കേരളീയജീവിതത്തിന്റെയും സംസ്കാരത്തിന്റെയും പിന്നാമ്പുറകൌതുകങ്ങള്ആലോകമലയാളം -2 പന്നിപ്പനിക്കിടയില്‍ ചില പന്നിവിചാരങ്ങള്‍
പന്നിയുമായി വലിയ ബന്ധമില്ലാത്ത പന്നിപനിയാണ് ഇന്ന് ലോകത്തിന്റെ പ്രധാന വിഷയം. പണ്ട് പക്ഷിപ്പനി വന്നപ്പോള്‍ കോഴികളെയൊക്കെ തിന്നാതെ തന്നെ കൊന്നോടുക്കിയവരാണ് നമ്മള്.പിന്നെ കോഴികളൊക്കെ കൂടി 'ഞങ്ങളെ കൊന്നാല്‍ മാത്രം പോരാ, തിന്നും തരണേ' എന്ന് ടി.വി.യിലും പത്രത്തിലുമൊക്കെ കാശു ചെലവാക്കി വന്ന് നിലവിളിച്ചപ്പോഴാണ് കോഴിത്തീറ്റ വീണ്ടും ഊര്‍ജ്ജിതമാക്കിയത് ഈജിപ്തിലും മറ്റുമൊക്കെ പന്നികളെ പനിയുടെ പേരില്‍ കൊന്നൊടുക്കാന്‍ തുടങ്ങിയപ്പോള്‍ യൂറോപ്യന്‍ യൂണിയന് പന്നിക്കൂട്ടങ്ങള്‍ ആവലാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പന്നിയുടെ പേര് പനിയില്‍ നിന്ന് നീക്കാന്‍ തിരുമാനിച്ചിരിക്കുന്നു. ‘നോവല്‍ ഫീവര്‍’ എന്നാണത്രെ ഈ പനി ഇനിയറിയപ്പെടുക. നോവലെഴുത്തുകാര്‍ കോടതി കയറാതിരിക്കട്ടെ. ഇതിനിടയിലാണ് 'പന്നികളിലും പന്നിപ്പനി ' എന്ന രസികന്‍ തലക്കെട്ട് മാതൃഭൂമിയില്‍ വരുന്നത്.
പന്നി നമുക്കത്ര പഥ്യമുള്ള വാക്കല്ല.ആ വാക്കു കൊണ് നമെത്രപേരെ കിഴുക്കിയിരുത്തിയിട്ടുണ്ട്. ഇറച്ചിയും അത്ര ജനകീയമല്ല. മതങ്ങളുടെ ആവിര്ഭാവത്തിന്റെ പൂര്വ്വാപരക്രമമനുസരിച്ച് ജൂതനും ക്രിസ്ത്യാനിയും മുസ്ളീമും പന്നിയിറച്ചിയോട് രാഗദ്വേഷ ബന്ധത്തിലാണ്. ജൂതനും മുസ്ളീമിനും പന്നി വര്‍ജ്ജ്യം.. ക്രിസ്ത്യാനിക്ക് അത് പ്രിയഭോജ്യം. ‘ഇത്രയും വൃത്തികെട്ടിട്ടില്ല, മറ്റൊന്നുമൂഴിയില്‍’ എന്നതാണ് വിലക്കുകള്‍ക്കു പറയുന്ന ഒരു കാരണം. ഭാര്യയെ പങ്കിടാന്‍ മടിക്കാത്ത ഒരേയൊരു ജന്തു പന്നിയാണെന്നും പന്നിയിറച്ചി തിന്നാല്‍ പന്നിയെ പോലാകുമെന്നും മറ്റ് കാരണങ്ങള്‍. എന്നാല്‍ സംഘടിതമതങ്ങള്‍ക്കു മുമ്പ് പ്രാചീനമതങ്ങളിലൊക്കെ പ്രധാന ബലിമൃഗം പന്നിയാണെന്നതാണ് യഥാരത്ഥ കാരണം. സനാതനഭാരതീയതയ്ക്കും പന്നിയോട് കലഹമൊന്നുമില്ല. കേരളമൊഴിച്ച് മറ്റു സംസ്ഥാനങ്ങളിലെ തെരുവുകള്‍ പന്നിയുടെ വിഹാരരംഗങ്ങള്‍. കള്ളും പന്നിയിറച്ചിയും എന്ന കോമ്പിനേഷന്‍ സീനിലേ കേരളത്തില്‍ പന്നി തീന്മേശയില് പൊതുവേ വരാറുള്ളൂ.
നമ്മുടെ ആദിദ്രാവിഡമനസ്സില് ഒരു പന്നി മുരളുന്നുണ്ടോ?
പെരുമ്പാണാറ്റുപടയിലെ ഒരു പാട്ട് :
"പൈങ്കൊടിനുടങ്കുമ്പലര്പുകുവായിറ്
ചെമ്പുത്തൂയചെതുക്കുടൈമുന്റിറ്
കള്ളടുമകളിര്വള്ളനുടക്കിയ
വാര്ന്തുകുചിന്നീര്വഴിന്തകുഴമ്പിന്
ഈഞ്ചേറാടിയവിരുമ്പല്കുടിപ്പ്
പന്മയിര്പ്പിണവൊടുപായ്മമപോകാതു
നെന്മാവല്ചിതീറ്റിപ്പന്നാള്
കുഴിനിറുത്തോമ്പിയകുറുന്താളേറ്റൈക്
കൊഴുനിണത്തടിയൊടുകൂര്നറാപ്പെറുകുവിര്”
-പെരുമ്പാണാറ്റുപടൈ (337-344)
കവി-കടിയലൂര്‍ രുദ്രന് കര്ണന്
ഇടതടവില്ലാതെ പച്ചിലക്കൊടികള് ഇളകിയാടുന്നതും മദ്യപാനികള്‍ പലരും പ്രവേശിക്കുന്നതും പൂശിമിനുക്കിയതുമായ കതകിനു സമീപം ചുവന്ന പൂക്കള്‍ കൊഴിഞ്ഞുകിടക്കുന്ന മുററം കാണാം. അവിടം കള്ളുണ്ടാക്കുന്ന സ്ത്രീകള്‍ സദാവലിയചാറകള് കഴുകിയൊഴുക്കുന്ന അഴുക്കുവെള്ളം വീഴുന്ന സ്ഥലമാകയാല്‍ ചെളി കെട്ടികിടക്കുന്നു. ആ ചെളിയില്‍ കിടന്നിഴഞ്ഞു പുരളുന്നതിനാല്‍ കരി നിറം പൂണ്ട കുറേ കുഞ്ഞുങ്ങളുള്ള കറ്ത്ത പെണ്‍പന്നികളെയും കാണാം. അതിനോട് ഇണ കൂടാന്‍ കൊതിച്ച് മറ്റെങ്ങും പോകാതെ കിടക്കുന്നആണ്പന്നികളും.നെല്ലിടിച്ചുണ്ടാക്കുന്ന അരിമാ എന്ന തീന് കൊടുത്തു വളര്ത്തുന്നവയാണിത് തോണ്ടിക്കുഴിച്ച കുഴികളില്‍ വളരെ നാള് കിടന്നുതിന്നു കൊഴുത്തതും കുറിയ കാലുള്ളതുമായ അത്തരം ആണ് പന്നിയുടെ പുഷ്ടികരമായ കൊഴുപ്പ് സഹിതം മാംസവും ചേര്‍ത്തുണ്ടാക്കിയ കറികളും ആനന്ദം തരുന്ന മദ്യവും നിങ്ങള്‍ക്കവിടെ സ്വീകരിക്കാം.ബ്രാഹ്ണ്യത്തിന്റെ വിശുദ്ധീകരണത്തില്‍ നമുക്കു അപരിചിതമായി പോയ ഈ പന്നി പിന്നെ എങ്ങിനെ മലയാളിയുടെ ചീത്തയിലെ ആദ്യ വാക്കായി?
ചങ്ങാതി പ്രകാശന് പറഞ്ഞത് ഒരു മറുകഥയാണ്.
ഏത് നേരവും വഴക്കു കൂടുന്ന ഭാര്യ ഭര്‍ത്താവിനെ വിളിച്ചിരുന്ന പേര് കാണ്ടാമൃഗം എന്നായിരുന്നു. ഒരിക്കലും കണ്ടിട്ടില്ലാത്ത ആ മൃഗത്തെ ആദ്യമായി കാഴ്ച ബംഗ്ലാവില്‍ കണ്ട ഭര്‍ത്താവിന്റെ ആത്മഗതം ഇതായിരുന്നു.
"ഇത്തറ......വൃത്തി കെട്ടോരു ജന്തു!!!!!!!!"
ശരിക്കും ഒരു പന്നിമലത്ത്!
ReplyDelete