപകരിക്കാതെ എങ്ങോട്ടുപോയി? കാടിന്റെ നാശവും ഭൂമി കയ്യേറ്റവും കോണ്ട് അവരെ തങ്ങളുടെ സ്വാഭാവിക ആവാസവ്യവസ്ഥകളില്‍ നിന്ന് ആട്ടിപ്പായിച്ചതാരാണ്?
    നമ്മുടെ സാമുഹ്യക്ഷേമവകുപ്പുകള്‍, പണം പറ്റി പ്രവര്ത്തിക്കുന്ന എന്‍ ജി ഓകള്‍, രാഷ്ട്രീയ കക്ഷികള്‍, സര്ക്കാരുകള്‍ പ്രതികള്‍ ഇവരൊക്കെ അല്ലേ? സര്‍ക്കാരിന്റെ വികലമായ വികസന സങ്കല്പ്പങ്ങളുടെ ഇരകളല്ലേ ദലിതുകള്‍? ദലിതുകള്‍ അനുഭവിക്കുന്ന സാമൂഹ്യമായ അവഗണക്കെതിരെ, ആക്രമണങ്ങള്‍ക്ക് എതിരെ, അയിത്താചാരണത്തിനുമെതിരെ നമുക്കെന്തു ചെയ്യാന്‍ കഴിഞ്ഞു?
    ജാതിവിവേചനം വംശീയ വിവേചനം തന്നെയാണെന്ന് യു, എന്‍ മനുഷ്യാവകാശ സമ്ഘത്തിന്റെ പഠനം വെളിപ്പെടുത്തിയപ്പോള്‍ അതിനെ എതിര്‍ക്കാനാണ്‌ ഇന്ഡ്യന്‍ ഭരണകൂടം ഉല്സാഹിച്ചത്. യാഥാര്‍ത്ഥ്യം അം ഗീകരിച്ച് അത് പരിഹരിക്കാനല്ല.


    കാര്‍ ഷിക ഭൂപരിഷ്കരണ നിയമങ്ങളൊന്നും നടപ്പിലാക്കാത്ത ഈ സംസ്ഥാനങ്ങളില്‍ ഒരു തുണ്ടു ഭൂമിപോലും സ്വന്തമായില്ലാത്ത ഈ ദലിത് വിഭാഗങ്ങള്‍ പ്രത്യേക സാമ്പത്തിക മേഖലയടക്കമുള്ള പുതിയ വികസന പരിപ്രേക്ഷ്യത്തില്‍ കൂടുതല്‍ പുറമ്പോക്കുകളിലേക്ക് ആട്ടിപ്പായിക്കുകയാണെന്ന് പകല്‍ പോലെ വ്യക്തം . ഈ രാഷ്ട്രീയ സാമൂഹ്യ യാഥാര്ത്ഥ്യങ്ങളെ പരിഗണിക്കാതെ കേവലമായ സൈനിക നടപടി കോണ്ട് പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചാല്‍ ചരിത്രത്തിലൊരിക്കലും തിരിച്ചുവരാന്‍ കഴിയാതെ ദലിതുകള്‍ ഇന്ഡ്യന്‍ ചരിത്രത്തിലൊതുങ്ങും . ദലിതഭവനങ്ങളില്‍ അന്തിയുറങ്ങുന്ന രാഷ്ട്രീയ റിയാലിറ്റി ഷോകള്ക്ക‍പ്പുറം മുഖ്യധാരാ രാഷ്ട്രീയത്തില്‍ വിവേകം ഉദിക്കേണ്ട സന്ദര്‍ഭമാണിത്. വൈകിക്കൂടാ.ദലിതര്‍ക്കെതിരായേക്കാവുന്ന ഈ നടപടിയില്‍ നിന്ന് പിന്‍തിരിയണമെന്ന് ആവശ്യപ്പെട്ട് ലോകത്തെങ്ങുമുള്ള മനുഷ്യാവകാശപ്രവര്‍ത്തകര്‍ ഇക്കാര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ചു കഴിഞ്ഞു. നോം ചോസ്കി, ഗായത്രി സ്പിവാക്‌ വന്ദനശിവ അരുന്ധതി റോയ്‌ തുടങ്ങി നൂറുകണക്കിനാളുകള്‍ സന്‍ഹതിയുടെ നേതൃത്വത്തില്‍ ഒപ്പിട്ട കത്ത്‌ പ്രധാനമന്ത്രിക്ക്‌ കൈമാറി.കത്തിന്റെ പൂര്‍ണ്ണ രൂപം നല്‍കുന്നു
    To

    Dr. Manmohan Singh

    Prime Minister,

    Government of India,

    South Block, Raisina Hill,

    New Delhi,

    India-110 011.
    We are deeply concerned by the Indian government’s plans for launching an unprecedented military offensive by army and paramilitary forces in the adivasi (indigeneous people)-populated regions of Andhra Pradesh, Chattisgarh, Jharkhand, Maharashtra, Orissa and West Bengal states. The stated objective of the offensive is to “liberate” these areas from the influence of Maoist rebels. Such a military campaign will endanger the lives and livelihoods of millions of the poorest people living in those areas, resulting in massive displacement, destitution and human rights violation of ordinary citizens. To hunt down the poorest of Indian citizens in the name of trying to curb the shadow of an insurgency is both counter-productive and vicious. The ongoing campaigns by paramilitary forces, buttressed by anti-rebel militias, organised and funded by government agencies, have already created a civil war like situation in some parts of Chattisgarh and West Bengal, with hundreds killed and thousands displaced. The proposed armed offensive will not only aggravate the poverty, hunger, humiliation and insecurity of the adivasi people, but also spread it over a larger region.
    Grinding poverty and abysmal living conditions that has been the lot of India’s adivasi population has been complemented by increasing state violence since the neoliberal turn in the policy framework of the Indian state in the early 1990s. Whatever little access the poor had to forests, land, rivers, common pastures, village tanks and other common property resources has come under increasing attack by the Indian state in the guise of Special Economic Zones (SEZs) and other “development” projects related to mining, industrial development, Information Technology parks, etc. The geographical terrain, where the government’s military offensive is planned to be carried out, is very rich in natural resources like minerals, forest wealth and water, and has been the target of large scale appropriation by several corporations. The desperate resistance of the local indigenous people against their displacement and dispossession has in many cases prevented the government-backed corporations from making inroads into these areas. We fear that the government’s offensive is also an attempt to crush such popular resistances in order to facilitate the entry and operation of these corporations and to pave the way for unbridled exploitation of the natural resources and the people of these regions. It is the widening levels of disparity and the continuing problems of social deprivation and structural violence, and the state repression on the non-violent resistance of the poor and marginalized against their dispossession, which gives rise to social anger and unrest and takes the form of political violence by the poor. Instead of addressing the source of the problem, the Indian state has decided to launch a military offensive to deal with this problem: kill the poor and not the poverty, seems to be the implicit slogan of the Indian government.
    We feel that it would deliver a crippling blow to Indian democracy if the government tries to subjugate its own people militarily without addressing their grievances. Even as the short-term military success of such a venture is very doubtful, enormous misery for the common people is not in doubt, as has been witnessed in the case of numerous insurgent movements in the world. We urge the Indian government to immediately withdraw the armed forces and stop all plans for carrying out such military operations that has the potential for triggering a civil war which will inflict widespread misery on the poorest and most vulnerable section of the Indian population and clear the way for the plundering of their resources by corporations. We call upon all democratic-minded people to join us in this appeal.


    നമ്മുടെ വലിയ തെറ്റുകള്‍ക്ക്‌ പിഴയൊടുക്കേണ്ടി വന്നവരാണ്‌ ദലിതുകള്‍. നാം ചെയ്യുന്ന കൂടുതല്‍ വലിയ തെറ്റിന്‌ വീണ്ടും അവര്‍ ശിക്ഷിക്കപ്പെടരുത്‌.

    http://sngscollege.info
    http://vijnanacintamani.org

    Monday 19 October 2009

    ഉന്നതവിദ്യാഭ്യാസം കൂപ്പു കുത്തിത്താഴോട്ട്‌!


    സ്വാശ്രയ വിദ്യാഭ്യാസം എന്ന കുടത്തിലെ ഭൂതത്തെ ആന്റണി സര്‍ക്കാര്‍ തുറന്നു വിട്ടിട്ട്‌ വര്‍ഷം ഏഴുകഴിഞ്ഞു. ഉന്നതവിദ്യാഭ്യാസത്തിന്‌ യോഗ്യരായവര്‍ക്ക്‌ കേരളത്തില്‍ അവസരങ്ങളില്ല, കേരളത്തിന്റെ പണം ഇക്കാര്യത്തില്‍ അന്യ സംസ്ഥാനങ്ങളിലേക്കൊഴുകുന്നു, സര്‍ക്കാര്‍ എയ്ഡഡ്‌ മേഖലയിലുള്ള സ്ഥാപനങ്ങളിലെ ഭൌതികസാഹചര്യങ്ങളും പഠന നിലവാരവും പരിതാപകരമാണ്‌, അതിനാല്‍ കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസരംഗം മെച്ചപ്പെടണമെങ്കില്‍ സ്വാശ്രയവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൂടിയേ തീരൂ തുടങ്ങി എന്തെന്തു ന്യായവാദങ്ങളാണ്‌ പല ഭാഗങ്ങളില്‍ നിന്നുയര്‍ന്നു കേട്ടത്‌. സ്ഥാപനം തുടങ്ങി ഇതുവരെ ഇതു സംബന്ധിച്ച ആശയക്കുഴപ്പങ്ങള്‍ പത്രങ്ങളിലെ മുന്‍ പേജുകളില്‍ നിന്നൊഴിഞ്ഞു പോയിട്ടില്ല.
    തങ്ങളെ സ്വാശ്രയസ്ഥാപനങ്ങള്‍ പറഞ്ഞ്‌ പറ്റിക്കുകയായിരുന്നു എന്ന്‌ രണ്ടു സര്‍ക്കാറുകളും പലതവണ പറഞ്ഞു കഴിഞ്ഞു. മനോരമ പോലുള്ള പത്രങ്ങള്‍ക്കാകട്ടെ വിദ്യാഭ്യാസത്തിന്റെ പര്യായം തന്നെയാണ്‌ സ്വാശ്രയസ്ഥാപനങ്ങള്‍. ടൈപ്പ്‌ റൈറ്റിങ്ങ്‌ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ തുടങ്ങുന്ന ലാഘവത്തില്‍ കേരളത്തിലെ ഗ്രാമ ഗ്രാമാന്തരങ്ങളില്‍ ഇത്തരം സ്ഥാപനങ്ങള്‍ കൂണുപോലെ മുളച്ചു പൊന്തി. എഞ്ചിനീയറിങ്ങ്‌ മേഖലയില്‍ തുടങ്ങി മെഡിക്കല്‍ മേഖലയിലും മറ്റു പ്രൊഫഷണല്‍ മേഖലയിലും പിന്നെ ആര്‍ട്സ്‌ ആന്റ് സയന്‍സ്‌ കോളേജുകളും അങ്ങനെ കഴിഞ്ഞ പത്തു വര്‍ഷം കേരളത്തില്‍ പ്രവര്‍ത്തനമാരംഭിച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണം ആരെയും അമ്പരപ്പിക്കും. സര്‍ക്കാറുകള്‍ ഏതായാലും സര്‍ക്കാര്‍ മേഖലയില്‍ ഒരു കോഴ്സു പോലും അനുവദിക്കാതെ എല്ലാ കോഴ്സുകളും സ്വകാര്യമേഖലക്ക്‌ തീറെഴുതുന്ന സമീപനമാണ്‌ കാണുന്നത്‌. ധാരാളം പണം പരസ്യമായും അല്ലാതെയും നല്‍കുന്നു എന്നതിനാല്‍ വിദ്യാര്‍ഥിസംഘടനകളും രാഷ്ട്രീയകക്ഷികളും സ്വാശ്രയസ്ഥാപനത്തെ പുറമേക്ക്‌ ദുര്ബലമായി എതിര്‍ക്കുകയും എന്നാല്‍ അവര്‍ക്ക്‌ പൂര്‍ണ ചൂഷണത്തിനുള്ള വഴികള്‍ തുറന്നിടുകയും ചെയ്യുന്നു. കേരളത്തിന്റെ മനുഷ്യ വിഭവശേഷിയെ ശരിയായി വിനിയോഗിക്കാന്‍ സര്‍ക്കാറിന്‌ പണമില്ല, അതിനാല്‍ പരമാവധി പേര്‍ക്ക്‌ ഉന്നത വിദ്യാഭ്യാസം നല്‍കാന്‍ ഉയര്‍ന്ന ബിരുദവും തൊഴിലും കിട്ടന്‍ സാഹചര്യ്മൊരുക്കുക എന്ന ന്യായത്തിലാണല്ലോ ഈ സ്ഥാപ്പനങ്ങള്‍ക്ക്‌ എങ്ങനെ പ്രവര്‍ത്തിക്കാനും പച്ചക്കൊടി. ഒരോ ബാച്ചിന്റെയും ഫീസു കൂടുന്നതല്ലാതെ വിദ്യാഭ്യാസനിലവാരത്തിന്‌ എന്തെങ്കിലും സംഭവിക്കുന്നുണ്ടോ എന്ന്‌ ആരെങ്കിലും പരിശോധിച്ചുവോ? ഈ സ്ഥാപനങ്ങള്‍ നിലവില്‍ വന്ന്‌ ഇത്ര കാലമായി നമ്മുടെ ഉന്നത വിദ്യാഭ്യാസമേഖലയില്‍ ഗുണപരമായ എന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടായോ?
    നമ്മുടെ സര്‍ക്കാറുകളോ സംഘടാനകളോ ഇത്തരം കാര്യങ്ങളില്‍ അലസത കാണിക്കുമ്പോഴാണ്‌ ശ്രദ്ധേയമായ ഒരു കാല്‍ വെയ്പ്പ് കേരള യൂണിവേഴ്സിറ്റിയുടേ കമ്പ്യൂട്ടര്‍ സെന്ററിന്റെ ഭാഗത്ത്‌ നിന്നുണ്ടാകുന്നത്‌. സ്വാശ്രയ വിദ്യാഭാസ സ്ഥാപനങ്ങള്‍ 2002-ല്‍ ആണ്‌. ആദ്യ്‌ ബാച്ച്‌ പുറത്തു വരുന്ന 2006 തൊട്ടുള്ള കേരള യൂണിവേഴ്സിറ്റിയുടെ എഞ്ചിനീയറിങ്ങ്‌ പരീക്ഷാഫലങ്ങളെ ശാസ്ത്രീയമായി വിശകലനം ചെയ്യുന്ന റിപ്പോര്‍ട്ട്‌ ഈ ലിങ്കില്‍ ലഭ്യമാണ്‌.
    http://kucc.keralauniversity.edu/
    ഞെട്ടിക്കുന്ന വിവരങ്ങളാണ്‌ ഈ റിസള്‍ട്ട്‌ അനാലിസിസ്‌ കൊണ്ടു വരുന്നത്‌. സ്വാശ്രയ സ്ഥാപനങ്ങള്‍ തുടങ്ങി ഇതുവരെ നമ്മുടെ എഞ്ചിനീയറിങ്ങ്‌ റിസള്‍ട്ട്‌ കുത്തനെ കൂപ്പു കുത്തുന്നു എന്നാണ്‌ മനസ്സിലാകുന്നത്‌. 2006-ല്‍ 39മുതല്‍ 78വരെ വിജയശതമാണം ഉണ്ടായിരുന്ന പരീക്ഷയില്‍ 2009- ലെ വിജയശതമാനം 2 മുതല്‍ 57വരെയാണ്‌. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ മെച്ചപ്പെട്ട പ്രകടനം നിലനിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ സ്വാശ്രയസ്ഥാപനങ്ങള്‍ പട്ടികയില്‍ പിറകിലേക്ക്‌ പോയിക്കൊണ്ടിരിക്കുന്നു. ഈ വര്‍ഷം മേരിമാതാ കോളേജിന്റെ വിജയ ശതമാനം വെറും രണ്ടാണ്‌. കോഴ്സിനകത്തേക്ക്‌ പ്രവേശിക്കപ്പെടുന്ന വിദ്യാര്ത്ഥി കളില്‍ പകുതി പേര്‍ മാത്രമേ വിജയകരമായി കോഴ്സ്‌ പൂര്‍ത്തീകരിച്ച്‌ പുറത്തു വരുന്നുള്ളൂ. സ്വാശ്രയകോളേജുകളുടെ കാര്യത്തിലാകട്ടെ അത്‌ ഇരുപതു ശതമാനത്തില്‍ താഴെയാണ്‌. അപ്പോള്‍ അവരുടെ പഠനത്തിനായി നാം ചിലവഴിച്ച ലക്ഷങ്ങള്‍? അതിന്റെ പ്രയോജനം? അത്‌ മുങ്ങിയ ബ്ളേഡ്‌ കമ്പനികളില്‍ നിക്ഷേപിച്ചതുപോലെ ആയോ? മധ്യവര്ഗതാല്പര്യങ്ങള്‍ ഭരിക്കുന്ന കേരളത്തില്‍ ഇടത്തട്ടുകാരും ദരിദ്രരുമാണ്‌ വിദ്യാഭ്യാസവായ്യ്പയില്‍ കുടുങ്ങി ഇല്ലാത്ത ലക്ഷങ്ങള്‍ ചെലവഴിച്ച് ഈ സ്വാശ്രയസ്ഥാപനങ്ങളെ ആശ്രയിക്കുന്നത് എന്ന വസ്തുത കൂടി കണക്കിലെടുക്കുമ്പോള്‍ ഇത് സൃഷ്ടിക്കുന്ന സാമൂഹ്യപ്രത്യാഘാതങ്ങള്‍ നിസ്സാരമായി കാണാനാവില്ല.
    നമ്മുടെ ഉന്നതവിദ്യാഭ്യാസം ഇന്ന്‌ നേരിടുന്ന പ്രതിസന്ധിയുടെ സൂചന മാത്രമാണിത്‌. ക്വാണ്ടിറ്റിയിലല്ല ക്വാളിറ്റിയിലാണ്‌ കാര്യം എന്ന്‌ ജി.മാധവന്‍ നായര്‍ പറയുന്നത്‌ അതുകൊണ്ടാണ്‌. എന്താണ് യഥാര്‍ത്ഥ പ്രശ്നം? അനര്‍ഹരായ വലിയൊരു വിഭാഗം പണത്തിന്റെ പിന്‍ബലത്തില്‍ മാത്രം ഈ കോഴ്സുകള്‍ക്ക്‌ ചേര്‍ന്നതോ? വാഗ്ദാനം ചെയ്തപ്രകാരമുള്ള പഠനനിലവാരവും സൌകര്യങ്ങളും സ്ഥാപനങ്ങള്‍ക്ക്‌ നല്‍കാന്‍ കഴിയാത്തതോ? അതോ മറ്റെന്തെങ്കിലുമോ? പരിശോധിക്കേണ്ടതല്ലേ? ഉന്നതവിദ്യാഭ്യാസം സാര്‍വത്രികമാക്കുക എന്ന യുക്തി ചോദ്യം ചെയ്യപ്പെടേണ്ടതുണ്ടോ? പത്താം തരം കഴിഞ്ഞവനൊക്കെ പന്ത്രണ്ടാം തരം അഡ്മിഷന്‍ വേണം, അതുകഴിഞ്ഞവനൊക്കെ എഞ്ചിനീയറിങ്ങിനോ മെഡിസിനോ അഡ്മിഷന്‍ കിട്ടണം എന്ന് നമ്മുടെ രാഷ്ട്രീയക്കാരും പത്രങ്ങളും വാദിക്കുന്നതില്‍ എന്തു കാര്യം?മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ കാര്യം അതിലും കഷ്ടമാണ്‌. അടിസ്ഥാനയോഗ്യതയില്ലാത്തവര്‍ പോലും ചില സ്വാശ്രയമെഡിക്കല്‍ കോളേജുകളില്‍ അഡ്മിഷന്‍ നേടി കോഴ്സിലൂടെ കടന്ന് പോകുന്നത്‌ വിവാദമായിട്ട്‌ അധികമായില്ല. മറ്റൊരു പ്രധാന സംഗതി ഈ സര്‍വേ പുറത്തുകൊണ്ടുവരുന്നുണ്ട്‌. ഇന്റേണല്‍ എക്സ്റ്റേ‍ണല്‍ മാര്‍ക്കുകള്‍ തമ്മിലുള്ള പൊരുത്തമില്ലായമയാണ്‌ അത്‌. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഇന്റേണല്‍ മാര്‍ക്ക്‌ നല്‍കുന്നതില്‍ സാമാന്യ നീതി പുലര്‍ത്തുമ്പോള്‍ അനര്‍ഹമായ ഇന്റേണല്‍ മാര്‍ക്ക്‌ നല്‍കി വലിയ അഴിമതിയാണ്‌ സ്വാശ്രയ സ്ഥാപനങ്ങള്‍ നടത്തുന്നത്‌ എന്നു കാണാം. സാമാന്യം ശ്രദ്ധ കൊടുക്കുന്ന എഞ്ചിനീയറിങ്ങ്‌ മേഖലയില്‍ ഇതാണ്‌ സ്ഥിതിയെങ്കില്‍ ആര്‍ട്സ്‌ സയന്‍സ്‌ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വാശ്രയകോളേജുകളുടെ അവസ്ഥ പരിതാപകരമാണ്‌ അടിസ്ഥാനസൌകര്യമില്ലാത്ത തൊഴുത്തുകള്‍ പോലെയാണ്‌ കാര്യങ്ങള്‍. ഇവിടെ നടക്കുന്ന യൂണിവേഴ്സിറ്റിപരീക്ഷകളില്‍ എന്തൊക്കെ അഴിമതിയുണ്ട്‌ എന്ന കാര്യം എനിക്കറിയാം. കേരള വിദ്യാഭ്യാസരംഗത്ത്‌ ഏറെ ചര്‍ച്ച ചെയ്യപ്പെടേണ്ട ഈ വിശകലനം നമ്മുടെ സര്‍ക്കാറോ രാഷ്ട്രീയ സംഘടാനകളോ പത്രങ്ങളോ ശ്രദ്ധിച്ചിട്ടുപോലുമില്ല. സ്വാശ്രയസ്ഥാപനങ്ങള്‍ക്ക്‌ വേണ്ടി പ്രതിരോധസേന തീര്‍ക്കുന്ന ഭാഷാപത്രങ്ങള്‍ ഈ വാര്‍ത്ത മൂടിവെച്ചപ്പോള്‍ ഇന്‍ഡ്യന്‍ എക്സ്പ്രസ്സ്‌ മാത്രമാണ്‌ ഇത്‌ റിപ്പോറ്‍ട്ട്‌ ചെയ്തത്‌. ഏത്‌ പരിഷ്കാരവും കൊണ്ടുവരാന്‍ നമുക്കാവേശമാണ്‌. അതിനെ എതിര്‍ക്കുന്നവരെ പിന്‍ തിരിപ്പനായി മുദ്ര കുത്താനും. എന്നാല്‍ ഈ പരിഷ്കാരം സൃഷ്ടിച്ച മാറ്റങ്ങളെ ഗുണാത്മകമായി കാലാകാലം വിലയിരുത്തുന്ന ഒരു രീതിയും നമുക്കില്ല. ഉന്നത വിദ്യാഭ്യാസ മേഖലില്‍ പോലും.
    അതോ വളര്‍ത്തുന്നതില്‍ പാതി ചാവുമല്ലോ എന്ന കോഴിക്കച്ചവടത്തിനറ്‍ യുക്തി തന്നെയാണോ ഇക്കാര്യത്തിലും നാം പിന്തുടരുന്നത്‌?

    http://sngscollege.info
    http://vijnanacintamani.org

    Saturday 17 October 2009

    ഒരു എക്സ് നക്സലൈറ്റിന്റെ സത്യാന്വേഷണപരീക്ഷകള്‍!

    ഇന്‍ഡ്യ ഇന്ന്‌ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ആഗോളവല്‍ക്കരണമോ ഇസ്ലാമിക തീവ്രവാദമോ അഴിമതിയോ ശത്രുരാജ്യഭീഷണിയോ ഒന്നുമല്ല, മാവോ വാദികളുടെ വളര്‍ച്ചയാണെന്നാണ്‌ പ്രധാനമന്തി മന്മോഹന്‍സിങ്ങ്‌ കഴിഞ്ഞയാഴ്ച പ്രസ്താവിച്ചത്‌. പ്രാദേശികമായ ചില അസ്വസ്ഥതകള്‍ എന്ന നിലവിട്ട്‌ ദേശീയപ്രശ്നമായി പുതുകാല നക്സലിസം മാറിക്കഴിഞ്ഞു എന്ന്‌ സാരം. ചില മാവോവാദതരംഗങ്ങള്‍ ഭൂ- ദളിത്‌ സമരങ്ങളില്‍ നമ്മുടെ പത്രങ്ങളും ഇന്റലിജന്‍സ്‌ വിഭാഗവും പിടിച്ചെടുക്കുകയുണ്ടായി. പില്‍ക്കാല നക്സലിസം രാകിത്തിളക്കിയ എന്റെ ആദ്യകാല കോളേജ്‌ വിദ്യാര്‍ത്ഥി ജീവിതത്തിനെ ഓര്‍മ്മകളിലേക്ക്‌ ഈ ഉത്തരാധുനികകാല മാവോവാദകോലാഹലങ്ങള്‍ എന്നെ സ്വാഭാവികമായും എത്തിച്ചു. റിട്ടയേര്‍ഡ്‌ പട്ടാളക്കാരുടെ വാചകമടി പോലെ എക്സ്‌ നക്സലൈറ്റുകളുടെ ഓര്‍മ്മക്കുറിപ്പുകളും പലപ്പോഴും അസഹ്യമായിത്തോന്നാറുണ്ടെന്നറിയാം.അവ തമ്മിലുള്ള വ്യത്യാസം ഒരാള്‍ ഓര്‍മ്മിക്കാന്‍ തുടങ്ങുമ്പോള്‍ തന്നെ മറ്റുള്ളവര്‍ ചാടി വീണ്‌ വിവരണങ്ങളിലെ വസ്തുതാപരവും ആശയപരവുമായ വ്യതിയാനങ്ങള്‍ ചൂണ്ടിക്കാട്ടി അതിനെ ഒരു കൂട്ടതല്ലാക്കി മാറ്റും എന്നതാണ്‌. 'നകസലൈറ്റു നാറിയാല്‍ പരനാറി' എന്ന് പി. സുരേന്ദ്രന്‍ എഴുതിയത്‌ അക്കാലത്താണ്‌.
    ക്ഷമിക്കണം, ഇതതല്ല. നാലഞ്ചു വര്‍ഷക്കാലത്തെ ഒരു പിന്‍ നിര അനുഭാവിയുടെ അനുഭവങ്ങളേ എനിക്കുള്ളൂ. അത്‌ ചന്തയില്‍ വെക്കാന്‍ മാത്രം ഒന്നുമില്ല താനും. അത്‌ തുറന്നുപറഞ്ഞില്ലെങ്കില്‍ ജീവിതത്തിന്റെ തന്നെ വില അതിന്‌ കൊടുത്തവരെ വഞ്ചിക്കലാവും. എന്നാല്‍ ഹ്രസ്വമെങ്കിലും അക്കാലം നല്‍കിയ ഊര്‍ജ്ജം ജീവിതത്തിന്റെ മൂലധനമായി ഞാന്‍ കൊണ്ടു നടക്കുന്നു എന്നു മാത്രം. മാവൂര്‍ സമരത്തിന്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ഞങ്ങള്‍ അഞ്ചുപേര്‍ മാത്രം പട്ടാമ്പി കോളേജില്‍ നടത്തിയ അനിശ്ചിതകാലസമരം ഇടക്ക്‌ ഞാനോര്‍മ്മിക്കുന്നത്‌ വിരലിലെണ്ണാവുന്ന അംഗസംഖ്യയുള്ളവരെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട്‌ വലിയ വിദ്യാര്‍ഥിസംഘടനകള്‍ തന്നെ അതേ കോളേജില്‍ ഇന്ന് നടത്തുന്ന സമരജാഥകള്‍ കാണുമ്പോഴാണ്‌. ഇന്നോര്‍ക്കുമ്പോള്‍ ചിരി വരുന്ന ചില സമരങ്ങളുമുണ്ട്‌. അന്ന്‌ നാടൊട്ടുക്ക്‌ അശ്ലീലസിനിമകള്‍ തകര്‍ത്ത്‌ പെയ്യുന്ന കാലം. സകല അശ്ലീല പോസ്റ്ററുകളിലും സ്ത്രീകളടങ്ങുന്ന ഒരു സംഘം കരിവാരിതേച്ച്‌ ടൗണിലൂടെ ഒരു ജാഥ നടത്തി. ചില സഖാക്കള്‍ ആറങ്ങോട്ടുകരയില്‍ ഒരു അശ്ലീല സിനിമക്ക്‌ ടിക്കറ്റ്‌ എടുത്ത്‌ കയറി ബിറ്റുകള്‍ കാണിക്കാന്‍ തുടങ്ങിയപ്പോള്‍ എഴുന്നേറ്റ്‌ നിന്ന് മുദ്രാവാക്യം മുഴക്കി.
    ഇടക്ക്‌ കോളേജ്‌ സന്ദര്‍ശിച്ചിരുന്ന ഉണ്ണിചെക്കനോ പരോളിലിറങ്ങി വന്ന മുണ്ടൂര്‍ രാവുണ്ണിയോ കെ. എന്‍ രാമചന്ദ്രനോ ആയിരുന്നില്ല അന്ന് ഞങ്ങളുടെ വീരപുരുഷന്‍. താത്വികാചാര്യനായ കെ . വേണു ആയിരുന്നു. 'പ്രപഞ്ചവും മനുഷ്യനും' എഴുതിയ, ജീവിതത്തില്‍ ലഭിച്ചേക്കാവുന്ന വലിയ സ്ഥാനമാനങ്ങള്‍ വലിച്ചെറിഞ്ഞ്‌ പ്രസ്ഥാനത്തിന്റെ പ്രത്യയശാസ്ത്രം ഉറപ്പിക്കുന്ന നെയ്ത്തുകാരനായി, ബുദ്ധിജീവികളുടെയും ബുദ്ധിജീവിയായി പ്രസ്ഥാനത്തിന്റെ അവസാനവാക്കായി കോമ്രേഡിന്റെ അമരക്കാരനായി അലൗകികമായ ഒരു വീരപരിവേഷത്തോടെയാണ്‌ വേണുവിനെ കണ്ടിരുന്നത്‌. ഒരിക്കലും നേരിട്ട്‌ കാണാതെ തന്നെ. അതിനകത്ത്‌ സംഭവിച്ചുകൊണ്ടിരുന്ന ആശയസംഘര്‍ഷങ്ങളെ കുറിച്ച്‌ വലിയ അറിവുണ്ടായിരുന്നില്ല. ചില സൂചനകള്‍ കിട്ടിയിരുന്നതൊഴിച്ച്‌.
    ആയിടക്ക്‌ കെ. വേണു ആറങ്ങോട്ടുകരയില്‍ സംവദിക്കാന്‍ വരുന്നു എന്ന അറിയിപ്പുകിട്ടി .അന്ന് ഞങ്ങളുടെ നേതാവ്‌ എം.ജി ശശിയായിരുന്നു.സാമാന്യം വലിയ ഒരു സംഘം അവിടെ ഒത്തു ചേര്‍ന്നിരുന്നു. വരിയൊത്ത, സ്ഫുടമായ, ഒഴുക്കുള്ള ശൈലിയില്‍ വേണു ദീര്‍ഘമായി സംസാരിച്ചു. വേണുവിന്റെ ചിന്തയില്‍ വലിയ ഒരു വ്യതിയാനം അനുഭവപ്പെട്ടത്‌ അപ്പോളാണ്‌. ഇന്‍ഡ്യന്‍ ഫെഡറലിസത്തിന്റെ അടിസ്ഥാനതത്വങ്ങളെയാണ്‌ അന്ന് അദ്ദേഹം എതിര്‍ത്തത്‌. ഓരോ ഉപദേശീയതയും വിപ്ലവത്തിലൂടെ സ്വതന്ത്രമായ രാഷ്ട്രങ്ങളായി മാറണം എന്നായിരുന്നു ആശയം. കേരളദേശീയതയിലൂന്നിയ ഒരു വിപ്ലവപരിപാടിയെ നയിക്കാന്‍ കേരളാ കോണ്‍ഗ്രസ്സ്‌ പോലുള്ള പാര്‍ട്ടികളില്‍ പോലും പ്രതീക്ഷ അര്‍പ്പിക്കാം എന്നായിരുന്നു വേണു പറഞ്ഞത്‌. പലര്‍ക്കും ഈ പുതു ദേശീയവാദം അത്ര ദഹിച്ചില്ല. അന്ന് രാത്രി ആറങ്ങോടുകര ക്ലബ്ബിന്റെ തട്ടിന്‍പുറത്ത്‌ കഞ്ഞിയും പയറും കഴിച്ച്‌ മലര്‍ന്നു കിടക്കുമ്പോള്‍ സുഹൃത്ത്‌ രാജീവനോ മറ്റോ പറഞ്ഞു." അഥവാ വിപ്ലവം വരികയാണെങ്കില്‍ നമുക്ക്‌ കുറച്ച്‌ പിറകില്‍ നില്‍ക്കാം, ആദ്യ നിരയിലുള്ള ചിലരൊക്കെ എന്തായാലും തട്ടിപ്പോകും" ഒരു ചിരിയുടെ അയവില്‍ ഞങ്ങള്‍ ഉറക്കത്തിലേക്കുപോയി. വീട്ടില്‍ ഒരു വിവരവും നല്‍കാതെ വീടണയാതിരുന്ന ആദ്യ രാത്രിയായിരുന്നു അത്‌.
    സി. പി. ഐ (എം. എല്‍) വലിയ പിളര്‍പ്പിലേക്ക്‌ വൈകാതെ നീങ്ങി. വേണുവിന്റെ ഈ ആശയ വ്യതിയാനം ഉള്‍ക്കൊള്ളാന്‍ കഴിയാത്തവര്‍ റെഡ്‌ ഫ്ലാഗ്‌ എന്ന പേരില്‍ വേറെ വിഭാഗമായി. എന്റെ ജീവിതത്തിലും കാര്യങ്ങള്‍ താളം തെറ്റിയിരുന്നു. പഠനത്തിലെ തുടര്‍ പരാജയങ്ങളും സ്പെഷ്യല്‍ ബ്രാഞ്ചിന്റെ അന്വേഷണങ്ങളും എന്നെ ആകെ ഉലച്ചു. ഒരു രാത്രി ആകെ ഭയചകിതനായി വന്ന അച്ഛന്‍ എന്റെ പെട്ടിയില്‍ കുഴപ്പം പിടിച്ച വല്ല പുസ്തകങ്ങളുമുണ്ടോ എന്ന് ഏട്ടനെ കൊണ്ട്‌ പരതിച്ചു. അച്ഛനെ പോലീസ്‌ കണ്ടിരുന്നു. അച്ഛന്‍ എന്നെ പിടിച്ചു നിര്‍ത്തി സ്നേഹവും ദേഷ്യവും കലര്‍ത്തി എന്തെക്കെയോ സമാധാനിപ്പിച്ചു. പിന്നീട്‌ അച്ഛന്റെ ജീവിതത്തെ ഭരിച്ച മാനസികാസ്വാസ്ഥ്യത്തിന്റെ ചില സൂചനകള്‍ ആ കണ്ണില്‍ തിരയിളക്കുന്നത്‌ ഞാന്‍ ഭയത്തൊടെ കണ്ടു. ഉറക്കം വരാത്ത ആ രാത്രിയില്‍ ഇടക്കിടക്ക്‌ അച്ഛന്‍ വന്ന് എന്നെ വന്ന് നോക്കുന്നതും പുതപ്പ്‌ ശരിക്ക്‌ വലിച്ചിടുന്നതും അറിഞ്ഞ്‌ മനസ്സില്‍ കരഞ്ഞു. വല്ലാത്ത ഭീരുത്വംകൊണ്ടാണോ ആശയകാലുഷ്യം കൊണ്ടാണോ എന്നറിയില്ല, പ്രസ്ഥാനത്തോട്‌ ഞാന്‍ മെല്ലെ അകന്ന് പഠനത്തിലെക്ക്‌ തിരിച്ചു വന്നു. കോളേജില്‍ ചില്ലറ സാംസ്കാരികപ്രവര്‍ത്തനങ്ങളില്‍ കൈകോര്‍ത്ത്‌ കഴിഞ്ഞുകൂടി.
    ഞങ്ങളുടെ സംഘം വേണുവിന്റെ കൂടെയായിരുന്നു. രാമചന്ദ്രന്റെ ഗ്രൂപ്പ്‌ കേരളവ്യാപകമായി കലാജാഥ നടത്തിയപ്പോള്‍ അവര്‍ പാലക്കാട്‌ ജില്ലയില്‍ ജാഥ നടത്തി, ഒരിക്കലും കൂട്ടിമുട്ടാതെ ശ്രദ്ധിച്ചു. വൈകാതെ ആ ചെറു സംഘവും തകര്‍ന്ന കപ്പല്‍ പോലെ ദിശ തെറ്റി എവിടെയോ വെച്ച്‌ ചിതറിത്തെറിച്ചു. മുണ്ടൂര്‍ രാവുണ്ണിയും മറ്റും കൂടുതല്‍ തീവ്രവാദനിലപാടുകളില്‍ സക്രിയരായി. കെ വേണുവിന്റെ ഗ്രൂപ്പ്‌ ഇല്ലാതായി. റെഡ്‌ ഫ്ലാഗ്‌ മെല്ലെ തിരഞ്ഞെടുപ്പ്‌ രാഷ്ട്രീയത്തിലേക്ക്‌ വികസിച്ചു. ജയകേരളത്തില്‍ കോളമെഴുത്തുമായി വേണു കഴിഞ്ഞു കൂടി.
    ഗൗരിയമ്മയെ സി.പി. എം പുറത്താക്കിയത്‌ പഴയ നക്സല്‍ ഗ്രൂപ്പുകളുടെ പുതിയ കൂട്ടായ്മക്ക്‌ എങ്ങനെയോ വഴിവെച്ചു. ജെ എസ്‌ എസ്സ്‌ എന്ന പുതിയ രാഷ്ട്രീയപാര്‍ട്ടിയുടെ രൂപീകരണത്തില്‍ അജിതയും വേണുവുമൊക്കെ കൈകോര്‍ത്തു. പ്രതീക്ഷിച്ച പോലെ നാളുകള്‍ അധികം കഴിയാതെ തന്നെ അജിതയും കൂട്ടരും ജെ. എസ്‌. എസ്‌ .വിട്ടു. ഗവേഷണത്തിനായി കാര്യവട്ടത്തെത്തിയ കാലം. ആസാദും പി. കെ. രാജശേഖരനും ഷാജിയുമൊക്കെ നേതൃത്വം കൊടുത്തിരുന്ന ഇടതുപക്ഷനിലപാടുകളുള്ള ഫ്രൈഡെ ഫൈവ്‌ എന്ന ചെറുസംഘത്തോടൊപ്പമായിരുന്നു എന്റെ ഡിപ്പാര്‍ട്‌മന്റ്‌ ജീവിതം. പല ജോലികളുമായി പഴയ പട്ടാമ്പി നക്സല്‍ സംഘത്തില്‍ ചിലര്‍ തിരുവനന്തപുരത്തെത്തിയിരുന്നു. പി. ജി.ക്ക്‌ വന്ന്‌ ഞങ്ങളോടൊപ്പം കൂടിയിരുന്ന പ്രസാദ്‌ ജെ. എസ്സ്‌. എസ്സിന്റെ വലിയ നേതാവായി തിരുവനന്തപുരത്തെ നേതാക്കന്മാരൊക്കെ പാര്‍ട്ട്‌ ടൈം പഠനം നടത്തുന്ന ലോ അക്കാദമിയില്‍ ഉണ്ടായിരുന്നു. രാഷ്ട്രീയക്കാരുടെ ഡ്രസ്‌ കോഡിന്റെ പ്രശനത്തെ ക്കുറിച്ച്‌ പറഞ്ഞ്‌ പ്രസാദ്‌ പരിഭവിച്ചു. പാന്റ്സിട്ട രാഷ്ട്രീയക്കാരെ എന്തുകൊണ്ട്‌ ജനത്തിന്‌ അംഗീകരിക്കാനാവുന്നില്ല എന്ന്‌ പ്രസാദ്‌ രോഷം കൊണ്ടപ്പോള്‍ ഞങ്ങള്‍ താല്‍പര്യമില്ലാതെ ചിരിച്ചു. തിരുവനന്തപുരം ഫിലിം ഫെസ്റ്റിവലില്‍ കണ്ടപ്പോള്‍ എം. ജി. ശശി പി. ടി. കുഞ്ഞുമുഹമ്മദിന്റെ കൂടെ എല്‍. ഡി .എഫിനുള്ള തിരഞ്ഞെടുപ്പു ചിത്രമെടുക്കുകയാണെന്ന് പറയുകയുണ്ടായി.
    ആയിടക്ക്‌ പൊളിറ്റിക്സ്‌ ഡിപ്പാര്‍ട്മെന്റില്‍ ഒരു സംവാദത്തിന്‌ കെ. വേണു എത്തി. ഒരു പുതിയ തിസ്സീസുമായാണ്‌ രംഗപ്രവേശം. വര്‍ഗസമരമല്ല, ജാതിസമരങ്ങളാണ്‌ ചരിത്രപരമായി ഇന്‍ഡ്യയിലും കേരളത്തിലും നടക്കേണ്ടത്‌ എന്നും ജാതിധ്രുവീകരണം അത്യാവശ്യമാണെന്നും എസ്‌.പി, ബി. എസ്‌.പി കക്ഷികളിലൂടെയാണ്‌ പുതിയ ഇന്‍ഡ്യ രൂപപ്പെടുന്നതെന്നും ജാതി വര്‍ഗ രാഷ്ട്രീയം ഒരു പോലെ ഉയര്‍ത്തിപ്പിടിക്കുന്ന ഒരേ ഒരുപാര്‍ട്ടി ജെ. എസ്സ്‌. എസ്സ്‌ ആണെന്നുമൊക്കെയായിരുന്നു വാദങ്ങള്‍ .കുഞ്ഞാമന്‍ മാഷുടെ നേതൃത്വത്തില്‍ ക്യാമ്പസ്സിലെ ഇടതുപക്ഷ സംഘം ഈ വാദങ്ങളെ എതിര്‍ത്തു. ഇലക്ഷന്‍ വന്നു. കെ വേണു സ്ഥാനാര്‍ഥിയായി . സാമാന്യം മോശമായ പ്രതിഛായയുള്ള അന്നത്തെ യു.ഡീ എഫ്‌ കൂട്ടുകെട്ടില്‍. വല്ലാത്ത ഒരശ്ലീലമായിരുന്നു അത്‌. ഏഷ്യാനെറ്റില്‍ വേണു കൈകൂപ്പി വോട്ട്‌ ചോദിക്കുന്ന രംഗം മിന്നി മറഞ്ഞപ്പോള്‍ എന്തോ വിഷാദം തോന്നി. ഫലം വന്നപ്പോള്‍ വേണു ദയനീയമായി പരാജയപ്പെടുകയും ചെയ്തു. വൈകാതെ കെ. വേണു ജെ. എസ്‌. എസ്സ്‌ വിട്ടു. പിന്നെ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെയും കൂടെ വേണുവിനെ കണ്ടിട്ടില്ല. എല്ലാ വിപ്ലവങ്ങളെയും തള്ളിപറഞ്ഞ്‌ ഒരു രാഷ്ട്രീയ ചിന്തകനായും സമീക്ഷ എന്ന സാദാ മാസികയുടെ പത്രാധിപരായും വേണുവിനെ കണ്ടു. ആഗോളവല്‍ക്കരണത്തിന്റെയും പുതു മുതലാളിത്തത്തിന്റെയും ഘട്ടത്തില്‍ അതിന്റെ വക്താവായി വേണു പ്രത്യക്ഷപ്പെട്ടപ്പോളും അത്ഭുതം തോന്നിയില്ല. വേണു വിസ്മൃതിയിലേക്ക്‌ പോകുകകയായിരുന്നു. പ്ലാച്ചിമട സമരകാലത്ത്‌ സക്കറിയ വേണുവുമായി നടത്തിയ ഇന്റര്‍വ്യുവില്‍ കൊക്കോകോളക്കായുള്ള ന്യായങ്ങള്‍ സക്കറിയ വേണുവിന്റെ വായില്‍ തിരുകുന്നത്‌ കൗതുകത്തോടെ നോക്കി കണ്ടു.


    വേണു അപ്പോഴെക്കും തന്റെ സംവാദങ്ങളില്‍ മുതലാളി എന്ന സംജ്ഞ ഉപേക്ഷിക്കുകയും തൊഴില്‍ സംരംഭകര്‍ എന്ന ഓമനപ്പേര്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. യഥാര്‍ത്ഥ പ്രശ്നം അസംഘടിത തൊഴില്‍ സമൂഹവും സംഘടിത തൊഴിലാളി പ്രസ്ഥാനങ്ങളുടെ ചൂഷണവ്യവസ്ഥയും തമ്മിലാണെന്നും മറ്റുമുള്ള പുതിയ സിദ്ധാന്തങ്ങളും അദ്ദേഹം രൂപപ്പെടുത്തിയിരുന്നു. ആഗോളവല്‍ക്കരണത്തിന്റെയും നവ ലിബറല്‍ അവസ്ഥയുടെയും വക്താവായാണ്‌ അദ്ദേഹം പൊതുവേദികളില്‍ ഇപ്പോള്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്‌, അധികമാരും ശ്രദ്ധിക്കാറില്ലെങ്കിലും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എക്സ്‌ പ്രസ്സ്‌ ഹൈവേ പോലുള്ള വികസന പദ്ധതികള്‍ക്ക്‌ വേണ്ടി ദുര്‍ബലമായി വാദിച്ച്‌ ഇന്‍ഡ്യാവിഷന്റെ ഒരു ചര്‍ച്ചാ പരിപാടിയില്‍ സ്വയം തോല്‍ക്കുന്നതും കണ്ടു.


    ഇതിനിടെ ഓര്‍മ്മക്കുറിപ്പുകളും അതിനോടനുബന്ധിച്ച്‌ ചില്ലറ അടിപിടികളുമായി വാക്പയറ്റിലും പ്രത്യക്ഷപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ആസിയാന്‍ കരാറിനെക്കുറിച്ചുള്ള ഒരു ലേഖനത്തിലൂടെ വേണു വീണ്ടും എന്റെ വായനയിലേക്കു വന്നു. ടൈറ്റിലിലും ആണവക്കരാറിനെ എതിര്‍ത്ത ഇടതുപക്ഷത്തിന്റെ മണ്ടത്തരം പരാമര്‍ശിക്കുന്ന ആമുഖത്തിലും തന്റെ ഇടതുപക്ഷവിരുദ്ധത വെളിപ്പെടുത്തിയ വേണു പിന്നെ ലോകവ്യാപാരസംഘടന ഐക്യരാഷ്ട്രസംഘടനയേക്കാള്‍ ജനാധിപത്യമൂല്യമുള്ള ഏര്‍പ്പാടാണെന്ന തന്റെ ആഗോളവല്‍ക്കരണയുക്തികള്‍ നിരത്തുകയും ആസിയാന്‍ കരാറിലേക്കെത്തി അതിന്റെ മേന്‍മകളെ ഒന്ന്‌ തൊട്ട്‌ ഈ കരാര്‍ കേരളത്തിന്റെ കാര്‍ഷികമേഖലയില്‍ ചില ഉല്‍പന്നങ്ങളില്‍ വരുത്തുന്ന പ്രശ്നങ്ങള്‍ പറഞ്ഞ്‌ അവ കൂടി സംരക്ഷണപ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സമ്മര്‍ദ്ദം ചെലുത്തണം എന്ന്‌ ചുരുക്കി അവസാനിപ്പിക്കുന്നു. വില്ലന്റെ മേലങ്കി ഇടതുപക്ഷത്തിന്‌ ചാര്‍ത്തണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹം ആഗ്രഹമായി മാത്രം അവസാനിക്കുന്ന ലേഖനമാണത്.
    ലോകവ്യാപാരസംഘടന വികസിതരാഷ്ട്രങ്ങള്‍ക്കാണ‍പകടം ചെയ്യുക എന്നാണ്‌ വേണുവിന്റെ വാദം. തുറന്ന വിപണിയുടെ നേട്ടങ്ങള്‍ പ്രയോജനപ്പെടുത്തണമെന്നും നിയന്ത്രണങ്ങള്‍ വികസിതരാജ്യങ്ങള്‍ കൊണ്ടു വരുമ്പോള്‍ അതിനെ ചെറുക്കണമെന്നും എന്നാല്‍ നമ്മുടെ ഉല്‍പ്പന്നങ്ങളുടെ അഭ്യന്തര മാര്‍ക്കറ്റ്‌ നിലനിര്‍ത്തുന്ന രീതിയില്‍ നമ്മുടെ ഉല്‍പന്നങ്ങളെ സംരക്ഷിക്കാന്‍ നിയന്ത്രണം വേണമെന്നും പക്ഷേ ഈ മാര്‍കറ്റ്‌ ലക്ഷ്യം വെക്കുന്ന ആസിയാന്‍ രാഷ്ട്രങ്ങള്‍ ഈ ഡിമാന്‍ഡ്‌ അംഗീകരിക്കുന്നില്ലെന്നും ഒറ്റ ശ്വാസത്തില്‍ പറയുന്ന വേണു ഈ നിലപാടുകള്‍ ചേര്‍ത്തു വെക്കുന്നതിലെ പൊള്ളത്തരം പോലും മനസ്സിലാക്കുന്നില്ല. കേന്ദ്ര സര്‍ക്കാര്‍ പരമാവധി ശ്രമിച്ചിട്ടും നടന്നില്ല , അതിനാല്‍ പാവം കേന്ദ്രത്തെ പഴിക്കണ്ടാ, കേന്ദ്രത്തിനെതിരെ പ്രക്ഷോഭമൊന്നും വേണ്ടാ, ഈ ഉല്‍പന്നങ്ങളെ സംരക്ഷിക്കാന്‍ കേന്ദ്രപദ്ധതികള്‍ക്ക്‌ സമ്മര്‍ദ്ദം ചെലുത്തുകയാണ്‌ വേണ്ടത്‌ എന്നാണ്‌ വേണുവിന്റെ പോംവഴി. തൊട്ടുമുന്‍പ്‌ വികസിതരാജ്യങ്ങളില്‍ നിലനില്‍ക്കുന്ന സബ്സിഡികള്‍ പിന്‍വലിക്കേണ്ടതാണെന്ന്‌ ശക്തിയുക്തം വാദിക്കുന്നുമുണ്ട്‌. പിന്നെന്തു പോവഴി? മുട്ടിപ്പായി പ്രാര്‍ഥിക്കുകയോ?
    ഈ ലേഖനത്തിനകത്തുള്ള ആന്തരവൈരുദ്ധ്യങ്ങളിലേക്കല്ല എന്റെ ശ്രദ്ധ. വേണു പറയുന്നത് ഗൗരവത്തോടെ കാണുന്ന ശീലം തന്നെ പൊതുസമൂഹത്തിന്‌ ഇല്ലാതായിരിക്കുന്നു എന്നതാണ്‌ വസ്തുത. കെ വേണു ഇന്ന്‌ എത്തിനില്‍ക്കുന്ന ഒറ്റമര‍ക്കൊമ്പിന്റെ പ്രശ്നമാണത്. പണ്ട് ഓര്‍മ്മക്കുറിപ്പുകളുമായി ഇവരൊക്കെ വന്നപ്പോള്‍ ചിലര്‍ ഉന്നയിച്ച ക്രൂരമായ ചോദ്യമുണ്ട്. ഇപ്പോള്‍ എല്ലാം തള്ളിപ്പറയുന്ന നേരത്ത് ഒരു കൂട്ടം ചെറുപ്പക്കാരെ വിപ്ലവ മായാമോഹം നല്‍കി നശിപ്പിച്ചതിന്‌ ആര്‌ ഉത്തരം പറയും എന്ന്‌. ആ ചോദ്യം അരുതാത്തതാണെന്നാണെന്റെ പക്ഷം. വേണുവും കൂട്ടരും അതിലേറെ സഹിച്ചിട്ടുണ്ട്. ഒന്നും നേടിയിട്ടുമില്ല, അങ്ങനെ ഒന്നും നേടാനുമല്ല. ഈ തള്ളിപ്പറയല്‍. പലപ്പോഴും ഒരു ട്രാജിക് ഹീറോയുടെ പരിവേഷം അദ്ദേഹത്തില്‍ ഞാണ്‍ കാണുന്നു. വേണുവിനെപോലുള്ളവരുടെ ഉജ്ജ്വലവ്യക്തിത്വം അതിലാണ്‌.
    പക്ഷേ അതിനപ്പുറമോ? ആ ഓരോ തള്ളിപ്പറയലും വേണു എന്ന രാഷ്ട്രീയക്കാരന്റെ പരാജയമാണ്‌. രണ്ടാമതൊരാള്‍ക്ക് വേണുവിന്റെ കൂടെ വേണുവിന്റെ മാറ്റങ്ങള്‍ക്കനുസരിച്ച് സഞ്ചരിക്കാന്‍ കഴിയാത്തത് അതുകൊണ്ടാണ്‌. നിരന്തരം ഇങ്ങനെ സ്വയം തോല്പ്പിച്ചുകൊണ്ട് ഏത് ഏകാന്തതതയെ ആണ്‌ അദ്ദേഹം വരിക്കുന്നത് എന്നറിഞ്ഞുകൂടാ. മാവോ വാദവും ദളിത് പ്രതിരോധവുമൊക്കെ മുഖ്യ വാര്‍ത്തകളിലേക്ക് വീണ്ടും വരുമ്പോള്‍ വേണുവിനെപ്പോലുള്ളവരെ ആരും ഓര്‍ക്കുന്നതുപോലുമില്ല. എന്തുകൊണ്ട്?
    മികച്ച മലയാളമാണ്‌ വേണുവിന്റേത്. താര്‍ക്കികയുക്തിയുടെ തികവില്‍ തെളിമലയാളത്തില്‍ സ്വച്ഛന്ദമായ ഒഴുക്കോടെ വേണു എഴുതുന്നതും സംസാരിക്കുന്നതും തന്നെ മലയാളത്തിന്റെ അന്തസ്സായിരുന്നു. പണ്ട് വേണുവിന്റെ ഒരഭിമുഖം കിട്ടാന്‍ പത്രക്കാര്‍ പാടുപെടുമായിരുന്നു . ഇന്ന് ചര്‍ച്ചകളില്‍ ചിലപ്പോളൊക്കെ ഒരു എക്സ്ട്രായുടെ റോളില്‍ അദ്ദേഹത്തെ കാണുമ്പോള്‍ അതോര്‍ക്കാറുണ്ട്.
    കഴിഞ്ഞ അന്‍പതു വര്‍ഷത്തെ കേരള രാഷ്ട്രീയത്തിലെ തികഞ്ഞ പരാജയം എന്ന് ഞാന്‍ കെ. വേണുവിനെ വിളിക്കുന്നു. കാരണം തിരുത്തലും തള്ളിപ്പറയലുമൊക്കെ ഒരു നല്ല രാഷ്ട്രീയക്കാരന്റെ ലക്ഷണമാണ്‌. പക്ഷെ അതിനും ഒരു തുടര്‍ച്ചയുടെ യുക്തി വേണം. ട്രപ്പീസുകളിക്കാരന്റെ ഊഞ്ഞാലാട്ടം പോലയല്ല അത്. ഒരു സാധാരണ രാഷ്ട്രീയ നേതാവോ സാംസ്കാരികനായകനോ അത് ചെയ്യുന്നത് എന്തെങ്കിലും വലിയ നേട്ടങ്ങള്‍ക്കു വേണ്ടിയാണ്‌. പ്രായോഗിക ജീവിതത്തിന്റെ ഈ യുക്തിപോലും വേണുവിന്റെ നിലപാടുമാറ്റങ്ങള്‍ക്ക് പിറകില്‍ ഇല്ല.
    കാണികള്‍ പിരിഞ്ഞുപോയ കൂടാരത്തില്‍ ആകാശത്തിന്റെ ഉയരത്തില്‍ വെറുതെ നൃത്തം ചെയ്യുന്ന ഊഞ്ഞാലുകളെ തൊട്ട് വേണു ഏത് നൃത്തമാണ്‌ ആടിത്തീര്‍ക്കുന്നത്!


    http://sngscollege.info
    http://vijnanacintamani.org

    Tuesday 13 October 2009

    വസ്തുഹാര! എല്ലാക്കാലത്തും സംഭവിച്ചുകൊണ്ടിരിക്കുന്നു.



    വസ്തുഹാര!
    എല്ലാക്കാലത്തും സംഭവിച്ചുകൊണ്ടിരിക്കുന്നു.**

    ബുദ്ധി ഉറയ്ക്കുന്ന കാലത്ത് ഏകലോകഭാവനയുടെ ചുവന്നുതുടുത്ത ആകാശത്തിലേക്ക് മിനാരങ്ങള്‍ പോലെ കൈയ്യുയര്‍ത്തി നില്‍ക്കുന്ന ഒരു വിശ്വമാനവനെ കണ്ടതോര്‍മ്മയില്ലേ? നവോത്ഥാനത്തിന്റെ സന്തതിയെ? ഈ മനുഷ്യനോടാണ്‌ പരിഷത്തിന്റെ പാണന്മാര്‍ പട്ടിണിയായ മനുഷ്യാ നീ പുസ്തകം കൈയിലെടുത്തോളൂ എന്ന് പാടിക്കളിച്ച് പറഞ്ഞിരുന്നത്. തൊട്ടടുത്ത പ്രഭാതത്തില്‍ പൂവിടുമെന്നു കരുതിയ ആ വസന്തസ്വപ്നത്തില്‍ ഇടിമുഴക്കമായി ആഫ്രിക്കയുടെ ചങ്ങലക്കിലുക്കവുമുണ്ടായിരുന്നു. വര്‍ണവെറിയന്‍ ഭരണകൂടത്തില്‍ നിന്ന് കൊടിയ മര്‍ദ്ദനം നേരിടുന്ന അവിടുത്തെ സ്വാതന്ത്ര്യ സമരപ്പോരാളികളും തൂക്കിലേറ്റപ്പെട്ട കവികളും ആ സമരത്തിന്റെ ആത്മാവായ നെല്‍സന്‍ മണ്ടേലയും ഊര്‍ജ്ജസ്വലയായ സുന്ദരി വിന്നി മണ്ടേലയുമൊക്കെ 'വീ ഷാല്‍ ഓവര്‍ക്കം വണ്‍ ഡേ' എന്ന ത്രസിപ്പിക്കുന്ന സംഘഗാനത്തില്‍ മിന്നലോളിയായി ഏവരുടെയും മനസ്സില്‍ വന്നുപോകുന്ന കാലം.' ആഫ്രിക്ക' എന്നൊരു കവിത കൊണ്ട് എന്‍ വി കൃഷ്ണവാരിയര്‍ ഈ സമരപ്രസ്ഥാനത്തില്‍ അമരനായി. ചതഞ്ഞ മണിപ്രവാളം ഭേദിച്ച് ആ കവിത നാട്ടിലൊക്കെ കൂടുവെച്ച കാലത്താണ്‌ അറുപതു മൈല്‍ അകലം അധികം പോയിട്ടില്ലാത്ത എന്റെ ഒരു ബന്ധു ചെക്കന്‌ പേരിട്ടത് നെല്‍സണ്‍ മണ്ടേല എന്നാണ്‌. വിഷ്ണുവിന്റെ പര്യായങ്ങള്‍ മാത്രമേ പേരായി പൊതുവെ ഉപയോഗിച്ചിരുന്നുള്ളൂ. മരുമകള്‍ക്ക് വോള്‍ഗാ എന്ന പേരിടണമെന്ന ആഗ്രഹം അദ്ദേഹത്തിന്റെ നടക്കാതെ പോയ പല വിപ്ലവങ്ങളില്‍ ഒന്നായി.



    ലോകമാകെ മേല്‍ കീഴ്മറിയുന്നത് തൊണ്ണൂറുകളിലാണ്‌. അപ്പാര്‍ത്തിഡീന്റെ കാലം കഴിഞ്ഞ് കറുത്ത സൂര്യന്‍ ആഫ്രിക്കയില്‍ ഉദിച്ച സമയം. നെല്‍സണ്‍ മണ്ടേല ഇന്‍ഡ്യയില്‍ വന്നപ്പോള്‍ മുഴങ്ങിയ 'വിവാ മണ്ടേല ' വിളിയും നിരോധനം കഴിഞ്ഞ് ആദ്യമായി ഇന്‍ഡ്യയില്‍ ക്രിക്കറ്റ് കളിക്കാന്‍ വന്ന ദക്ഷിണാഫ്രിക്കന്‍ ടീമുമൊക്കെ എന്റെ ദൂരദര്‍ശന്‍ കാഴ്ചകളില്‍ മായാതെ ഉണ്ട്. പല സ്വപ്നങ്ങളും അന്നേക്ക് നരച്ചു തുടങ്ങിയിരുന്നു. സോഷ്യലിസത്തിന്റെ ദ്വീപുകള്‍ മുങ്ങിപ്പോയിരുന്നു. ഏകലോകത്തിന്റെ ആകാശവൂം വിശ്വമാനവനുമൊക്കെ മാഞ്ഞുപോയിരുന്നു. മണ്ടേല വിവാഹന്മോചനം നേടിയെന്നും വിന്നി ഒരു കൊലപാതകക്കേസിലോ മറ്റോ പ്രതിയായെന്നും കേട്ടു. മണ്ടേല അരങ്ങൊഴിഞ്ഞ് പുതിയ ഏ.എന്‍ സി ഭരണാധികാരികള്‍ രംഗത്തെത്തി.

    എത്ര പെട്ടെന്നാണ്‌ കാലം കടന്നുപോകുന്നത്! ദക്ഷിണ ആഫ്രിക്ക ഇന്ന് എത്രയോ ദൂരെ!

    ലോകമെങ്ങും ഭരണകൂട പ്രത്യയശാസ്ത്രഭേദമില്ലാതെ കൊണ്ടുനടക്കുന്ന, ഒരേ വര്‍ണക്കടലാസില്‍ പൊതിഞ്ഞ വികസന അജണ്ടകള്‍ പുറത്താക്കിയ, വീടും കൂടും നഷ്ടപ്പെട്ട അഭയാര്‍ത്ഥികള്‍, വാസ്തുഹാരകള്‍ -വസ്തുക്കള്‍ ഹരിക്കപ്പെട്ടവര്‍- ലോകത്തെല്ലായിടത്തുമെന്ന പോലെ ഇന്‍ഡ്യയിലും നര്‍മദയില്‍, സിംഗൂരില്‍, മുത്തങ്ങയില്‍, ചെങ്ങറയില്‍, കഞ്ചിക്കോട് ഒക്കെ ഭൂമിക്ക് വേണ്ടി നിലവിളികള്‍ ഉയര്‍ത്തുന്ന ഈ കാലത്ത് അങ്ങാഫ്രിക്കയില്‍ നിന്ന് ഒരു തേങ്ങല്‍ ഉയരുന്നത്, ഒരു ജനത ഉണരുന്നത് കേട്ടുവോ, ആരെങ്കിലും?




    Abahlali Base Mjondolo (A.B.M) എന്ന ദക്ഷിണാഫ്രിക്കയിലെ ചേരിനിവാസികളുടെയും ഭൂരഹിതരുടെയും സംഘടന വര്‍ഷങ്ങളായി അവിടെ ഭൂമിക്കും വാസസ്ഥലത്തിനും വേണ്ടിയുള്ള സമരത്തിലാണ്‌. 2005-ല്‍ ഡര്‍ബനില്‍ പ്രവര്‍ത്തനമാരംഭിച്ച' സ്വന്തം ഭൂമിയില്‍ നിന്ന് പുറത്താക്കപ്പെട്ട ദരിദ്രനാരായണന്മാരുടെ ഈ സംഘടന അതിന്റെ സമരം ആരംഭിക്കുന്നത് കെന്നെഡി റോഡ് ഉപരോധിച്ചുകൊണ്ടാണ്‌. തങ്ങള്‍ക്ക് വാഗ്ദാനം ചെയ്ത സ്ഥലം ഒരു പ്രാദേശിക വ്യവസായിക്ക് മറിച്ചു വിറ്റതില്‍ പ്രതിഷേധിച്ചായിരുന്നു സമരം. പിന്നീടിങ്ങോട്ട് നിരവധി സഹന സമരങ്ങള്‍, കൈയേറ്റങ്ങള്‍, തിരഞ്ഞെടുപ്പു ബഹിഷ്കരണങ്ങള്‍. ഇടക്ക് ചില ഒത്തുതീര്‍പ്പുകള്‍, താത്കാലിക വിജയങ്ങള്‍ അങ്ങനെ സംഘടന വളരുകയായിരുന്നു. തങ്ങളുടേത് വര്‍ണ്ണവെറിയന്മാരില്‍ നിന്നും ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ നിന്നും വേറിട്ട ഒരു മൂന്നാം ചേരിയാണെന്ന് പറയാവുന്നിടത്തോളം. ഭരണകൂടഭീഷണികള്‍, പോലീസിന്റെ മര്‍ദ്ദനങ്ങള്‍, മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികളുടെ ആക്രമണങ്ങള്‍, സമ്പന്ന- വ്യവസായ ലോബിയുടെ അടിച്ചമര്‍ത്തലുകള്‍ എല്ലാം അതിജീവിച്ചായിരുന്നു യാത്ര.


    സംഘടന ഏറ്റവും അധികം ആക്രമണങ്ങള്‍ നേരിടേണ്ടി വരുന്നത് എ. എന്‍. സി പ്രവര്‍ത്തകരില്‍ നിന്നാണ്‌ എന്നതാണ്‌ ശ്രദ്ധേയം. വികസനത്തിന്റെ വക്താക്കളായ ഈ കറുത്ത ഗാന്ധിശിഷ്യന്മാര്‍ പറയുന്നത് ഏ.ബി.എമ്മുകാര് വികസന വിരോധികളായ സാമൂഹ്യദ്രോഹികളാണെന്നാണ്‌. കഴിഞ്ഞ സെപ്റ്റമ്പര്‍ ഇരുപത്തിയാറിനാണ്‌ ഏറ്റവും മൃഗീയമായ അക്രമമുണ്ടായത്. ഏ.ബി.എമ്മിന്റെ കെന്നെഡി റോഡ് സെറ്റില്‍മെന്റില്‍ അതിക്രമിച്ചു കയറി അവരുടെ കൂരകള്‍ തകര്‍ത്ത് സ്ഥലം വെട്ടിപ്പിടിച്ചും നടത്തിയ രക്തരൂക്ഷിതമായ ആക്രമണത്തിലും ചെറുത്തുനില്പ്പിലുമായി രണ്ട് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് മാരകമായ പരിക്കുകള്‍ പറ്റുകയും ചെയ്തു. പോലീസിന്റെ സഹായത്തോടെയായിരുന്നു ഈ ആക്രമണം. ലോകവ്യാപകമായ പ്രതിഷേധം ഈ ആക്രമണം വിളിച്ചു വരുത്തുകയുണ്ടായി. ഏ എന്‍ സി അഫ്രിക്കയിലെ വര്‍ണവിവേചനത്തിനെതിരെ ലോകരാഷ്ട്രങ്ങളുടെ പിന്തുണ തേടി അഭ്യര്‍ഥനകള്‍ നല്‍കിയതുപോലെ ഇതാ ഒരു തുണ്ടുഭൂമിക്കും പാര്‍പ്പിടത്തിനും വേണ്ടിയുള്ള തങ്ങളുടെ പോരാട്ടത്തിന്‌ പിന്തുണ തേടി ആഫ്രിക്കയില്‍ നിന്ന് ഏ.ബി.എമ്മിന്റെ ഗ്രൂപ്പ് മെയിലുകള്‍ പ്രവഹിക്കുകയാണ്‌.


    റിസ്സീവര്‍ എന്‍ഡില്‍ ആ വിശ്വമാനവനെവിടെ?
    എന്റെ ബന്ധു പാര്‍ട്ടിയില്‍ നിന്നകന്നു എന്നു കേട്ടു. അയാളുടെ മകന്‍ തന്റെ ഭാരിച്ച പേരും ചുമന്ന് ഏതോ നഗരത്തില്‍ ജോലി തേടുകയാവാം!


    പിന്നെ, ഏതു ബലികുടീരത്തില്‍ നിന്നാണ്‌ ആഫ്രിക്കയിലെ വരികള്‍ ഇടിമുഴക്കമായി ഉയര്‍ന്ന് കേള്‍ക്കുന്നത്?


    "നീയണയാവൂ, വസുധേ, നിന്നുടെ
    മക്കള്‍ വെളിച്ചത്തെ പുണരാവൂ
    ഭൂമിസുഖത്തില്‍ വഴിതെളിയാവൂ
    ഭൂമധ്യത്തിലെ രേഖയില്‍ നെടുകെ. "
    ...................................................
    ...................................................



    "എങ്ങു മനുഷ്യനു ചങ്ങല കൈകളി-
    ലങ്ങെന്‍ കൈയുകള്‍ നൊന്തീടുകയാ-
    ണെങ്ങോ മര്‍ദ്ദന,മവിടെ പ്രഹരം
    വീഴുവതന്റെ പുറത്താകുന്നു.


    എങ്ങെഴുന്നേല്പ്പാന്‍ പിടയും മാനുഷ
    നവിടെജ്ജീവിച്ചീടുന്നു ഞാന്‍
    ഇന്നാഫ്രിക്കയിതെന്‍ നാടവളുടെ
    ദുഖത്താലേ ഞാന്‍ കരയുന്നു.


    മുങ്ങീകരയും കാടും നാടും
    കണ്ണുകളകലെക്കാണാതായ്; തിര
    പൊങ്ങിപ്പിന്വാങ്ങുകയാണെന്നാല്
    ‍ഹൃദയം സ്വസ്ഥം ശാന്ത ബലിഷ്ഠം.

    ഉയരാനക്രമനീതിക്കെതിരായ്-
    പ്പൊരുതാനൊരുവനുയിര്‍ക്കുമ്പോള്‍ ഞാ
    നപരാജിതനാണെന്നുടെ ജന്മം
    സാര്‍ത്ഥകമാണവനാകുന്നൂ ഞാന്‍!"


    ഏ ബി എമ്മിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ അവരുടെ വെബ് സൈറ്റ് സന്ദര്‍ശിക്കുക.
    http://www.abahlali.org/


    ***സി.വി.ശ്രീരാമന്റെ വാസ്തുഹാര എന്ന കഥയ്ക്ക് അരവിന്ദന്‍ തയ്യാറാക്കിയ തിരക്കഥയുടെ ആദ്യ വാചകം . ഈ ലക്കം ഭാഷാപോഷിണിയില്‍ പ്രസിദ്ധീകരിച്ചത്.
    http://sngscollege.info
    http://vijnanacintamani.org

    Sunday 11 October 2009

    പുതുകവിതയുടെ രണ്ട് ദശകങ്ങള്‍ മലയാളകവിതാചരിത്രത്തില്‍ -സര്‍വേ

    പുതുകവിതയെ സംബന്ധിച്ച വാദപ്രതിവാദങ്ങള്‍ക്ക് ക്ഷാമമില്ലാത്ത കാലമാണ്‌. കുഞ്ഞിക്കണ്ണന്‍ വാണിമേലും രാജേന്ദ്രന്‍ ഏടത്തുംകരയും സുനില്‍ കൃഷ്ണനും സന്തോഷ് പല്ലശ്ശനയും കൂതറാത്തിരുമേനിയും അങ്ങനെ പലരും ബ്ലോഗിലും ആനുകാലികങ്ങളിലുമായി പല യുക്തികള്‍ നിരത്തുകയുണ്ടായി . പുതു കവിതയെ സംബന്ധിച്ച് രണ്ട് പോസ്റ്റുകള്‍ ഞാനും ഇട്ടിരുന്നു.

    ഈ ചര്‍ച്ചകള്‍ പൊതുവായി നല്‍കുന്ന സൂചനകള്‍ എ‍ന്താണ്‌? പലരും അങ്ങോട്ടും ഇങ്ങോട്ടും വരികള്‍ വാരി എറിഞ്ഞു കളിക്കുന്നുണ്ടെങ്കിലും പുതുകവിതയെ സമഗ്രമായി വിലയിരുത്തനുള്ള വഴികളിലേക്ക് അവ എത്തിച്ചേരുന്നില്ല. തല്‍ക്കാലവിപണിക്കനുസരിച്ചുള്ള അളവുതൂക്കക്കണക്കുകളേ ആവുന്നുള്ളൂ. ഇവിടെ പൊതുവായി ചില അന്വേഷണങ്ങള്‍ ആവശ്യമാണെന്നു തോന്നുന്നു. പുതുകവിത എന്ന് നാം കേള്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷം ഇരുപതായി. തൊണ്ണൂറൂകളില്‍ തുടങ്ങിയ ഇടച്ചിലാണ്‌. ഇനി എന്നാണ്‌ ഇത് പഴകുന്നത് എന്നറിഞ്ഞുകൂടാ.
    ഈ ഇരുപതു വര്‍ഷക്കാലം മലയാള കവിതയുടെ വികാസപരിണാമത്തെ, ഈ പുതുകവിത സൃഷ്ടിച്ച ഭാവുകത്വപരിസരത്തെ വിമര്‍ശാത്മകമായി വിലയിരുത്തുന്ന ഒരു ശ്രമം ആവശ്യമായിരിക്കുന്നു. മലയാളാകവിതാ ചരിത്രത്തില്‍ ഈ രണ്ട് ദശകങ്ങള്‍ എങ്ങനെ ഇടം പിടിക്കും? ദാര്‍ശനികഭാരങ്ങളില്ലാത്ത ലഘുത്വമാണ്‌ പുതിയ കവിതയെന്നും സ്ത്രീ -ദളിത് നോട്ടങ്ങള്‍ക്കൊക്കെ ഇടമുള്ള തുറന്ന സ്ഥലമാണെന്നും ഇന്നത്തെ കവിത സൂക്ഷ്മമായ ചില ചെരിഞ്ഞുനോട്ടങ്ങളും പറച്ചിലിലുള്ള ട്വിസ്റ്റുകളും കൊച്ചുകൗശലങ്ങളിലെ താത്കാലിക രസങ്ങളും ആണെന്നും പല വാദങ്ങള്‍ കേട്ടുകഴിഞ്ഞു.
    ഈ താല്‍കാലിക വായനാസുഖത്തിനപ്പുറം ഓര്‍മ്മയില്‍ അനുഭവമായി നമ്മുടെ കൂടെ ഏറെ ദൂരം നടക്കുന്ന എത്ര കവിതകള്‍? ഒരു സമാഹാരത്തിനപ്പുറം കാവ്യജീവിതമുള്ള എത്ര കവികള്‍? നാളെ നമ്മുടെ ഭാവുകത്വ ചരിത്രത്തില്‍ നാഴികക്കല്ലായി വിലയിരുത്തെപ്പെടും എന്നുറപ്പുള്ള പെരും തച്ചുകള്‍ എത്രയൊക്കെ? അതോ കാലാതിവര്‍ത്തിയായ കവിത എന്നത് പഴയ ലാവണ്യയുക്തി മാത്രമോ?
    പലവഴികളിലേക്ക് നയിക്കുന്ന, എന്നാല്‍ ചില പൊതുവായ ധാരണകളെ ക്രോഡീകരിക്കാന്‍ സാധ്യമായ വിപുലമായ ഒരു വിളവെടുപ്പിലേക്കു നയിക്കാവുന്ന ഒരു ചര്‍ച്ചക്ക് തുടക്കമിടാന്‍ ഈ പ്രശ്നത്തിന്റെ പല തലങ്ങളെ നിര്‍ധാരണം ചെയ്യുന്ന ഒരു സര്‍വേക്ക് ഇവിടെ തുടക്കമിടുകയാണ്.
    http://surveys.polldaddy.com/s/53EE0DD65B00FF6C/
    ഡാഡീപോളിന്റെ സഹായത്തോടെ നടത്തുന്ന ഈ ചര്‍ച്ചയില്‍ പത്ത് ചോദ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. പത്തായി ചുരുക്കുന്നതിന്‌ (ഡാഡി പിശുക്കനാണേ!) ചില ചോദ്യങ്ങള്‍ ചേര്‍ത്ത് വെക്കുകയും ചിലത് ഒഴിവാക്കുകയും ചെയ്തു.
    ഈ സര്‍വേയിലും തുടര്‍ചര്‍ച്ചകളിലും പങ്കെടുക്കാന്‍ ബൂലോക സുഹൃത്തുക്കളെ മുഴുവന്‍ ക്ഷണിക്കുന്നു. ചോദ്യങ്ങള്‍ ഇവയാണ്‌.

    കവിതയും ഞാനും!
    Q.1
    പരിചയപ്പെടുത്താമോ, താങ്കളെ ഒരല്പം? ഇ മെയില്‍ സഹിതം. കവിയെങ്കില്‍ അതും കാണിക്കുമല്ലോ?

    Q.2
    താങ്കള്‍ കവിതകള്‍ വായിക്കുന്ന ആളാണോ?
    അതെ
    അല്ല
    വല്ലപ്പോഴും
    Q.3
    കവിതയുടെ കാലം കഴിഞ്ഞു എന്ന്‌ കരുതുന്നുണ്ടോ?
    ഉണ്ട്.
    ഇല്ല.
    പ്രാധാന്യം കുറഞ്ഞു വരുന്നു
    Q.4
    മലയാളകവിതയുടെ ഏതു ഘട്ടത്തോടാണ്‌ കൂടുതല്‍ ആഭിമുഖ്യം തോന്നിയുട്ടുള്ളത്?
    (അങ്ങനെയൊക്കെ വിശേഷിപ്പിക്കപ്പെടുന്നു എന്നേയുള്ളൂ. ശരിയായും പകുതി ശരിയായും ചിലപ്പോളൊക്കെ തെറ്റിയും.)
    ക്ലാസ്സിക് കവിതകള്‍
    കാല്‍‍പനിക കവിതകള്‍
    ആത്യാധുനിക കവിതകള്‍
    പുരോഗമന കവിതകള്‍
    ഉത്തരാധുനിക കവിതകള്‍
    Q.5
    ആധുനിക കവിത വരെ താങ്കളെ സ്വാധീനിച്ച പത്തു കവികള്‍ ആരൊക്കെ? ആധുനികത വരെയുള്ള കവിതകളില്‍ മികച്ചതെന്ന് താങ്കള്‍ക്കു തോന്നിയ പത്തു കവിതകള്‍ നിര്‍ദ്ദേശിക്കാമോ?

    Q.6
    പുതിയ കവിതയെ കൂടുതലായും പരിചയപ്പെടുന്നത് എങ്ങനെയാണ്‌?
    കവിതാ സമാഹാരങ്ങളിലൂടെ
    ആനുകാലികങ്ങളിലൂടെ
    ബ്ലോഗുകളിലൂടെ
    Q.7
    കവിതാനിരൂപണം ശ്രദ്ധിക്കാറുണ്ടോ? കവിതാസ്വാദനത്തെ ഇത് സ്വാധീനിക്കാറുണ്ടോ? പുതിയ കവിതയെ വിലയിരുത്താനുള്ള ലാവണ്യശാസ്ത്രം ഇനിയും രൂപപ്പെട്ടിട്ടില്ല എന്ന വാദത്തോട് യോജിക്കുന്നു‍ണ്ടോ?

    Q.8
    പുതിയ കവികളില്‍ താങ്കള്‍ക്ക് നിര്‍ദ്ദേശിക്കാവുന്ന കവികള്‍ ആരൊക്കെയാണ്‌? കഴിഞ്ഞ രണ്ടു ദശകങ്ങളായി രചിക്കപ്പെട്ട മലയാള കവിതകളില്‍ മികച്ചതെന്ന് തോന്നുന്ന പത്തെണ്ണം തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടാല്‍ താങ്കള്‍ തിരഞ്ഞെടുക്കുന്നത് ഏതൊക്കെയായിരിക്കും?

    Q.9
    പുതുകവിതക്ക് നാളിതുവരെ നില നിന്ന കവിതാപാരമ്പര്യത്തില്‍ നിന്ന് ഭാവുകത്വപരമായ വിഛേദം സംഭവിച്ചിട്ടുണ്ട് എന്ന അവകാശവാദത്തോട് യോജിക്കുന്നുവൊ? പുതിയ കവിതകള്‍ക്ക് താങ്കള്‍ കാണുന്ന ഭാവുകത്വപരമായ സവിശേഷതകള്‍ എന്തെല്ലാമാണ്‌?

    Q.10
    പുതിയ കവിത നേരിടുന്ന ഭാവുകത്വപരമായ പ്രശ്നങ്ങള്‍ -പ്രതിസന്ധികള്‍ ചൂണ്ടിക്കാണിക്കാമോ?
    സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ഞെക്കുക
    http://surveys.polldaddy.com/s/53EE0DD65B00FF6C/



    http://sngscollege.info/
    http://vijnanacintamani.org/

    Wednesday 7 October 2009

    പകുതി വെന്ത മനുഷ്യജീവിതങ്ങളുടെ വിപണി!

    "Neither you nor I speak English, but there are some things that can be said only in English"
    - അഡിഗെയുടെ നോവലിലെ കഥാപാത്രത്തിന്റെ കത്തില്‍ നിന്ന്‌.


    ഇത്തവണത്തെ മാന്‍ ബുക്കര്‍ പ്രൈസിന് ബ്രിട്ടീഷ് എഴുത്തുകാരി ഹിലരി മാന്റല്‍ അര്‍ഹയായി. ചരിത്രനോവലായ 'വൂള്‍ഫ് ഹാള്‍' ആണ് മാന്റലിന് അവാര്‍ഡ് നേടിക്കൊടുത്തത് എന്ന വാര്‍ത്തയാണ്‌ ഇന്ന് എന്നെ എതിരേറ്റത്. ബുക്കര്‍ പ്രൈസ് എന്നൊരേര്‍പ്പാട് മലയാളിക്ക് എന്നു മുതലാണ്‌ വാര്‍ത്തയായത് എന്ന ചിന്തയിലേക്കാണ്‌ ഈ വാര്‍ത്ത എന്നെ നയിച്ചത്. സല്‍മാന്‍ റുഷ്ദിയെ ചുറ്റിപ്പറ്റി ചില വിവാദങ്ങള്‍ ഉണ്ടായപ്പോള്‍ അങ്ങനെ ഒന്ന് നാം കേള്‍ക്കുകയുണ്ടായി. പിന്നെ മലയാളിയായ അരുന്ധതിറോയ്ക്ക് 1997-ല്‍ ആദ്യ നോവല്‍ ഗോഡ് ഓഫ് സ്മോള്‍ തിങ്സിന്‌ ബുക്കര്‍ സമ്മാനം ലഭിച്ചപ്പോഴാണ്‌ പൊതുവെ ഇന്‍ഡ്യയില്‍ തന്നെ ബുക്കര്‍ സമ്മാനം വലിയ കഥയായത്. സമ്മാനത്തുകയുടേ വലിപ്പത്തെക്കുറിച്ചാണ്‌ പലരും അത്ഭുതം കൂറിയത്.
    എന്താണീ ബുക്കര്‍ പ്രൈസ്? പാവങ്ങളുടെ നോബല്‍ സമ്മാനമൊന്നുമല്ല അത്. കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെയും അയര്‍ലന്‍ഡിലെയും എഴുത്തുകാരുടെ ഇംഗ്ലീഷ് കല്‍പ്പിതകൃതികളാണ് മാന്‍ ബുക്കര്‍ പ്രൈസിന് പരിഗണിക്കുന്നത്. നാള്‍പതു വര്‍ഷമായി ഈ സമ്മാനങ്ങള്‍ കൊടുത്തുപോരുന്നു. ഇംഗ്ലീഷ് സാഹിത്യചരിത്രത്തിന്റെ ഭാഗമായി പരിഗണിക്കപ്പെടാവുന്ന ഒരു അവാര്‍ഡ്. നമ്മുടെ എഴുത്തഛന്‍ പുരസ്കാരം പോലെ. അല്ലാതെ ഒരു വിശ്വസാഹിത്യപുരസ്കാരം പോലുമല്ല. ബ്രിട്ടന്റെ കോളണി സാഹിത്യത്തെ ചുറ്റിപറ്റി മാത്രം നിലനില്‍ക്കുന്ന ഒന്ന്‌. ആ അര്‍ഥത്തില്‍ ഇംഗ്ലീഷ് സാഹിത്യത്തെപോലും അത് പൂര്‍ണമായും പ്രതിനിധീകരിക്കുന്നില്ല. ആ പുരസ്കാരത്തിന്റെ സ്പോണ്‍സര്‍മാര്‍ ഇന്വെസ്റ്റ്മെന്റ് മാനേജ്മെന്റ് ബിസിനസ്സില്‍ ഏര്‍പ്പെട്ടിരിക്കുന്ന Man Group plc എന്ന കമ്പനിയാണ്‌ എന്നു പറയുമ്പോഴേ ചിത്രം പൂര്‍ത്തിയാകൂ.



    ബുക്കറിനെ നമ്മളറിയുന്നത് അരുന്ധതിയിലുടെയാണ്‌. അരുന്ധതിയേയോ? മേരി റോയിയെ അവര്‍ നടത്തിയ നിയമയുദ്ധങ്ങളിലൂടെ നമുക്കറിയാമായിരുന്നു. ചില ഉത്തരേന്‍ഡ്യന്‍ ഓഫ് ബീറ്റ് സിനിമകളിലെ നടിയായും തിര‍ക്കഥാകൃത്തായും ഒക്കെ ജീവിച്ചിരുന്ന അരുന്ധതിയെ അറിയുന്നവര്‍ എത്രപേരുണ്ടായിരുന്നു? ബുക്കര്‍ സമ്മാനവും ഗോഡ് ഓഫ് സ്മോള്‍ തിങ്സ് ഉണ്ടാക്കിയ ചില വിവാദങ്ങളും അരുന്ധതിയെ പെട്ടെന്ന് പ്രശസ്തയാക്കി. "അരുന്ധതിക്ക് പൊന്നോണം വന്നല്ലോ" എന്നാണ്‌ മലയാളത്തിന്റെ വിശ്വകഥാകാരി മാധവിക്കുട്ടി ആഹ്ലാദം കൊണ്ടത്. പോസ്റ്റ് കൊളോണിയല്‍ ഇംഗ്ലീഷിന്റെ പുതിയ ഒരു പതിപ്പും കേരളീയ സാമൂഹ്യജീവിതവുമായി ബന്ധപ്പെട്ട വിവാദനിലപാടുകളും ചില തുറന്നുപറച്ചിലുകളും സവിശേഷമായി അന്ന് തോന്നിയ ആഖ്യാനശൈലിയും കൊണ്ട് എല്ലാ ഭാഷാസാഹിത്യകാരന്മാരെയും കൃതികളെയും നിഷ്പ്രഭമാക്കികൊണ്ട് വല്ലാത്ത ഒരു പോപ്പുലാരിറ്റി ആ കൃതിക്ക് കിട്ടി. അപക്വമതിയായ ഒരു വാരികാലേഖകന്‍ എഴുതിയത് 'മീനച്ചിലാറ് നിളയെ തോല്പ്പിച്ചു' എന്നായിരുന്നു. നോവലിനെ പലപാട് പരിചയപ്പെടുത്തുന്ന നിരവധി ലേഖനങ്ങള്‍, പുസ്തകങ്ങള്‍ ചൂടപ്പം പോലെ വിറ്റഴിഞ്ഞു. ഒരു അന്യ ഭാഷാകൃതി നമ്മുടെ സാഹിത്യവ്യവഹാരങ്ങളുടെ കേന്ദ്രമാകുന്ന അത്തരം സന്ദര്‍ഭങ്ങള്‍ വേറേ ഉണ്ടായിട്ടില്ല. എന്റെ പ്രിയ സുഹൃത്തായ ഒരു പ്രസാധകനു വേണ്ടി നിന്ന നില്പ്പില്‍ ലേഖനമെഴുതേണ്ട അവസ്ഥ എനിക്കുമുണ്ടായിട്ടുണ്ട്.
    ആയിടക്ക് അന്ന് പോപ്പുലറായി കൊണ്ടിരുന്ന സ്വകാര്യ ചാനലുകളിലൊക്കെ പരിപാടികള്‍ക്കിടയില്‍ ഒരു ഫ്ലേവര്‍ ആയി, ചിരിക്കുന്ന നുണക്കുഴികളുള്ള അരുന്ധതിയുടെ മനോഹരമായ നോവല്‍ വായനയുമുണ്ടായിരുന്നു. എം.ടി.വിയില്‍ ഒരു പരിപാടിക്കിടെ 'വായന നിര്‍ത്ത്, ഞങ്ങള്‍ക്ക് പാട്ടു മതി' എന്ന് ആക്രോശിച്ച ചെറുപ്പക്കാരെ ഓര്‍ക്കുന്നു.
    ഒരു പുതിയ 'എഴുത്ത് സംസ്കാര'ത്തിന്റെ നാന്ദി ആയിരുന്നില്ലേ അത്? മാര്‍ക്കറ്റ് നിയന്ത്രിക്കുന്ന ഒരു പുതിയ മെട്റോ പൊളിറ്റന്‍ എഴുത്തിന്റെ സംസ്കാരം?
    എന്നാല്‍ അരുന്ധതി ഈ മാസ്മര വലയത്തില്‍ നിന്ന്‌ അതിവേഗം പുറത്ത് കടക്കാന്‍ തന്റേടം കാണിച്ചു എന്നതുകൊണ്ടാണ്‌ ഞാനവരെ ആദരിക്കുന്നത്. തന്റെ നോവലിന്‌ എന്നെങ്കിലും മലയാള പരിഭാഷ ഉണ്ടാകുകയാണെങ്കില്‍ അതിന്റെ അവ്കാശം ഇവിടുത്തെ ദലിതര്‍ക്കായിരിക്കും എന്ന പ്രഖ്യാപനത്തില്‍ തന്നെ ആ സിഗ്നേച്ചര്‍ കാണാം. നര്‍മ്മദാ സമരം തൊട്ട് വികസനത്തില്‍ പുറമ്പോക്കുകളായി മാറുന്ന ജീവിതങ്ങള്‍ക്കും പ്രാന്തവല്‍ക്കരിക്കപ്പെട്ട ജീവിതങ്ങള്‍ക്കും വേണ്ടി ധീരസമരം നയിച്ചും ഭരണകൂടത്തെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച് മനോഹരമായ നീണ്ട ലേഖനങ്ങളെഴുതിയും അരുന്ധതി താന്‍ വേറിട്ടൊരു സ്റ്റഫാണെന്നും ബുക്കര്‍ സമ്മാനം വെറുമൊരു സ്മാള്‍ തിങ്ങാണെന്നും തെളിയിച്ചു. അടുത്ത നോവലിന്‌ വേണ്ടിയുള്ള മാര്‍ക്കറ്റിന്റെ നിലവിളികളെ ഗൗനിക്കാതെ അവര്‍ ഇന്നും ഊരു തെണ്ടുന്നു.
    ആയിടക്ക് 'താന്‍ ഇംഗ്ലീഷിലെഴുതിയിരുന്നെങ്കില്‍ തനിക്കും ബുക്കര്‍ പ്രൈസ് കിട്ടിയേനെ' എന്ന് കെറുവിച്ച് പി. സുരേന്ദ്രന്‍ എഴുതിയ ലേഖനത്തിലെ പകുതി ശരിയും പകുതി തെറ്റും ഇവിടെയാണ്‌. ബൂക്കര്‍ സമ്മാനിതയാണ്‌ എന്നത് ഇന്ന് അരുന്ധതിക്ക് ആവശ്യമായ പരസ്യമല്ല. എന്നാല്‍ ബുക്കര്‍ സമ്മാനത്തിന്റെ പരസ്യപ്പലകയില്‍ അരുന്ധതിയെ പോലുള്ളവര്‍ വാങ്ങിയ സമ്മാനം എന്നുണ്ട്.
    എന്നാല്‍ അരുന്ധതിക്ക് കിട്ടിയ ബുക്കര്‍ സമ്മാനം നമ്മുടെ എഴുത്തില്‍ സൃഷ്ടിച്ച പുതിയൊരു ട്രെന്‍ഡിനെ കാണാതിരുന്നു കൂടാ. ഇന്‍ഡ്യന്‍ ഇംഗ്ലീഷ് നോവലിസ്റ്റുകളുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ ഒരു മലവെള്ളപ്പാച്ചില്‍ തന്നെ ഉണ്ടായി. എല്ലാം മെറ്റ്രോ പൊളിറ്റന്‍ വനിതകള്‍. അവരുടെ നോവലുകളൊക്കെ റസ്റ്റിക് ഇന്‍ഡ്യന്‍ ജീവിതം 'സത്യസന്ധമായി' ആവിഷ്കരിക്കുന്ന നോവലുകള്‍. എഴുത്തും പത്രസമ്മേളനവുമൊക്കെ പഞ്ചനക്ഷ്ത്രഹോട്ടലില്‍. പലതും മധ്യവര്‍ഗ ജിവിതാഖ്യാനങ്ങള്‍. സിനിമാനടികള്‍ക്കു കിട്ടുന്ന പ്രതിഫലവും പോപ്പുലാരിറ്റിയുമായിരുന്നു അവര്‍ക്കൊക്കെ. പബ്ലിഷറായിരുന്നു താരം . എഴുതുന്നതിനുമുമ്പേ പബ്ലിഷേര്‍സ് പ്രഖ്യാപിച്ച പ്രതിഫലം കണ്ടാണ്‌ നമ്മുടെ കണ്ണ് തള്ളിയത്. എല്ലം മള്‍ട്ടി നാഷണല്‍ ബൂക്ക് പബ്ലിഷേര്‍സ്. നമ്മുടെ പ്രാദേശീക ഭാഷയിലെ കൊച്ച് എഴുത്തുകാരൊക്കെ പല നാള്‍ ഡീ. സിയുടെയും മറ്റും തിണ്ണ നിരങ്ങിയും കുറച്ച് കൂടി പ്രായം വെച്ച എഴുത്തുകാര്‍ എന്തെങ്കിലുമൊക്കെ അവാര്‍ഡ് തരമാക്കുവാന്‍ സാഹിത്യ അക്കാദമിയില്‍ ചുറ്റി പറ്റിയും മഹാകവിപ്പട്ടം കിട്ടിയവര്‍ ജ്ഞാനപീഠം കിട്ടുവാന്‍ വഴി അന്വേഷിച്ചും ജീവിതം പാഴാക്കി കൊണ്ടിരിക്കവേയാണ്‌ നല്ല നാലു പുസ്തകം വായിച്ചിട്ടില്ലാത്തവര്‍, ജീവിതം എന്തെന്ന് ശരിയായി അനുഭവിച്ചിട്ടില്ലാത്തവര്‍ മിന്നും താരങ്ങളായി വിശ്വമഹാ സഹിത്യകാരന്മാരായി ഒരു സുപ്രഭാതത്തില്‍ മാറുന്നത്. ചാന്‍‍സ് കിട്ടാന്‍ പണ്ട് കോടമ്പാക്കത്ത് താമസിക്കണം എന്ന പോലെ ഏതെങ്കിലും നഗരത്തില്‍, ഉന്നത സമൂഹത്തില്‍ വസിച്ചാലെ ഈ കാറ്റഗറിയില്‍ പെടാനാവൂ എന്നതിനാല്‍ കൊച്ചു പിള്ളേരും സൊസൈറ്റി ലേഡീകളും ആ വഴിക്ക് ശ്രമിച്ചു. പലര്‍ക്കും അത്തരം നോവലെഴുത്ത് ഒരു പ്രൊജക്റ്റ് വര്‍ക്കു പോലെയാണ്‌. കൂലി വരമ്പത്തു തന്നെ കിട്ടുന്ന കൊച്ചു വേല.

    മാര്‍ക്കറ്റിന്റെ ഈ ആര്‍ത്തിയുടെ ഇരയായിരുന്നു കാവ്യാ വിശ്വനാഥന്‍ എന്ന കൊച്ച്. മാര്‍ക്കറ്റാണ്‌ ആ കുട്ടിയെ വിശ്വ സാഹിത്യകാരിയാക്കി ഒരു സുപ്രഭാതത്തില്‍ അവതരിപ്പിച്ചത്. അതേ വിപണി തന്നെ പൂച്ച് പുറത്തായപ്പോള്‍ ചണ്ടി പോലെ വലിച്ചെറിയുകയും ചെയ്തു.
    ഇന്‍ഡ്യയുടെ ഹൃദയം ഗ്രാമങ്ങളിലാണെന്ന്‌ പറയുന്നതുപോലെ ഇന്‍ഡ്യന്‍ സാഹിത്യം അതിന്റെ വൈവിധ്യത്തില്‍, സമ്പന്നതയില്‍ നിലനില്‍ക്കുന്നത് പ്രാദേശീകഭാഷാസാഹിത്യങ്ങളിലാണ്‌, ഈ മെട്രോ പൊളിറ്റന്‍ ഇംഗ്ലീഷ് രചനകളിലല്ല. എന്താണീ കോമണ്‍ വെല്‍ത്ത് ലിറ്ററേച്ചര്‍. രൂപത്തില്‍ ഇന്‍ഡ്യക്കാരനും ചിന്താഗതിയും മറ്റും വെള്ളക്കാരനുമാകാന്‍ മെക്കാളെയെപ്പോലുള്ളവര്‍ രൂപം കൊടുത്ത ആംഗലവിദ്യാഭ്യാസത്തിന്റെ ഒരു വിളവെടുപ്പ് മാത്രമല്ലേ ? ലോക സാഹിത്യത്തിന്റെയോ ആംഗല സാഹിത്യത്തിന്റെയോ നേര്‍പകര്‍പ്പല്ല അത്. തങ്ങളുടെ ദേശത്തെ, ഭാഷയെ, സംസ്കാരത്തെ, ജനതയെ ആഴത്തില്‍ അറിഞ്ഞിട്ടില്ലാത്തവര്‍, ആ സംവേദനപാരമ്പര്യത്തിന്റെ ഭാഗമല്ലാത്തവര്‍, തങ്ങളുടെ ഭാഗികമായ അറിവുകള്‍ വെച്ച് നടത്തുന്ന വികല വീക്ഷണത്തോടു കൂടിയ രചനകള്‍ അല്ലേ മിക്കതും?
    ഇത്തരം ഒരു വേഷത്തെ ഞങ്ങളും കോളേജില്‍ വിളിച്ചാനയിക്കുകയുണ്ടായി. ഒരു ഇംഗ്ലീഷ് സെമിനാര്‍ ഇന്റര്‍ നാഷണല്‍ ആക്കാനുള്ള വഴി. അനിതാ നായര്‍. ആംഗ്ലോ ഇന്‍ഡ്യന്‍ എഴുത്തുകാരില്‍ ഏറെ പോപ്പുലര്‍ . തൊട്ടപ്പുറത്തുള്ള നാട്ടുകാരിയാണ്‌. ആര്‍ക്കുമറിയില്ല . എഴുത്ത് പലതും നാട്ടിനെ പറ്റി തന്നെ. ആകെ അണിഞ്ഞൊരുങ്ങി അമിതമായ മേക്ക് അപ്പില്‍ അവര്‍ സദസ്സിനെ അഭിമുഖീകരിച്ചു. ഒരു ഇന്‍ഡ്യന്‍ എഴുത്തുകാരി എന്ന നിലയില്‍ ഭാഷയില്‍ അവര്‍ നേരിടുന്ന പ്രശ്നങ്ങളായിരുന്നു വിഷയം. കൊഞ്ചികൊഞ്ചിയുള്ള സംസാരം ഒരു സ്കൂള്‍ ബോയ് കോമ്പോസിഷനെ തോല്പ്പിച്ചു കളഞ്ഞു. അവരുടെ സൈറ്റില്‍ പോയപ്പോള്‍ നിളാനദിക്കരയിലുള്ള റിവര്‍ റിട്രീറ്റ് എന്ന പഞ്ചനക്ഷത്രഹോട്ടലിലിരുന്ന് നിളയെ സംക്ഷിക്കേണ്ടതിന്റെ പ്രശ്നങ്ങളെക്കുറീച്ച് ആലോചിക്കുന്ന വികാരഭരിതമായ ഒരു കുറിപ്പും കണ്ടു. അവര്‍ പുഴയിലിറങ്ങിയതായി ഒരു പരാമര്‍ശവും കണ്ടില്ല.
    കഴിഞ്ഞ വര്‍ഷം ബുക്കര്‍ സമ്മാനം കിട്ടിയത് ഇന്‍ഡ്യക്കാരനായ അരവിന്ദ് അഡിഗെക്കാണല്ലോ. The white tiger എന്ന അദ്ദേഹത്തിന്റെ നോവലില്‍ നിന്നൊരു ഭാഗം.

    'One day, as I was driving my ex-employers Mr. Ashok and Pinky Madam in their Honda City car, Mr. Ashok put a hand on my shoulder, and said, "Pull over to the side." Following this command, he leaned forward so close that I could smell his aftershave—it was a delicious, fruitlike smell that day—and said, politely as ever, "Balram, I have a few questions to ask you, all right?"

    "Yes, sir," I said.
    "Balram," Mr. Ashok asked, "how many planets are there in the sky?" I gave the answer as best as I could.
    "Balram, who was the first prime minister of India?"
    And then: "Balram, what is the difference between a Hindu and a Muslim?" And then: "What is the name of our continent?"
    Mr. Ashok leaned back and asked Pinky Madam, "Did you hear his answers?"

    "Was he joking?" she asked, and my heart beat faster, as it did every time she said something.
    "No. That's really what he thinks the correct answers are."

    She giggled when she heard this: but his face, which I saw reflected in my rearview mirror, was serious.
    "The thing is, he probably has…what, two, three years of schooling in him? He can read and write, but he doesn't get what he's read. He's half-baked. The country is full of people like him, I'll tell you that. And we entrust our glorious parliamentary democracy"—he pointed at me—"to characters like these. That's the whole tragedy of this country."
    He sighed.

    "All right, Balram, start the car again."

    That night, I was lying in bed, inside my mosquito net, thinking about his words. He was right, sir—I didn't like the way he had spoken about me, but he was right.

    "The Autobiography of a Half-Baked Indian." That's what I ought to call my life's story. '

    പകുതി വെന്ത ജീവിതങ്ങളുടെ ആത്മകഥ അന്വേഷിച്ച് ആഗോള മാര്‍ക്കറ്റ് മൂന്നാംലോകം കയറിയിറങ്ങുകയാണ്‌. നിങ്ങളും വേഗം അടുപ്പില്‍ നിന്നിറങ്ങി നില്‍ക്ക്. കറുത്തു പോകരുത്.


    http://sngscollege.info
    http://vijnanacintamani.org