അല്ല, പിന്നെ!!

എഴുത്തില്‍ പഴയ ചിലത്!
പോര്‍ബന്ധറില്‍ നിന്ന് സബര്‍മതിയിലേക്കുള്ള ദൂരം
  • ലൗ ജിഹാദ്‌ !!!!!
  • കവിത ചൊറിച്ചിലുണ്ടാക്കുന്ന മൂത്രപ്പുരകളോ?
  • ആ നാടുകടത്തല്‍ നൂറുവര്‍ഷത്തിലേക്ക്!
  • രണ്ടായ്‌ മുറിച്ചത്! **
  • പിരിയേണമോ അരങ്ങില്‍ നിന്നുടന്‍?
  • പോത്തിനെ കൊല്ലേണ്ടതെങ്ങനെ?
  • 9/11
  • ഗണപതിക്ക് കുറിച്ചത്!
  • ബിരുദപാഠ്യപദ്ധതി - പഠനപ്രവര്‍ത്തനങ്ങളുടെ മാര്‍ഗരേഖ
  • ഭരണകൂടങ്ങളുടെ ഭീകരവാദം
  • എന്തു പറ്റി മാഷേ?
  • ഗൂഗിളൊരുമ്പെട്ടാല്‍ മൈക്രോസോഫ്റ്റും തടുക്കുമോ?
  • സ്വവര്‍ഗരതിക്കാരെ ഭയക്കുന്നതാര്?
  • കവിതക്കേസില്‍ ഞാന്‍ ഹാജര്‍!
  • ആലോകമലയാളം 4 കോളറക്കാലത്തെ ബ്രാണ്ടി ചികില്‍സ!
  • സുപ്പീരിയര്‍ അഡ്വൈസര്‍ റീലോഡഡ്.
  • സ്വന്തം കൂട്ടില്‍ കാഷ്ഠിക്കുന്ന ഹിംസ്രജന്തുക്കള്‍
  • എ.എം.ഡി.യെന്താ കമ്പ്യൂട്ടര്‍ ലോകത്തെ ദലിതനോ?
  • ശശികുമാറിന്റെ മാനസപുത്രിയെ മര്‍ഡോക്ക് വേള്‍ക്കുമ്പോള്‍
  • ട് വളര്‍ത്തുന്ന അഴീക്കോട്
  • നളിനി ജമീല പാഠപുസ്തകമാകുമ്പോള്‍ !
  • ആലോകമലയാളം :മരച്ചീനിയും മക്രോണിയും
  • മലയാളിയുടെ അനുപ്രയോഗ‌ങ്ങള്‍
  • ചെറിയ കേരളവും വലിയ കോയി തമ്പുരാന്മാരും
  • ബ്ലോഗുകള്‍ക്കു നല്ല നടപ്പോ?
  • ആലോകമലയാളം പന്നിപ്പനിക്കിടയില്‍ ചില പന്നിവിചാരങ്ങള്‍
  • ആലോകമലയാളം . അച്ചാറും പപ്പടവും
  • കമ്യുണിസത്തില്‍ ചില അബോര്‍ഷന്‍ കേസുകള്‍
  • ഭാഷാസൂത്രണത്തിന്റെ മേഖലകള്‍
  • വാക്കുതര്‍ക്കം - പറഞ്ഞവാക്കിന് ഒരു വില വേണ്ടേ?
  • ബിരുദതലപാഠ്യപദ്ധതി പുനസംഘാടനത്തിന്റെ പ്രശ്നങ്ങള്‍
  • ഭാഷാസൂത്രണം-നിര്‍വ്വചനങ്ങള്‍
  • ഭാഷാസുത്രണവും മലയാളവും - പഠനത്തിനൊരാമൂഖം
  • ബിരുദതല പാഠ്യപദ്ധതി പുനഃസംഘടനയും മലയാള പഠനവും
  • ടെലിവിഷന്‍ മലയാളവും ടെലിവിഷന്‍ മലയാളികളും
  • ആര്യദ്രാവിഡ സങ്കലനവും മലയാള വ്യാകരണ സിദ്ധാന്തങ്ങളും
  • Tuesday 21 April 2009

    ബിരുദതലപാഠ്യപദ്ധതി പുനസംഘാടനത്തിന്റെ പ്രശ്നങ്ങളെ പറ്റി തന്നെ!!!

    ബിരുദതലപാഠ്യപദ്ധതി പുനസംഘടനയമയി ബന്ധപ്പെട്ട് നേരത്തേ അവതരിപ്പിച്ച ആമുഖ നിരീക്ഷണങങളുടെ തുടര്‍ച്ച ആണിത് ആ നിരീക്ഷണം ഉയര്‍ത്തി വിട്ട ചോദ്യങ്ങളെ കേന്ദ്രീകരിച്ച് മുന്നോട്ടുപോകുന്നു.
    http://hksanthosh.blogspot.com/2009/04/blog-post_10.html
    ഈ ചര്‍ച്ചയില്‍ മനോജും മഹേഷും ഞാന്‍ തന്നെയും ഉന്നയിച്ച പ്രശ്നങ്ങളില്‍ എന്റെ ചില തോന്നലുകള്‍ കൂടി പറയട്ടെ. ഇന്റ്യയെ പോലുള്ള തരം ഫെഡറല്‍ ഘടനയുള്ള ജനാധിപത്യരാഷ്ട്രങ്ങളില്‍ വിദ്യാഭ്യാസത്തെ സംബന്ധിച്ചും ഭാഷയെ സംബന്ധിച്ചുമുള്ള ഏത് തരം ആസൂത്രണങ്ങളും നടത്തിപ്പും ഭരണകൂടങ്ങളുടെ ഉത്തരവാദിത്തമാണ് എന്നാണ് ഞാന്‍ വിചാരിക്കുന്നത്. കോര്‍പ്പറേറ്റ് മാനേജ്മെന്റുകളും സ്വയംഭരണകോളേജുകളും സ്വാശ്രയസര്‍വകലാശാലകളും പൊതുജനങ്ങള്‍ക്കു പ്രവേശനമില്ലാത്ത അക്കാദമിക്സംഘങ്ങളും ട്രസ്റുകളും അല്ല. ഈ മേഖലയെ നിയന്ത്രിക്കേണ്ടത്. വിവിധ ഭരണനിര്‍വ്വഹണ വകുപ്പുകളും ഭരണകൂടം നോമിനേറ്റ് ചെയ്യുന്ന അക്കാദമികളും കൌണ്‍സിലുകളും ഇന്‍സ്റിറ്റ്യൂട്ടുകളും എന്നതുപോലെ കേരളത്തിന്റെ സാഹചര്യത്തില്‍ ഭരണകൂടനോമിനികളായ സിണ്ടിക്കേറ്റുകളും ബോര്‍ഡ് ഓഫ് സ്റഡീസുകളും ഒക്കെ നിയന്ത്രിക്കുന്ന സര്‍വകലാശാലകളും ഈ മേഖലകളിലെ ഭരണകൂട പ്രവര്‍ത്തനങ്ങളെ തന്നെയാണ് പ്രതിനിധീകരിക്കുന്നത്. സെനറ്റുകള്‍(പുതിയ സര്‍വകലാശാലകളില്‍ ഈ ഏര്‍പ്പാടേ ഇല്ല) അക്കാദമിക്ക് കൌണ്‍സിലുകള്‍, ഫാക്കല്‍ട്ടികള്‍ തുടങ്ങിയവക്ക് ഈ മേഖലയില്‍ കാര്യമായ ജോലിയൊന്നുമില്ല. അതുകൊണ്ടുതന്നെ ഇതില്‍ ഏതെങ്കിലും ഒരു ബോഡി ജനാധിപത്യപരമെന്നോ മറ്റൊരു ബോഡി ജനാധിപത്യവിരുദ്ധമെന്നോ പറയാനാവില്ല. ബോഡികളിലല്ല അവരുടെ പ്രവര്‍ത്തനശൈലികളിലാണ് ജനാധിപത്യവും ജനാധിപത്യവിരുദ്ധതയുമുണ്ടാവുന്നത്.
    കേരളത്തില്‍ നിലവിലിരുന്ന കോഴ്സുകളും അതിന്റെ സിലബസ്സും രൂപകല്പനചെയ്ത യൂണിവേഴ്സിററി/ ബോര്‍ഡുകള്‍ ഇക്കാര്യത്തില്‍ അതതു ബോഡികളിലൊഴികെ ഏതെങ്കിലും തലത്തില്‍ ചര്‍ച്ച ചെയ്തതായി കേട്ടിട്ടില്ല.. പന്ത്രണ്ടുവര്‍ഷങ്ങള്‍ക്കു മുമ്പ് കാലടി സര്‍വ്വകലാശാലയില്‍ അദ്ധ്യാപക ശില്പശാലയില്‍ വെച്ച് കോഴ്സുകളും സിലബസ്സും പുനസംഘടിപ്പിച്ച ഒരു അനുഭവം ഒഴികെ. ആ അര്‍ത്ഥത്തില്‍ കേരളത്തിലെ എല്ലാ സര്‍വകലാശാലാ കോളേജ് അദ്ധ്യാപകരെയും പങ്കെടുപ്പിച്ചു കൊണ്ടുളള ശില്പശാലകളിലൂടെ സിലബസ്സ് രൂപീകരിക്കാനുള്ള ഉന്നത വിദ്യാഭ്യാസ കൌണ്‍സിലിന്റെ തിരുമാനം കൂടുതല്‍ ജനാധിപത്യപരമാണ് എന്നു തന്നെ പറയാം. അതില്‍ ഏതെങ്കിലും സംഘടനയില്‍പെട്ടവരെ മാത്രമാണ് ക്ഷണിച്ചത് എന്ന ആരോപണം എന്തായാലും അവാസ്തവമാണെന്നാണ് എന്റെ അനുഭവം. എന്നാല്‍ ഈ ശില്പശാലകളില്‍ മുന്നോട്ടുവെച്ച പ്രാരംഭനിര്‍ദ്ദേശങ്ങളും അജണ്ടയുമാണ് പ്രശ്നമായത്. മിക്ക ശില്പശാലകളും ആദ്യന്തം ബഹളമയമായത് അതിനാലാണ്.
    ഇക്കാര്യത്തിലേക്കു വരുന്നതിനു മുമ്പ് ഉന്നതവിദ്യാഭ്യാസകൌണ്‍സില്‍ എന്ന ഏര്‍പ്പാട് എന്തിനാണ് എന്നചോദ്യത്തെ അഭിമുഖീകരിക്കേണ്ടതുണ്ട്. ഉന്നതവിദ്യാഭ്യാസകൌണ്‍സില്‍ അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളില്‍ പറയുന്നതുപോലെ കേരളത്തിലെ ഉന്നതവിദ്യാഭ്യാസമേഖലയില്‍നിലനില്‍ക്കുന്ന സര്‍വകലാശാലകളുടെയും സ്ഥാപനങ്ങളുടയും അക്കാദമിക് പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്ന ഈ മേഖലയില്‍ സര്‍ക്കാറിനു വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന ഒരു അക്കാദമിക്ക് ഉപദേശകസമിതിയായി നിലകൊള്ളുന്നത് സ്വാഗതാര്‍ഹം തന്നെ. ഇതിലെ അംഗങ്ങളുടെ അക്കാദമികയോഗ്യതെക്കുറിച്ചു ചര്‍ച്ച ചെയ്യുന്നതും അനാവശ്യമാണ്. കാരണം ഒരു സര്‍ക്കാര്‍ നോമിനേറ്റ് ചെയ്യുന്ന ഇത്തരം ബോഡികളില്‍ അംഗങ്ങളായവരെ ക്കുറിച്ച് നാം അങ്ങനെ അന്വേഷിക്കുന്ന പതിവില്ല. സ്വാഭാവികമായും മഹേഷ് പറയുന്നതുപോലെ രാഷ്ട്രീയപരിഗണനകള്‍ ഇക്കാര്യത്തില്‍ കടന്നുവരാറുമുണ്ട്. അവരുടെ കാഴ്ചപ്പാടുകളും പ്രവര്‍ത്തനശൈലിയും പരിപാടികളുമാണ് വിലയിരുത്തേണ്ടത്.
    ക്ളസ്റര്‍ കോളേജ് എന്ന സങ്കല്പത്തിനു ശേഷം കൌണ്‍സില്‍ ബിരുദവിദ്യാഭ്യാസത്തിന്റെ പുനസംഘാടനതതിലാണ് കൈവെയ്ക്കുന്നത്. വര്‍ഷങ്ങളായി വിവിധയൂണിവേഴ്സിറ്റികള്‍ അവരുടെ കോഴ്സുകളും സിലബസസും പരിഷകരിച്ചു കൊണ്ടിരിക്കുന്നുണ്ട്. എന്നാല്‍ അത്തരം പരിഷ്കാരങ്ങളൊക്കെ കേവലം ഉളളടക്കപരമയിരുന്നു എന്നും ഘടനാപരമായ പരിഷ്കാരമാണ് തങ്ങള്‍ മുന്നോട്ടുവെയ്ക്കുന്നത് എന്നുമാണ് കൌണ്‍സില്‍ നിലപാട്. ഇത് അതിരു കവിഞ്ഞ അവകാശവാദമാണ് എന്നാണ് എന്റെ പക്ഷം. കാരണം വിളനിലത്തിന്റെ കാലം തൊട്ട് ഇത്തരം പരിഷ്കാരങ്ങള്‍ നടന്നുവരുന്നുണ്ട് പ്രത്യേകിച്ച്ബിരുദാനന്തര തലത്തില്‍ .ഈ പരിഷ്കാരങ്ങള്‍ക്കൊടുവില്‍ നോണ്‍ സെമസ്റര്‍,സെമസ്റര്‍, ചോയ്സ് ബെയ്സ്ഡ് ക്രെഡിറ്റ് സെമസ്റര്‍ എന്ന മൂന്നു തരം ബിരുദാനന്തരബിരുദ കോഴ്സുകള്‍ ഒരേ സമയം നടത്തുന്ന ഏര്‍പ്പാടിലേക്ക് സംഗതി എത്തി ഈ പരിഷ്കാരങ്ങളും അനുബന്ധ സിലബസ്സുകളും പൊതു സമവായത്തിലൂടെ രൂപപ്പെടുത്തിയതല്ല. അവയില്‍ പലതിന്റെയും നില പ്രത്യേകിച്ച് ചോയ്സ് ബെയ്സ്ഡ് ക്രെഡിറ്റ് സെമസ്റര്‍ സിലബസ്സിന്റെ അത്യന്തം പരിതാപകരമാണ് താനും. ഈ മേഖലയില്‍ ചില ഏകീകരണങ്ങള്‍ സാദ്ധ്യമാക്കുക എന്നതായിരുന്നു കൌണ്‍സിലിന്റെ രണ്ടാമത്തെ ലക്ഷ്യം എന്നു വേണം വിചാരിക്കാന്‍. എങ്കില്‍ ഈ രണ്ടു ലക്ഷ്യങ്ങളും പുതിയ പുനസംഘാടനത്തിന്റെ നാള്‍ വഴികളില്‍ നഷ്ടപ്പെട്ടിരിക്കുന്നു എന്നതാണെന്റെ വിലയിരുത്തല്‍. പത്ത് കോമണ്‍ കോഴ്സുകള്‍ പതിനാറുവരെയായത്, അതിന്റെ എണ്ണം ഓരോ കോഴ്സിനും വേറെ വേറെ ആകാമെന്നായത്, അതാര്‍ക്കും പഠിപ്പിക്കാമെന്നായത്. വര്‍ക്ക്ലോഡും ഇന്നത്തെ പാറ്റേണും നിലനിര്‍ത്തുന്നതിനുവേണ്ടി ആദ്യ ആറെണ്ണം നിര്‍ബന്ധമായും ഇംഗ്ളീഷുകാര്‍, പിന്നെ നാലെണ്ണം സെക്കന്റ് ലാംഗ്വേജുകാര്‍ വേറെ വേറെ എന്ന് പഴയ പാര്‍ട്ട് ഒന്ന്, പാര്‍ട്ട് രണ്ട് സംവിധാനങ്ങള്‍ തിരിച്ചു വന്നത്, നിശ്ചയിക്കപ്പെട്ട കോമണ്‍ പേപ്പറുകളുടെ ടൈറ്റിലുകള്‍ നിലനിര്‍ത്തിയാല്‍ മതി താഴെ എന്തു സിലബസ്സുമാകാം എന്നായത്, ഇപ്പോഴിതാ പേപ്പര്‍ തന്നെ മാററാം എന്നു വന്നിരിക്കുന്നത് ഇങ്ങനെ ആകപ്പാടെ നോക്കുമ്പോള്‍ ഇതിലെന്തു കോമണ്‍ എന്തു കാതലായ ഘടനാമാറ്റം എന്നു ചോദിക്കേണ്ടി വരുന്നു.
    അപ്പോള്‍ പിന്നെ ഈ പരിഷ്കരണങ്ങളെ നയിക്കുന്ന യുക്തിയെന്താണ് എന്ന ചോദ്യം ഉയരുന്നു. കേവലം പരിഷ്കരണങ്ങള്‍ക്കു വേണ്ടിയുള്ള പരിഷ്കരണങ്ങള്‍ എന്ന പരിഷ്കരണജ്വരമാണോ കണ്ടുപിടിക്കുക, പിടിച്ചടക്കുക, പരിഷ്കരിക്കുക എന്ന കൊളോണിയല്‍ യുക്തിയാണോ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്? അതോ കൌണ്‍സിലിന്റെ ആദ്യ നയരേഖയില്‍ പറയുന്നതു പോലെ ‘ആഗോളവല്‍ക്കരണത്തിന്റെ മല്‍സരാധിഷ്ഠിത കമ്പോളത്തിന് ആവശ്യമായ വിജ്ഞാനത്തൊഴിലാളിയെ നിര്‍മ്മിക്കുന്ന’ വിദ്യാഭ്യാസ ദര്‍ശനത്തിന്റെ ഉപകരണയുക്തികളാണോ? മൂല്യവിദ്യാഭ്യാസം എന്നത് എടുക്കാചരക്കയോ എന്നുള്ള തരം വിമര്‍ശനാത്മകമായ ചോദ്യങ്ങള്‍ നേരിടേണ്ടിവരുന്നത് ഈ അവ്യക്തതയിലാണ്. എന്തായാലും പുറമേക്ക് അവകാശപ്പെടുന്ന തരം വിപ്ളവാത്മകമായ മാറ്റം ക്രെഡിറ്റ് ആന്റ് സെമസറ്റര്‍, ഗ്രേഡിങ്ങ്, സീറോ സെമസ്റര്‍, കോമണ്‍, കോര്‍, കോംപ്ളിമന്ററി, ഓപ്പണ്‍ കോഴ്സുകള്‍ തുടങ്ങിയ ഏര്‍പ്പാടുകളുടെ ആകത്തുകയായ പുതിയ പരിഷ്കാരതതിലില്ല. അതേതെങ്കിലും തരത്തില്‍ സ്കൂള്‍ പാഠ്യപദ്ധതി പരിഷകരണത്തിന്റെ തുടര്‍ച്ചയാകുന്നുമില്ല. (പലരും പരിഷ്കരണത്തിന്റെ അടിസ്ഥാനമായി പറയുന്ന കാരണം അതാണ്) പതിമൂന്നാം ക്ളാസ്സാവണം ഡിഗ്രി ക്ളാസ്സ് എന്ന വാദം തന്നെ അശാസ്ത്രീയമാണ്.
    ഈ വലിയ അവകാശവാദങ്ങളൊന്നുമില്ലാതെ നിലവിലുള്ള സമ്പ്രദായത്തിന്റെ അശാസ്തീയതകള്‍ പരിഹരിക്കുക എന്ന ലക്ഷ്യം വച്ചും ഇത്തരം പരിഷ്കരണങ്ങള്‍ക്കു പ്രസക്തിയുണ്ട്. ഈ പരിഷ്കാരത്തില്‍ ഞാന്‍ കാണുന്ന കേവലയുകതി അതു മാത്രമാണ്.ഇവിടെയാണ് പുതിയ പരിഷ്കാരത്തോടുള്ള എന്റെ കടുത്ത രണ്ടുവിയോജിപ്പുകളുള്ളത്ഒന്ന് നിലനില്‍ക്കുന്ന സമ്പ്രദായത്തെ വിമര്‍ശാത്കമയി വിലയിരുത്തുന്ന ഒരു പ്രവര്‍ത്തനവും കൌണ്‍സില്‍ ചെയ്തിട്ടില്ല. ഇതു സംബന്ധിച്ച അന്വേഷണങ്ങള്‍, കമ്മീഷനുകള്‍, രേഖകള്‍, വസ്തുതാശേഖരണം അങ്ങനെയൊന്നും നടന്നതായി അറിവില്ല. നിലനില്‍ക്കുന്ന സമ്പ്രദായം കുറ്റമററതല്ല,ഏറെ കുഴപ്പം പിടിച്ചതും അശാസത്രീയവുമാണ് എന്നു തന്നെയാണ് എന്റെ അഭിപ്രായം. പക്ഷേ പ്രശ്നരഹിതമായ ഒരു പുതിയവ്യവസ്ഥയാണ് ലക്ഷ്യമെങ്കില്‍ നിലവിലെ പ്രശ്നങ്ങള്‍ വസ്തുനിഷ്ഠമായി വിലയിരുത്തണ്ടേ അതുണ്ടായില്ല.ഇനി രണ്ടാമത് പുതിയ പരിഷ്കാരങ്ങള്‍ പഴയകുഴപ്പങ്ങളെ പരിഹരിക്കേണ്ടതല്ലേ അതുമുണ്ടായില്ല..
    കോമണ്‍ കോഴ്സുകളുടെ കാര്യമെടുക്കാം. തികഞ്ഞ അവ്യവസ്ഥിതിയാണ് ഇക്കാര്യത്തില്‍ നിലനിന്നിരുന്നത് ഇംഗ്ളീഷ് നിരബന്ധമായും ഒരു ഭാഷ തിരഞ്ഞെടുതതും രണ്ടുവര്‍ഷം മൂന്നു പേപ്പര്‍ വീതം പഠിയ്ക്കാനുളള ഒരു സ്ട്രീം, ഒരു വര്‍ഷം ഒരുപേപ്പര്‍ പഠിയ്ക്കാനുള്ള ബികോം സ്ട്രീം ഇതേ മാതൃകയിലുള്ള എന്നാല്‍ സിലബസ് വ്യത്യസ്തമായ നോണ്‍കണ്‍വെന്‍ഷണല്‍ സ്ട്രീം, ഒരുവര്‍ഷവും ഒന്നും പഠിയ്ക്കേണ്ടാത്ത പ്രൊഫഷണല്‍ കോഴ്സുകളുടേതായ മറ്റൊരു സ്ട്രീം ഇങ്ങനെയായിരുന്നു അവസ്ഥ. പുനസംഘടന ഇന്നെത്തിനില്‍ക്കുന്നത് അതേ അവസ്ഥയിലാണ്.ഒരു വ്യത്യാസം മാത്രം ബിബിഎയ്ക്ക് കോമണ്‍കോഴ്സുകള്‍ എന്ന വിളപ്പേരില്‍ ചില പ്രത്യേക വിഷയങ്ങള്‍ കോമേഴ്സുകാര്‍ തന്നെ കൈകാര്യം ചെയ്യുമെന്നു മാത്രം.അതെന്തു വ്യത്യാസം?!!!അതെ,.കോമണ്‍കോഴ്സുകളെ പഴയതൊഴുത്തില്‍ തന്നെ കെട്ടിയിട്ടു. പക്ഷേ തിന്നാനിട്ട പുല്ലു മാറി എന്നു മാത്രം. ഘടനാപരമായ മാറ്റം എന്നു കൊട്ടിഘോഷിച്ച പരിഷ്കരണം വെറും ഉളളടകകരമയി കലാശിച്ചു. ഇവിടെയാണ് ഭാഷാസാഹിത്യങ്ങളെ ഒഴിവാക്കി ചില പൊതു വിഷയങ്ങള്‍ രംഗപ്രവേശം ചെയ്തത്. അതിന്റെ യുക്തി എന്താണ്?
    കോമണ്‍ കോഴ്സുകളില്‍ പൊതുവായ വിഷയങ്ങള്‍ക്ക് ഉന്നതവിദ്യാഭ്യാസകൌണ്‍സില്‍ തന്നെ കോഴ്സുകളും സിലബസ്സും നിര്‍ദ്ദേശിച്ചിരുന്നുഅത് മാതൃകാരൂപം മാത്രമാണെന്നും എല്ലാം ബോര്‍ഡ് ഓഫ് സ്ററഡീസുകള്‍ക്ക് മാറ്റി നിശ്ചയിക്കാം എന്നുമാണ് ഇപ്പോള്‍ കൌണ്‍സില്‍ പറയുന്നത്. അതതു ബോര്‍ഡുകളെ ഇക്കാര്യത്തില്‍ കുറ്റപ്പെടുത്തുന്ന നിലപാടാണ് മെമ്പര്‍ സെക്രട്ടറിയുടേത്. എന്നാല്‍ വസ്തുത ഇതല്ല. കോമണ്‍ കോഴ്സുകളെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ കൌണ്‍സില്‍ നിര്‍ദ്ദേശമുണ്ടായിരുന്നില്ല എന്നു വേണം മനസ്സിലാക്കാന്‍. കാരണം കോഴിക്കോട് സര്‍വകലാശാലയില്‍ ആദ്യം നടന്ന ഇംഗ്ളീഷ് ശില്പശാലയില്‍ കോമണ്‍ കോഴ്സുകളടെ പേപ്പറുകളോ സിലബസ്സോ പരിഗണനയ്ക്കു വന്നുപോലുമില്ല.അതെല്ലാം തയ്യാറായിരിക്കുന്നു എന്നാണ് അറിയിച്ചത്. ഇത് കമ്മ്യുണിക്കഷന്‍ ഗ്യാപ്പിന്റെ പ്രശ്നമൊന്നുമായിരുന്നില്ല. അതിന് ഏറ്റവും വലിയ തെളിവ് ഇംഗ്ളീഷ് മെയിന്‍ പഠിപ്പിക്കുന്ന കോളേജിലെ അദ്ധ്യാപകരെ മാത്രമാണ് ശില്പശാലയ്ക്കു ക്ഷണിച്ചത് എന്നതാണ്. കോമണ്‍കോഴ്സിലെ ആദ്യ ആറ് കോഴ്സുകള്‍ ഇംഗ്ളീഷുകാരന്റെ കാര്യമല്ല എന്നര്‍ത്ഥം. ഈ ശില്പശാലയില്‍ പങ്കെടുത്ത ഒരദ്ധ്യാപകന്‍ പ്രതികരിച്ചത് ഇംഗ്ളീഷ് മെയിന്‍ പഠിപ്പിക്കാത്ത ഇംഗ്ളീഷ് അദ്ധ്യാപകരൊക്കെ ഇനി ജനറല്‍ ഡിപ്പാര്‍ട്ടുമെന്റുകാരായി മാറും എന്നാണ്. സംസ്കൃതത്തില്‍ ഇപ്പോള്‍ അങ്ങനെ ഒരേര്‍പ്പാടുണ്ട്.എന്നാല്‍ മറ്റ് ഭാഷകളില്‍ ശില്പശാല നടക്കുമ്പോഴേക്കും അവസാന നാലു പേപ്പറുകളില്‍ നിര്‍ദ്ദേശിക്കപ്പെട്ട കോഴ്സുകളില്‍ സിലബസ്സുണ്ടാക്കാന്‍ അനുവദിക്കപ്പട്ടു. കോമേഴ്സ് ശില്പശാലയില്‍ ബി.ബിഎയ്ക്ക് കോമേഴ്സുകാര്‍ തന്നെ കോമണ്‍ കോഴ്സുകള്‍ പഠിപ്പിക്കാമെന്നും തിരഞ്ഞെടുത്ത വിഷയങ്ങള്‍ മതി പത്തെണ്ണം വേണ്ടാ എന്നായി. പുതിയ കോമണ്‍ കോഴ്സുകള്‍ നിര്‍ദ്ദേശിക്കാമെന്നുമായി. കോമണ്‍ കോഴ്സ് പത്തില്‍ നിന്ന് പതിനാറായി. ഈ ബോര്‍ഡ് ഓഫ് സ്റഡീസുകള്‍ മുഴുവന്‍ ഒരേ പോലെ തെറ്റിദ്ധരിക്കാന്‍ ഇടയില്ലല്ലോ.
    ഇനി മറ്റൊരുകാര്യം ചില പൊതു നിര്‍ദ്ദേശങ്ങള്‍ നല്‍കേണ്ടതുണ്ടായിരുന്നോ അത് ബോര്‍ഡുകളുടെ അധികാരത്തില്‍ കൈകടത്തലല്ലേ എന്നതാണ്. നല്‍കേണ്ടതാണ് എന്നു തന്നെയാണ് എന്റെ പക്ഷം. ഇല്ലെങ്കില്‍ പാര്‍ട്ട്1, പാര്‍ട്ട്2 ആയാലും കോമണായാലും ഏതാണ്ട് എല്ലാ വിഷയങ്ങളിലും ഈ പരിപാടി തന്നെ വേണ്ടാ മെയിന്‍ മാത്രം മതി എന്നു തിരുമാനിക്കുമായിരുന്നു.. മിക്ക വിഷയങ്ങളുടെയും ചര്‍ച്ചകളില്‍ ഭാഷകളും പൊതു വിഷയങ്ങളും പഠിപ്പിക്കണ്ടാ എന്ന പൊതു അഭിപ്രായമാണുണ്ടായത്. കോഴ്സിന്റെ മുഴുവന്‍ ഘടനയും നിശ്ചയിക്കാന്‍ അതതു ബോര്‍ഡുകള്‍ക്ക് ജനാധിപത്യപരമായ അവകാശമുണ്ട് എന്നു വാദിക്കുന്നവര്‍ ഇക്കാര്യം കൂടി ഓര്‍ക്കുന്നത് നന്ന്.കോമണ്‍ കോഴ്സുകളെ സംബന്ധിച്ചിടത്തോളം ചില പോതു നിര്‍ദ്ദേശങ്ങള്‍ നല്‍കി വിശദമായ ചര്‍ച്ചകള്‍ക്കു ശേഷം കോഴ്സും സിലബസ്സും ഡിസൈന്‍ ചെയ്യുന്നതിനു പകരം അത്തരം ആലോചനകള്‍ക്ക് ഇടം നല്‍കാതെ എല്ലാം നേരത്തെ തയ്യാറാക്കി നല്‍കി എന്നതാണ് കൌണ്‍സിലിനെതിരെയുള്ള പ്രധാന വിമര്‍ശനം. അങ്ങിനെ തയ്യാര്‍ ചെയ്ത സ്കീമില്‍ നിന്ന് ഭാഷാസാഹിത്യ വിഷയങ്ങള്‍ പുറത്താക്കപ്പടുകയും ചെയ്തു എന്നത് മറ്റൊരു പ്രശ്നം. ഈ രണ്ടു വിമര്‍ശനങ്ങളും ശരിയാണ്.. കൌണ്‍സിലിന് പിഴച്ചത് ഇവിടെയാണ്.
    ഒരു അക്കാദമിക് ബോഡി എന്ന നിലയില്‍ കൌണ്‍സലിന് അതിന് അധികാരവും ശേഷിയും ഉണ്ടെന്ന് തന്നെ വെയ്ക്കുക. നിര്‍ദ്ദേശിക്കപ്പെട്ട ഈ പുതിയ കോഴ്സുകളുടെ പ്രസകതി എന്താണ് അതിന്റെ പഠനലക്ഷ്യം എന്താണ് ഈ കോഴ്സുകളും സിലബസ്സും ഡിസൈന്‍ ചെയ്തതാരാണ് അത് ഏത് ശില്പശാലയില്‍, കമ്മിററിയില്‍ രൂപപ്പെട്ടു ഇത്തരം കാര്യങ്ങള്‍ വെളിവാക്കേണ്ടതല്ലേ സ്കൂള്‍ പാഠപുസതകങ്ങള്‍ തയ്യാറാക്കിയ ആളുകളുടെ പേരുകള്‍ അതതു പാഠപുസ്തകങ്ങള്‍ക്കു പിറകില്‍ പ്രിന്റ് ചെയ്യാന്‍ തിരുമാനിച്ച സര്‍ക്കാറാണിത് എന്നോര്‍ക്കണം.
    കോമണ്‍കോഴ്സുകളില്‍ ചിലത് (ഉദാഹരണത്തിന് ഭരണഘടനയും പരിസ്ഥിതി ശാസ്ത്രവും ) ഉള്‍പ്പെടുത്തിയത് ബാഹ്യ ഏജന്‍സികളുടെ നിര്‍ബന്ധ പ്രകാരമാണ് എന്നു വാദിക്കാം ഇതില്‍ പരിസ്ഥിതിശാസ്ത്രത്തിന്റെ സിലബസ്സ് തയ്യാറാക്കിയത് സുപ്രീം കോടതി നിര്‍ദ്ദേശിച്ച കമ്മിറ്റിയായിരുന്നു. സിലബസ്സുകളില്‍ പാര്‍ലിമെന്ററി സമിതികളും കോടതികളും കൈകടത്തുന്നതിനതിരെ ആരും ശബ്ദിച്ചു കണ്ടില്ല.എന്നാല്‍ ഫിലോസഫി ഓഫ് സയന്‍സും ക്രിട്ടിക്കല്‍ റീസണിങ്ങും ഉള്‍പ്പെടുത്തിയത് എന്തിനാണ്? അതു പഠിപ്പിക്കാന്‍ ഇംഗ്ളീഷുകാര്‍ക്കാണ് യോഗ്യത എന്നു നിശ്ചയിച്ചത് എന്തിന്റെ അടിസ്ഥാനത്തിലാണ്?
    ഇംഗ്ളീഷ് ഭാഷയെ വിനിമയാവശ്യങ്ങള്‍ക്കുപയോഗിക്കാന്‍ പ്രാപ്തരാക്കുന്ന കോഴ്സുകള്‍ തന്നെയാണ് കോമണ്‍ കോഴ്സയി വേണ്ടത് എന്നു തന്നെയാണ് എന്റെ പക്ഷം. എലിസബത്തന്‍ നാടകങ്ങളും വിക്ടോറിയന്‍ ഗദ്യവും കുത്തി നിറച്ച പഴയ സിലബസ്സ് തീര്‍ത്തും അനാവശ്യമാണ്. എന്നാല്‍ അത് പൂര്‍ണ്ണമായും സാഹിത്യബാഹ്യമാകണം എന്ന ശാഠ്യം എന്തിനാണ്? ബ്രിട്ടീഷ് സാഹിത്യത്തിനു പകരം സമകാലിക ലോകസാഹിത്യത്തെ ഇംഗ്ളീഷില്‍ പരിചയപ്പെടുന്ന ഒരു കോഴ്സ് കോമണായി നല്‍കുന്നത് അവരുടെ സാഹിത്യ- ഭാഷാഭിരുചികളെ വളര്‍ത്തും എന്നതില്‍ തര്‍ക്കമില്ല .രണ്ടാം ഭാഷയില്‍ സാഹിത്യപഠനം ഉള്‍പ്പെടുത്തിയിട്ടുണ്ടല്ലോ.കോര്‍കോഴ്സുകള്‍ക്കെന്ന പോലെ കോമണ്‍ കോഴ്സിനും ചില കരിക്കുലം ലക്ഷ്യങ്ങളും ഉദ്ദേശ്യങ്ങളും ഉണ്ടാകണം. എന്റെ കാഴ്ചപ്പാടില്‍ കോമണ്‍കോഴ്സിന്റെയും കോര്‍ കോഴ്സിന്റയും ലക്ഷ്യങ്ങള്‍ രണ്ടാണ് അത് നിര്‍വചിക്കപ്പെട്ടിട്ടില്ല എന്നതാണ് പ്രശ്നം. കോമണ്‍ കോഴ്സുകളുടെ ലക്ഷ്യമായി ഞാന്‍ കാണുന്നത് ഇതാണ് അവ ഭാഷാകേന്ദ്രിതമായിരിക്കുകയും അതതു ഭാഷാ സാഹിത്യ സംസ്കാരങ്ങളെ ആഴത്തില്‍ മനസ്സിലാക്കാന്‍ വിദ്യാര്‍ത്ഥിയെ പ്രേരിപ്പിക്കുകയും വേണം. മാത്രവുമല്ല അവന്‍ ഇടപെടുന്ന ജ്ഞാനമണ്ഡലത്തിലെ (അതാണല്ലോ അവന്റെ കോര്‍ കോഴ്സ്) മേഖലകളെ ഇംഗ്ളീഷിലും അവന്റെ ഭാഷയിലും ആവിഷ്കരിക്കാനും അവലോകനം ചെയ്യാനുമുള്ള കഴിവ് നല്‍കണം.കോമണ്‍ കോഴ്സുകളുടെ ലക്ഷ്യമായി ഞാന്‍ കാണുന്നത് ഇതാണ്
    ഈ രണ്ടു ലക്ഷ്യങ്ങളെയും കേന്ദ്രീകരിച്ച കോഴ്സുകളായിരുന്നു വിഭാവനം ചെയ്യേണ്ടത്.പൌരധര്‍മ്മവും പരിസ്ഥിതിയുമൊക്കെ ഉള്ളടക്കപരമായ ശ്രദ്ധകളിലൂടെ ഇതിനകത്തുതന്നെ കൊണ്ടു വരാമായിരുന്നു. പഴയ മോറല്‍ സയന്‍സിന്റെ കോമാളിത്തത്തിലേക്ക് ഇംഗ്ളീഷ് അധ്യാപകരെ തള്ളിവിടേണ്ടിയിരുന്നില്ല.
    ശാസ്ത്രയുക്തികളോടും നവീനസാമൂഹ്യശാസ്ത്രത്തിന്റെ ശാസ്ത്രീയ വിശകലന പദ്ധതികളോടുമുള്ള അമിത ഭക്തിയാണ് പുതിയ സിലബസ്സില്‍ നിറഞ്ഞിരിക്കുന്നത് എന്നു പറയാതെ വയ്യ.നിലവിലിരുന്ന മലയാളം പാര്‍ട്ട്-1, പാര്‍ട്ട്-2 പേപ്പറുകള്‍ മാതൃകാപരമോ ആ അളവില്‍ സാഹിത്യകേന്ദ്രിതമോ ആയിരുന്നു എന്ന് എനിക്ക് അഭിപ്രായമില്ല. മൂന്നുപേപ്പറുകളില്‍ ഒന്ന് ഏതാണ്ടു മുഴുവന്‍ നോണ്‍ഡീറ്റെയ്ല്‍ഡ് ആയ ഒരു നോവലൊഴിച്ച് സാഹിതയബാഹ്യമായിരുന്നു. മറ്റൊരു പേപ്പറിന്റെ വലിയൊരു ഭാഗം സംസ്കൃത നാടകവും.

    കോമണ്‍കോഴ്സുകള്‍ ഭാഷ,സാഹിത്യം,സംസ്കാരം എന്നിവയ്ക്ക് ഒരുപോലെ ഊന്നല്‍ കൊടുത്ത് രൂപകല്‍പന ചെയ്യണം എന്നതാണ് എന്റെ നിലപാട്. ആ രീതിയില്‍ വിവര്‍ത്തനത്തിനു സ്ഥാനം കൊടുക്കുന്നത് നല്ലതാണ് പണ്ടും അതുണ്ടായിരുന്നു.എന്നാല്‍ അത് പഴയ രീതിയിലോ വിവര്‍ത്തനസിദ്ധാന്തങ്ങളും മുല്യനിര്‍ണ്ണയ പരിപാടിയും ഉള്ളടങ്ങിയ പുതിയ രീതിയിലോ ആകരുത്. സംസ്കാരങ്ങളുടെ വിവര്‍ത്തനം എന്ന രീതിയില്‍ മലയാളസാഹിത്യത്തിലൂന്നിയതും വിദ്യാര്‍ത്ഥിയുടെ പ്രധാനപഠനമേഖലകളിലെ അവന്റെ വിവര്‍ത്തന പരിശ്രമങ്ങള്‍ക്ക് ഊന്നല്‍ കൊടുക്കുന്നതുമാകണം
    ഭാഷയിലെ പുതിയപ്രവണതകളെ, സംവദനത്തിന്റെ പുതുരീതികളെ, മാറുന്ന ആഭിമുഖ്യങ്ങളെ ഗൌരവമായി പഠിക്കുന്ന തരം സിലബസ്സുകള്‍ തന്നയാണ് ഉണ്ടാവേണ്ടത്. ഭാഷയുടെ വിവിധ മണ്ഡലങ്ങളിലുളള വികാസം അങ്ങനെയേ സാദ്ധ്യമാവൂ. ആഗോളവല്ക്കരണത്തിന്റെ ഭീഷണികളെ അങ്ങനെ ഭാഷയെ നവീകരിച്ചും സ്വയംസജ്ജമാക്കിയും എല്ലുറപ്പോടെയാണ് നേരിടേണ്ടത്.
    പാരമ്പര്യശീലങ്ങളില്‍ ഉറച്ചു നിന്ന് ആത്മഹത്യാഭീഷണി മുഴക്കിയല്ല. ഏറ്റവും പുതിയ ജ്ഞാനപദ്ധതികളെ കൂടി കൈകാര്യം ചെയ്യാവുന്ന നിലയിലേക്ക് നമ്മുടെ ഭാഷയെ വികസിപ്പിച്ചെടുക്കാനുള്ള പരിശ്രമത്തിലേക്ക് ഓരോ മലയാളിയേയും (മലയാളം മാഷ•ാരെ മാത്രമല്ല) കൊണ്ടെത്തിക്കുന്നതിലെത്തിക്കണം ഈ പരിഷ്കരണവിവാദം എന്നു ഞാന്‍ ആഗ്രഹിക്കുന്നു. മൂന്നാം ലോകത്തിന്റെ പ്രധാന കോമണ്‍ പ്രശ്നം ഭാഷയാണെന്നും അതു കൊണ്ട് കോമണകോഴ്സുകള്‍ ഭാഷാകേന്ദ്രിതമാകണമെന്നുമുള്ള തിരിച്ചറിവിലേക്ക് കൌണ്‍സിലിനെയും പൊതുസമൂഹത്തെയും എത്തിക്കുക, കൌണ്‍സില്‍ നിര്‍ദ്ദേശിച്ച കോഴ്സുകളെ പരമാവധി സ്വാതന്ത്യ്രം ഉപയോഗിച്ച് ഈ രീതിയില്‍ പുനസംഘടിപ്പിക്കുക എന്നതാണ് മലയാളമടക്കമുളള ഭാഷാധ്യാപകരുടെ ഇന്നത്തെ കടമ എന്നു ഞാന്‍ കരുതുന്നു.

    http://sngscollege.info
    http://vijnanacintamani.org

    2 comments:

    1. മലയാളം നിര്‍ബന്ധമായും പഠിയ്ക്കേണ്ട ഒന്നാം ഭാഷയാക്കണമോ എന്ന ചോദ്യത്തിനുകൂടി മറുപടി പറയാം. പ്രൈമറി തലം മുതല്‍ ദേശീയതലത്തില്‍ രൂപീകരിക്കേണ്ട ഒരു നയത്തിന്റെ ഭാഗമായേ ഈ മാറ്റം സാദ്ധ്യമാകൂ. ഇവിടെ വന്നു പഠിക്കുന്ന അന്യപ്രദേശത്തെയും രാഷ്ട്രങ്ങളിലെയും കോളേജ് വിദ്യാര്‍ത്ഥികളെ കൂടി കണക്കിലെടുക്കണം. മലയാളം പഠിച്ചുവരുന്ന മലയാളിക്കുട്ടികള്‍ക്കും മലയാളം പഠിച്ചിട്ടേയില്ലാത്തവര്‍ക്കും ഒരേ കോഴ്സ് കൊടുക്കുന്നത് അശാസത്രീയമാണ്. മണ്ണിന്റെ മക്കള്‍ വാദം ഇക്കാര്യത്തില്‍ ഉയര്‍ത്തുന്നത് അന്യ സംസ്ഥാനങ്ങളിലെ മലയാളവിദ്യാര്‍ത്ഥികളെ ദോഷകരമായി ബാധിക്കും എന്നുമോര്‍ക്കണം. കേന്ദ്രസര്‍വകലാശാലകളില്‍ എന്തു ചെയ്യണം എന്ന പ്രശ്നവുമുണ്ട്. കേന്ദ്രസര്‍വകലാശാലകളില്‍ എന്തു ചെയ്യണം എന്ന പ്രശ്നവുമുണ്ട്.
      ദേശീയതലത്തില്‍ ഒരു ധാരണ ഇക്കാര്യത്തില്‍ ഉണ്ടാവുന്നതുവരെ നിലവിലുള്ള രീതി തുടരുന്നതാണ് അഭികാമ്യം എന്നാണ് എന്റെ പക്ഷം. മലയാളികളല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് മലയാളത്തെ പരിചയപ്പെടുത്തുന്ന ഒരു ഓപ്പണ്‍ കോഴ്സ് മലയാളവിഭാഗങ്ങള്‍ നല്‍കുന്നത് നന്നായിരിക്കും

      ReplyDelete
    2. തമിഴന് തമിഴ് ഭാഷയോടുള്ള സ്നേഹം എന്തുകൊണ്ട് മലയാളിക്ക് മലയാളത്തോടില്ല മാഷ് പറയുന്നതുപോലെ ഭരണകൂടത്തിന്റെ ഇച്ഛാശക്തി മാത്രമല്ല അതിനുകാരണം . കാഴ്ചപ്പാടിന്റെ പ്രശ്നമാണിത്. ഒരേ ഭാഷയില്‍ നിന്ന് സംസ്കാരത്തില്‍ നിന്ന് വേര്‍പിരിഞ്ഞെങ്കിലും മലയാളിയും തമിഴനും ഇക്കാര്യത്തില്‍ ഭിന്നരായതെങ്ങനെ ആലോചിക്കേണ്ട പ്രശ്നമാണിത്.

      ReplyDelete

    പ്രതികരണങ്ങള്‍, സംശയങ്ങള്‍, ചോദ്യങ്ങള്‍ അറിയിക്കുക