അല്ല, പിന്നെ!!

എഴുത്തില്‍ പഴയ ചിലത്!
പോര്‍ബന്ധറില്‍ നിന്ന് സബര്‍മതിയിലേക്കുള്ള ദൂരം
  • ലൗ ജിഹാദ്‌ !!!!!
  • കവിത ചൊറിച്ചിലുണ്ടാക്കുന്ന മൂത്രപ്പുരകളോ?
  • ആ നാടുകടത്തല്‍ നൂറുവര്‍ഷത്തിലേക്ക്!
  • രണ്ടായ്‌ മുറിച്ചത്! **
  • പിരിയേണമോ അരങ്ങില്‍ നിന്നുടന്‍?
  • പോത്തിനെ കൊല്ലേണ്ടതെങ്ങനെ?
  • 9/11
  • ഗണപതിക്ക് കുറിച്ചത്!
  • ബിരുദപാഠ്യപദ്ധതി - പഠനപ്രവര്‍ത്തനങ്ങളുടെ മാര്‍ഗരേഖ
  • ഭരണകൂടങ്ങളുടെ ഭീകരവാദം
  • എന്തു പറ്റി മാഷേ?
  • ഗൂഗിളൊരുമ്പെട്ടാല്‍ മൈക്രോസോഫ്റ്റും തടുക്കുമോ?
  • സ്വവര്‍ഗരതിക്കാരെ ഭയക്കുന്നതാര്?
  • കവിതക്കേസില്‍ ഞാന്‍ ഹാജര്‍!
  • ആലോകമലയാളം 4 കോളറക്കാലത്തെ ബ്രാണ്ടി ചികില്‍സ!
  • സുപ്പീരിയര്‍ അഡ്വൈസര്‍ റീലോഡഡ്.
  • സ്വന്തം കൂട്ടില്‍ കാഷ്ഠിക്കുന്ന ഹിംസ്രജന്തുക്കള്‍
  • എ.എം.ഡി.യെന്താ കമ്പ്യൂട്ടര്‍ ലോകത്തെ ദലിതനോ?
  • ശശികുമാറിന്റെ മാനസപുത്രിയെ മര്‍ഡോക്ക് വേള്‍ക്കുമ്പോള്‍
  • ട് വളര്‍ത്തുന്ന അഴീക്കോട്
  • നളിനി ജമീല പാഠപുസ്തകമാകുമ്പോള്‍ !
  • ആലോകമലയാളം :മരച്ചീനിയും മക്രോണിയും
  • മലയാളിയുടെ അനുപ്രയോഗ‌ങ്ങള്‍
  • ചെറിയ കേരളവും വലിയ കോയി തമ്പുരാന്മാരും
  • ബ്ലോഗുകള്‍ക്കു നല്ല നടപ്പോ?
  • ആലോകമലയാളം പന്നിപ്പനിക്കിടയില്‍ ചില പന്നിവിചാരങ്ങള്‍
  • ആലോകമലയാളം . അച്ചാറും പപ്പടവും
  • കമ്യുണിസത്തില്‍ ചില അബോര്‍ഷന്‍ കേസുകള്‍
  • ഭാഷാസൂത്രണത്തിന്റെ മേഖലകള്‍
  • വാക്കുതര്‍ക്കം - പറഞ്ഞവാക്കിന് ഒരു വില വേണ്ടേ?
  • ബിരുദതലപാഠ്യപദ്ധതി പുനസംഘാടനത്തിന്റെ പ്രശ്നങ്ങള്‍
  • ഭാഷാസൂത്രണം-നിര്‍വ്വചനങ്ങള്‍
  • ഭാഷാസുത്രണവും മലയാളവും - പഠനത്തിനൊരാമൂഖം
  • ബിരുദതല പാഠ്യപദ്ധതി പുനഃസംഘടനയും മലയാള പഠനവും
  • ടെലിവിഷന്‍ മലയാളവും ടെലിവിഷന്‍ മലയാളികളും
  • ആര്യദ്രാവിഡ സങ്കലനവും മലയാള വ്യാകരണ സിദ്ധാന്തങ്ങളും
  • Sunday 5 July 2009

    സ്വവര്‍ഗരതിക്കാരെ ഭയക്കുന്നതാര്?

    റിച്ചാര്‍ഡ് ഡോക്കിന്‍സ് പറയുന്നതുപോലെ ദൈവം സാഡോമസോക്കിറ്റും മെഗലോമാനിയാക്കും ഹോമോഫോബിക്കുമാണോ എന്നറിഞ്ഞുകൂടാ. പക്ഷേ ദൈവദാസന്മാര്‍ തീര്‍ച്ചയായും അങ്ങനെ തന്നെ.

    സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ഏറ്റവും സുപ്രധാനമായ ഒരു കോടതിവിധി വന്നിരിക്കുന്നു. സ്വവര്‍ഗരതിയെ ക്രിമിനല്‍ കുറ്റമായി കണ്ട് കടുത്ത ശിക്ഷ നല്‍കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 377 വകുപ്പ് എടുത്തുകളയേണ്ടതാണെന്നും അത് പൗരാവകാശലംഘനമാണെന്നുമാണ് ഡെല്‍ഹി ഹൈക്കോടതി വിധിച്ചിരിക്കുന്നത്. മെക്കാളെയുടെ കാലത്തു നടപ്പില്‍ വന്ന ഒരു ലിംഗവിവേചനത്തില്‍ ഊന്നിയ ഒരു കരിനിയമം ഇല്ലാതാകുമെന്നും കോടതി നിര്‍ദ്ദേശപ്രകാരം കേന്ദ്ര ഗവര്‍മെന്റ് സ്വവര്‍ഗരതിയെ നിയമവിധേയമാക്കുന്ന, ആണും പെണ്ണുമായല്ലാതെ ജീവിക്കുന്ന ലിംഗന്യൂനപക്ഷങ്ങള്‍ക്ക് പൗരാവകാശങ്ങള്‍ നല്‍കുന്ന ഭേദഗതി കൊണ്ടുവരുമെന്നു തന്നെയാണ് പ്രതീക്ഷിക്കേണ്ടത്. ഇന്‍ഡ്യന്‍ ജനാധിപത്യത്തിനും പൗര‍ബോധത്തിനും സിവിലിയന്‍ സാമൂഹ്യവ്യവസ്ഥക്കും പ്രായപൂര്‍ത്തിയായിരിക്കുന്നു എന്നാണ് ഈ വിധി വിളംബരം ചെയ്യുന്നത്. വൈദേശീക കൊളോണിയല്‍ കാലത്ത് നിയമമായി മാറിയ ഒരു ലിംഗവിവേചനത്തിനും മനു‍ഷ്യാവകാശധ്വംസനത്തിനും അറുതിയായിരിക്കുന്നു.

    സ്വാഭാവികമായും സാമ്പ്രദായിക യാഥാസ്ഥിതിക സമൂഹങ്ങള്‍ക്കും മതാധികാരകേന്ദ്രങ്ങള്‍ക്കും രുചിക്കുന്ന ഒന്നാകില്ല ഈ വിധി. തങ്ങള്‍ രൂപകല്പന ചെയ്ത അധികാരശ്രേണികളേയും ലോകവീക്ഷണത്തെയും ഉലയ്ക്കുന്ന എന്തിനോടും തീവ്രമായി പ്രതികരിക്കുക അവരുടെ ശീലമാണ്. ഇവിടെയും അത് തെറ്റിയില്ല. എന്നാള്‍ മറ്റൊരു ശ്രദ്ധേയമായ സംഗതി അതിനകത്ത് പ്രവര്‍ത്തിച്ചു. ഭൂരിപക്ഷ ഹൈന്ദവ സമൂഹമോ ഫാസിസ്റ്റ് - വര്‍ഗീയ വാദികള്‍ എന്ന് മുദ്രകുത്തപ്പെട്ട ഹിന്ദുത്വസംഘടനകളോ ഈ വിധിയെ അനുകൂലിക്കുകയോ ഏതാണ്ട് അവഗണിക്കുകയോ ചെയ്തു.എന്നാല്‍ ന്യൂനപക്ഷാവകാശങ്ങളെക്കുറിച്ച് വാതോരാതെ പറയുകയും, അതിന്റെ നേട്ടങ്ങള്‍ കൊയ്യുകയും, ഭൂരിപക്ഷ ഫാസിസ്റ്റ് പീഢനങ്ങളെക്കുറിച്ച് നിരന്തരം അലമുറയിടുകയും ചെയ്യുന്ന സംഘടിത ന്യൂനപക്ഷങ്ങള്‍ അതിനെ നിശിതമായി വിമര്‍ശിക്കുകയും ഈ വിധി നിയമമാക്കുന്നതിനെതിരെ കലാപ ഭീഷണി മുഴക്കുകയും ചെയ്തു.

    കാന്തപുരത്തിന്റെ സുന്നി വിഭാഗം അനുയായികളും കെ സി ബി സി യുമാണ് ഇതില്‍ മുന്‍പന്തിയില്‍ നിന്നത്. വിവിധ വേദികളില്‍ അവര്‍ ഈ വിധിക്കെതിരെ ഉന്നയിച്ച വിമര്‍ശനങ്ങളുടെ കാതലെന്താണ്? പരിശോധിച്ചു നോക്കാം.

    1.ഈ വിധി ഭാരതീയ സാംസ്കാരിക പൈതൃകത്തിന് മൂല്യവ്യവസ്ഥക്കും എ‍തിരാണ്.
    2. അത് കുടുംബ സങ്കല്പത്തിനും ഭദ്രതക്കും കുഴപ്പമുണ്ടാക്കും.
    3. ഇത്തരം പ്രകൃതി വിരുദ്ധ ബന്ധങ്ങള്‍ ധാര്‍മികതക്കെതിരാണ്.
    4. സ്വവര്‍ഗരതിയെ പ്രോല്‍സാഹിപ്പിക്കുന്നത് എയ്ഡ്സ് പോലുള്ള മാരകരോഗങ്ങള്‍ പടരുന്നതിന് ഇടയാക്കും.
    5. ആണും പെണ്ണുമല്ലാത്ത ജൈവാവസ്ഥയും സാമൂഹ്യാവസ്ഥയും ജനതികമോ മാനസികമോ ആയ വൈകല്യങ്ങളില്‍ നിന്നും ഉണ്ടാകുന്ന ഒരു രോഗവൈകല്യമാണ്. അവരെ ചികില്‍സിച്ച് ആണോ പെണ്ണോ ആക്കലാണ് ശരിയായ വഴി.
    6. സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാണ്. അതിനെ നിയമവിധേയമാക്കിയാല്‍ ജന്മനാ കുറ്റവാളികളും അക്രമാസക്തരുമായ ആളുകള്‍ ചെയ്യുന്ന കൊലപാതകവും ബലാല്‍സംഘവുമടക്കമുള്ള കുറ്റക്രുത്യങ്ങളെ സാധുവായി കണ്ട് അവരെ ശിക്ഷയില്‍ നിന്ന് ഒഴിവാക്കേണ്ടി വരും.
    7. അവസാനമായി ഇത് തങ്ങളുടെ മത നിയമങ്ങള്‍ക്ക് എതിരാണ്. അത് മത വിശ്വാസത്തിന്റെ പ്രശ്നമാണ്.

    ഇതില്‍ അവസാന യുക്തിയൊഴികെ മറ്റെല്ലാം ഒന്നാമത്തെ ആലോചനയില്‍ തന്നെ റദ്ദാകുന്ന മുടന്തന്‍ ന്യായങ്ങളാണ്. അവസാനത്തേതാകട്ടെ വളരെ അപകടകരമായ ഒരു മതമൗലികവാദത്തിന്റെ ബഹിര്‍സ്ഫുരണവുമാണ്. അത് അവസാനത്തേക്ക് മാറ്റി വെച്ച് മറ്റു സുന്ദരമായ വാദമുഖങ്ങളില്‍ സ്വയം മറഞ്ഞു നില്‍ക്കുന്നത് അവരുടെ ഹിഡണ്‍ അജണ്ടയുടെ തെളിവാണ്.
    ഇന്‍ഡ്യന്‍ സംസ്കാരവും സമൂഹവും സ്വവര്‍ഗരതിക്കും ആണും പെണ്ണുമല്ലാത്ത മൂന്നാം ലിംഗത്തിനും എതിരായിരുന്നു എനതിന് തെളിവുകളൊന്നുമില്ല. മറിച്ച് അതൊരു ഇന്‍ഡ്യന്‍ യാഥാര്‍ത്ഥ്യമായിരുന്നു എന്നും അതിനെ സ്വാഭാവികമായി ആ സംസ്കാരം( ഹൈന്ദവ സമൂഹം എന്ന് പറയുന്നില്ല) ഉള്‍കൊണ്ടിരുന്നു എന്നുമാണ് കരുതേണ്ടത്.മോഹിനീ രൂപവും അയ്യപ്പചരിതവും ബൃഹന്നളയും ഒക്കെ നിലനില്‍ക്കുന്ന ഹിന്ദു പുരാണങ്ങളും മറ്റും ഇത്നു തെളിവാണ്. നാഗരിക ജീവിതത്തില്‍ സവിശേഷ അവകാശങ്ങള്‍ ഹിജഡകളും മറ്റും അനുഭവിച്ചിരുന്നു. ഉത്തരേന്ത്യയിലും തമിഴകത്തും ഒക്കെ ഇന്നും ആ വ്യവസ്ഥ നിലനില്‍ക്കുന്നുണ്ട്. പല വിശേഷാവസരങ്ങളിലും ഇവരുടെ സാന്നിധ്യം മംഗളകരമായാണ് കണക്കാക്കുന്നത്. എന്തുകൊണ്ടാണ് ഹിന്ദു സമുദായം പൊതുവേയും ഹൈന്ദവ സംഘടനകള്‍ പ്രത്യേകിച്ചും ഈ വിധിക്കെതിരെ പ്രതികരിക്കാതിരുന്നത് എന്നതിന്റെ കാരണം അന്വേഷിക്കേണ്ടത് ഈ സാസ്കാരിക പശ്ചാത്തലത്തിലാണ്.
    ഇന്ത്യന്‍ സാംസ്കാരിക പൈതൃകം എന്ന പരികല്പന പോലും അശ്രദ്ധമായി ഉപയോഗിക്കേണ്ടതല്ല. അങ്ങനെ ഏകശിലാരൂപമായ ഒരു സംസ്കാരത്തിനെ പിന്‍പറ്റുന്ന, 'ഏകമുഖവും പിരമിഡിക് അധികാരഘടനയുള്ളതുമായ സംഘടിതമത'മായി ബഹുമുഖവും വ്യത്യസ്ത ധാരകള്‍ നിലനില്‍ക്കുന്നതും അതിനാല്‍ തന്നെ അത്യന്തം സങ്കീര്‍ണ്ണവുമായ ഇന്ത്യന്‍ ജീവിതത്തെ ചുരുക്കികെട്ടുന്നത് ഏത് മതരാഷ്ട്രീയാധികാരത്തിന്റെ യുക്തിയിലാണ് എന്ന് തിരിച്ചറിയേണ്ടതുണ്ട്. മതന്യൂനപക്ഷങ്ങള്‍ക്കെതിതാരായി എന്നും ഉപയോഗിച്ചുപോരുന്ന ഒരു യുക്തിയെ ഇക്കാര്യത്തില്‍ മറയാക്കി അവര്‍ തന്നെ പ്രയോഗിക്കുന്നു എന്നതാണ് വിചിത്രം. അതങ്ങനെ തന്നെ എന്നാണെങ്കില്‍ സെമിറ്റിക് മതവിശ്വാസങ്ങള്‍ ഈ പൈത്രുകത്തിന് എതിരല്ലേ എന്നു ന്യായമായും ചോദിക്കാവുന്നതാണ്. ഇന്ത്യന്‍ സാസ്കാരിക പൈതൃകത്തിന് എതിരാണ് എന്ന കാരണത്താല്‍ ഗോവധം നിരോധിക്കാമോ എന്ന ചോദ്യത്തിന് ഇവര്‍ എന്തു മറുപടി പറയും.
    ഇന്ത്യന്‍ സംസ്കാരം എന്നത് ഹിന്ദുസംസ്കാരം മാത്രമല്ല തങ്ങളും ഇന്ത്യയില്‍ ജനിച്ചുവളര്‍ന്നവരാണ് അതുകൊണ്ട് തങ്ങളുടെ സംസ്കാരവും അതിന്റെ ഭാഗമാണ് എന്നാണ് കെ.സി. ബി. സി വക്താവിന്റെ വാദം.അതേ നാവു കൊണ്ടു തന്നെ ലോകത്താകമാനം ഉള്ള ക്രൈസ്തവര്‍ക്ക് ഒരു പൊതു സംസ്കാരമാണുള്ളതെന്ന് അദ്ദേഹം പറയുകയും ചെയ്യുന്നു. അപ്പോള്‍ ലോകമാകമാനം ക്രൈസ്തവസഭ പിന്തുടരുന്നത് ഇന്ത്യന്‍ സംസ്കാരമാണോ എന്ന മറൂചോദ്യം ന്യായമാണ്.യഥാര്‍ത്ഥത്തില്‍ എല്ലാ ജനവിഭാഗങ്ങള്‍ക്കും മത-ജാതി വര്‍ഗ വംശഭേദമില്ലാതെ ജീവിക്കാന്‍ അവകാശം നല്‍കുന്ന നമ്മുടെ ഭരണഘടനയുടെ ഫേഡറല്‍- മതേതര ജനാധിപത്യ മൂല്യത്തെയാണ് ഇവര്‍ തമസ്കരിക്കുന്നത്. ഈ മൂല്യത്തിന്റെ അന്തസത്തയില്‍ നിന്നാണ് മത ന്യൂനപക്ഷങ്ങള്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ നല്‍കുന്ന സവിശേഷ വ്യവസ്ഥകള്‍ ഭൂരിപക്ഷത്തിന്റെ എതിര്‍പ്പുകള്‍ അവഗണിച്ചും നിലനിന്നു പോരുന്നത്. ആ വ്യവസ്ഥകള്‍ ഉപയോഗിച്ചാണ് വിദ്യാഭ്യാസ കച്ചവടമടക്കമുള്ള നിക്ഷിപ്തതാല്പര്യങ്ങള്‍ ന്യൂനപക്ഷലേബലില്‍ ഒരു മറയുമില്ലാതെ ഇവര്‍ സംരക്ഷിച്ചുപോരുന്നതും. എന്നാല്‍ മറ്റുതരം ന്യൂനപക്ഷങ്ങള്‍ക്ക് ഇത്തരം സവിശേഷാവകാശങ്ങള്‍ നല്‍കിക്കൂടാ എന്നു മാത്രമല്ല അവരെ ജീവിക്കാന്‍ പോലും അനുവദിച്ചുകൂടാ എന്നുപറയുന്നത് ഫാസിസമല്ലാതെ മറ്റെന്താണ്?
    വൈദേശിക ഭരണകാലത്ത് മെക്കാളെ ഉണ്ടാക്കിയ നിയമം എങ്ങനെ ഇന്ത്യന്‍ സംസ്കാരത്തിന്റെ നിയമമാകും?

    കുടുംബബന്ധത്തെ സംബന്ധിച്ച വാദം അതിലും വിചിത്രമാണ്. വിവാഹം എതിര്‍ ലിംഗങ്ങള്‍ തമ്മിലേ ആകാവൂ എന്നും അത് സന്തതികളെ ഉല്പാദിപ്പിക്കാനാണെന്നുമാണ് യുക്തി. ലൈംഗികാവശ്യങ്ങള്‍ക്കു മാത്രമാണ് കുടുംബ വിവാഹബന്ധങ്ങള്‍ എന്നാണോ? അങ്ങനെ എന്ന മട്ടിലാണ് മാസങ്ങള്‍ക്ക് മുമ്പ് കാന്തപുരം പ്രതികരിച്ചത്. സ്ത്രീകള്‍ക്ക് ആര്‍ത്തവകാലമുള്ളതിനാല്‍ ലൈംഗികാവശ്യങ്ങള്‍ക്കായി പുരുഷന് നാലു വരെ വിവാഹം ചെയ്യാമെന്നാണ് അദ്ദേഹം പറഞ്ഞത്. പുരുഷനെന്താ എന്നും ലൈംഗിക തൃഷ്ണയോടെ പരക്കം പായുന്ന വിത്തുകാളയാണോ? പുരുഷന്റെ ലൈംഗികാവശ്യങ്ങള്‍ നിറവേറ്റപ്പെടുന്നതിന് വേണ്ടിയാണോ കുടുംബ വ്യവസ്ഥ? അപ്പോള്‍ സാമ്പ്രദായിക കുടുംബത്തില്‍ ലിംഗനീതി സ്ത്രീക്കു പോലും ലഭിക്കുന്നില്ല എന്നതല്ലേ ശരി? ഈ മതങ്ങള്‍ പുരുഷനു വേണ്ടി മാത്രം സംസാരിക്കുന്നു എന്ന് പറഞ്ഞാല്‍ അതും ശരിയാകില്ലേ?സന്തതികള്‍ ഇല്ലാത്ത കുടുംബ ബന്ധങ്ങള്‍ ഒക്കെ പാഴാണ് എന്നു പറയാമോ? ഇണകളായി ജീവിക്കാനും സ്നേഹിക്കാനും പര‍സ്പരം പങ്കുവെക്കാനും മനുഷ്യനുള്ള വാസനയാണ് കുടുബത്തെ നിലനിര്‍ത്തുന്നത്. അത് അവന്/ അവള്‍ക്ക് വൈകാരികമായ സുരക്ഷിതത്വം നല്‍കുന്ന ഒരു അഭയ സ്ഥാനമാണ്. തീര്‍ത്തും വ്യക്തിപരമായ ഈ ബന്ധത്തില്‍ മതങ്ങള്‍ക്കൊന്നും ചെയ്യാനില്ല.അത്തരം ഒന്നിച്ചുള്ള ജീവിതം കേവലം ലൈംഗികാവശ്യങ്ങള്‍ക്ക് മാത്രമല്ലാത്തതിനാല്‍ ആണിനും പെണ്ണിനും എന്നതുപോലെ ആണിനും ആണിനും അല്ലെങ്കില്‍ പെണ്ണിനും പെണ്ണിനും ഒന്നിച്ച് സാധ്യമാണ്. തീര്‍ത്തും വ്യക്തി സ്വാതന്ത്യത്തിന്റെ പ്രശ്നമാണത്. മതങ്ങള്‍ക്കോ ഭരണാകൂടത്തിനോ അതില്‍ ഇടപെടേണ്ട ആവശ്യമില്ല.
    ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശകാര്യത്തില്‍ ഈ സംഘടനകള്‍ എടുത്ത നിലപാട് എന്തായിരുന്നു. കുടുംബത്തിനകത്ത് സ്ത്രീക്ക് തുല്യനീതി നല്‍കാത്ത അവരാണോ കുടുംബ ഭദ്രതയെയും മൂല്യങ്ങളെയും കുറിച്ച് വാചാലരാവുന്നത്. പുരോഹിതര്‍ക്ക് ഈ മൂല്യവത്തായ കുടുംബബന്ധത്തിന്റെ അവകാശം നിഷേധിക്കുന്നതെന്തുകൊണ്ടാണ്?
    ധാര്‍മികത കേവലതയില്‍ നിര്‍ണ്ണയിക്കപ്പെടേണ്ട ഒന്നല്ല. ആപേക്ഷികമാണത്. ഒരു ജനതയുടെ, അവര്‍ എത്ര ചെറിയ ന്യൂനപക്ഷമായാലും ജിവിക്കാനുള്ള അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നത് ഏത് ധാര്‍മികനീതിയാലാണ്? ധര്‍മം വ്യക്തിതലത്തിലും സാമൂഹ്യബന്ധങ്ങളിലുമാണ് നിര്വചിക്കപ്പെടേണ്ടത്.

    സ്വവര്‍ഗലൈംഗികത എയ്ഡ്സ് പടരുന്നതിന് ഇടയാക്കും എന്ന വാദം ഏതെങ്കിലും തരത്തില്‍ തെളിയിക്കപ്പെട്ട ഒന്നല്ല. സ്വവര്‍ഗലൈംഗിക ബന്ധം കര്‍ശനമായി വിലക്കിയിട്ടും എയ്ഡ്സ് രോഗികളുടെ എണ്ണത്തിന്റെ പട്ടികയില്‍ ഇന്‍ഡ്യ മുന്‍പന്തിയില്‍ എത്തി എന്നത് തന്നെ ഈ വാദത്തെ പൊളിക്കുന്നുണ്ട്. ഈ വിധി എയ്ഡ്സിനെതിരായ പ്രവര്‍ത്തനങ്ങളെ ബഹുദൂരം മുന്നോട്ടുകൊണ്ടുപോകുമെന്നാണ് അണെയ്ഡ്സ് എന്ന സംഘടനയും അഭിഭാഷകനായ ആനന്ദ് ഗ്രോവറും പറയുന്നത്.
    ഇത് ജനിതക വൈകല്യമോ മാനസികരോഗമോ ആണെന്നും ചികില്‍സിച്ചു മാറ്റേണ്ടതാണെന്നുമുള്ള വാദം പൂര്‍ണ്ണമനുഷ്യര്‍ എന്ന അഹംബോധത്തിന്റെഉല്പ്പന്നമാണ്. കൊളോണിയലിസത്തിന്റെ സാംസ്കാരിക യുക്തിയും അതായിരുന്നു. പ്രാക്രുതരെ സാംസ്കാരികസമ്പന്നന്മാരാക്കുക എന്ന പരിഷകരണ യുക്തി. ശുശ്രൂഷ ചെയ്ത് ഇവരെ മാറ്റിയെടുക്കാമോ എന്നാണ് ചോദ്യം. ശരീരവൈകല്യം സംഭവിച്ചവരോട് കാണിക്കുന്നതരം അനുകമ്പയാണിവര്‍ അര്‍ഹിക്കുന്നത് എന്നാണവരുടെ താല്പര്യം. തങ്ങള്‍ക്കൊരു കുഴപ്പവുമില്ല തങ്ങള്‍ക്കാരുടേയും ശുശ്രൂഷയോ പരിരക്ഷയോ അനുകമ്പയോ ആവശ്യമില്ല എന്നവര്‍ ഉറച്ചു പറയുന്നു. മറിച്ച് തങ്ങള്‍ക്കു വേണ്ടത് ചില മനുഷ്യാവകാശങ്ങളും ജീവിക്കാനുള്ള സ്വാതന്ത്ര്യവുമാണ്.അത് നല്‍കുമോ എന്നതാണ് ചോദ്യം. ജനിതകമായി കുഴപ്പമില്ലാത്ത ശാരീരിക മാനസിക വൈകല്യങ്ങളില്ലാത്ത പൂര്‍ണ്ണമനുഷ്യരുടെ ലോകം എന്തു മറുപടി പറയും?
    ഇതില്‍ ഏറ്റവും നീചം സ്വവര്‍ഗ്ഗരതിക്കാരെയും ആണും പെണ്ണുമല്ലാത്ത മനുഷ്യജീവികളെയും കൊലപാതകികളുടെയും ബലാല്‍സംഘക്കാരുടെയും മറ്റു ക്രിമിനല്‍ ഗണത്തിലുള്ളവരുടെയും പട്ടികയില്‍ പെടുത്തി പറയുന്ന ഇവര്‍ക്കൊക്കെ അതിനുള്ള സ്വാതന്ത്ര്യം നല്‍കാമോ എന്ന ചോദ്യമാണ്. ഉഭയസമ്മതപ്രകാരമുള്ള സാമ്പത്തികലക്ഷ്യങ്ങള്‍ക്കു വേണ്ടിയല്ലാത്ത പ്രായപൂര്‍ത്തിയായ രണ്ടു പേര്‍ തമ്മില്‍ തീര്‍ത്തും സ്വകാര്യതയില്‍ നടത്തുന്ന ലൈംഗികബന്ധം എങ്ങനെ ക്രിമിനല്‍ കുറ്റമാകും. ഒരാള്‍ ചോദിച്ചതു പോലെ പുരുഷനും സ്ത്രീയും തമ്മില്‍ സ്വാഭാവിക പ്രക്രുതി രീതിയിലല്ലാതെ ലൈംഗികവേഴ്ച നടത്തുന്നുണ്ടോ എന്ന് ഒളിഞ്ഞു നോക്കാനുള്ള അവകാശവും ഭരണകൂടത്തിനില്ലേ? ബ്രിട്ടീഷുകാരുടെ കരിനിയമങ്ങളില്‍ മുന്തിയതായിരുന്നു കുറ്റവാളി ഗോത്രങ്ങളെ സംബന്ധിച്ചത്. അതു പോലെ ഒരു വിഭാഗത്തെ യാതൊരു കാരണവും കൂടാതെ ഒരു പ്രത്യേക വിഭാഗത്തില്‍ പെട്ടു എന്നതിന്റെ പേരില്‍ ശികങ്ക്കുന്ന വ്യവസ്ഥയെ എങ്ങനെയാണ് ജനാധിപത്യം എന്ന് വിളിക്കുകഅപ്പോള്‍ യുക്തി ഒന്നേയുള്ളൂ. തങ്ങളുടെ മതഘടനക്കും നിയമങ്ങള്‍ക്കും എതിരാണ് ഇത് എന്ന ഒടുക്കത്തെ യുക്തി. അതിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ഈ എതിര്‍പ്പുമായി വരുന്ന ഇസ്ലാമിക ക്രൈസ്തവ സംഘടനകള്‍ അവരുടെ സമുദായത്തിലും പൗരോഹിത്യമേഖലയിലും നടക്കുന്ന സ്വവര്‍ഗാനുരാഗത്തെയും പ്രക്രുതി വിരുദ്ധലൈംഗികതയെയും എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നറിയാന്‍ പൊതു മൂഹത്തിന് അവകാശമില്ലേ? നിഷേധിക്കാന്‍ കഴിയാത്ത ആ സത്യത്തിനുമുന്നില്‍ എത്ര കാലം ചൂളി നില്‍ക്കാന്‍ കഴിയും. അതിന്റെ പേരില്‍ ആരെയെങ്കിലും സഭയില്‍ നിന്ന് പുറത്താക്കിയതായി പറയാമോ?കുണ്ടന്‍ എന്ന വാക്ക് മലബാറില്‍ ഒരു ടാബു ആയതെങ്ങനെ? പുരുഷന് ലൈംഗികമായി എന്തുമാവാംഎന്ന് കരുതുന്നവര്‍ സ്ത്രീയൊ മറ്റുള്ളവരോ ലൈംഗിക സ്വാതന്ത്ര്യത്തെ കുറിച്ച് പറയുമ്പോള്‍ വിറളിയെടുക്കുന്നതെന്തിന്??
    പഴയ മതഗ്രന്ഥങ്ങള്‍ വിലക്കിയതൊന്നും തങ്ങളുടെ ഇടയില്‍ ഇല്ല എന്ന് ഇവര്‍ക്ക് ഊറ്റം കൊള്ളാനാവുമോ? ഫോട്ടോയും വീഡിയോയും എടുക്കുന്നതിനും സിനിമയും ടി.വി.യും കാണുന്നതിനും ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനും വരെ ഇസ്ലാമിക സംഘടനകള്‍ എതിരായിരുന്നു. ഇന്ന് പുരുഷന്റെ പടമാകാം സ്ത്രീയുടെ പടം പാടില്ല എന്ന നിലയിലേക്ക് അവരുടെ വിവാഹ പരസ്യങ്ങള്‍ എത്തിയിരിക്കുന്നു. കല്യാണത്തിന് പലയിടത്തും പള്ളി വീഡിയോ വിലക്കുന്നുണ്ട്. പഴയ മതപണ്ഡിതര്‍ ഉച്ചഭാഷിണി വിലക്കിയിരുന്നു. റസൂലിന്റെ കാലത്ത് അതൊന്നും ഇല്ല എന്നായിരുന്നു. യുക്തി. ഇന്ന് വൈകുന്നേരങ്ങളില്‍ കാക്കത്തൊള്ളായിരം ഇസ്ലാമിക സംഘടനകളൂം മാലയായി കിലോമീറ്ററുകളോളം കെട്ടിയ ഉച്ചഭാഷിണികളും എല്‍ സി ഡീ പ്രദര്‍ശ്നവുമായി അന്യോന്യം പുലഭ്യം പറായുന്ന ഏര്‍പ്പാട് ചുരുങ്ങിയ പക്ഷം ഒരു ശബ്ദമലിനീകരണപ്രശ്നമെങ്കിലും ആയിട്ടുണ്ട്. ഇക്കാര്യത്തില്‍ ഉച്ചഭാഷിണി ഉപയോഗിക്കരുതെന്ന ഇസ്ലാമിക നിയമം നടപ്പാക്കിയാല്‍ സുന്നി, മുജാഹിദ്, ജമാ അത്ത് തര്‍ക്കങ്ങള്‍ തന്നെ ഇല്ലാതാകുമെന്നാണ് തോന്നുന്നത്. തങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് മതനിയമങ്ങളില്‍ പരിഷ്കാരമാകാം എന്നല്ലേ അതിന്റെ യുക്തി?

    എന്നാല്‍ പ്രധാന പ്രശ്നം അതല്ല. മൊത്തം ജനസംഖ്യയില്‍ ന്യൂനപക്ഷമായ ഒരു വിഭാഗത്തിന്റെ മതയുക്തികളും നിയമങ്ങളും മറ്റെല്ലാവരിലും അടിച്ചേല്പ്പിക്കണമെന്നു പറയുന്നതാണ്. ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥ എല്ലാവര്‍ക്കും അവരുടെ മത സ്വാതന്ത്ര്യം അനുവദിച്ചു തരുന്നുണ്ട്. ഭൂരിപക്ഷത്തിന്റെ നിയമങ്ങള്‍ ന്യൂനപക്ഷങ്ങളീല്‍ അടിച്ചേല്പ്പിക്കുന്നതു പോലും അതിന്റെ അന്തസത്തക്കെതിരാണ്. പൊതു സിവില്‍ കോഡും മറ്റും അങ്ങനെയാണ് സംഭവിക്കാത്തത്. ഒരു മതത്തിന്റെ അഭ്യന്തര വിഷയങ്ങളിലും സ്വാതന്ത്ര്യത്തിലും പൊതുവെ ഭരണകൂടം ഇടപെടാറീല്ല.ജനാധിപത്യത്തിന്റെ മഹത്തായ ആ അന്തരീക്ഷത്തില്‍ വളര്‍ന്നാണ് ഈ ന്യൂനപക്ഷങ്ങള്‍ തങ്ങളുടെ നിയമങ്ങള്‍ മറ്റുള്ളവരില്‍ അടിച്ചേല്പ്പിക്കുന്നതും മറ്റു ന്യൂനപക്ഷങ്ങള്‍ക്ക് സവിശേഷാവകാശം പോയിട്ട് ജീവിക്കാനുള്ള അവകാശം പോലും നിഷേധിക്കുന്നതും.

    ന്യൂനപക്ഷത്തിന്റെ ഫാസിസം എന്നല്ലാതെ എന്താണ് അതിനെ വിളിക്കേണ്ടത്?ഭൂരിപക്ഷ ഫാസിസ്റ്റ് മൂവ്മെന്റുകള്‍ക്ക് വളം വെക്കുന്നത് യഥാര്‍ത്ഥത്തില്‍ ഇവരല്ലേ?

    http://sngscollege.info
    http://vijnanacintamani.org

    23 comments:

    1. മതവും പുരോഹിതന്മാരും ലൈംഗികതയെക്കുറിച്ചു് പുലര്‍ത്തുന്ന ധാരണകള്‍ എടുത്തു പറഞ്ഞല്ലോ. പൂര്‍ണ്ണമായും മതവിധേയമായി ആരാണ് ഇക്കാലത്തു് ജീവിക്കുന്നതു്?

      എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ എന്തു നിലാപാടാണു് കൈക്കൊള്ളുന്നതെന്ന് അന്വേഷിക്കുവാന്‍ സന്തോഷ് ശ്രമിക്കാഞ്ഞത് ഈ കുറിപ്പിന്റെ വലിയ പോരായ്മ തന്നെയാണു്.

      പാര്‍ട്ടിവിലക്കുകള്‍ മതവിലക്കുകളേക്കാള്‍ ഇക്കാലത്തു് നമ്മുടെ സമൂഹത്തില്‍ ശക്തമായി പ്രാവര്‍ത്തികമാകുന്നുവെന്നു് അറിയാമല്ലോ.

      ReplyDelete
    2. പരിണാമ പ്രവണമാണ് പ്രപഞ്ചത്തിലെ ചരാചരങ്ങളെല്ലാം.
      കഴിഞ്ഞു പോയ ജീവ പരിണാമത്തിന്റെ യുഗങ്ങളെ കേവലം ഒരു വർഷമായി സങ്കല്പിക്കാമെങ്കിൽ
      ഏകകോശ ജീവിയായി ജീവിതമാരംഭിച്ച മനുഷ്യൻ മിനിഞ്ഞാന്നു മാത്രമാണ് മരംചാടി നടക്കാൻ
      തുടങ്ങിയത്. മരം ചാടി നടന്ന കുരൻ ങ്ങൻ ഇന്നലെ മാത്രമാണ് തന്റെ പിൻ വാലും മുറിച്ച് കളഞ്ഞ്
      രണ്ട് കാലിൽ എഴുന്നേറ്റു നടക്കുന്ന “ഹോമോസാപ്പിയൻ “ ആയി മാറിയത്. പ ക്ഷേ , പരിണാമം അവിടെയും
      അവസാനിക്കുന്നില്ല, (പേരിലെ സാപ്പിയൻ എന്ന) തന്റെ മുൻ വാലും മുറിച്ച് അ വൻ കേവലം “ഹോമോ”
      ആയി മാറുന്ന ഒരു കാഴ്ചയാണ് ഇന്ന് കാണുന്നത്.
      പരിണാമത്തിലെ ഈ “വികൃതി” ഒഴിച്ചുകൂടാനാ‍വാത്തതാണോ.? ആസന്നമായ ഒരു ജനസംഖ്യ വിസ്ഫോടനം
      തടയാൻപ്രകൃതിയുടെ തന്നെ ഒരു തയ്യാറെടുപ്പാണൊ ഇത്?(അപ്പോൾ ഹൊമൊസെക്ഷ്വാലിറ്റി “പ്രകൃതിവിരുദ്ധം”
      എന്നു വിശേഷിപ്പിക്കുന്നതു ശരിയല്ലെന്നു വന്നേക്കാം) പ്രകൃതിയുടെ സ്വന്തം കുടും ബാസൂത്രണം.!.ഭൂമിയുടെ ഭാരം കുറക്കുവാൻ
      പ്രകൃതിരഹസ്യത്തിന്റെ അണിയറയിൽ നടക്കുന്ന ഒരു ഗൂഢാലോചന! ചിന്തിക്കേണ്ടിയിരിക്കുന്നു ( “377-ആം വകുപ്പ് - താരകൻസ് തിയറി“
      പോസ്റ്റാനിരിക്കുന്ന അധ്യായത്തിൽ നിന്ന് പ്രസക്തമായ ഭാഗങൾ ആണ് ഇത്)

      ReplyDelete
    3. ഈ വിധിയെക്കുറിച്ച് രാഷ്ട്രീയസംഘടനകള്‍ എന്തു പറയുന്നു എന്നറിയാന്‍ ഇതു സംബന്ധിച്ച് നിയമനിര്‍മ്മാണം നടക്കുകയാണെങ്കില്‍ അതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വരെ കാത്തിരിക്കേണ്‍റ്റി വരുമെന്ന് തോന്നുന്നു. സമൂഹത്തിലെ പല പ്രശ്നങ്ങളിലും പ്രത്യേകിച്ച് വോട്ടു ബാങ്കിനെ ബാധിക്കുന്നതാണെങ്കില്‍ നിശബ്ദരായിരിക്കയാണ് അവരുടെ രീതി.എന്തായാലും ലാലു ഒരു സാമ്പിള്‍ വെടി പൊട്ടിച്ചുകഴിഞ്ഞു

      The Hindu ിപ്പോര്‍ട്ട് ചെയ്യുന്നു:
      Homosexuality a crime: Lalu
      Patna: Rashtriya Janata Dal chief Lalu Prasad on Saturday denounced the Delhi High Court’s ruling decriminalising gay sex.

      “Gay sex should not be legalised at any cost and the Centre should appeal against the verdict in the Supreme Court,” he told journalists here.

      “I am dead against legalisation of gay sex and will strongly raise the issue in Parliament. Section 377 of the IPC should not be amended,” Mr. Prasad said.

      Asked whether homosexuality was still a crime, he said: “Yes, it is a crime. Such obscene acts should not be allowed in our country. Society is adversely affected. Government has a greater responsibility towards the society. I don’t want to talk about such rubbish things. These are obscene things which our country and culture do not permit.”

      ReplyDelete
    4. താരകന്‍,
      തുടര്‍ച്ച പ്രതീക്ഷിക്കുന്നു.

      ഇതുസംബന്ധിച്ച് ദേശീയതലത്തില്‍ സമ്വാദങ്ങള്‍ ഉയര്‍ന്ന് വരണമെന്ന് ദേശീയ വനിതാ കമ്മീഷന്‍ ചെയര്‍ പേര്‍സന്‍ ഗിരിജാ വ്യാസ് അഭിപ്രായപ്പെടുന്നു.

      ReplyDelete
    5. താങ്കളുടെ ലൈംഗിക ന്യൂന പക്ഷങ്ങളെ മത ന്യൂന പക്ഷങ്ങളുമായുള്ള താരതമ്യം കൊള്ളാം ... ചില ന്യൂനപക്ഷ സംഘടനകളുടെ അപക്വമായ പ്രസ്ഥാവനകളെ മൊത്തം ന്യൂന പക്ഷങ്ങളുടെ അഭിപ്രായാങ്ങളായി കാണേണ്ടതില്ല..

      ഹോമോ സെക്സും മൃഗ സെക്സുമെല്ലാം ഇഷ്ടമുള്ളവര്‍ ചെയ്യട്ടെ!!!... എന്നാല്‍ ഇത്തരം മനോരോഗങ്ങളെ മഹത്വവത്ക്കരിക്കുന്നതും അതിനെ പ്രോത്സാഹിപ്പിക്കുന്നതിനോടും യോജിക്കാന്‍ കഴിയില്ല . ഇത് സംസ്കാരമുള്ള മനുഷ്യന്റെ അധ:പതനമായി മാത്രമേ കാണാന്‍ പറ്റൂ.

      സ്വവര്‍ഗ്ഗ വിവാഹം എതിര്‍ക്കപ്പെടുന്നതെന്ത് കൊണ്ട് ?

      ReplyDelete
    6. >>ഹോമോ സെക്സും മൃഗ സെക്സുമെല്ലാം ഇഷ്ടമുള്ളവര്‍ ചെയ്യട്ടെ!!!... എന്നാല്‍ ഇത്തരം മനോരോഗങ്ങളെ മഹത്വവത്ക്കരിക്കുന്നതും അതിനെ പ്രോത്സാഹിപ്പിക്കുന്നതിനോടും യോജിക്കാന്‍ കഴിയില്ല . ഇത് സംസ്കാരമുള്ള മനുഷ്യന്റെ അധ:പതനമായി മാത്രമേ കാണാന്‍ പറ്റൂ. <<

      ചിന്തകന്റെ കമന്റിന് ഒരു കയ്യൊപ്പ്

      ReplyDelete
    7. ചിന്തകൻ,
      താങ്കൾ പറഞ്ഞതുതന്നെയാണ്‌ ഇവിടെയുള്ളവരും പറയുന്നത്‌.

      അങ്ങിനെ ആവശ്യമുള്ളവർ അതു തുടർന്നോട്ടെ, അല്ലാതെ എല്ലാവരും അങ്ങിനെ ആവണമെന്നല്ല പറയുന്നതു.

      അനുകൂലിക്കുന്നത്‌ വ്യക്തിസ്വാതന്ത്ര്യം എന്ന ആശയത്തേയാണ്‌, അല്ലാതെ ഹോമോസെക്ഷ്വാലിറ്റിയെ അല്ല. ആരും ഹോമോസെക്ഷ്വാലിറ്റിയെ മഹത്വവൽക്കരിക്കുന്നില്ല, പക്ഷെ അത്തരത്തിലുള്ളവർ ചെയ്യുന്നത്‌ കുറ്റകരമല്ലാതാക്കുന്നതിനെ, അങ്ങിനെയുള്ളവരെ കുറ്റവാളികൾ ആയി കാണുന്ന പ്രവണതയെ നിയമപരമായെങ്കിലും ഇല്ലാതാക്കുന്നതിനെ, അനുകൂലിക്കുക മാത്രമാണിവിടെ.

      ReplyDelete
    8. ചിന്തകനും പ്രചാരകനും പുതിയ യുക്തികളൊന്നും അവതരിപ്പിക്കുന്നില്ല ചില അമര്‍ഷങ്ങള്‍ മാത്രം.എങ്കിലും പറയട്ടെ.
      ന്യൂനപക്ഷങ്ങള്‍ പലതുണ്ട്. ലൈംഗിക ന്യൂനപക്ഷം ഭാഷാന്യൂനപക്ഷം, മതന്യൂനപക്ഷം എന്നിങ്ങനെ. ഇതില്‍ മറ്റെല്ലാ ന്യൂനപക്ഷങ്ങള്‍ക്കും സവിശേഷാവകാശങ്ങളും ഇന്ത്യന്‍ ജനാധിപത്യവ്യവസ്ഥ നല്‍കുന്നുണ്ട്. എന്നാല്‍ തേഡ് ജെന്‍ഡര്‍ എന്ന യാഥാര്‍ത്ഥ്യത്തെ നാം പരിഗണിക്കുന്നില്ല എന്നു മാത്രമല്ല അവരുടെ മനുഷ്യനായി ജീവിക്കാനുള്ള അവകാശത്തെപ്പൊലും നിഷേധിക്കയും ചെയ്യുന്നു. സ്വന്തം പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള വ്യക്തിയുടെ സ്വാതന്ത്ര്യത്തെയും ആണും പെണ്ണുമല്ലാത്തവര്‍ക്കും ഈ ലോകത്തില്‍ അന്തസ്സായി ജീവിക്കാനുള്ള അവകാശത്തെയുമാണ് ഈ വിധി അനുവദിച്ചു കൊടുത്തിരിക്കുന്നത്.തങ്ങള്‍ക്കൊന്നും വേണ്ടാ. സ്വൈര്യമായി തങ്ങള്‍ക്കിഷ്ടപ്പെട്ടവര്‍ക്കൊപ്പം ഒന്നിച്ച് ജീവിച്ചാല്‍ മതി എന്ന അപേക്ഷയെ ഒരു മനുഷ്യ സ്നേഹിക്കും അവഗണിക്കാനാവില്ല.
      പിന്നെ ഭൂരിപക്ഷ വര്‍ഗീയ സംഘടനകളുടെ പ്രസ്താവനകള്‍ ഭൂരിപക്ഷത്തിന്റേതല്ല എന്നപോലെ ന്യൂനപക്ഷ മത സംഘടനകളുടെ സങ്കുചിത വീക്ഷണങ്ങള്‍ ഒരിക്കലും ന്യുനപക്ഷവിഭാഗ്ഗങ്ങളുടെ മൊത്തം വികാരമല്ല എന്നും എല്ലാവര്‍ക്കും അറിയാം.
      ഇവിടെ മനോരോഗങ്ങളെ ആരു മഹത്വവല്‍ക്കരിക്കുകയോ പ്രോല്‍സാഹിപ്പികുകയോ ചെയ്യുന്നില്ല. എല്ലാ മതങ്ങള്‍ക്കും നിലനില്‍ക്കാന്‍ അവകാശമുണ്ട് എന്നു പറഞ്ഞാല്‍ അതിനര്‍ഥം മതപരിവര്‍ത്തനത്തിന് പ്രോല്‍സാഹനം നല്‍കുന്നു എന്നല്ലല്ലോ. സംസ്കാരമുള്ള മനുഷ്യന്‍ എന്ന ഏകവചനത്തിന് എത്രത്തോളം വികസിക്കാന്‍ കഴിയും? വ്യത്യസ്ത സംസ്കാരമുള്ള മനുഷ്യര്‍ എന്ന ബഹുവചനം വരെ വികസിപ്പിക്കാന്‍ കഴിഞ്ഞാല്‍ നിങ്ങള്‍ ഒരു ജനാധിപത്യവാദിയായി മാറി. അല്ലെങ്കില്‍ ഒരു മൗലിക വാദിയും. ക്ഷമിക്കണം, അധപതനം എന്ന് ഞാന്‍ അതിനെയാണ് വിളിക്കുന്നത്.

      ReplyDelete
    9. പ്രിയ സഹോദരന്‍ സന്തോഷ്

      ഒരാളോടും ഒരമര്‍ഷവുമില്ല. വ്യക്തിതലത്തില്‍ അമര്‍ഷവും അസഹിഷ്ണുതയും ഒന്നും ഇക്കാര്യത്തിലെന്ന ഒരു കാര്യത്തിലും എനിക്കില്ല. താങ്കളെപോലുള്ളവര്‍ മുന്‍ വിധി കളയുന്നതല്ലെ ഉത്തമം സന്തോഷ്.

      ഞാന്‍ മദ്യപാനത്തെ എതിര്‍ക്കുന്നു/വെറുക്കുന്നു. അതിന് കാരണം മദ്യപാനികളോടുള്ള അസഹിഷ്ണുതയോ അല്ലെങ്കില്‍ ഒരാളുടെ സ്വാതന്ത്ര്യത്തെ നിഷേധിക്കലോ അല്ല. ഞാന്‍ മദ്യപാനിയെ അങ്ങേയറ്റം സ്നേഹിക്കുന്നത് കൊണ്ടാണത്.

      എല്ലാവരും ഇവിടെ ഒരര്‍ത്ഥത്തില്‍ ന്യൂന പക്ഷങ്ങള്‍ തന്നെയാണ്. ജന്‍ഡറില്‍ വൈകല്യങ്ങള്‍ കൊണ്ട് ഒരാളുടെയും അവകാശങ്ങളെ നിഷേധിക്കണമെന്ന് ഇവിടെ ആരും ആവശ്യപ്പെട്ടിട്ടില്ല.

      ചില ആളുകളിലുള്ള പ്രകൃതി വിരുദ്ധമായ വൈകൃത സ്വഭാവങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം അവരെയും എല്ലാവരും ഉള്‍ക്കൊള്ളുന്ന സമൂഹത്തിന്റെ ഭാഗമാക്കണം എന്നാഗ്രഹിക്കുന്നത് ഒരു തെറ്റാണെന്ന് എനിക്ക് തോന്നുന്നില്ല. ഒരു മദ്യപാനിയെ സഹായിക്കുന്നത് അയാള്‍ക്ക് വീണ്ടും മദ്യം വാങ്ങിക്കൊടുത്തു കൊണ്ടാവണമെന്ന് അഭിപ്രയാത്തോട് ഞാനേതായാലും യോജിക്കുന്നില്ല.

      താങ്കളുടെ പോസ്റ്റിന്റെ തലക്കെട്ട് തന്നെ തെറ്റായ ഒരു സന്ദേശമാണ് യഥാര്‍ത്ഥത്തില്‍ നല്‍കുന്നത്. വസ്തുതകളുമായി യാതൊരു ബന്ധവുമില്ലാത്ത തലക്കെട്ട്.

      വിമര്‍ശനങ്ങളെ അസഹിഷ്ണുത ഭാവത്തോട് സമീപിക്കുന്നത് കൊണ്ടാണ് ഇത്തരം തലക്കെട്ടുകള്‍ പോലും പിറക്കുന്നത്. ‘സ്വവര്‍ഗ്ഗ രതിക്കാരെ ആര്‍ക്കാണ് പേടി?‘ എന്നത് കൊണ്ട് എന്താണ് യഥാര്‍ത്ഥത്തില്‍ ഉദ്ദേശിച്ചത് എന്ന് താങ്കള്‍ തന്നെ വ്യക്തമാക്കേണ്ടിയിരിക്കുന്നു.

      സ്വവര്‍ഗ്ഗ രതിക്കാരെ ഇവിടെ ആരും പേടിക്കുകയോ അവരോട് അസഹിഷ്ണുതയോടെയോ ക്രിമിനല്‍ ഭാവത്തോടെയോ പെരുമാറണമെന്നോ എന്ന അഭിപ്രയമെനിക്കില്ല. എന്നാല്‍ മദ്യപാനികളെ വീണ്ടും മദ്യം കുടിപ്പിച്ച് മുഴുത്ത മദ്യപാനികളാക്കാന്‍ ഞാന്‍ ആഗ്രഹിക്കാത്തത് പോലെ സ്വവര്‍ഗ്ഗരതിക്കാരും മൃഗരതിക്കാരും കൂടുതല്‍ അധാര്‍മ്മികതയിലേക്ക് അധ:പതിക്കണമെന്നും ഞാന്‍ ആഗ്രഹിക്കുന്നില്ല.

      ബാക്കിയുള്ള അഭിപ്രയ കസര്‍ത്തുകളെല്ലം, ‘ഞാന്‍ ഒരു സാമൂഹ്യ സ്നേഹിയും മറ്റുള്ളവരെല്ലാം സാമൂഹ്യ ദ്രോഹികളും‘ എന്ന ഒരു തരംതാണ ബോധത്തില്‍ നിന്നാവനെ തരമുള്ളൂ. കാര്യങ്ങളെ സമചിത്തതയോടെ എടുക്കുക.

      സസ്നേഹം :)

      ReplyDelete
    10. പ്രചാരകാ
      താങ്കളുടെ തന്നെ വാക്കുകള്‍
      "ജന്‍ഡറില്‍ വൈകല്യങ്ങള്‍ കൊണ്ട് ഒരാളുടെയും അവകാശങ്ങളെ നിഷേധിക്കണമെന്ന് ഇവിടെ ആരും ആവശ്യപ്പെട്ടിട്ടില്ല."
      "ചില ആളുകളിലുള്ള പ്രകൃതി വിരുദ്ധമായ വൈകൃത സ്വഭാവങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം അവരെയും എല്ലാവരും ഉള്‍ക്കൊള്ളുന്ന സമൂഹത്തിന്റെ ഭാഗമാക്കണം എന്നാഗ്രഹിക്കുന്നത് ഒരു തെറ്റാണെന്ന് എനിക്ക് തോന്നുന്നില്ല."
      "സ്വവര്‍ഗ്ഗ രതിക്കാരെ ഇവിടെ ആരും പേടിക്കുകയോ അവരോട് അസഹിഷ്ണുതയോടെയോ ക്രിമിനല്‍ ഭാവത്തോടെയോ പെരുമാറണമെന്നോ എന്ന അഭിപ്രയമെനിക്കില്ല."
      ഇനി പറയൂ.
      സ്വവര്‍ഗരതി മാനസിക വൈകല്യമോ തേഡ് ജെന്‍ഡര്‍ ശാരീരിക വൈകല്യമോ ആയിക്കൊള്ളട്ടെ ശാരീരിക മാനസിക വൈകല്യങ്ങളുടെ പേരില്‍ ആരെയെങ്കിലും ക്രിമിനല്‍ കുറ്റം ചുമത്തി ജയിലിലിടാറുണ്ടോ? എതിര്‍ലിംഗത്തിലല്ലാത്ത രണ്ടു പേര്‍ പരസ്പരം സ്നേഹിച്ച് ഒന്നിച്ച് ജീവിക്കുന്നതിനെ സ്വവര്‍ഗരതികുറ്റമായി കണ്ട് ക്രിമിനലുകളാക്കി ചിത്രീകരിച്ച് സമൂഹത്തില്‍ നിന്ന് അടര്‍ത്തി മാറ്റി ശിക്ഷിക്കുന്ന കരിനിയമമാണ് അത് വ്യ്ക്തി സ്വാതന്ത്ര്യ്ത്തിനെതിരാണ് എന്ന കാരണം പറഞ്ഞ് കോടതി പിന്‍ വലിച്ചത്.മറ്റെല്ലാം മറന്നേക്കൂ. താങ്കള്‍ ഈ നിലപാടിനോട് യോജിക്കുന്നുണ്ടോ? പ്രോല്‍സാഹനം എന്ന വാക്കോ ആശയമോ ഈ ചര്‍ച്ചയില്‍ ആരും പറഞ്ഞിട്ടില്ലല്ലോ. ഉണ്ടോ?
      ഇനി താങ്കള്‍ക്കു ധാരാളമുള്ള സമചിത്തതയും സഹിഷ്ണുതയും നിലനിര്‍ത്തി ഹോമോസെക്ഷ്വാലിറ്റി മനോരോഗമല്ലെന്ന ഈ കണ്ടെത്തലിനെയും ഒന്നു പരിഗണിക്കുക .
      "The research on homosexuality is very clear. Homosexuality is neither mental illness nor moral depravity. It is simply the way a minority of our population expresses human love and sexuality. Study after study documents the mental health of gay men and lesbians. Studies of judgment, stability, reliability, and social and vocational adaptiveness all show that gay men and lesbians function every bit as well as heterosexuals." The American Psychological Association's Statement on Homosexuality, 1994-JUL.
      Religion Online-ല്‍ ഉള്ള Homosexuality and the Church Homosexuality and the Church എന്ന ലേഖനം ഒന്ന് വായിക്കാമോ? എന്ന ലേഖനം ഒന്ന് വായിക്കാമോ? മത പ്രസ്ഥാനങ്ങളും പുതിയ തിരിച്ചറിവുകള്‍ നേടുന്നുണ്ട്.
      ബാലപീഢനത്തിനും നിര്‍ബന്ധിത സ്വവര്‍ഗരതിയുമായി ബന്ധപ്പെട്ട കുറ്റങ്ങള്‍ക്കുമായി ക്രിസ്തീയ സഭ എത്ര കോടികള്‍ നഷ്ടപരിഹാരം നല്‍കി എന്നറിയാമോ? ഈ വസ്തുതയില്‍ നിന്നും
      Lancaster Conference of the Mennonite Church-ന്റെ ഒരു രേഖയില്‍നിന്നാണ് എന്റെ തലക്കെട്ട് പിറന്നത്. അസഹിഷ്ണുതയില്‍ നിന്നല്ല. ഇതേക്കുറിച്ച് വിശദമായി എഴുതേണ്ടതിനാല്‍ കൂടുതല്‍ ചര്ച്ചകള്‍ പിന്നെ തുടരാം. -
      മുന്‍ വിധികളില്ലാത്ത പരസ്പര സ്നേഹത്തിന്റെയും സമഭാവനയുടെയും ഉപാധികളോടെ,
      എന്താ അങ്ങനെയല്ലേ?

      ReplyDelete
      Replies
      1. സത്യം! ഒരു തവണ പോലും സെക്സിലേര്‍പ്പെടാതെ ഇരുപത് വര്‍ഷക്കാലം ഒരുമിച്ച് സന്തോഷത്തോടെ ജീവിക്കുന്ന (സ്റ്റ്രെയ്റ്റ്) ദമ്പതികളെ അറിയാം, അതായത്, സ്നേഹത്തിനോ കുടുംബബന്ധത്തിന്റെ തീവ്രതയ്ക്കോ അവരെ സംബന്ധിച്ചിടത്തോളം രതി ഒരു അവശ്യഘടകമായി വന്നിട്ടില്ല എന്ന്. രതിയെന്നാല്‍ വളരെയധികം വ്യക്തിപരവും രഹസ്യവുമായി നടത്തപ്പെടുന്നതിനാല്‍ സ്വവര്‍ഗ ഇണകളെല്ലാം രതിയില്‍ ഏര്‍പ്പെടുന്നുണ്ടോ എന്നറിയുക വിഷമകരമായിരിക്കും, സ്വവര്‍ഗസ്നേഹികളേയും സ്വവര്‍ഗരതിക്കാരേയും ഒരേ നുകത്തില്‍ കൂട്ടിക്കെട്ടുന്നതില്‍ തന്നെ എന്തോ ഒരു ഗൂഢ ഉദ്ദേശ്യം മണക്കുന്നുണ്ട്. പത്രവാര്‍ത്തകള്‍ അടിസ്ഥാനമായി എടുക്കാമെങ്കില്‍, പ്രകൃതിവിരുദ്ധ(?)രതിയില്‍ കുറ്റാരോപിതരായി പിടിക്കപ്പെടുന്നവരില്‍ ഭൂരിഭാഗവും വിവാഹിതരും കുട്ടികള്‍ ഉള്ളവരുമാണെന്ന് മാത്രമല്ല, ഏതെങ്കിലും മതവിശ്വാസത്തെ മുറുകെപ്പിടിക്കുന്നവരുമാണെന്ന് മനസ്സിലാക്കാന്‍ സാധിക്കും.

        Delete
    11. മറ്റൊരു ബ്ലോഗില്‍ രേഖപ്പെടുത്തിയതു തന്നെ ഇവിടെയും ചെയ്യുന്നു.

      സാധാരണഗതിയില്‍ ഒരു കുഞ്ഞു ജനിക്കുന്നത് ഒന്നുകില്‍ സ്ത്രീ ഹാര്‍മോണുകളുള്ള ഒരു സ്ത്രി ശരീരമായിട്ടോ, അല്ലെങ്കില്‍ പുരുഷ ഹാര്‍മോണുകളുള്ള പുരുഷ ശരീരമായിട്ടോ ആണ്ട്. എന്നാല്‍ പ്രകൃതിയുടെ വികൃതി കൊണ്ടോ, അതോ ദൈവത്തിന്റെ കളികൊണ്ടോ, ചില കുഞ്ഞുങ്ങള്‍ ജനിക്കുന്നത് സ്ത്രീ ശരിരവും പുരുഷ ഹാര്‍മോണുകളുമായിട്ടാണ്. അല്ലെങ്കില്‍ പുരുഷ് ശരീരവും സ്ത്രീഹാര്‍മോണുകളുമായിട്ടാണ്. അങ്ങനെയുള്ള കുട്ടികളാണ് സ്വവര്‍ഗ്ഗ രതി പ്രേമികളാകുന്നത് എന്നാണ് ഞാന്‍ കേട്ടിട്ടുള്ളത്.

      ചികിത്സിച്ച് മാറ്റാവുന്ന ഒരു രോഗമല്ലത്. സ്ത്രീമനസ്സ് പുരുഷ ശരീരത്തിനോട് അടൂക്കുന്നത് സ്വാഭാവികമല്ലേ. അതേപോലെ , സ്ത്രീ ശരീരവും പുരുഷ ഹാര്‍മോണുകള്‍ ഉള്ള ഒരാളുടെ മനസ്സും വികാരവും വിചാരവുമെല്ലാം പുരുഷന്റേതു പോലെയായിരിക്കും. അങ്ങണെയുള്ള ഒരു സ്ത്രീ മറ്റൊരു സ്ത്രീ ശരീരത്തോട് മാത്രമേ അടുക്കാന്‍ ശ്രമിക്കൂ. അതാണ് പ്രകൃതി നിയമം. അതില്‍ ആരെ കുറ്റപ്പെടുത്താന്‍. നിര്‍ബന്ധമാണെങ്കില്‍ ജബ്ബാര്‍ മാഷ് പറഞ്ഞതു പോലെ ദൈവത്തെ കുറ്റപ്പെടുത്തിക്കോളൂ.

      ReplyDelete
    12. പ്രിയ സന്തോഷ്
      എന്റെ ബ്ലോഗ് ഐഡി ‘ചിന്തകന്‍‘ എന്നാണ് പ്രചാരകന്‍ തൊട്ടുമുകളിലിട്ട കമന്റിന്റെ ഉടമയല്ല. ഞാന്‍ എഴുതിയ കമന്റിന്റെ പേരില്‍ വേറൊരാള്‍ ചീത്ത കേള്‍ക്കേണ്ടതില്ലല്ലോ. :)

      ശാരീരിക മാനസിക വൈകല്യങ്ങളുടെ പേരില്‍ ആരെയും ജയിലിടക്കുന്നത് തെറ്റായ കാര്യം തന്നെ. അത്തരം ഒരു നിയമത്തെ പിന്‍വലിക്കേണ്ടതുതെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ അതിനോടനുബന്ധിച്ച് കോടതി നടത്തിയ ചില പരാമര്‍ശങ്ങള്‍ തീര്‍ത്തും നിര്‍ഭാഗ്യകരമാണെന്ന് പറയാതെ വയ്യ.

      തെറ്റ് ആരു ചെയ്താലും തെറ്റു തന്നെ! കൃസ്തീയ സഭകളാലായാലും മുസ് ലീം പോരോഹിത്യമായാലും ഹിന്ദു പുരോഹിതന്മാരായാലും ഭൌതിക വാദികളായാലും.

      ReplyDelete
    13. എന്റെ സംബോധനയില്‍ ചിന്തകനെയും പ്രചാരകനെയും മാറിപ്പോയതില്‍ ഖേദിക്കുന്നു. അതങ്ങനെ മാറിപോകരുതല്ലോ. "ശാരീരിക മാനസിക വൈകല്യങ്ങളുടെ പേരില്‍ ആരെയും ജയിലിടക്കുന്നത് തെറ്റായ കാര്യം തന്നെ. അത്തരം ഒരു നിയമത്തെ പിന്‍വലിക്കേണ്ടതുതെന്ന കാര്യത്തില്‍ തര്‍ക്കമില്ല." എന്ന് പറഞ്ഞതില്‍ സന്തോഷം. നോക്കൂ, ഏത് സംവാദവും ചില പൊതുധാരണകളെ ഉണ്ടാക്കും എന്നത് തന്നെയാണ് പരസ്പരം വാദിക്കുന്നതിന്റെ യുക്തിയും.പിന്നെ 'ചീത്ത' അത് പ്രവാചകനെ ആയാലും ചിന്തകനെ ആയാലും ഞാന്‍ വിളിച്ചില്ല എന്നു തന്നെയാണ് എന്റെ തോന്നല്‍.
      സ്നേഹം

      ReplyDelete
    14. സ്മൈലിയിട്ടത് തമാശാ സൂചകമായിട്ടാണ് :)

      അതെ ....ഏത് സംവാദവും ചില പൊതുധാരണകളെ ഉണ്ടാക്കും...

      എല്ലാം എല്ലാവരും അംഗീകരിച്ചില്ലെങ്കിലും യോജിക്കാവുന്ന പരമാവധി മേഖലകള്‍ കണ്ടെത്തി യോജിച്ചിച്ചു പോകാന്‍ ഇത്തരം നല്ല ചര്‍ച്ചകള്‍ ഉപകരിക്കാതിരിക്കില്ല.

      സനേഹ പൂര്‍വ്വം.....

      ReplyDelete
    15. ട്രാന്‍സ്ജെന്‍ഡര്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചറിയാന്‍ ഈ ലിങ്കുകള്‍ പരിശോധിക്കാം.
      http://kalki.tblog.com/
      http://sahodari.org/

      ReplyDelete
    16. സന്തോഷ് ജീ, പോസ്റ്റു വായിച്ചു നന്നായി. ഒരു ലിങ്ക് കൂടി ഇവിടെത്താങ്ങുന്നു. സ്വവര്‍ഗരതിയുടെ ശാസ്ത്രം

      ReplyDelete
    17. തൊപ്പിയൂരി എഴുന്നേറ്റുനിന്ന് തലയുയര്‍ത്തി നാലു ക്ലാപ്പ് സൂരജ് ഭായ്. ഞാന്‍ ആ പോസ്റ്റ് വായിച്ചിരുന്നു. ലിങ്കിടാന്‍ നോക്കുമ്പോള്‍ ആണ് താങ്കള്‍ തന്നെ അത് ചെയ്തതായി കണ്ടത്. ലേഖനം പ്രമാദമായിരുക്ക്.

      ReplyDelete
    18. സ്വവർഗ്ഗരതി
      രോഗമാണെന്നു
      പറയുന്നവരോട്‌ എന്ത്‌ പറയും

      ReplyDelete
    19. pandu E.M.S paranjathanu orma varunnath...... Bhujikkunnavan bhujikkatte.... poojikkunnavan poojikkatte... randinum njanilla.......

      ReplyDelete
    20. മനുഷനായി ജനിച്ചവന്‍ ഒരിക്കലും സ്വവര്‍ഗ രതി ചെയില്ല, അവര്‍ മൃഗം ആണ് , അത് ഒരു മനോരോഗമാണ്

      ReplyDelete
    21. തെറ്റ് ചെയ്യാത്തവര്‍ അവളെ കല്ലെറിയട്ടെ!!
      മറിയത്തെ ചൂണ്ടി കര്‍ത്താവു ചൊല്ലി.
      കാലം അവനെ മറിയത്തിന്റെ കാമുകന്‍ എന്ന് വിളിച്ചു.
      മഗ്ദ്ധനയിലെ കാറ്റിന് പോലും ആ ഈണം ഉണ്ടായിരുന്നു.
      അവള്‍ ആ കാല്‍ക്കല്‍ വീണു,
      അവളുടെ കണ്ണീരു കൊണ്ടു കഴുകി,കൂന്തല്‍ കൊണ്ടു തുടച്ചു...
      അവന്‍ വെറുക്കപെട്ടവനും തന്തോന്നിയുമായി
      മറിയം സത്യത്തില്‍ അവന്റെ അമ്മ തന്നെ അല്ലെ?
      അവന്‍ മിശിഹായുടെ പുത്രന്‍ എന്ന് പറയാന്‍ കാലം വൈകി
      അത് വരെ വെറുക്കപെട്ട പാപി അവര്‍ക്ക് നഷ്ടപ്പെട്ട് കഴിയും...
      ദൈവം നിന്നോട് കൂടെ എന്ന് മാത്രം അവന്‍ പറഞ്ഞു.
      എന്‍റെ കൃപ ആണ് നിനക്ക് ആഗ്രഹമെങ്കില്‍,,
      അത് ആണ് നിന്‍റെ ആഗ്രഹം ഇന്നും അവന്‍ മൊഴിഞ്ഞു.
      ....................................................................
      ............പിന്നെ ആ കൈവെള്ളയില്‍ നിന്നും രക്തം കിനിയുന്നത്
      ആ ജനത കണ്ടു നിന്നു. ആയിരം മറിയമാര്‍ പൊട്ടി കരഞ്ഞു.
      വേദനയുടെ ചുണ്ടില്‍ നിന്നും അടരുന്ന വാക്കുകള്‍ ആരോ കേട്ടു?
      നിങ്ങള്‍ ചെയ്യുന്നത് എന്താണെന്നു നിങ്ങള്‍ അറിയുന്നില്ല...

      ReplyDelete

    പ്രതികരണങ്ങള്‍, സംശയങ്ങള്‍, ചോദ്യങ്ങള്‍ അറിയിക്കുക