അല്ല, പിന്നെ!!

എഴുത്തില്‍ പഴയ ചിലത്!
പോര്‍ബന്ധറില്‍ നിന്ന് സബര്‍മതിയിലേക്കുള്ള ദൂരം
  • ലൗ ജിഹാദ്‌ !!!!!
  • കവിത ചൊറിച്ചിലുണ്ടാക്കുന്ന മൂത്രപ്പുരകളോ?
  • ആ നാടുകടത്തല്‍ നൂറുവര്‍ഷത്തിലേക്ക്!
  • രണ്ടായ്‌ മുറിച്ചത്! **
  • പിരിയേണമോ അരങ്ങില്‍ നിന്നുടന്‍?
  • പോത്തിനെ കൊല്ലേണ്ടതെങ്ങനെ?
  • 9/11
  • ഗണപതിക്ക് കുറിച്ചത്!
  • ബിരുദപാഠ്യപദ്ധതി - പഠനപ്രവര്‍ത്തനങ്ങളുടെ മാര്‍ഗരേഖ
  • ഭരണകൂടങ്ങളുടെ ഭീകരവാദം
  • എന്തു പറ്റി മാഷേ?
  • ഗൂഗിളൊരുമ്പെട്ടാല്‍ മൈക്രോസോഫ്റ്റും തടുക്കുമോ?
  • സ്വവര്‍ഗരതിക്കാരെ ഭയക്കുന്നതാര്?
  • കവിതക്കേസില്‍ ഞാന്‍ ഹാജര്‍!
  • ആലോകമലയാളം 4 കോളറക്കാലത്തെ ബ്രാണ്ടി ചികില്‍സ!
  • സുപ്പീരിയര്‍ അഡ്വൈസര്‍ റീലോഡഡ്.
  • സ്വന്തം കൂട്ടില്‍ കാഷ്ഠിക്കുന്ന ഹിംസ്രജന്തുക്കള്‍
  • എ.എം.ഡി.യെന്താ കമ്പ്യൂട്ടര്‍ ലോകത്തെ ദലിതനോ?
  • ശശികുമാറിന്റെ മാനസപുത്രിയെ മര്‍ഡോക്ക് വേള്‍ക്കുമ്പോള്‍
  • ട് വളര്‍ത്തുന്ന അഴീക്കോട്
  • നളിനി ജമീല പാഠപുസ്തകമാകുമ്പോള്‍ !
  • ആലോകമലയാളം :മരച്ചീനിയും മക്രോണിയും
  • മലയാളിയുടെ അനുപ്രയോഗ‌ങ്ങള്‍
  • ചെറിയ കേരളവും വലിയ കോയി തമ്പുരാന്മാരും
  • ബ്ലോഗുകള്‍ക്കു നല്ല നടപ്പോ?
  • ആലോകമലയാളം പന്നിപ്പനിക്കിടയില്‍ ചില പന്നിവിചാരങ്ങള്‍
  • ആലോകമലയാളം . അച്ചാറും പപ്പടവും
  • കമ്യുണിസത്തില്‍ ചില അബോര്‍ഷന്‍ കേസുകള്‍
  • ഭാഷാസൂത്രണത്തിന്റെ മേഖലകള്‍
  • വാക്കുതര്‍ക്കം - പറഞ്ഞവാക്കിന് ഒരു വില വേണ്ടേ?
  • ബിരുദതലപാഠ്യപദ്ധതി പുനസംഘാടനത്തിന്റെ പ്രശ്നങ്ങള്‍
  • ഭാഷാസൂത്രണം-നിര്‍വ്വചനങ്ങള്‍
  • ഭാഷാസുത്രണവും മലയാളവും - പഠനത്തിനൊരാമൂഖം
  • ബിരുദതല പാഠ്യപദ്ധതി പുനഃസംഘടനയും മലയാള പഠനവും
  • ടെലിവിഷന്‍ മലയാളവും ടെലിവിഷന്‍ മലയാളികളും
  • ആര്യദ്രാവിഡ സങ്കലനവും മലയാള വ്യാകരണ സിദ്ധാന്തങ്ങളും
  • Monday 16 November 2009

    ലെവി സ്ട്രോസ്സ്:ഒരു നൂറ്റാണ്ടിന്റെ ജ്ഞാനവലയം!

    'I hate traveling and explorers'
    സാമൂഹ്യശാസ്ത്രത്തില്‍ ഒരു നൂറ്റാണ്ടിന്റെ ജ്ഞാനഭാരം കെയൊഴിഞ്ഞ് ലെവി സ്ട്രോസ്സ് വിടപറഞ്ഞു. ജ്ഞാന മണ്ഡലത്തിലെ വലിയ വിസ്ഫോടനങ്ങള്‍ക്കും പിളര്‍പ്പുകള്‍ക്കും സാക്ഷിയായ ഇരുപതാം നൂറ്റാണ്ടില്‍ സ്വയം ചരിത്രമായി എഴുന്നേറ്റു നില്‍ക്കുന്നവര്‍ ചില്ലറാക്കാരാവില്ല, ഉറപ്പ്. അത്തരം ആഴത്തില്‍ വേരുള്ള ഒരു ഉപ്പുപാറയായിരുന്നു ക്ലോദ് ലെവി സ്ട്രോസ്സ്.

    ‘ചലനാത്മകവും അതിനാല്‍ തന്നെ നിരന്തരപരിണാമിയുമാണ്‌ ലോകം എന്നതിനാല്‍ അതിനെ നിശ്ചലമാക്കിയാണ്‌ നാം നിരീക്ഷിച്ച് വിശകലനം ചെയ്യുന്നതെന്ന് ‘പറഞ്ഞത് ലെവി സ്ട്രോസ്സ് ആണ്‌. മഴവില്ലിന്റെ നിറം ഏഴ് എന്ന് നിജപ്പെടുത്തുന്നതിന്റെ യുക്തി ആതാണ്‌. സാമൂഹ്യ-മാനവിക വിജ്ഞാനങ്ങളുടെ നാള്‍ വഴികളും അങ്ങനെ തന്നെ. പ്രവാഹരൂപിയായ അതിന്റെ ചരിത്രം ഏറ്റവും സങ്കീര്‍ണ്ണമാകുന്നത് കഴിഞ്ഞ നൂറ്റാണ്ടിലാണ്‌. ഈ ഒഴുക്കിനെ ഒന്ന് തടയിട്ട് അതിനെ ചരിത്രമായി അടയാളപ്പെടുത്തുമ്പോള്‍ ചില ശൃംഗങ്ങളും തടങ്ങളും പ്രത്യക്ഷമാകും. അതില്‍ ഔന്നത്യം കൊണ്ട്, വന്യസൗന്ദര്യം കൊണ്ട്, സജീവത കൊണ്ട് പെട്ടെന്ന് ഗോചരമാകുന്ന ഒരു ശീര്‍ഷം ലെവിസ്ട്രോസ്സിന്റെതാണ്‌. വിവിധ ജ്ഞാനശാസ്ത്രങ്ങളിലായി പടര്‍ന്നു കിടക്കുന്ന ഒരു കാട്ടുവൃക്ഷം. ഘടനാവാദത്തിന്റെ പൂര്‍ണ്ണകുംഭം എന്നു പറയുമ്പോലെ തന്നെ ഘടനാനന്തരവാദത്തിലേക്ക് തുറക്കുന്ന താക്കോല്‍ പഴുതും അദ്ദേഹം തന്നെ.

    ഒരു ഫ്രഞ്ച് നരവംശശാസ്ത്രകാരനായ ഈ ജൂതന്റെ ആദ്യകാല സ്വാധീനങ്ങള്‍ ഫ്രോയ്ഡൂം മാര്‍ക്സുമൊക്കെ ആയിരുന്നു. എന്നാല്‍ ലിംഗ്വിസ്റ്റിക്ക് സര്‍ക്കിളുകളില്‍ നിന്ന് സസൂറിനെയും യാക്കോബ്സണെയും തിരിച്ചറിഞ്ഞപ്പോളാണ്‌ സ്ട്രോസ്സിന്‌ തന്റെ വഴി തുറക്കുന്നത്. അസ്തിത്വവാദത്തിന്റെയും മാനവികവാദത്തിന്റെയും മാര്‍ക്സിസത്തിന്റെയുമൊക്കെ വള്ളികള്‍ പടര്‍ന്ന ഒരു സ്ട്രചറലിസ്റ്റാണദ്ദേഹം. ഒരു പരിധി വരെ മനുഷ്യവിരുദ്ധമായിരുന്ന നരവംശശാസ്ത്രത്തില്‍ സാസ്കാരിക നരവംശ ശാസ്ത്രത്തിന്റെ പുതിയ വഴി തുറക്കാന്‍ അദ്ദേഹത്തിന്‌ സാധിച്ചു. കുടുംബ ബന്ധങ്ങളില്‍, മനുഷ്യന്റെ പെരുമാറ്റശീലങ്ങളില്‍, നീറങ്ങളുടെ ഉപയോഗത്തില്‍ പാചകരീതികളില്‍, പിന്തുടര്‍ന്നുവരുന്ന മിത്തുകളില്‍, ഗോത്രജീവിതങ്ങളില്‍ ഒക്കെ പോസ്റ്റ് സസ്സൂറിയന്‍ ഘടനാവാദത്തിന്റെ ദ്വന്ദ്വാത്മക വിശകലന തന്ത്രങ്ങള്‍‍ പ്രവര്‍ത്തിപ്പിച്ച് മനുഷ്യ സംസ്കാരത്തിന്റെ നിഗൂഢയുക്തികളിലേക്ക് കടന്നു ചെല്ലാന്‍ നമ്മെ പ്രാപ്തരാക്കി. ഇതു വഴി ഒരേ സമയം ഇരട്ടത്തലയുള്ള ലക്ഷ്യമാണ്‌ അദ്ദേഹം സാക്ഷാത്കരിച്ചത്. നരവംശശാസ്ത്രത്തിന്റെ ഘടനാവാദവഴിയെയും അമേരിക്കന്‍ ഭാഷാശാസ്ത്രാധിഷ്ഠിതമായ പാരമ്പര്യത്തില്‍ നിന്ന് വ്യത്യസ്തമായി ഫ്രഞ്ച് ഘടനാവാദത്തിന്റെ സാംസ്കാരികസരണിയേയും ഒരേ സമയം അദ്ദേഹം ഉറപ്പിച്ചു. നരവംശശാസ്ത്ര സമീപനം ശാസ്ത്രീയ വിശകലനത്തിന്റെ തികവു നേടുന്നത് അങ്ങനെയാണ്‌. അചരിത്രപരവും പലപ്പോഴും ഇന്‍ഹ്യൂമനുമായ ഘടനാവാദത്തെ ചരിത്രവുമായി അടുപ്പിക്കുന്നതും മൂല്യാധിഷ്ഠിതമാക്കുന്നതും അദ്ദേഹം ആണ്‌. പ്രോപ്പിയന്‍ രേഖീയ വിശകലനത്തിന്റെ ഗണിതയുക്തിയല്ല ചരിത്രയുക്തികളെ ആഖ്യാനത്തില്‍ ലംബാത്മമായ തലത്തില്‍ കണ്ടെത്തുന്ന ലെവി സ്ട്രോസ്സിന്റെ യുക്തി. പില്‍കാലത്ത് പാരഡൈമുകളെ വേട്ടയാടുന്ന തരത്തിലേക്ക് ഈ പദ്ധതി പരിമിതപ്പെട്ടുവെങ്കിലും ലെവി സ്ട്രോസ്സ് അതുവഴി ചാടി കടന്ന അകലം ഘടനാവാദത്തിനപ്പുറത്തേക്കുമായിരുന്നു. മനശാസ്ത്രവിശകലനത്തിന്റെ ഊഹാധിഷ്ഠിതവും പലപ്പോഴും ആത്മനിഷ്ഠവുമായ തലത്തിലേക്ക് അദ്ദേഹത്തിന്റെ വിശകലനം കടക്കുന്നുണ്ട്. ഘടനാവാദത്തിന്റെ നിശ്ചിതത്വത്തെയും വസ്തുനിഷ്ഠതയെയും സംബന്ധിച്ച കടും പിടുത്തങ്ങള്‍ക്കപ്പുറമാണ്‌ അദ്ദേഹത്തിന്റെ നില. ലെവിസ്ട്രോസ്സില്‍ പ്രവര്‍ത്തിച്ച ദര്‍ശനത്തെ സംബന്ധിച്ച് പഠിതാക്കളില്‍ ആശയക്കുഴപ്പം ഉണ്ടാകുന്നത് അങ്ങനെയാണ്‌. ഉദാഹരണമായി നാഗരികജീവിതരീതികളെ ക്കുറിച്ച് പ്രാകൃത ജീവിതത്തിന്റെ മൂല്യബോധത്തില്‍ നിന്ന് കൊണ്ട് അദ്ദേഹം നടത്തുന്ന വിമര്‍ശനങ്ങള്‍ ഘടനാവാദത്തിന്റെ ദര്‍ശനമാണെന്ന് പരാവര്‍ത്തനം ചെയ്തവരുണ്ട്. സാങ്കേതികമായി ശരിയല്ല അത്. എന്നാല്‍ ഘടനാവാദം സ്ട്രോസ്സില്‍ നേടിയ വികാസം ആയി അതിനെ പരിഗണിക്കാം. സ്ട്രോസ്സിലെ അസ്തിത്വവാദിയും ഘടനാവാദിയും സങ്കീര്‍ണ്ണമായ ഒരു ബലതന്ത്രത്തിലാണ്‌ പ്രവര്‍ത്തിക്കുന്നത്. പ്രകൃതി സംസ്കൃതി എന്ന വിപരീതദ്വന്ദ്വങ്ങളില്‍ ഊന്നിയ അദ്ദേഹത്തിന്റെ സമീപനം പലര്‍ക്കും അത്ര സമ്മതമല്ല. സംഘര്‍ഷത്തിന്റെയും സമന്വയത്തിന്റെയും തലങ്ങള്‍ അതില്‍ കാണാം. സന്ദര്‍ഭത്തിനോ അര്‍ത്ഥത്തിനോ പ്രാധാന്യം നല്‍കാതെ ഘടനക്ക് നല്‍കിയ അമിതമായ ഊന്നലും അദ്ദേഹത്തിന്റെ സമീപനത്തിനെതിരായ വിമര്‍ശനമാണ്‌. പ്രോപ്പിനും മറ്റുമുണ്ടായതുപോലെ ഏറെ പിന്തുടര്‍ച്ചക്കാര്‍ ഫോക് ലോറിലും മറ്റും സ്ട്രോസ്സിന്‌ ഇല്ലാതെ പൊയത് ആ വഴി അത്ര സുഗമമല്ലാത്തതുകോണ്ടു കൂടിയാണ്‌.
    ഗോത്രലോകത്തു നിന്ന് വ്യവസായാനന്തരസമൂഹത്തിലേക്ക് വരെ നീളുന്ന ഒരു പാലത്തിലാണ്‌ അദ്ദേഹത്തിന്റെ വിശ്വമാനവന്‍ നിലയുറപ്പിച്ചിരിക്കുന്നത്. സാര്‍വകാലികവും സാര്‍വദേശീയവുമായ അയാളുടെ പെരുമാറ്റശീലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആന്തരീക മനോനിലകളിലായിരുന്നു ലെവിസ്ട്രോസ്സിന്റെ ശ്രദ്ധ.അദ്ദേഹം തുന്നിയെടുത്ത കുപ്പായം അയാള്‍ക്കുള്ളതാണ്‌. (ലെവിസ്ട്രോസ്സ് എന്ന് കേട്ടാല്‍ ആദ്യം നമ്മുടെ ഓര്‍മ്മയില്‍ തിളയ്ക്കുന്നത് നമ്മെ ജീന്‍സിടാന്‍ പ്രേരിപ്പിച്ച മറ്റൊരു ജൂതന്റെ മുഖമാണല്ലോ)
    അറു‍പതു ദശകം നീണ്ട അദ്ദേഹത്തിന്റെ സപര്യയിലെ ഏറ്റവും പച്ചപ്പുള്ള കാലം1935- മുതലുള്ള അല്പം നീണ്ട ബ്രസീലിയന്‍ ജീവിതകാലമാണ്‌. ആമസോണ്‍ ജീവിതത്തെ ക്കുറിച്ചെഴുതിയ ട്രിസ്റ്റസ്സ് ട്രോപ്പികസ്സ് ആണ്‌ അദ്ദേഹത്തിന്റെ സൈദ്ധാന്തിക രചനകളേക്കാള്‍ പലരെയും ആകര്‍ഷിക്കുക. സൂസന്‍ സൊണ്ടാഗിനെ പോലുള്ളവര്‍ ഇരുപതാം നൂറ്റാണ്ടിലെ പ്രമുഖ രചനകളിലൊന്നായി ഇതിനെ കണക്കാക്കുന്നു. പ്രാകൃതജീവിതങ്ങളോട് താനടക്കമുള്ള നാഗരികബുദ്ധിജീവികള്‍ കാണിക്കുന്ന അഭിനിവേശത്തെ ജുഗുപ്ത്സയോടെയാണ്‌ അദ്ദേഹം അവതരിപ്പിക്കുന്നത്. രസകര‍മായ ഒരു കാര്യം ഇത്തരം പഠനയാത്രകളില്‍ തദ്ദേശീയരുമായി നന്നായൊന്ന് വിനിമയം ചെയ്യാന്‍ പോലും സ്ട്രോസ്സിന്‌ കഴിഞ്ഞിരുന്നില്ലെന്നതാണ്‌. തികച്ചും പ്രൊഫഷണല്‍ ആയ ഒരു സമീപനം ആയിരുന്നു സ്ട്രോസ്സിന്റേത്. അതുകൊണ്ടാണ്‌ പലരും അദ്ദേഹത്തെ ഒരു ആം ചെയര്‍ പണ്ഡിതന്‍ എന്ന് വിളിക്കുന്നത്.
    The Elementary Structures of Kinship, Race and History, Structural Anthropology
    Totemism, The Savage Mind എന്നിവയാണ്‌ സ്ട്രോസ്സിന്റെ മറ്റ് ആദ്യകാല രചനകള്‍. നാലു വാല്യങ്ങളായി പടര്‍ന്നു കിടക്കുന്ന മിത്തോളജീസും സ്ട്രച്ചറല്‍ ആന്ത്രപ്പോളജിയുടെ തുടര്‍ വാല്യവും The Way of the Masks, Anthropology and Myth, The View from Afar, The Jealous Potter എന്നീ കൃതികളും അദ്ദേഹത്തിന്റെ പില്‍ക്കാല രചനകളില്‍ ഗണനീയമാണ്‌.

    1908- ല്‍ ബ്രസ്സല്‍സില്‍ ജനിച്ച സ്ട്രോസ്സ് പാരീസ് സര്‍ വകലാശാലയില്‍ ദീര്‍ഘകാലം നരവംശശാസ്ത്രാധ്യാപകനായിരുന്നു. ലോകത്തിലെ പ്രമുഖ യൂണിവേര്‍സിറ്റികളില്‍ നിന്നൊക്കെ ഡോക്റ്ററേറ്റ് ബിരുദം അദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ഫ്രഞ്ച് സര്‍ക്കാറിന്റെ പരമോന്നതബഹുമതികള്‍ക്കൊക്കെ അദ്ദേഹം അവകാശിയായി . അതി ബൃഹത്തായ ഒരു ആയുസ്സിന്റെ പുസ്തകം നൂറ്റൊന്നാം ജനമദിനം ആഘോഷിക്കുന്നതിന്റെ തൊട്ടു മുമ്പ് കഴിഞ്ഞയാഴ്ച അവസാനിച്ചു. എല്ലാ ജീവിതങ്ങളെയും പോലെ. ഏറെ ചെയ്ത് കഴിഞ്ഞിട്ടും എന്തൊക്കെയോ പൂര്‍ത്തിയാക്കാത്തതുപോലെ. ഒരോ മരണവും പോലെ സ്ട്രോസ്സിന്റെ വിടവാങ്ങലും നമുക്ക് നികത്താനാവാത്ത നഷ്ടമാകുന്നത് അങ്ങനെയാണ്‌.

    (സമകാലിക മലയാളത്തിനുവേണ്ടി എഴുതിയത്)

    No comments:

    Post a Comment

    പ്രതികരണങ്ങള്‍, സംശയങ്ങള്‍, ചോദ്യങ്ങള്‍ അറിയിക്കുക