ബുക്കാനന് ആളൊരു മമ്മൂട്ടി ഫാനല്ല. ബെര്‍ളിയുടെ കിടിലന്‍ പ്രയോഗം കടമെടുത്താല്‍ എം ടി ഹരിഹരന്‍ ടീമിന്റെ വയോജകസംരംഭം കണ്ട പ്രേക്ഷകനുമല്ല. സാക്ഷാല്‍ പഴശ്ശിരാജാ ഈ കുഴപ്പമൊക്കെ ഉണ്ടാക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ നാട്ടുരാജ്യത്തിലൂടെ കടന്നുപോയ ഒരു ശത്രുപക്ഷക്കാരന്‍ സായിപ്പ് മാത്രം. ഫ്രാന്‍സിസ് ബുക്കാനന്‍ എന്നാണ് മുഴുവന്‍ പേര്. പ്രശസ്തനായ ഇംഗ്ലീഷ് ഭിഷഗ്വരന്‍. കുറേക്കാലം ഈസ്റ്റ് ഇന്‍ഡ്യാ കമ്പനിയില്‍ സേവനമനുഷ്ടിച്ചു. ഒരു ഡോക്റ്റര്‍ എന്നതിലുപരി ചരിത്രം, ജനതാവിജ്ഞാനം, സസ്യശാസ്ത്രം, പരിസ്ഥിതിപഠനം, വംശീയവിജ്ഞാനം തുടങ്ങി വിവിധ മേഖലകളില്‍ തികഞ്ഞ പണ്ഡിതന്‍. ഗവേഷകന്‍. നിരവധി പ്രബന്ധങ്ങളുടെ കര്‍ത്താവ്. 'A Journey from Madras through the countries of Mysore, Cananara and Malabar' എന്ന കൃതിയിലാണ് ദക്ഷിണേന്‍ഡ്യക്കൊപ്പം കേരളത്തിലെ അക്കാലത്തെ രാഷ്ട്രീയ ജീവിത സാഹചര്യങ്ങളെയും അദ്ദേഹം വിശദമായി പരിചയപ്പെടുത്തുന്നത്.ഇതിലെ ചില ഭാഗങ്ങള്‍ ബുക്കാനന്‍ കണ്ട കേരളം എന്നപേരില്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളത്തിന്റെ കാര്‍ഷിക വ്യവസായ സാധ്യതകളെക്കുറിച്ചും സാമൂഹ്യസാമ്പത്തികാവസ്ഥയെക്കുറിച്ചും ഭരണനിര്‌വഹണത്തെക്കുറിച്ചുമുള്ള വിശദമായ റിപ്പോര്‍ട്ടാണ് ബുക്കാനന്റേത്. മലബാറില്‍ അദ്ദേഹം എത്താത്ത ഇടമില്ല. ടിപ്പുവിന്റെയും പഴശ്ശിയുടെയും സമരങ്ങളെ ക്കുറിച്ച് ഏറെ അറിവ് തരുന്ന ആധാരഗ്രന്ഥങ്ങളായി അദ്ദേഹത്തിന്റെ കൃതികള്‍ പരിഗണിച്ച് വരുന്നു.
കേരളത്തിന്റെ കാര്‍ഷിക വ്യവസായിക സാധ്യതകളെക്കുറിച്ചും സാമൂഹ്യസാമ്പത്തികാവസ്ഥയെക്കുറിച്ചും ഭരണനിര്‌വഹണത്തെക്കുറിച്ചുമുള്ള വിശദമായ റിപ്പോര്‍ട്ടാണ് ബുക്കാനന്റേത്. മലബാറില്‍ അദ്ദേഹം എത്താത്ത ഇടമില്ല. തന്റെ മലബാര്‍ യാത്രയില്‍ 1800 ഡിസംബര്‍ 30, 31 തിയ്യതികളിലാണ് അദ്ദേഹം പഴശ്ശി നാട്ടില്‍ എത്തുന്നത്. ബ്രിട്ടീഷുകാരന്റെ കൊളോണീയല്‍ ചരിത്രയുക്തിയാണ് ഇന്‍ഡ്യാചരിത്രത്തെ തന്നെ ഹിന്ദു ഭരണകൂടങ്ങള്‍ നിലനിന്നിരുന്ന ഭൂതകാലം, ഇസ്ലാമിക അധിനിവേശശക്തികള്‍ ആധിപത്യമുറപ്പിച്ച പില്‍ക്കാലം, യുറോപ്യന്‍ ആധുനിക അധിനിവേശകാലം എന്ന് മൂന്നായി തിരിക്കുന്നത്. ഈ മൂന്ന് ശക്തികള്‍ തമ്മിലുള്ള വേഴ്ചയും ഇടര്‍ച്ചയും ഇടകലരുന്നതാണ് ഇന്‍ഡ്യാചരിത്രം. ഇതില്‍ ഹിന്ദു നാട്ടു രാജാക്കന്മാര്‍ പലപ്പോഴും ഇസ്ലാമിക ഭരണകൂടങ്ങള്‍ക്കോ സൈനിക ശക്തികള്‍ക്കോ എതിരെ ബ്രിട്ടീഷുകാരന്റെ കൂടെ അണിനിരക്കുന്നത് കാണാം. ഹിന്ദു നാട്ടുരാജ്യങ്ങളുടെ രക്ഷാപുരുഷസ്ഥാനത്ത് കമ്പനിയെ അവരോധിക്കാനുള്ള ശ്രമവും ബ്രിട്ടീഷുകാരുടെ ആഖ്യാനങ്ങളില്‍ പ്രകടമാണ്. ഇസ്ലാമിക ഭരണകൂടങ്ങളെ അപരങ്ങളായി ചിത്രീകരിക്കുന്ന രീതി മറ്റു ചരിത്രകാരന്മാരെ പോലെ ബുക്കാനനുമുണ്ട്. കറകളഞ്ഞ കൊളോണിയല്‍ യുക്തികൊണ്ട് അന്നത്തെ രാഷ്ട്രീയ സാഹചര്യത്തെ മുസ്ലീങ്ങള്‍ക്കെതിരായി എങ്ങനെ ഉപയോഗിച്ചു എന്ന് ഈ വിവരണങ്ങള്‍ നമുക്ക് മനസ്സിലാക്കി തരുന്നുണ്ട്. മുസ്ലീം സമൂഹത്തോട് ഒരു തരം അസഹിഷ്ണുത അദ്ദേഹം പുലര്‍ത്തുന്നുണ്ട്. നമ്മുടെ ചരിത്രബോധത്തില്‍ മുസ്ലീമിനെ ഒരു അപരമായി സ്ഥാപിച്ചതില്‍ അക്കാലത്തെ ബ്രിട്ടീഷ് കൊളോണിയല്‍ ചരിത്രകാരന്മാര്‍ക്കും പാശ്ചാത്യ സഞ്ചാരികള്‍ക്കും വലിയ പങ്കുണ്ട്.
മലബാറിലെ നാടുവാഴിത്തത്തിന്റെ മണ്ണ് ഉഴുതുമറിച്ച് വിപ്ലവത്തിന്റെ വിത്ത് പാകുന്നത് ടിപ്പുവിന്റെ ആക്രമണങ്ങളാണ്. കേരളത്തിന്റെ വിശിഷ്യാ മലബാറിന്റെ ആധുനുകീകരണം ആരംഭിക്കുന്നത് അവിടെ നിന്നാണ്. ഭൂസുരന്മാരായ ബ്രാഹ്മണന്മാരും പ്രഭുക്കന്മാരും രാജാക്കന്മാരും പ്രാണരക്ഷാര്‍ത്ഥം തിരുവിതാംകൂറിലേക്ക് പലായനം ചെയ്യുന്ന കാഴ്ച അവര്‍ണ്ണര്‍ക്കും ഇതരസമുദായങ്ങള്‍ക്കും നല്‍കിയ സ്വാതന്ത്ര്യവാഞ്ച അത്ര വലുതായിരുന്നു. ഇങ്ങനെ സ്ഥാനഭ്രംശം സംഭവിച്ചവരുടെ കൂട്ടത്തില്‍ ഒരു നാട്ടു രാജാവായിരുന്നു പഴശ്ശിരാജാ എന്നറിയപ്പെട്ട കോട്ടയം കേരളവര്‍മ്മ. ഒരു പക്ഷേ ഈ മൂന്ന് ഘടങ്ങളും ഒരുപോലെ ഒത്തിണങ്ങിയ പ്രതിഭാസം. ബുക്കാനന്റെ വിവരണത്തില്‍ ഈ യാഥാര്‍ത്ഥ്യം നിഴലിക്കുന്നുണ്ട്.
രണ്ടാം പഴശ്ശികലാപത്തിന്റെ സമയത്താണ് ബുക്കാനന്‍ ഒരു കാലത്ത് കൊട്ടിയോട്ട് രാജവംശത്തിന്റെ അധീനതയിലായിരുന്ന കട്രോളി എന്ന് ബ്രിട്ടീഷുകാര്‍ പറയാറുള്ള കൊടുവള്ളിയില്‍ എത്തുന്നത്. ഡിസംബര്‍ മുപ്പതിഒന്നിന്. റോഡുകള്‍ സൈനിക നീക്കത്തിന് വേണ്ടി നിര്‍മ്മിക്കപ്പെട്ടവയാണെങ്കിലും ചിലയിടങ്ങളില്‍ കുത്തനെയാണ് എന്നദ്ദേഹം പറയുന്നു. മതിയായ ജീവിതമാര്‍ഗമില്ലാത്തതിനാല്‍ ബസാറിലെ കടകളൊക്കെ പൂട്ടിപ്പോയിരിക്കുന്നു. പഴശ്ശി രാജായെ ക്കുറിച്ച് ബെയ്‌ലി നല്‍കുന്ന റിപ്പോര്‍ട്ട് ഇതാണ്.
"പഴശ്ശികുടുംബത്തില്‍ നാലു പുരുഷാംഗങ്ങളും രാജപദവി സ്വീകരിച്ചിട്ടുണ്ട്. മലബാറിലെ മറ്റ് രാജാക്കന്മാരെ പോലെ ഇവരില്‍ പ്രായം കൂടിയ മൂന്ന് രാജാക്കന്മാരും സുല്‍ത്താന്റെ ക്രൂരതയെ ഭയന്ന് രാജ്യം വിട്ടോടിപ്പോയി തിരുവിതാകൂറില്‍ അഭയം പ്രാപിച്ചിരുന്നു. (മുസ്ലീം ആക്രമണത്തില്‍ നിന്ന് സവര്‍ണ്ണ സമൂഹങ്ങളെ സംരക്ഷിച്ച തിരുവിതാംകൂര്‍ രാജാവ് അങ്ങനെ ധര്‍മ്മരാജാവ് ആയി. ബ്രിട്ടീഷുകാര്‍ക്കെതിരെ സമരം ചെയ്തവരൊക്കെ കലാപകാരികളും!) എന്നാല്‍ നാലാമത്തെ ആള്‍ മുസ്ലീം സൈന്യത്തെ ധിക്കരിച്ചെതിര്‍ത്തുകൊണ്ട്, ചിലപ്പോളൊക്കെ കാട്ടിലേക്ക് പിന്‍ വാങ്ങി ഒളിച്ചിരുന്നും സൗകര്യം കിട്ടുമ്പോള്‍ നായര്‍ യോദ്ധാക്കളുമായി നാട്ടില്‍ കടന്ന് മുസ്ലീം സൈന്യത്തെ പരാജയപ്പെടുത്തി നികുതി പിരിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഇംഗ്ലീഷ് സൈന്യത്തിന്റെ ആഗമനത്തോറ്റെ അദ്ദേഹം തന്റെ നായര്‍ പടയാളികളെ കമ്പനി സൈന്യത്തോട് സന്ധിച്ച് സുല്‍ത്താനെതിരായി പടപൊരുതി. കുടകിലെ രാജാവിനെപ്പോലെ പഴശ്ശിയെയും തന്റെ പൂര്‍വ സ്ഥാനത്ത് അവരോധിക്കുമെന്ന് ഇദ്ദേഹം ഒരു പക്ഷേ വിചാരിച്ചിരിക്കണം. എന്നാല്‍ ഇക്കാര്യത്തില്‍ അദ്ദേഹത്തിന് നിരാശപ്പെടേണ്ടതായി വന്നു. സുല്‍ത്താന്‍ പരാജിതനായപ്പോള്‍ തിരുവിതാകൂറില്‍ അഭയം പ്രാപിച്ചിരുന്ന മൂത്ത രാജാവ് തര്‍ക്കങ്ങളില്‍ ഇടപെടേണ്ടാ എന്ന് കരുതി തിരുവിതാകൂറില് തന്നെ കഴിഞ്ഞുകൂടാന്‍ തിരുമാനിച്ചു. ന്യായമായും കിരീടാവകാശികളായിരുന്ന മറ്റ് രണ്ടിളമുറ രാജാക്കന്മാരും മലബാറിലേക്ക് തിരിച്ച് വന്ന് അവര്‍ക്ക് മറ്റ് രാജാക്കന്മാരെപ്പോലെ അവരുടെ പൂര്‍വ്വ രാജ്യത്തിന്റെ അധികാരം വേണമെന്ന് ആവശ്യപ്പെട്ടു. അവരുടെ അവകാശവാദം ന്യായവുമായിരുന്നു.
തന്മൂലം പ്രായോഗികമായി സാധ്യമായ രീതിയില്‍ താമരശ്ശേരി, കുറുമ്പ്രനാട് എന്നീസ്ഥലങ്ങളില്‍ അവരെ വാഴിക്കുകയും ആദായത്തിന്റെ അഞ്ചിലൊന്ന് അനുഭവിക്കാന്‍ അനുവദിക്കുകയും ചെയ്തു. ഇതിനെ നാലാം കൂര്‍ രാജാവായ പഴശ്ശിരാജാ എതിര്‍ത്തു. താന്‍ മാത്രമാണ് ടിപ്പുവിനെതിരായി ധീരമായി യുദ്ധം ചെയ്തതെന്നും മറ്റുള്ളവര്‍ ഭയന്ന് നാട് വിട്ടവരാണെന്നും അതിനാല്‍ രാജ്യഭരണത്തില്‍ അവര്‍ക്കവകാശമില്ലെന്നും രാജ്യം മുഴുക്കെ തനിക്ക് മാത്രം അവകാശപ്പെട്ടതാണെന്നും അദ്ദേഹം വാദിച്ചു. ഇതിനെനെല്ലാം ഉപരി അദ്ദേഹത്തില്‍ കുടികൊണ്ടിരുന്ന സ്വാതന്ത്ര്യമോഹവും അഭിവാഞ്ഛയും ഒരു സ്വതന്ത്ര രാജാവിന്റെ അധികാരപരിധിയും അവകാശവും കയ്യൊഴിയാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചില്ല.
ഇപ്പോള്‍ അദ്ദേഹം തീര്‍ച്ചയായും കമ്പനിയോട് തുറന്ന കലാപത്തിലാണ് കഴിയുന്നത്. ടിപ്പുവിന്റെ കാലത്ത് അദ്ദേഹത്തിനെതിരായി പഴശ്ശിയും സൈന്യങ്ങളും അനുവര്‍ത്തിച്ച നയം തന്നെയാണ് ഇപ്പോള്‍ അദ്ദേഹം കമ്പനിക്കെതിരാറ്റും തുടര്‍ന്നുപോരുന്നത്. ഇതിന്റെ ഫലമായി ഇപ്പോഴും സംഘട്ടനങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. കമ്പനിസൈന്യത്തിന് വമ്പിച്ച നാശനഷ്ടങ്ങള്‍ ഉണ്ടായതിന് പുറമെ രാജ്യം തന്നെ വലിയ ഒരരക്ഷിതാവസ്ഥയില്‍ കഴിയുകയാണ്.
നീണ്ടുനിന്ന കലാപവും യുദ്ധവും കാരണം ഇരുകൂട്ടരും ഏറെ ക്ഷീണിച്ചിരിക്കയാണ്. കുറച്ച് മുമ്പ് തന്റെ പൂര്‍വികമായ രാജ്യത്ത് നിന്ന് ലഭിക്കുന്ന ആദായത്തിന്റെ അഞ്ചിലൊന്ന് കിട്ടാവുന്നത്രയും സ്ഥലം ഉള്‍പ്പെടുന്ന വയനാടന്‍ പ്രദേശത്ത് അദ്ദേഹത്തിന് സ്വതന്ത്രാധികാരം സ്ഥാപിക്കാന്‍ അനുമതി നല്‍കുകയാണെങ്കില്‍ തന്റെ കൈവശമുള്ള എല്ലാ സ്ഥലങ്ങളും കമ്പനിക്ക് നല്‍കാമെന്ന് നിര്‍ദ്ദേശം മുമ്പോട്ട് വെയ്ക്കുകയുണ്ടായി. അത് അംഗീകരിക്കപ്പെടുകയുണ്ടായില്ല. മാത്രമല്ല, ഇത്തരമൊരു സാഹചര്യം സൃഷ്ടിക്കുന്നതിന് സഹായിക്കുന്ന വിധം സൈനിക നടപടികളുടെ ശക്തി കുറഞ്ഞിട്ടുമില്ല.
ഇപ്പോള്‍ യാതൊരുവിധ ഒത്തുതീര്‍പ്പിനും സാധ്യതയില്ലാത്ത വിധം ശത്രുതയും വര്‍ദ്ധിച്ചിരിക്കയാണ്. അതുകൊണ്ട് ശക്തമായ നടപടികള്‍ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. കാരണം മലയാളക്കരയിലുള്ള എല്ലാ നായ്നമാരും കലാപകാരികള്‍ ഉള്ളുകൊണ്ട് വിജയിക്കണമെന്ന് ആഗ്രഹിക്കുന്നവരത്രെ!"
ബൂക്കാനന്‍ കണ്ടറിഞ്ഞവതരിപ്പിക്കുന്ന പഴശ്ശിരാജായുടെ ചരിത്രാഖ്യാനത്തില്‍ കൊളോണിയല്‍ യുക്തികള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തില്‍ ആദ്യമായി ആദിവാസികളെ രാഷ്ട്രീയമായി സംഘടിപ്പിക്കുകയും രാഷ്ട്രീയസമരത്തിലേക്കെത്തിക്കുകയും ചെയ്തു എന്നതാണ് പഴശ്ശിയില്‍ ഞാന്‍ കാണുന്ന പ്രാധാന്യം. എന്നാല്‍ ബുക്കാനന് പഴശ്ശി ഒരു നായര്‍ പടത്തലവന്‍ മാത്രം!നാട്ടുകൂട്ടങ്ങളില്‍ കെട്ടുകഥയായും ഓര്‍മ്മയായും നിറഞ്ഞ് നില്‍ക്കുന്ന 'തന്റെ ശരീരം തൊട്ട് അയിത്തമാ'ക്കരുതെന്ന് വെള്ളക്കാരോട് പറഞ്ഞ് ആത്മഹത്യ ചെയ്ത പഴശ്ശിരാജായില്‍ മറ്റ് ചില യുക്തികളാണ് നിലനില്‍ക്കുന്നത്. സിനിമയിലാകട്ടെ ചരിത്രത്തിന് വിരുദ്ധമായി സേനാനായകന്റെയും മറ്റും മരണത്തിനൊടുവില്‍ ചരിത്രനായകന്‍ വെടിയേറ്റ് മരിക്കുന്നതില്‍ ആ മാധ്യമത്തിന്റെ യുക്തികളായിരിക്കും പ്രവര്‍ത്തിച്ചിരിക്കുക. അപ്പോള്‍ പിന്നെ വെള്ളക്കാരോട് സന്ധിയില്ലാതെ സമരം ചെയ്ത ടിപ്പുവിനേക്കാള്‍ രാജ്യസ്നേഹിയായി കാലു മാറുന്ന പഴശ്ശിയെ ചിത്രീകരിക്കുനതിലെ യുക്തിയെ ചോദ്യം ചെയ്ത ചരിത്രകാരന്മാരുടെ യുക്തിയോട് മാത്രം കലമ്പുന്നതെന്തിന്? ഒരു ചരിത്രസന്ദര്‍ഭം വ്യത്യസ്ത ആഖ്യാനങ്ങളിലൂടെ സങ്കീര്‍ണ്ണമായ ഒരു വ്യവഹാരരൂപമായി മാറുന്നതും ആത്യന്തികമായ ശരികള്‍ മാഞ്ഞുപോകുന്നതും അങ്ങനെയാണ്. ടിപ്പുവിനെ മൈസൂര്‍ കടുവയും പഴശ്ശിയെ വീരകേരള സിംഹവുമാക്കിയതിലും എന്ത് കാട്ടു നീതിയാണ് പ്രവര്‍ത്തിച്ചിട്ടുണ്ടാകുക?
http://sngscollege.info/
http://vijnanacintamani.org/