ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധം ലോകത്തിന് സമ്മാനിച്ചത് ഉത്തരാധുനികത മാത്രമല്ല, ഭീകരവാദവുമായിരുന്നു. ദേശരാഷ്ട്രങ്ങളുടെ അതിര്‍ത്തികള്‍ക്കുള്ളില്‍ സംഘര്‍ഷമനുഭവിച്ച് കുഴപ്പം വരുത്തിവെച്ചിരുന്ന പ്രാദേശികവാദങ്ങളും ഗോത്ര, വംശീയ വിചാരങ്ങളും പലതരം ന്യൂനപക്ഷസാഹചര്യങ്ങളും സൃഷ്ടിച്ച വിഘടനവാദപരമായ ആശയസമുച്ചയങ്ങളുടെയും മുന്നേറ്റങ്ങളുടെയും പൊതുവിളിപ്പേരായിരുന്നു ഭീകരവാദം. കടുത്ത ചായം പൂശിയ രാഷ്ട്രദേശീയതാബോധങ്ങള്‍ 'വേരോടെ ഉന്മൂലനം ചെയ്യുന്നതിലപ്പുറമൊന്നുമില്ല' എന്ന മട്ടില്‍ ഉരുക്കുമുഷ്ടി കൊണ്ട് അടിച്ചമര്‍ത്തിയിരുന്ന ഇത്തരം പ്രവണതകളുടെ കാര്യകാരണങ്ങളിലേക്കോ പരിഹാരസാധ്യതകളിലേക്കൊ ചെന്നെത്തുന്ന വിവേകപൂര്‍ണ്ണമായ സമീപനം പൊതുവെ ഭരണകൂടങ്ങള്‍ കൈകൊണ്ടിരുന്നതുമില്ല. പല തരം അഭ്യന്തരപ്രശ്നങ്ങളും സാസ്കാരികമോ രാഷ്ട്രീയമോ ആയ തലത്തില്‍ കൈകാര്യം ചെയ്യേണ്ടതായിരുന്നു എങ്കിലും ആയുധം കൊണ്ട് നേരിടുന്ന രീതിയാണ് ഭീകരവാദത്തിലേക്കും ഭീകരവിരുദ്ധവേട്ടയിലേക്കും എത്തിച്ചത് എന്നതല്ലേ സത്യം?. ഇരുപക്ഷത്തിന്റേയും നീതിബോധവും വൈകാരികമൂല്യവും തുല്യമായിരുന്നു. അതു കൊണ്ടാണ് പല ഭീകരവിരുദ്ധമുന്നേറ്റങ്ങളും മറ്റൊരുതരം ഭീകരപ്രവര്‍ത്തനമായത്. ദേശസ്നേഹം കൊണ്ട് നാമതിനെ വൃത്തിയായി മൂടിയിരുന്നെങ്കിലും.
അമേരിക്ക പോലുള്ള അധിനിവേശശക്തികള്‍ അന്യരാജ്യങ്ങളിലെ ഇത്തരം അഭ്യന്തരക്കുഴപ്പങ്ങള്‍ പുകച്ചും വേണ്ടിടത്ത് പുറത്ത് ചാടിച്ചുമാണ് തങ്ങളുടെ അധിനിവേശം ഉറപ്പിച്ചുവന്നിരുന്നത്. പലപ്പോഴും ഭീകരവാദത്തിന്റെ ആഗോള ഏജന്‍സികളായിതന്നെ അമേരിക്ക പ്രവര്‍ത്തിച്ചുണ്ട്. ശീത സമരത്തിന്റെ അന്ത്യവും സോവിയറ്റ് യൂണിയന്റെ പതനവും എന്നാല്‍ ചിത്രം മാറ്റിമറിച്ചു. അമേരിക്കയുടെ പുതിയ ശത്രുക്കള്‍ ഈ ഭീകര സംഘങ്ങളായി മാറി.ദേശരാഷ്ട്രങ്ങളോട് അത്ര പ്രതിപത്തിയില്ലാത്ത പാന്‍ ഇസ്ലാമിക് ബോധം ഫണ്ടമെന്റലിസമായും ഭീകരവാദമായും ഇത്തരം അഭ്യന്തരക്കുഴപ്പങ്ങളെ ഒരുതരത്തില്‍ ഹൈജാക്ക് ചെയ്യുകയുമുണ്ടായി. വൈകാതെ ആഗോളവല്‍ക്കരണം ദേശരാഷ്ട്രങ്ങളെ അപ്രസക്തമാക്കുകയും ദേശീയബോധത്തിന്റെ നിറം കെടുത്തുകയും ചെയ്തു. ഭീകരവാദത്തിന്റെ ആഗോളവല്‍ക്കരണത്തിന് കൂടി ഇത് വഴിവെച്ചു. സെപ്റ്റംബര്‍ പതിനൊന്ന് നിര്‍ണ്ണായകമായ ഒരു വഴിത്തിരിവായിരുന്നു. ഭീകരവാദത്തിന്റെ ആഗോളമുഖം ലോകത്തിനു വെളിവായ ആ സംഭവം ഭീകരവാദത്തിനെതിരായ ആഗോള യുദ്ധത്തിലേക്കുമെത്തിച്ചു. ആഗോളദേശിയതയും ആഗോളഭീകരതയും തമ്മിലുള്ള ധര്‍മാധര്‍മ്മസമരം എന്ന ലേബലിലേക്ക് ഇന്ന് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. എല്ലാം ഭീകരവാദവും അതിനെതിരെ നടത്തുന്ന എത്ര രക്തരൂക്ഷിതമായ അടിച്ചമര്‍ത്തലും ലോകനന്മക്കായെന്നു ചിത്രീകരിക്കപ്പെടുന്നു. ചെറു ദേശീയതകളുടെയും സംസ്കാരങ്ങളുടെയും ഗോത്രങ്ങളുടെയും ചെറുത്തുനില്പ്പുകള്‍ പോലും ഈ തരത്തില്‍ അഡ്രസ്സ് ചെയ്യപ്പെട്ടപ്പോള്‍ അവിടെ നഷ്ടമായ മനുഷ്യനീതികള്‍, അവകാശങ്ങള്‍ എല്ലാം അപ്രസക്തമായി. ഇതിനെതിരെയുള്ള ജനാധിപത്യപരമായ പ്രതികരണങ്ങള്‍ പോലും ഭീകര പ്രവര്‍ത്തനമായി ചിത്രീകരിക്കപ്പെട്ടു. ബിനായക് സെന്‍ ഈ ഭരണകൂടഭീകരതയുടെ ഒരു ഇര മാത്രമായിരുന്നു. അറിയപ്പെടാത്ത എത്ര മനുഷ്യാവകാശ ധ്വംസനങ്ങള്‍ , വംശഹത്യകള്‍, മനുഷ്യകുരുതികള്‍!
ഇന്‍ഡ്യന്‍ ഭീകരവാദചരിത്രത്തില്‍ ഏറെ സവിശേഷതകള്‍ ഉള്ളതാണ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടേത്. പ്രശ്നം യഥാര്‍ഥത്തില്‍ രാഷ്ട്രീയമായിരുന്നില്ല, സാസ്കാരികവും വംശീയവുമായിരുന്നു. സൂക്ഷ്മഗോത്രത്തനിമകള്‍ സങ്കീര്‍ണ്ണമായ ഗോത്രബന്ധങ്ങള്‍, മേല്‍കീഴ് ബന്ധങ്ങള്‍, മതപരിവര്‍ത്തനം കുടിപ്പകകള്‍ അധിനിവേശങ്ങള്‍ എല്ലാം ഇടകലര്‍ന്ന് കിടക്കുന്ന സൂക്ഷ്മ ഉപദേശീയബോധങ്ങളെ വിവേകപൂര്‍വം ഇഴ പിരിച്ച് എടുത്ത് ജനാധിപത്യപരമായ പരിഹാരം കാണാനുള്ള യുക്തിയും ഭരണകൂടങ്ങള്‍ക്കുണ്ടായില്ല.
പിന്നീട് സംഭവിച്ചതൊക്കെയും സംഭവിക്കാന്‍ പാടില്ലാത്തത് ആയിരുന്നു. മിസോറാമിലും മറ്റും രാഷ്ട്രീയപരിഹാരങ്ങളിലേക്ക് എത്തിക്കാന്‍ കഴിഞ്ഞെങ്കിലും ഈ ഗോത്രമേഖലകളില്‍ ഇന്നും അസ്വാസ്ഥ്യം വളരുന്നതിലും ഉള്‍ഫാ പോലുള്ള അതിതീവ്രപ്രസ്ഥാനങ്ങളിലേക്ക് യുവാക്കള്‍ ചെന്നെത്തുന്നതിലും ഭരണകൂടങ്ങളുടെ അപക്വമായ സമീപനങ്ങള്‍ക്ക് ചെറുതല്ലാത്ത പങ്കുണ്ട്. ഇതിനിടയില്‍ സംഭവിക്കുന്ന മനുഷ്യാവകാശധ്വംസനങ്ങള്‍ മാധ്യമശ്രദ്ധയില്‍ പോലും പെടാറില്ല. ഇതില്‍ ഏറ്റവും ക്രൂരം വ്യാജ ഏറ്റുമുട്ടലുകള്‍ മൂലം നടക്കുന്ന മനുഷ്യക്കുരുതികളാണ്. പലപ്പോഴും സര്‍ക്കാര്‍ സേനകള്‍ ഇക്കാര്യത്തില്‍ പ്രതിക്കൂട്ടിലാകാറുമുണ്ട്. ആള്‍ക്കൂട്ടത്തില്‍ നിന്ന് ആരെയും അടര്‍ത്തിമാറ്റി നിസ്സാരമായി കൊന്ന് തള്ളുന്ന ഈ പ്രവണത ഇന്ന് ഭരണപ്പാര്‍ട്ടികളുടെ സ്വകാര്യസേനകളിലേക്കും പടര്‍ന്നിരിക്കുന്നു. തീവ്രവാദികള്‍ നടത്തുന്ന കൊടും കൊലകള്‍ പോലെ ഇതിനെയും ജനാധിപത്യബോധമുള്ള ആര്‍ക്കും അംഗീകരിക്കാനാവില്ല. ഇന്ന് വാര്‍ത്തകള്‍ പോലും അല്ലാതായ ഈ വ്യാജഏറ്റുമുട്ടല്‍ കൊലകളില്‍ അവസാനത്തേത് ഇക്കഴിഞ്ഞ ജൂലായ് ഇരുപ്ത്തിമൂന്നിന് മണിപ്പൂരില്‍ സംഭവിച്ചതാണ്. ഇംഫാലിലെ മാര്‍ക്കറ്റ് സമുച്ചയത്തില്‍ വെച്ച് തീവ്രവാദിയെന്ന് ആരോപിച്ചാണ് പോലീസ് കമാന്‍ഡോകള്‍ ഛാ സഞ്‌ജിത്തിനെ (27) കൊലപ്പെടുത്തിയത്. യാതൊരു പ്രകോപനവും ചെറുപ്പക്കാരനില്‍ നിന്നുണ്ടായിരുന്നില്ല എന്ന് ഈ സംഭവത്തെ വിശദമായി പകര്‍ത്തിയ ഫോട്ടോകള്‍ പറയുന്നു. പറയത്തക്ക തീവ്രവാദബന്ധമൊന്നും അയാളില്‍ കണ്ടെത്താണും കഴിഞ്ഞിട്ടില്ല.ഈ ചെറുപ്പക്കാരന്‍ ആരോഗ്യകാരണങ്ങളാല്‍ പി എല്‍ എ യില്‍ നിന്ന് പുറത്ത് പോന്നതാണെന്നാണ് പറയപ്പെടുന്നത്. ഈ സംഭവത്തെ വ്യക്തമാക്കുന്ന തെഹല്‍ക്കയുടെ റിപ്പോര്‍ട്ടും ജീവിക്കുന്ന തെളിവുകള്‍ ആയ ഓരോ നിമിഷത്തെയും ചിത്രീകരിക്കുന്ന ഫോട്ടോകളും ഈ ലിങ്കില്‍ കാണാം.
ഒരു മനുഷ്യജീവന്‍, അതെത്ര നിസ്സാരമാണ് എന്ന് ഈ ചിത്രങ്ങള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. യാതൊരു ചെറുത്തുനില്പ്പുമില്ലാതെ ഒരു യുവാവ് ഒരാള്‍ക്കൂട്ടഭീകരതയുടെ എന്ന പോലെ ഭരണാകൂടഭീകരതയുടെ ഇരയായിരിക്കുന്നു.എല്ലാ നിയമങ്ങളും ജനാധിപത്യാവകാശങ്ങളും മനുഷികമൂല്യങ്ങളും തന്നെ കാറ്റില്‍ പറത്തി മണിപ്പൂര്‍ പോലീസ് കമാന്റോസ് നടത്തിയ ഈ കുരുതി മണിപ്പൂരിന്റെ മനസ്സിനെ എത്ര ആഴത്തില്‍ മുറിവേല്പ്പിച്ചു എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.
ആ തെരുവിന്റെ മൂലയില്‍ നിന്ന് ചാരക്കണ്ണുകള്‍ നിങ്ങള്‍ക്ക് നേരെ തോക്കുചൂണ്ടുന്നത് കാണുന്നില്ലേ സുഹൃത്തേ, മരിക്കുന്നതിന് മുമ്പ് ഇതു കൂടി പറയൂ. അധികാരത്തിന്റെ ഏത് ദന്ത ഗോപുരങ്ങള്‍ക്കു നേരെയാണ് നിശ്ചലമാകാന്‍ പോകുന്ന നിങ്ങളുടെ വിരല്‍ ചൂണ്ടിപ്പോയത്?
http://sngscollege.info
http://vijnanacintamani.org/
കഷ്ടം!അത്രമേല്‍ സങ്കടകരം!
ReplyDeleteആള്‍ക്കൂട്ടത്തില്‍ നിന്ന് ആരെയും അടര്‍ത്തിമാറ്റി നിസ്സാരമായി കൊന്ന് തള്ളുന്ന ഈ പ്രവണത ഇന്ന് ഭരണപ്പാര്‍ട്ടികളുടെ സ്വകാര്യസേനകളിലേക്കും പടര്‍ന്നിരിക്കുന്നു. തീവ്രവാദികള്‍ നടത്തുന്ന കൊടും കൊലകള്‍ പോലെ ഇതിനെയും ജനാധിപത്യബോധമുള്ള ആര്‍ക്കും അംഗീകരിക്കാനാവില്ല.
ReplyDelete