അല്ല, പിന്നെ!!

എഴുത്തില്‍ പഴയ ചിലത്!
പോര്‍ബന്ധറില്‍ നിന്ന് സബര്‍മതിയിലേക്കുള്ള ദൂരം
  • ലൗ ജിഹാദ്‌ !!!!!
  • കവിത ചൊറിച്ചിലുണ്ടാക്കുന്ന മൂത്രപ്പുരകളോ?
  • ആ നാടുകടത്തല്‍ നൂറുവര്‍ഷത്തിലേക്ക്!
  • രണ്ടായ്‌ മുറിച്ചത്! **
  • പിരിയേണമോ അരങ്ങില്‍ നിന്നുടന്‍?
  • പോത്തിനെ കൊല്ലേണ്ടതെങ്ങനെ?
  • 9/11
  • ഗണപതിക്ക് കുറിച്ചത്!
  • ബിരുദപാഠ്യപദ്ധതി - പഠനപ്രവര്‍ത്തനങ്ങളുടെ മാര്‍ഗരേഖ
  • ഭരണകൂടങ്ങളുടെ ഭീകരവാദം
  • എന്തു പറ്റി മാഷേ?
  • ഗൂഗിളൊരുമ്പെട്ടാല്‍ മൈക്രോസോഫ്റ്റും തടുക്കുമോ?
  • സ്വവര്‍ഗരതിക്കാരെ ഭയക്കുന്നതാര്?
  • കവിതക്കേസില്‍ ഞാന്‍ ഹാജര്‍!
  • ആലോകമലയാളം 4 കോളറക്കാലത്തെ ബ്രാണ്ടി ചികില്‍സ!
  • സുപ്പീരിയര്‍ അഡ്വൈസര്‍ റീലോഡഡ്.
  • സ്വന്തം കൂട്ടില്‍ കാഷ്ഠിക്കുന്ന ഹിംസ്രജന്തുക്കള്‍
  • എ.എം.ഡി.യെന്താ കമ്പ്യൂട്ടര്‍ ലോകത്തെ ദലിതനോ?
  • ശശികുമാറിന്റെ മാനസപുത്രിയെ മര്‍ഡോക്ക് വേള്‍ക്കുമ്പോള്‍
  • ട് വളര്‍ത്തുന്ന അഴീക്കോട്
  • നളിനി ജമീല പാഠപുസ്തകമാകുമ്പോള്‍ !
  • ആലോകമലയാളം :മരച്ചീനിയും മക്രോണിയും
  • മലയാളിയുടെ അനുപ്രയോഗ‌ങ്ങള്‍
  • ചെറിയ കേരളവും വലിയ കോയി തമ്പുരാന്മാരും
  • ബ്ലോഗുകള്‍ക്കു നല്ല നടപ്പോ?
  • ആലോകമലയാളം പന്നിപ്പനിക്കിടയില്‍ ചില പന്നിവിചാരങ്ങള്‍
  • ആലോകമലയാളം . അച്ചാറും പപ്പടവും
  • കമ്യുണിസത്തില്‍ ചില അബോര്‍ഷന്‍ കേസുകള്‍
  • ഭാഷാസൂത്രണത്തിന്റെ മേഖലകള്‍
  • വാക്കുതര്‍ക്കം - പറഞ്ഞവാക്കിന് ഒരു വില വേണ്ടേ?
  • ബിരുദതലപാഠ്യപദ്ധതി പുനസംഘാടനത്തിന്റെ പ്രശ്നങ്ങള്‍
  • ഭാഷാസൂത്രണം-നിര്‍വ്വചനങ്ങള്‍
  • ഭാഷാസുത്രണവും മലയാളവും - പഠനത്തിനൊരാമൂഖം
  • ബിരുദതല പാഠ്യപദ്ധതി പുനഃസംഘടനയും മലയാള പഠനവും
  • ടെലിവിഷന്‍ മലയാളവും ടെലിവിഷന്‍ മലയാളികളും
  • ആര്യദ്രാവിഡ സങ്കലനവും മലയാള വ്യാകരണ സിദ്ധാന്തങ്ങളും
  • Sunday 27 September 2009

    കവിത ചൊറിച്ചിലുണ്ടാക്കുന്ന മൂത്രപ്പുരകളോ?

    സന്തോഷ് പല്ലശ്ശനയുടെ ബ്ലോഗില്‍ ഒരു കവിതാചര്‍ച്ച തളിര്‍ക്കുന്നുണ്ടായിരുന്നു. പുതിയ കവികളെ (അങ്ങനെ ഒന്നുണ്ടോ, കവിതകളല്ലാതെ) ക്കുറിച്ചുള്ള എന്റെ ചില വിചാരങ്ങള്‍ നേരത്തെ പോസ്റ്റിയത് അവിടെ ലിങ്കായി ഓര്‍മ്മപ്പെടുത്തി..
    കവിതക്കേസില്‍ ഞാന്‍ ഹാജര്‍!
    'പുതുകവിതയെക്കുറിച്ചുള്ള എല്ലാ ചര്‍ച്ചയും ചെന്നെത്തുന്നത്‌ ഒരേ ഇടത്തിലേക്കാണ്‌ എന്നു പറയേണ്ടി വരുന്നു. ഇവിടെ താങ്കള്‍ പറഞ്ഞപോലെ ഭാഷാ അദ്ധ്യാപകര്‍ പുതിയ തലമുറക്കുമുന്‍പില്‍ നിന്നു വെള്ളം കുടിക്കുകയാണ്‌ ഐസുകട്ട പോലെ ഉരുകി പോകുന്ന ഈ കവിതകളെ കൈലെടുക്കാന്‍ പോലുമാകാതെ....ആധുനികാനന്തരകവിതയില്‍ പുതു പ്രസ്ഥാനങ്ങള്‍ രൂപപ്പെട്ടില്ലാത്തതുകോണ്ടാവാം ഇത്തരം ഐസുകട്ട കവിതകള്‍ ഉണ്ടാകുന്നത്‌ എന്നെനിക്കു തോന്നുന്നു. സച്ചിദാനന്ദനും. കെ. ജി. യും എഴുതുന്ന ഒരു ഒരു കനം പുതു തലമുറയില്‍ കാണുന്നില്ല. ' എന്ന്‌ സന്തോഷ് മറുപടി നല്‍കുകയും ചെയ്തു. പിന്നെ വി. മോഹകൃഷ്ണന്റെ കവിതകളില്‍ ഒന്ന്‌ സമാധിയായപ്പോഴാണ്‌ എന്റെ ഇന്‍ബോക്സിലേക്ക് രണ്ടുമൂന്ന് 'ബൂലോക കവിതകള്‍' പറന്നു വന്നിരുന്നത്. ആ കവിതകളില്‍ ഒന്ന് തൊട്ടപ്പോളാണ്‌ ജഗദീഷ് സിനിമയില്‍ പറഞ്ഞപോലെ 'കാക്ക തൂറീ...ന്നാ തോന്നണേ' എന്നായത്. എന്നെ ത്രസിപ്പിച്ച മികച്ച കുറേ രചനകള്‍ വന്ന 'ബൂലോകകവിത'യെ ഓര്‍ക്കുമ്പോള്‍ 'കാക്കക്കറിയാം അതിന്റെ കക്കൂസ് എവിടെയാണെന്ന്' ആ സിനിമയിലെ അടുത്ത ഡയലോഗ്ഗു പറയാനും തോന്നിയില്ല.
    സ്വന്തം കൂട് വൃത്തികേടാക്കരുതെന്ന് അഴീക്കോടിന്റെ തിരുവചനമുള്ളതുകൊണ്ട് ആ കവിതകളുടെ ലിങ്കു മാത്രം നല്‍കുന്നു.
    http://boolokakavitha.blogspot.com/2009/09/blog-post_162.html
    http://boolokakavitha.blogspot.com/2009/09/blog-post_8182.html

    പുതിയ കവിത ഇങനെയാണോ നമ്മെ ഞെട്ടിക്കുന്നത് എന്ന് എനിക്കറിഞ്ഞു കൂടാ. ലൈംഗികസദാചാരബോധത്തെ ഡീമിത്തിഫൈ ചെയ്യലും ശ്ലീലാശ്ലീലവിവേചനങ്ങളെ നിര്‍ഭയം മറികടക്കലും ആധുനികത തൊട്ടേ നാം പരിചയിച്ച കലാപങ്ങളാണ്‌. അന്നതിനെക്കുറിച്ചെഴുതിയ അഴീക്കോട് തൊലിപ്പുറത്ത് മാത്രം സ്പര്‍ശിച്ച് ഒരു വായനാസുഖം നല്‍കി അവസാനിക്കുന്ന അത്തരം സാഹിത്യം 'ചൊറിച്ചില്‍ സാഹിത്യം' എന്ന്‌ വിളിക്കാവുന്ന അശ്ലീല സാഹിത്യം ആണെന്ന്‌ പറയുകയുണ്ടായി. എന്നാല്‍ എഴുപതുകളുടെ രണ്ടാം പകുതിയിലെ രാഷ്ട്രീയമായ ആധുനികത അത്തരം ഒരു സാഹിത്യഭാഷയെ രാഷ്ട്രീയമായി ഇപയോഗിക്കുകയാണുണ്ടായത് എന്ന്‌ പറയുന്നതാണ്‌ ശരി. ധാരാളം കള്ളനാണയങ്ങള്‍ ആ ചെലവില്‍ സാഹിത്യം എന്ന പേരില്‍ ചൊറിഞ്ഞു തീര്‍ത്തെങ്കിലും. ഒരു ഉയര്‍ന്ന മൂല്യബോധത്തിന്റെ കനം അവയ്ക്കവകാശപ്പെടാം. ഇന്നിപ്പോള്‍ കനം വേണ്ടാ ഒന്നിനും എന്നാണല്ലോ. അപ്പോള്‍ പിന്നെ ചൊറിച്ചിലുണ്ടാക്കുന്ന പബ്ലിക് ടോയ് ലെറ്റുകളാക്കി കവിതയെ മാറ്റുന്നതില്‍ എന്തു യുക്തി?

    ഭാഷയിലെയും സാഹിത്യത്തിലെയും എന്നല്ല സാമൂഹ്യബോധത്തിലെ അശ്ലീലസങ്കല്പം തന്നെ അല്പം കുഴഞ്ഞ പ്രശ്നമാണ്‌. പെയ്ന്റടിച്ച മൂത്രപ്പുരകളായി മുണ്ടശ്ശേരിയും മറ്റും മുദ്ര കുത്തിയ മണിപ്രവാളകവിതയിലെ അശ്ലീലത്തിന്റെ സാമൂഹ്യശാസ്ത്രപരമായ യുക്തിയെ പില്‍ക്കാലത്ത് നാം തിരിച്ചറിയുകയുണ്ടായി. എണ്‍പതുകളില്‍ ധര്‍മ്മപുരാണം പാഠപുസ്തകമായതുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങള്‍ ഉണ്ടായല്ലോ. ആയിടക്ക് പട്ടാമ്പി കോളേജില്‍‍ ഒരു സംവാദത്തിന്‌ ഒ.വി. വിജയന്‍ വരികയുണ്ടായി. താങ്കള്‍ എന്തുകൊണ്ട് അശ്ലീലഭാഷ ഉപയോഗിക്കുന്നു എന്ന ചോദ്യത്തിന്‌ 'അശ്ലീല ഭാഷ എന്നല്ല അക്രമാസക്തമായ ഭാഷ എന്ന് പറയുന്നതാണ്‌ ശരി' എന്നായിരുന്നു പ്രതികരണം. അത്രമാത്രം അശ്ലീലമയമായ ഒരു രാഷ്ട്രീയാവസ്ഥയെ കുറിച്ചെഴുതുമ്പോള്‍ മറ്റെന്തു തരം ഭാഷ എന്നതാണതിന്റെ യുക്തി.

    കൗശലം നിറഞ്ഞ ചില പറച്ചിലുകളായി ചുരുങ്ങിപ്പോയ പുതുകാലകവിതകള്‍ അത്തരം സാമൂഹ്യലക്ഷ്യങ്ങളൊന്നും സ്വയം ഏറ്റിനടക്കുന്നില്ല എന്നാണല്ലോ പറയുന്നത്. അപ്പോള്‍ പിന്നെ ഈ അശ്ലീലമെഴുത്തിന്റെ അപ്പുറത്തെക്കുള്ള മുന എന്താണ്‌? ഒരു ചൊറിച്ചില്‍ സുഖമല്ലാതെ? പണ്ട് ഒളപ്പമണ്ണ തെങ്ങോലകള്‍ക്കിടയിലൂടെ വരുന്ന വെയിലൊളിയെ പട്ടുകോണകമായി കണ്ട് ഒരു കവിത എഴുതിയിരുന്നു. ഒരു നിരീക്ഷണ കൗതുകം മാത്രം, അതിനപ്പുറത്തേക്ക് മറ്റു വെളിച്ചമൊന്നുമില്ലാത്ത കവിത. അന്ന് അതിനെ പറ്റി എം കൃഷ്ണന്‍ നായര്‍ എഴുതി 'എല്ലാവരും രാവിലെയായാല്‍ അരയില്‍ തിരുകുന്നത് മഹാകവി എടുത്ത് കവിതയില്‍ തിരുകി' എന്ന്. പുതുമൊഴിവഴികള്‍ക്ക് കൗതുകം കോണകത്തിനുള്ളിലേക്കും കടന്നിരിക്കുന്നു. വടിച്ചുകളയേണ്ടതും സ്ഖലിച്ചു പോകേണ്ടതുമെല്ലാം കവിതയില്‍ തൂവിയാല്‍ എന്തു പറയാന്‍്?
    ഇനി അതല്ല, ഈ കവിതകളില്‍ എന്നെപ്പോലുള്ള ഒരു മിനിമം വായനക്കാരനു കാണാന്‍ കഴിയാത്ത കവിതയുടെ നിഗൂഢ രഹസ്യസ്ഥലികള്‍ വല്ലതുമുണ്ടെങ്കില്‍ ഈ കേസ് ചെലവു സഹിതം എഴുതി തള്ളി ഇത്തവണത്തേക്ക് മാപ്പാക്ക്!
    'ചൊറിയെ ചൊറിഞ്ഞാല്‍ ചൊറിയും ചൊറിയും
    ഏറെ ചൊറിഞ്ഞാല്‍ ചോര പൊടിയും' എന്നതിനാല്‍ അധികം ചൊറിയുന്നില്ല.

    http://sngscollege.info/
    http://vijnanacintamani.org/

    10 comments:

    1. അതൊക്കെ വായിച്ച് ചൊറിഞ്ഞു കൊടുക്കാന്‍ കുറേ ചൊറിയന്മാരും. . !
      കലയും സാഹിത്യവും മഹത്തരമാണെന്ന തിരിച്ചറിവിനപ്പുറം എല്ലാവര്‍ക്കും കവിയാകാനും അച്ചടിക്കപ്പെടാനുമാണ്‌ താല്‍‌പര്യം.

      ReplyDelete
    2. ഹാരിസിന്റെ കവിതയ്ക്ക് റ്റൈറ്റില്‍ പ്രകോപനപരമാണെന്നതിനുപരി രാഷ്ട്രീയവും സാമൂഹികവുമായ പ്രതികരണശേഷിയെ സംബന്ധിച്ച അര്‍ത്ഥങ്ങളുണ്ട്. വടിച്ചുകളയേണ്ടത് കവിതയില്‍ തിരുകിയതല്ല എന്ന് ചുരുക്കം. തെറിയെന്നുപറയുന്ന ഒരു വാക്ക് കണ്ടതുകൊണ്ട് കവിത വെട്ടിക്കളയണമെന്നില്ല.

      മറ്റേ രചനയെക്കുറിച്ച് ഒന്നും പറയാനില്ല. ബൂലോഗ കവിതയില്‍ അര്‍ത്ഥശൂന്യമായ കവിതയുമായി കണ്ടാല്‍ ചിരിക്കാന്‍ പരിചയം പോലുമില്ലാത്ത രചനകള്‍ വരാറൂണ്ടെന്നതും നേര്. പക്ഷെ ഹാരിസിന്റെ ഈ കവിത അങ്ങനെ തോന്നിയില്ല.

      ReplyDelete
    3. പ്രതികരണത്തിന്‌ നന്ദി, ശിഹാബിനും ഗുപ്തനും.
      ഗുപ്തന്‌,
      ഒരു വാക്കെടുത്ത് ഒരു കവിതയെ റദ്ദ് ചെയ്യരുത് എന്നതേറെ ശരി.' ഒറ്റ സ്നാപ്പിലൊതുക്കാനാവില്ല സാര്‍, ഒരു ജന്മത്തിന്റെയും സത്യം' എന്നാണല്ലോ.
      ഹാരിസിന്റേതു നല്ല പ്രതികരണം തന്നെ. അതോ കവിത എന്നേ സംശയമുള്ളൂ. കവിത വേണ്ടേ, ഗുപ്തമായെങ്കിലും?
      കാടടച്ച് വെടിവെച്ചാലും കവിത വീഴാം. പക്ഷെ ഉണ്ട വേണ്ടേ?
      'കവിതയെ കവിതയാക്കുന്ന ആ രാസപ്രക്രിയ എന്ത് എന്ന് എനിക്കറിയുമോ' എന്നൊരു കുസൃതി ചോദ്യം എന്നെ തന്നെ തോണ്ടുന്നുണ്ട്.
      ഓഫ് ടോപ്പിക്കായി ഒരു സംഗതി പറയാം.

      കുറച്ചു മുമ്പ് മൊബൈലില്‍ പ്രചരിച്ചിരുന്ന ഐഡിയാ സ്റ്റാര്‍ സിംഗറിന്റെ മലപ്പുറം സ്റ്റൈല്‍ ഒരു പാരഡിയുണ്ട്. അതില്‍ ഔസെപ്പച്ചന്‍ പറയുന്നു. പുട്ട് കുറ്റിയില്‍ നിന്ന് പുട്ട് വരണ പോലുള്ള ഒച്ചയല്ല വേണ്ടത്. ഉണ്ട ഒണ്ടാക്കണ ഒച്ചയാ വേണ്ടത് എന്ന്‌. ഉണ്ടണ്ടാക്കണത് കണ്ടിട്ടുണ്ട്പ്പ് ഇജ്ജ്? എന്ന ചോദ്യത്തിന്‌ ചെക്കന്റെ മറുപടി ഇന്റുമ്മാന്റെ കുടീന്ന്‌ എന്നായിരുന്നു!

      ReplyDelete
    4. പ്രിയപ്പെട്ട സന്തോഷ്‌ സാര്‍,
      താങ്കള്‍ മുകളില്‍ പരാമര്‍ശിച്ച കവിതകള്‍ ഞാന്‍ ഇന്നലെ കണ്ടിരുന്നു. അഭിപ്രായം പറയാന്‍ തോന്നിയില്ല. ചിലര്‍ക്ക്‌ സാഹിത്യം ഒരു വിരേചന പ്രക്രിയയാണ്‌......(സ്നിഗ്ദ്ധം) അതിനെ ഒരു കമന്‍റിട്ടു പ്രോത്സാഹിപ്പിക്കാന്‍ തോന്നിയില്ല ഇത്തരം മാനസ്സിക പരിസരങ്ങള്‍ എഴുത്തില്‍ പലരും ബോധപൂര്‍വ്വം സൃഷ്ടിക്കുന്നുണ്ട്‌ ഇത്തരം കവിതകള്‍ നിശിതമായി വിമര്‍ശിക്കപ്പെടേണ്ടതാണ്‌ എന്നറിയാം.... (ഹാരിസ്സിന്‍റെ കവിതയ്ക്ക്‌ ഈ പറഞ്ഞതു ബാധകമല്ല. സാമ്പ്രദായിക രീതികളെ അവഗണിച്ച്‌ തനതായ ഒരു വായ്മൊഴിവഴക്കത്തിന്‍റെ ഒരു പ്രതിഷേധം - ഊര്‍ജ്ജം കവിതയില്‍ കൊണ്ടു വരുമ്പോള്‍ വരികളെ മാലിന്യമുക്തമാക്കേണ്ടതുണ്ട്‌. ഹാരിസ്സിന്‍റെ കവിത വരികളിലെ അതിവാചാലതകൊണ്ട്‌ ചിലയിടങ്ങളില്‍ ഇത്തിരി കല്ലുകടിയായി അനുഭവപ്പെട്ടു.. നെല്ലിലതികം പതിരു കലര്‍ന്ന ഈ കവിത പ്രമേയ പരമായി നല്ലതാണ്‌ എന്നു ഞാന്‍ സമ്മതിക്കുന്നു.).

      പിന്നെ ഈ പോസ്റ്റ്‌ ഉചിതമായി
      അഭിനന്ദനങ്ങള്‍.

      ReplyDelete
    5. ന്റമ്മോ!കൂതറ കവിത!

      ReplyDelete
    6. വായിച്ചിട്ട് എനിക്ക്‌ ചൊറിഞ്ഞു വരുന്നുണ്ട്.

      ReplyDelete
    7. പുതിയ കവിതയെ വിമര്‍ശാത്മകമായി സമീപിക്കുന്ന രാജേന്ദ്രന്‍ എടത്തുംകരയുടെ ലേഖനം 'ആരെയും സ്പര്‍ശിക്കാത്ത കവിത ആര്ക്കു വേണം?' പുതിയ ലക്കം സമകാലികമലയാളം വാരികയില്‍ വായിക്കാം.

      ReplyDelete
    8. വടിച്ചുകളയേണ്ടതും സ്ഖലിച്ചു പോകേണ്ടതുമെല്ലാം കവിതയില്‍ തൂവിയാല്‍ എന്തു പറയാന്‍്?
      ഇനി അതല്ല, ഈ കവിതകളില്‍ എന്നെപ്പോലുള്ള ഒരു മിനിമം വായനക്കാരനു കാണാന്‍ കഴിയാത്ത കവിതയുടെ നിഗൂഢ രഹസ്യസ്ഥലികള്‍ വല്ലതുമുണ്ടെങ്കില്‍ ഈ കേസ് ചെലവു സഹിതം എഴുതി തള്ളി ഇത്തവണത്തേക്ക് മാപ്പാക്ക്!

      നന്നായി..ഈ കുറിപ്പ്‌ ഇപ്പോഴാണ്‌ കാണുന്നത്‌.
      ഉള്ളതു പറഞ്ഞാൽ ഉറി ഊറിച്ചിരിക്കും ചിരിക്കും സന്തോഷേ..!

      ReplyDelete
    9. as posted in sunil's blog.

      കുറഞ്ഞ വാക്കിൽ, അതിലിരട്ടി അർത്ഥവ്യാപ്തിയും, എഴുത്തുകാരന്റെ ചിന്തയും പദഭംഗിയോടെ സം‌യോജിപ്പിക്കലാണു (ഉത്തരാധുനിക)കവിത.

      ഫോട്ടോഗ്രഫി വ്യാപകമല്ലാതിരുന്ന കാലത്ത് റിയലിസ്റ്റിക് ആർട്ടിന്റെ പ്രാധ്യാന്യം വളരെ വലുതായിരുന്നു. അതുകൊണ്ടുതന്നെ അന്നത്തെ ആർട്ടിസ്റ്റുകൾ (ബ്ലോഗർ ചിത്രകാരാ, നിങ്ങൾ ഈ പേരിട്ടത് ഒരു 'നാമ'ത്തോടു ചെയ്ത ക്രൂരതയാണു!) ശ്രദ്ധനേടി. അതുകൊണ്ടുതന്നെ അർഥവ്യാപ്തിയേക്കാൾ കരവിരുത് പ്രകടിപ്പിക്കുന്ന പെയിന്റിംഗുകൾ പ്രശസ്തി നേടി. പിൽക്കാലത്ത് ഫോട്ടോഗ്രഫിയും ഫോട്ടോറിയലിസവും ശക്തമായി, അതോടെ റിയലിസ്റ്റിക് പെയിന്റിംഗുകളുടെ പ്രാധാന്യം അല്പം കുറഞ്ഞു, ആസ്വാദനഭംഗിയുള്ള ഒരു ചിത്രം ബ്റോമെഇഡിൽ പതിപ്പിക്കാമെന്നായി. അതേ രീതിയിൽ തന്നെ ഗാനങ്ങൾക്ക് പ്രാധാന്യം ഇല്ലാതിരുന്ന, കീർത്തനങ്ങളും, സ്തുതികളും, ശ്ലോകങ്ങളും മാത്രം ഉണ്ടായിരുന്ന കാലം, (അന്ന് ക്രിസ്തീയ ഭക്തിഗാനങ്ങൾ ഉണ്ടാകാമായിരുന്നെങ്കിൽ 'പുത്തൻപാന' ഉണ്ടാവില്ലായിരുന്നു) മലയാളേതര ഭാഷയുടെ ആവിർഭാവം കേരളത്തിൽ സജീവമായിരുന്ന സമയത്ത് വൃത്തവും അലങ്കാരവും ചിട്ടപ്പെടുത്തി കവിതകൾ ഉണ്ടാക്കിപ്പോന്നു. പക്ഷേ പിന്നീട് ആ കാലഘട്ടത്തിലെ കവിതകളുടെ പ്രാധാന്യം സിനിമകൾക്ക് വഴിമാറിക്കൊടുത്തു. മലയാള-സംസ്‌കൃത വാക്കുകൾ സാധാരണക്കാരിലും, താഴേത്തട്ടുകാരിലും എത്താതിരുന്നതും, സിനിമാ ഗാനങ്ങൾക്കുള്ള പ്രാധാന്യം വർദ്ധിപ്പിച്ചു. കവിതകളെ സ്നേഹിക്കുന്നവരുടെ എണ്ണത്തിൽ വലിയതോതിൽ കുറവുണ്ടായി. ഇടപ്പള്ളിക്കവികളുടെ, കുമാരനാശാനന്റെ തുടങ്ങി സജീവധാരയിൽ പേരെടുത്ത് നിലകൊണ്ടവരുടെ അകാലത്തിലെ മരണം ഇവയൊക്കെ പരോക്ഷമായെങ്കിലും (പുരാതന)കവിതയെ ബാധിച്ചു എന്നുവേണം കരുതാൻ. പിന്നെയാണ ഉത്തരാധുനിക കവിതയുടെ വരവ്. പ്രാസഭംഗിയിൽ മാത്രം അവലംബിതമായി, വൃത്തത്തെ ഉപേക്ഷിച്ചും, പിന്നീട് പ്രാസം പോലും ഒഴിവാക്കിയും, അപൂർണ്ണമെന്ന് തോന്നിപ്പിക്കുമെങ്കിലും വായിക്കുന്തോറും ആന്തരാർത്ഥങ്ങൾ തെളിഞ്ഞു വരികയും ചെയ്യുന്ന കവിതകൾ വന്നു. ഈ കാലഘട്ടത്തിലേയ്ക്ക് വന്നപ്പോൾ പ്രാസം, ഭംഗി, എന്നിവ പാടേ മാറി ആശയത്തിൽ മാത്രമൊതുങ്ങി കവിത. സം‌വേദന ശെഇലികൊണ്ടും, വ്യാപ്തികൊണ്ടും ആസ്വാദകരെ സൃഷ്ടിക്കുകകൂടി ചെയ്തപ്പോൾ ഉത്തരാധുനികമെന്ന് ഓമനപ്പേരിട്ട ഈ കവിതാവിഭാഗം, പക്ഷേ പുരാതന കവിതയെ പാടേ മറന്നില്ല. അതുകൊണ്ടുതന്നെയാണു നല്ല കവികളാരെന്ന ചോദ്യത്തിനു ആശാനും, വള്ളത്തോളും, ഇടശ്ശേരിയും,........ ചുള്ളിക്കാടും, കല്പറ്റയും, റഫീക്ക് അഹമ്മദും, രൂപേഷും അടങ്ങുന്നവരുടെ പേരുകളുമായി നീണ്ട നിര ആരംഭിക്കുന്നത്. കവിതയിൽ ഈ മാറ്റം പ്രകടമായെങ്കിലും പ്രാസഭംഗിയോടെ ചൊല്ലാവുന്ന കവിതകളെ എന്നും ആളുകൾ സ്നേഹിക്കുന്നു. ആശയസപുഷ്ടമായി കവിതകൾ പ്രാസത്തിലെഴുതാമെങ്കിൽ (കടുകട്ടി വാക്കുകളുമായല്ല) ആസ്വാദകർ ഇന്നുമുണ്ട്.

      ബ്ലോഗിൽ എത്തുന്നവർ പോസ്റ്റുകൾ ഇടാൻവേണ്ടി എഴുതുന്ന ഒരു സ്ഥിതിവിശേഷം ഉണ്ട്. എന്തെങ്കിലും എഴുതണമെന്ന ആഗ്രഹം തന്നെയാണു ഇതിനു കാരണം. ആരുടെയും കലയോ ആസ്വാദനമോ ആരുടെയും ചങ്ങലക്കെട്ടുകളിലല്ല. അത് സ്വതന്ത്രമാൺ, ആകാശം പോലെ പരന്നതും, ബ്ലോഗ് പോലുള്ള സാധ്യതകൾ ഉള്ളപ്പോൾ മനസിനെ അവർ പകർത്തട്ടെ. വായനയ്ക്കോ എഴുത്തിനോ ഒരു ചട്ടക്കൂടിന്റെ ആവശ്യമില്ല. ഇഷ്ടപ്പെടുന്നവൻ ആസ്വദിക്കട്ടെ. നല്ല കവിതകൾ നല്ല ക്രാഫ്റ്റ് ആവശ്യപ്പെടുന്നു. തിരുത്തലും, നല്ലതല്ലെന്നു തോന്നുന്ന പക്ഷം ഉദ്ദ്യമം തന്നെ ഒഴിവാക്കലും ആവശ്യമായി വരുന്ന ക്രാഫ്റ്റ്. വർദ്ധിച്ച പദസഞ്ചയം, വായന എന്നിവ ആവശ്യമാണു ഇതിനു.

      ReplyDelete

    പ്രതികരണങ്ങള്‍, സംശയങ്ങള്‍, ചോദ്യങ്ങള്‍ അറിയിക്കുക